Entertainment

‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ പരാജയപ്പെടാനുളള കാരണം വെളിപ്പെടുത്തി ആമിര്‍ ഖാന്‍

ബോളിവുഡില്‍ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന നടനാണ് ആമിര്‍ ഖാന്‍. ഓരോ സിനിമകള്‍ക്കായും നടന്‍ പല തരത്തിലുള്ള ട്രാന്‍സ്ഫോര്‍മേഷന്‍ നടത്താറുണ്ട്. ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ സിനിമയാണ് ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’. വമ്പന്‍ ബജറ്റില്‍ ഒരുങ്ങിയ സിനിമ വലിയ പരാജയമാണ് ബോക്‌സ് ഓഫീസില്‍ ഏറ്റുവാങ്ങിയത്. ചിത്രത്തിലെ ആമിറിന്റെ പ്രകടനവും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ തിയേറ്ററില്‍ വലിയ പരാജയമാകുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് നടന്‍ ആമിര്‍ ഖാന്‍ പറയുന്നു. അടുത്തിടെ രാജ് ഷമാണിയുമായി നടത്തിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ആമിര്‍ ഖാന്‍ പറഞ്ഞത്…..

‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ പരാജയപ്പെട്ടതില്‍ എനിക്ക് അത്ഭുതമൊന്നുമില്ല കാരണം എനിക്കും ആ സിനിമ ഇഷ്ടമല്ല. ആ സിനിമ റിലീസാകുമ്പോള്‍ ഞാന്‍ സന്തോഷവാനല്ലായിരുന്നു. എന്റെ ഒരു സിനിമ റിലീസാകുന്നതിന് മുന്‍പ് രണ്ട് മാസം തൊട്ട് എനിക്ക് ഉറങ്ങാന്‍ കഴിയാറില്ല. കാരണം എന്റെ മൈന്‍ഡ് ഓവര്‍ടൈം ആയി വര്‍ക്ക് ആകും. പക്ഷെ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ റിലീസിന് മുന്‍പ് ഞാന്‍ നന്നായി ഉറങ്ങുന്നുണ്ടെന്നായിരുന്നു എന്നാണ് എന്റെ മുന്‍ ഭാര്യയായ കിരണ്‍ റാവു പറഞ്ഞത്. അപ്പോള്‍ ഞാന്‍ കിരണിനോട് പറഞ്ഞു ആ സിനിമ വര്‍ക്ക് ആകില്ലെന്ന്. എന്റെ ഉള്ളില്‍ ആ സിനിമയെ ഓര്‍ത്ത് ഒരു പ്രതീക്ഷയോ ആവേശമോ ഇല്ലായിരുന്നു. പക്ഷെ സിനിമയുടെ സംവിധായകനും നിര്‍മ്മാതാവിനും സിനിമയില്‍ പൂര്‍ണ വിശ്വാസമുള്ളപ്പോള്‍ എനിക്കൊന്നും ചെയ്യാനാകില്ലല്ലോ. തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ വര്‍ക്ക് ആകില്ലെന്ന് എനിക്ക് 100 ശതമാനം ഉറപ്പായിരുന്നു’.

യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് സിനിമ നിര്‍മിച്ചത്.
300 കോടി ബജറ്റില്‍ ഒരുങ്ങിയ സിനിമയ്ക്ക് 335 നേടാനായെങ്കിലും ചിത്രം സാമ്പത്തികമായി പരാജയമാകുകയായിരുന്നു. അമിതാഭ് ബച്ചന്‍, ഫാത്തിമ സന ഷെയ്ഖ്, കത്രീന കൈഫ്, റോണിത് റോയ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു.