കമൽഹാസനും മണിരത്‌നവും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന തഗ് ലൈഫ് നാളെ തിയേറ്ററിൽ എത്തുകയാണ്. 2025 ലെ തമിഴകത്തെ ആദ്യദിന റെക്കോർഡുകൾ സിനിമ നേടുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം. കമലും മണിരത്‌നവും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയ്ക്ക് ഹൈപ്പ് നൽകുന്ന പ്രധാന കാരണം. ഇപ്പോഴിതാ സിനിമ ഓവർ സീസിൽ രണ്ടായിരത്തിൽ അധികം സ്‌ക്രീനുകളിൽ ആണ് എത്തുന്നത്. 2250 + സ്ക്രീനുകൾ സിനിമയ്ക്ക് ഉണ്ടെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.
റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിൽ വിദേശ രാജ്യങ്ങളിൽ മികച്ച ബുക്കിംഗ് ആണ് നടക്കുന്നത്. എന്നാൽ തമിഴ്നാട്ടിൽ നിന്ന് സിനിമ ഇതുവരെ നേടിയത് 6 കോടിയാണ്. ബാക്കിയുള്ള 7.5 കോടി വിദേശ മാർക്കറ്റുകളിൽ നിന്നുമാണ് നേടാനായത്. ഇന്ത്യയിൽ സിനിമയ്ക്ക് ഒരു കുതിപ്പ് ഉണ്ടാക്കാനാകുന്നില്ല എന്നത് നിരാശയുണ്ടാക്കുന്നുണ്ട്. കമലിന്റെ മുൻ സിനിമകളായ ഇന്ത്യൻ 2, വിക്രം എന്നിവയെക്കാളും പിന്നിലാണ് രാജ്യത്തെ സിനിമയുടെ അഡ്വാൻസ് ബുക്കിങ്.
ചിത്രത്തിന്റെ ആദ്യ പ്രദർശനം പുലർച്ചെ നാല് മണി മുതൽ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. അതേസമയം, ഇന്ത്യയിൽ തഗ് ലൈഫിന്റെ ആദ്യ പ്രദർശനം ഒൻപത് മണിക്കാണ് തുടങ്ങുക. തഗ് ലൈഫിന്റെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് നേടാനാനായത്. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം. ജൂൺ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
thug-life-movie-gets-record-screen-count-overseas