മുൻ മനേജറെ മർദിച്ച കേസിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ. വിപിൻ കുമാര്‍ വി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് ഉണ്ണി മുകുന്ദന്‍. തനിക്ക് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വിപിൻ ഉണ്ടാക്കിയെന്നും വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളാണെന്നും നടൻ ആരോപിച്ചു
രണ്ട് നടിമാർ വിപിനെതിരെ സിനിമാസംഘടനകളിൽ പരാതി നൽകിയിട്ടുണ്ട്. കൂടാതെ, മറ്റൊരു സ്ത്രീയും വിപിനെതിരായ പരാതി തന്നോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് വിപിനെ ഫ്ളാറ്റിലേക്ക് വിളിപ്പിച്ചത്. അല്ലാതെ, ടൊവിനോ ചിത്രം നരിവേട്ടയുമായി സംഭവത്തിനു ഒരു ബന്ധവുമില്ല. ടൊവിനോയുമായി നല്ല സൗഹൃദാണ്, അദ്ദേഹത്തെ ഈ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചു എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
വിപിനെ മര്‍ദിച്ചിട്ടില്ല, കൂളിങ് ഗ്ലാസ് ഊരി എറിഞ്ഞു എന്നത് യാഥാര്‍ഥ്യമാണ്. തെറ്റ് മനസ്സിലാക്കി വിപിൻ അവിടെവച്ച് കരഞ്ഞുകൊണ്ട് മാപ്പ് പറയുകയും ചെയ്‌തു. വിപിനെ മർദ്ദിച്ചു എന്ന തെളിവ് കണ്ടെത്താനായാൽ സിനിമ കരിയർ അവസാനിപ്പിക്കും. ക്രിമിനൽ സ്വഭാവമുള്ള ആളുകളെക്കൊണ്ട് തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്താൻ വിപിന്‍ ശ്രമിച്ചുവെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് മേധാവിക്ക് പരാതി നല്‍കിയെന്നും ഉണ്ണി കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളത്തില്‍ വ്യക്തമാക്കി.
എല്ലാം നടന്മാർക്കും എന്നെ സംബന്ധിച്ച് പുറത്തുവന്നിട്ടുള്ള വാർത്തകൾ കള്ളമാണെന്ന് അറിയാം. മേപ്പടിയാൻ എന്ന സിനിമയുടെ പി ആർ വർക്ക് ചെയ്‌തിരുന്നത് വിപിൻ ആയിരുന്നു. സിനിമ വിജയിച്ചപ്പോൾ അതിൻ്റെ മുഴുവൻ ക്രെഡിറ്റും വിപിൻ ആവശ്യപ്പെട്ടു. അതിനു സമ്മതിക്കാതിരുന്നതോടുകൂടിയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. തന്‍റെ പ്രൊഫഷണൽ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വിപിന് യാതൊരു ധാരണയുമില്ല. കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംഭവിച്ച ശേഷം വധഭീഷണി, പെണ്ണ് കേസ് തുടങ്ങിയ കാര്യങ്ങൾ ബന്ധപ്പെടുത്തി എനിക്കൊരു ഭീഷണി കോൾ വന്നു. വ്യക്തിപരമായി ചിലർ ടാർഗറ്റ് ചെയ്യുന്നു എന്നാണ് ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. വിപിന് ഫെഫ്‌കയില്‍ അടക്കം ഒരു സംഘടനയിലും മെമ്പർഷിപ്പ് ഇല്ല.
വിപിനെ ഫ്ളാറ്റില്‍ കണ്ടു തിരിച്ചു വന്നപ്പോഴാണ് നരിവേട്ട എന്ന സിനിമയുടെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെടുത്തി കാര്യങ്ങൾ വഷളായതായി മനസിലാക്കുന്നത്. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ തന്നെ ഒരു ഇമോഷനൽ ട്രോമയിലേക്ക് തള്ളി വിടുന്ന സ്ഥിതിയിലാണ്. ഒരു മാധ്യമത്തിൽ തനിക്കെതിരെ സംസാരിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഓഡിയോ കെട്ടിച്ചമച്ചതാകാനാണ് സാധ്യതയെന്ന് ഉണ്ണി മുകുന്ദൻ ആരോപിച്ചു. വ്യക്തിജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടു. വിപിൻ കാരണം ഒരുപാട് നല്ല സുഹൃത്തുക്കളെ എനിക്ക് ജീവിതത്തിൽ നിന്നും സിനിമയിൽ നിന്നും നഷ്ടപ്പെട്ടു. എന്‍റെ പിന്തുണ ജനങ്ങളാണെന്നും തനിക്ക് ലോബിയോ ഗോഡ് ഫാദറോ ഇല്ലെന്നും ഉണ്ണി പറഞ്ഞു.
എല്ലാവർഷവും തനിക്കെതിരെ ഇവിടെ ആരോപണങ്ങൾ ഉയരുകയാണ്, മറുപടി പറഞ്ഞു മടുത്തു എന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ആരോ തന്നെ തകർക്കാൻ തിരക്കഥ എഴുതുകയാണ്. മേപ്പടിയാൻ സിനിമ സംഘം ഫണ്ട് ചെയ്ത സിനിമയാണെന്ന് പറഞ്ഞു പരത്തി. എന്‍റെ വീട് പണയപ്പെടുത്തിയാണ് ആ സിനിമ ചെയ്തത്. സേവാഭാരതിയുടെ ആംബുലൻസ് കാണിച്ചാൽ ഇത് സംഘം സിനിമ ആകുമോ. എസ്‌ഡിപിഐയുടെ ആംബുലൻസ് കാണിക്കുന്ന എത്രയോ സിനിമകൾ ഉണ്ട്. ആ സിനിമകളെ മുസ്ലിം ഫണ്ട് ആണെന്ന് പറയുമോ. ജയ് ഗണേഷ് എന്ന സിനിമ വന്നപ്പോൾ പ്രൊപ്പഗണ്ട സിനിമ എന്നായിരുന്നു ആരോപണം. മാർക്കോ വന്നപ്പോൾ ആ സിനിമ കാരണമാണ് കേരളത്തിൽ വയലൻസ് കൂടുന്നത് എന്നു പറയുന്നു. എല്ലാ സിനിമകൾക്കും എന്തെങ്കിലും ഒരു വിവാദം ഉണ്ടാക്കുകയാണെന്നും ഉണ്ണി പറഞ്ഞു.