Features

ഗാസയില്‍ “മനുഷ്യ ബലി” മാത്രം “പെരുനാളില്ല” ?: വയറുനിറച്ചു കഴിക്കേണ്ട ദിവസങ്ങളില്‍ പട്ടിണിയിലും ദാഹത്തിലും കഴിയുന്ന നാടാണല്ലോ ഗസ ?; ബലി പെരുനാളിന്റെ ഉത്ഭവം എങ്ങനെ ?

ഇന്ന് ലോകത്തിലെ ഇസ്ലാംമതസ്തരെല്ലാം ബലിപെരുനാള്‍ ആഘോഷിക്കുകയാണ്. വയര്‍ നിറച്ചു കഴിക്കേണ്ട ദിവസങ്ങളാണ് പെരുന്നാളും അത് കഴിഞ്ഞ മൂന്ന് ദിവസങ്ങളും. ആ ദിവസത്തെ പറ്റി പറയുന്നത് തന്നെ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ദിവസം എന്നാണ്. അയ്യാമുതഷ്രീഖ് എന്നാല്‍ പെരുന്നാള്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളാണ്. ഇറച്ചി വെയിലില്‍ വെച്ച് ഉണക്കിയിരുന്നതിനാണ് ആ പേര് വരാന്‍ കാരണം. എന്നാല്‍ ലോകത്തെ എല്ലാവരും ഒരേപോലെ പട്ടിണിയിലും ദാഹത്തിലും കഴിയുന്ന നാടാണ് ഗസ്സ. അവര്‍ക്കു വേണ്ടി ദുആ ചെയ്യുന്നവരുണ്ടാകുമോ. എന്നു തീരും ഗസയിലെ അധിനിവേശ ആക്രമണങ്ങളും വെടിയൊച്ചകളും. ഇസ്രയേലിന്റെ ആയുധപ്പുരകളിലെ വെടിക്കോപ്പുകള്‍ പ്രയോഗിച്ച് ഗസയെ ചുട്ടെരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിരിക്കുന്നു. ഓരോ ആഘോഷ നാളുകലിലും ഗസിയില്‍ നിന്നും വരുന്നത് ദീന രോദനങ്ങള്‍ മാത്രമാണ്. അപ്പോഴം ലോകത്ത് ഇസ്ലാം മതവിശ്വാസികള്‍ മുടങ്ങാതെ ബലിപെരുനാള്‍ ആഘോഷിക്കുന്നുണ്ട്.

  • ബലിപെരുനാളിന്റെ ഐതീഹ്യം

പണ്ടു പണ്ട് ഇന്നത്തെ ഇറാക്ക് എന്നരാജ്യം സ്ഥിതിചെയ്യുന്ന പ്രദേശം ബാബിലോണിയ എന്നാണറിയപ്പെട്ടിരുന്നത്. അവിടെ താമസിച്ചിരുന്ന വളരെ നീതിമാനായ ഒരു പ്രവാചകനായിരുന്നു ഇബ്രാഹിം. വളരെ നല്ല ഒരു ജീവിതം നയിച്ചിരുന്ന ഒരു വ്യക്തിയായിരുന്നതിനാല്‍ ദൈവത്തിന് അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു. പക്ഷേ ഇബ്രാഹിമിന് ഒരു സങ്കടം ഉണ്ടായിരുന്നു. തൊണ്ണൂറുവയസ്സായ അദ്ദേഹത്തിനു മക്കള്‍ ഇല്ലായിരുന്നു. അതിനാല്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും വളരെ വിഷമമുണ്ടായിരുന്നു. ഇബ്രാഹിം പലപ്പോഴും ആഗ്രഹിച്ചത് ഇങ്ങനെയാണ്. ”ദൈവം എനിക്കൊരു മകനെ നല്‍കിയിരുന്നെങ്കില്‍ അവനെ ദൈവത്തിനായി നല്‍കാന്‍ പോലും ഞാന്‍ തയ്യാറാവുമായിരുന്നു”.

ഇബ്രാഹിമിന്റെ ദുഃഖം മനസ്സിലാക്കിയ ദൈവം അദ്ദേഹത്തിന് ഒരു കുഞ്ഞിനെ നല്‍കാന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ഭാര്യ ഹാജറ ഗര്‍ഭിണിയായി ഒരു മകനെ പ്രസവിച്ചു. അവന് അവര്‍ ഇസ്മായില്‍ എന്നു പേരിട്ടു. വാര്‍ദ്ധക്യകാലത്തുണ്ടായ തന്റെ അരുമക്കുഞ്ഞിനെ ഇബ്രാഹിം വളരെ സ്‌നേഹിച്ചു. ദൈവത്തിന് അദ്ദേഹം നന്ദിപറഞ്ഞു. അങ്ങനെയിരിക്കെ, ഇബ്രാഹിമിന് തന്നോടുള്ള ഇഷ്ടവും ബഹുമാനവും എത്രത്തോളമുണ്ട് എന്നറിയാനായി ദൈവം ഇബ്രാഹിമിനെ ഒന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം ദൈവം ഇബ്രാഹിമിനോട് ഇങ്ങനെ പറഞ്ഞു. ‘ഇബ്രാഹിമേ, നിന്റെ പ്രിയപുത്രനായ ഇസ്മയിലിനെ നീ എനിക്ക് തരണം. അവനെ നീ എനിക്കായിട്ട് ബലി അറുക്കുക’.

