ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുളള നടി പാര്‍വതി തിരുവോത്തിന്റെ പ്രസ്താവനയില്‍ മറുപടിയുമായി വിധു വിന്‍സെന്റ്. അഞ്ചര വര്‍ഷമായല്ലോ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട്, എന്തെങ്കിലും തീരുമാനം ആയോ’ എന്നായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പാര്‍വതി മുഖ്യമന്ത്രിയോട് ചോദിച്ചത്. ഇതിന് മറുപടിയായിട്ടാണ് വിധു വിന്‍സെന്റ് രംഗത്തെത്തിയിരിക്കുന്നത്. കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ പോലും കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യം കാണിക്കുന്നില്ല. അതിജീവിതരുടെ പൂര്‍ണ്ണ സഹകരണവും സാക്ഷ്യവും ഇല്ലാതെ കേസുകള്‍ ഫലപ്രദമായി നടത്താന്‍ കഴിയില്ലെന്നും വിധു പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു വിധു വിന്‍സെന്റിന്റെ മറുപടി.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം…..
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സര്‍ക്കാര്‍ നടപടികളും: വസ്തുതകള്‍ പാര്‍വതി അടക്കമുള്ളവര്‍ അവര്‍ അഭിനയിച്ച ചില സിനിമകളുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴിയായി നല്‍കിയിരുന്നുവെങ്കിലും, പിന്നീട് പോലീസ് കേസുകളുമായി മുന്നോട്ട് പോകാന്‍ അവരാരും തയ്യാറായിരുന്നില്ല എന്നത് വസ്തുതയാണ്. ഈ മൊഴികളെ കുറിച്ച് അന്വേഷിച്ച Special Investigation Team ഉം ക്രൈം ബ്രാഞ്ചും, മൊഴി നല്കിയവര്‍ പറഞ്ഞതില്‍ ഉറച്ചു നില്ക്കാഞ്ഞതിനെ കുറിച്ചും പിന്‍വലിഞ്ഞതിനെ കുറിച്ചും പരസ്യമായി തന്നെ പ്രതികരിച്ചിരുന്നു. നിയമപരമായ നടപടികള്‍ക്ക് ഇര/ അതിജീവിതരുടെ പൂര്‍ണ സഹകരണവും സാക്ഷ്യവും അത്യാവശ്യമാണെന്നിരിക്കെ അത് ലഭ്യമല്ലാതെ കേസുകള്‍ ഫലപ്രദമായി നടത്താന്‍ കഴിയില്ലാ എന്നത് സാമാന്യ യുക്തിയില്‍ ബോധ്യപ്പെടുന്ന ഒരു കാര്യമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ യഥാര്‍ത്ഥ ഫലങ്ങള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെറുമൊരു കേസ് റജിസ്റ്റര്‍ ചെയ്യാനുള്ള ഉപകരണമായിരുന്നില്ല. പകരം, മലയാള ചലച്ചിത്ര മേഖലയിലാകെ വ്യാപകമായ ആഭ്യന്തരമാറ്റങ്ങള്‍ക്ക് വഴിതെളിച്ച നയരേഖയായിരുന്നു അത്. ചലച്ചിത്ര നയനിര്‍മ്മാണത്തിന്റെ അടിത്തറ സര്‍ക്കാരിന്റെ സംവിധാനമായ Kerala State Film Development Corporation (KSFDC) യുടെയും ചലച്ചിത്ര അക്കാദമിയുടെയും നേതൃത്വത്തില്‍ പുതിയ ചലച്ചിത്ര നയം രൂപീകരിക്കാനുള്ള ഉദ്യമത്തിന് അടിത്തറ പാകിയത് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളാണ്. വിപുലമായ കൂടിയാലോചന പ്രക്രിയയാണ് ഇതെ തുടര്‍ന്ന് നടന്നത്.
ഈ ലക്ഷ്യത്തിനായി:
– 20-ലധികം തവണകളിലായി സര്‍ക്കാര്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തി
– 400-ധികം പേരുമായി, വിവിധ സംഘടനാ പ്രതിനിധികളുമായി നേരിട്ടും അല്ലാതെയും ആശയവിനിമയം നടത്തി
– വിവിധ തലങ്ങളിലുള്ള, തരത്തിലുള്ള പ്രശ്‌നങ്ങളെ ആഴത്തില്‍ പരിഗണിച്ചു
– സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന
– സ്ത്രീകളുടെ ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം
– അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പരിഗണിക്കല്‍
– വേതനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍
– വ്യത്യസ്ത ലിംഗവിഭാഗങ്ങളുടെ ഉള്‍ക്കൊള്ളല്‍
– വെല്ലുവിളി നിറഞ്ഞ തൊഴില്‍ സാഹചര്യത്തില്‍ പണിയെടുക്കുന്നവര്‍ക്കായുള്ള സുരക്ഷിതത്വമൊരുക്കല്‍ ലരേ.
ഇങ്ങനെ വിവിധ വിഷയങ്ങളിലായി സിനിമാ മേഖലയെ ബാധിക്കുന്ന സുപ്രധാനമായ വിഷയങ്ങള്‍ പല തലങളിലായാണ് ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സാംസ്‌കാരികവകുപ്പിന് പുറമേ വ്യവസായം, തൊഴില്‍, നിയമം, വിനോദ സഞ്ചാരം, വിവര സാങ്കേതികവിദ്യ, ആരോഗ്യം, സാമൂഹ്യ നീതി, തദ്ദേശസ്വയംഭരണം, ആഭ്യന്തരം, ധനകാര്യം തുടങ്ങിയ വകുപ്പുകള്‍ കൂടി കൈകോര്‍ത്തു കൊണ്ടുള്ള പ്രശ്‌നപരിഹാര മാര്‍ഗ്ഗരേഖയായാണ് സിനിമ നയം രൂപപ്പെട്ടു വരുന്നത്. ഇത്തരമൊരു നയത്തിന്റെ അഭാവത്തെ കുറിച്ച് അടിവരയിട്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംസാരിച്ചത് എന്നും ഇപ്പോള്‍ ആക്ഷേപമുന്നയിക്കുന്നവര്‍ ഓര്‍ക്കുമല്ലോ..
