India

‘ ഭഗവന്ത് മന്‍ ഡമ്മി മുഖ്യമന്ത്രി’; ഡല്‍ഹി നേതാക്കള്‍ക്കെതിരെ പഞ്ചാബ് ആപ്പില്‍ എതിര്‍പ്പ് ഉയരുന്നു | Opposition rises in Punjab app against Delhi leaders

ഡല്‍ഹിയില്‍ നിന്നുള്ളവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്

ഡല്‍ഹിയില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി പഞ്ചാബ് ആംആദ്മി പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍. ഡല്‍ഹി നേതാക്കള്‍ ‘പാരച്യൂട്ടി’ലൂടെ തങ്ങളുടെ അടുപ്പക്കാരെ പല സര്‍ക്കാര്‍ പദവികളിലും പാര്‍ട്ടി പദവികളിലും നിയമിക്കുകയാണെന്ന് ഈ നേതാക്കള്‍ ആരോപിക്കുന്നു. ജൂണ്‍ 19ന് സംസ്ഥാനത്തെ ലുധിയാന വെസ്റ്റ് നിയോജക മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ടുള്ള വിമര്‍ശനം ശക്തമായിരിക്കുന്നത്. ഞായറാഴ്ച പാര്‍ട്ടി മഹിളാ വിഭാഗത്തിന്റെ അദ്ധ്യക്ഷയായിരുന്ന പ്രീതി മല്‍ഹോത്രയെ സ്ഥാനത്ത് നിന്ന് മാറ്റി എംഎല്‍എയായ അമന്‍ദീപ് കൗറിനെ നിയമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പ്രീതി രംഗത്തെത്തിയിരുന്നു.

‘ഡല്‍ഹിയില്‍ നിന്നുള്ളവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഒരു ഡമ്മി മുഖ്യമന്ത്രിയാണെന്നാണ് എനിക്ക് തോന്നുന്നത്. ഇങ്ങനെ തുടരുകയാണെങ്കില്‍ പാര്‍ട്ടി ചരിത്രമായി മാറും.’, പ്രീതി പറഞ്ഞു. ‘ഡല്‍ഹി’ ഇടപെലിനെതിരെ പ്രീതി തിങ്കളാഴ്ച പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. ‘ഡല്‍ഹി ആപ് നേതൃത്വത്തിനെതിരായ യുദ്ധം’ എന്ന പേരില്‍ പ്രീതി നടത്തിയ പ്രക്ഷോഭത്തിനെതിരെ ആപ് നേതൃത്വം രംഗത്തെത്തിയിരുന്നു. നേരത്തെ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആപ് ദേശീയ വക്താവ് റീന ഗുപ്തയെ പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്‌സണായി നിയമിച്ചിരുന്നു. പ്രീതിയെ മാറ്റുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ആപ് ദിബ്ര ബ്ലോക്ക് പ്രസിഡന്റ് ഇന്ദര്‍ജിത് സിംഗ് മൗഡ്ഗില്‍ പാര്‍ട്ടി നിലപാടുകളില്‍ പ്രതിഷേധിച്ച് രാജിവെച്ചിരുന്നു.

താന്‍ ആപ്പിന് വേണ്ടി ശക്തമായി പ്രവര്‍ത്തിച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി തന്റെ പോക്കറ്റില്‍ നിന്ന് 10 ലക്ഷം രൂപയോളം ചെലവഴിച്ചു. പഞ്ചാബ് സര്‍ക്കാരിലെ വിവിധ പദവികളില്‍ ഡല്‍ഹിയില്‍ നിന്നുള്ള നേതാക്കളെ നിയമിക്കുന്നത് സങ്കടകരമാണെന്നും ഇന്ദര്‍ജിത് സിംഗ് മൗഡ്ഗില്‍ പറഞ്ഞു. മുന്‍ വക്താവ് ഇഖ്ബാല്‍ സിംഗും പാര്‍ട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ 10 ഗവണ്‍മെന്റ് ബംഗ്ലാവുകളുടെ നിയന്ത്രണം അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും കൈയ്യടക്കിയിരിക്കുകയാണെന്ന് ഇഖ്ബാല്‍ സിംഗ് ആരോപിച്ചു.
ഉത്തര്‍പ്രദേശ് സ്വദേശിയും മുതിര്‍ന്ന ആപ്പ് നേതാവ് സന്ദീപ് പതക്കിന്റെ മുന്‍ സെക്രട്ടറിയുമായ ദീപക് ചൗഹാനെ പഞ്ചാബ് വന്‍കിട വ്യവസായ ബോര്‍ഡ് ചെയര്‍പേഴ്‌സണാക്കിയതും ഡല്‍ഹി സ്വദേശിയായ ആപ് നേതാവ് കമല്‍ ബന്‍സാലിനെ പഞ്ചാബ് തിരാത് യാത്ര സമിതി ചെയര്‍പേഴ്‌സണാക്കിയതും സംസ്ഥാനത്തെ ആപ്പ് പ്രവര്‍ത്തകരെ വലിയ അതൃപ്തിയിലേക്ക് നയിച്ചിട്ടുണ്ട്.

STORY HIGHLIGHT :  Opposition rises in Punjab app against Delhi leaders