സാധാരണ, ആടുകളെയായിരുന്നു അക്കാലത്ത് ബലിഅറുത്തിരുന്നത്. ഇവിടെ ദൈവം പറയുന്നത് സ്വന്തം കുഞ്ഞിനെത്തന്നെ ബലിഅറുക്കാനാണ്. ഇബ്രാഹിമിന് ആദ്യം വലിയ വിഷമം തോന്നി. എങ്കിലും ദൈവത്തിനോടുള്ള അതിയായ സ്‌നേഹവും, വിശ്വാസവും കാരണം ദൈവം ആവശ്യപ്പെട്ടകാര്യം ചെയ്യുവാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. ഭാര്യയായ ഹാജറയോട് താന്‍ കുട്ടിയേയും കൂട്ടി ഒരു സ്ഥലംവരെ പോവുകയാണെന്നു മാത്രം പറഞ്ഞിട്ട് ഇബ്രാഹിം ദൂരെ ഒരു സ്ഥലത്തേക്ക് യാത്രയായി. വഴിയില്‍ വച്ച് ഇബ്രാഹിം ഇസ്മയിലിനോട് ദൈവം തന്നോടാവശ്യപ്പെട്ട കാര്യമെന്താണെന്ന് അറിയിച്ചു.

അതുകേട്ടപ്പോള്‍ ഇസ്മായില്‍ പറഞ്ഞു ”പിതാവേ, അങ്ങ് ഒട്ടും അധൈര്യപ്പെടേണ്ട. ദൈവം അങ്ങയോടാവശ്യപ്പെട്ടകാര്യം പൂര്‍ണ്ണസന്തോഷത്തോടെ നടപ്പാക്കുക. അവിടുന്നു തന്നെ നമ്മെ കാത്തുകൊള്ളും”. അങ്ങനെ നടന്നു നടന്ന് അവര്‍ ബലിയര്‍പ്പിക്കാനുള്ള സ്ഥലത്തെത്തി. അവസാനമായി പിതാവും മകനും കെട്ടിപ്പിടിച്ച് പരസ്പരം ചുംബിച്ചു. സങ്കടം ഉള്ളിലൊതുക്കിക്കൊണ്ട് ഇസ്മയിലെനെ ഇബ്രാഹിം ഒരു പാറമേല്‍ കിടത്തി. എന്നിട്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ചു: ”’ദൈവമേ, അവിടുന്ന് എന്നോട് കല്‍പ്പിച്ച കാര്യം ഞാനിതാ പൂര്‍ണ്ണ മനസ്സോടെ അനുസരിക്കുന്നു”. അതിനുശേഷം ഇബ്രാഹിം കത്തിയെടുത്ത് ഇസ്മയിലിന്റെ കഴുത്തറക്കാനായി ആഞ്ഞുവെട്ടി. അത്ഭുതം! ഒന്നും സംഭവിച്ചില്ല പകരം പുറകില്‍ നിന്നും ഒരു ശബ്ദംകേട്ടു.

‘ഇബ്രാഹിമേ…. കുട്ടിയുടെമേല്‍ ഇനി കൈവയ്ക്കരുത്’ ദൈവം അയച്ച ഒരു മാലാഖയായിരുന്നു അത്. മാലാഖപറഞ്ഞു: ‘ഇബ്രാഹിം, നിന്റെ വിശ്വാസത്തില്‍ ദൈവം അതിയായി പ്രസാദിച്ചിരിക്കുന്നു. ഇതാ, ഇവിടെയൊരു ആട് ഉണ്ട്. അതിനെ ബലിയായി അര്‍പ്പിച്ചിട്ട് കുഞ്ഞിനേയും കൂട്ടി സന്തോഷമായി വീട്ടിലേക്ക് പൊയ്‌ക്കൊള്ളുക’. അതിശയംതന്നെ, അവിടെയതാ മുള്‍ച്ചെടികള്‍ക്കിടയില്‍ ഒരു ആട് നില്‍ക്കുന്നു. ഇബ്രാഹിം അതിനെ ബലിയായി അര്‍പ്പിച്ചിട്ട് കുട്ടിയേയും കൂട്ടി വീട്ടിലേക്ക് പോയി സന്തോഷമായി അനേകകാലം താമസിച്ചു. ഈ സംഭവത്തിന്റെ ഓര്‍മ്മയ്കായാണ് ഇന്നും ബലിപെരുനാള്‍ കൊണ്ടാടുന്നത്.

CONTENT HIGH LIGHTS;Is there no ‘Festival’ in Gaza except for ‘human sacrifice’?: Gaza is a land where people live in hunger and thirst on days when they should be eating their fill?; What is the origin of the Feast of Sacrifice?