ഈ നയത്തിന്റെ ലക്ഷ്യം:
– മലയാള ചലച്ചിത്ര മേഖലയുടെ സമഗ്രമായ വളര്‍ച്ച
– സിനിമയുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക
ചലച്ചിത്രവ്യവസായത്തിനുള്ളിലെ വ്യവസ്ഥാപിത പ്രശ്‌നങ്ങള്‍ക്ക് ദീര്‍ഘകാല പരിഹാരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേവലം കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനേക്കാള്‍ വിപുലവും ദീര്‍ഘകാലാടിസ്ഥാനത്തിലും ഉള്ള ഫലപ്രദമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. സിനിമാ വ്യവസായത്തിന്റെ അടിസ്ഥാന ഘടനയിലും പ്രവര്‍ത്തന രീതിയിലും മാറ്റം കൊണ്ടുവരുന്നതിലൂടെ മാത്രമേ ലക്ഷ്യങ്ങള്‍ കൈവരിക്കാനാവൂ എന്ന യാഥാര്‍ത്ഥ്യം മുന്നില്‍ കണ്ടാണ് നയ രൂപീകരണം സാധ്യമാക്കാന്‍ ശ്രമിക്കുന്നത്. ഒപ്പം സ്ത്രീകളെ സിനിമാ മേഖലയുടെ പിന്നണി പ്രവര്‍ത്തനങ്ങളിലേക്ക് എത്തിക്കുന്നതിനടക്കം കാര്യമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നതും തത്ഫലമായി കുറേ അധികം സ്ത്രീകള്‍ സിനിമയുടെ വിവിധ മേഖലകളില്‍ ജോലി ചെയ്തു തുടങ്ങി എന്നതും സവിശേഷമായ ശ്രദ്ധ അര്‍ഹിക്കുന്ന ഒരു സംഗതിയാണ്. സ്ത്രീകളെ സിനിമ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ മുന്നോട്ട് വച്ച സാമ്പത്തിക സഹായ പദ്ധതി, നമ്മുടെ നാട്ടിലും പുറത്തും നിര്‍മ്മിക്കപ്പെടുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ കണ്ടെത്തി അവയ്ക്ക് പ്രത്യേകമായ വേദിയൊരുക്കുന്ന വനിതാഫിലിം ഫെസ്റ്റിവല്‍, സിനിമയുടെ സാങ്കേതിക മേഖലകളിലേക്ക് കൂടുതല്‍ സ്ത്രീകളെ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ത്രീകള്‍ക്കായി രൂപപ്പെടുത്തിയ പ്രത്യേക പരിശീലനപരിപാടി, IFFK യില്‍ പ്രദര്‍ശനത്തിനായി സ്ത്രീകളുടെ ചിത്രങ്ങള്‍ക്ക് നല്കുന്ന മുന്‍ഗണന…മറ്റേതെങ്കിലും സംസ്ഥാനത്ത് സമാനമായ ഇടപെടലുകള്‍ സര്‍ക്കാരുകള്‍ നടത്തുന്നുണ്ടോ എന്നത് അറിയില്ല.(അറിവുള്ളവര്‍ക്ക് പറഞ്ഞു തരാം ) സ്തീകള്‍ സിനിമാരംഗത്തേക്ക് ആത്മവിശ്വാസത്തോടെ കടന്നുവരണമെന്ന് പ്രഖ്യാപനം നടത്തി പോവുകയല്ല ഈ സര്‍ക്കാര്‍ ചെയ്യുന്നത്…സാധ്യമായ എല്ലാ ഇടങ്ങളും സ്ത്രീകള്‍ക്കും തുറന്ന് കൊടുത്ത് അവരെ ആ മേഖലക്കായി സജ്ജമാക്കാനുള്ള ശ്രമങളാണ് ചലച്ചിത്ര അക്കാദമിയും KSFDC യും നടത്തുന്നത്. ഇത്തരം ശ്രമങ്ങള്‍ക്കിടയില്‍ അവിടവിടെയായി ചില പാളിച്ചകളുണ്ടാകാറുണ്ടെങ്കിലും അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനുള്ള ശ്രമങള്‍ക്കൊപ്പം ഇത് തിരിച്ചറിയാന്‍ കഴിയുന്ന എല്ലാ സിനിമാ പ്രവര്‍ത്തകരും ഉണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. വിമര്‍ശനങ്ങള്‍ എക്കാലവും നല്ലതാണ്. പക്ഷേ താരങ്ങളാണെന്ന ബലത്തില്‍ കാടടച്ച് വെടിവെക്കരുത്, അല്പസ്വല്പം വസ്തുതകള്‍ മനസിലാക്കിയിട്ട് വിമര്‍ശിക്കുമ്പോള്‍ വിമര്‍ശനത്തിന് ഒരു ബലമുണ്ടാകും. പാര്‍വതി അടക്കമുള്ള തിരിച്ചറിവുള്ള സ്ത്രീകളില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നതും അതാണ്.