തലസ്ഥാനത്തെ സിറ്റി പോലീസിനു കീഴിലെ മൂന്ന് പോലീസ് സ്റ്റേഷനുകളിലെ ചില പോലീസുകാരുടെ പ്രവര്‍ത്തികള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുമ്പോളഴും തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. സേനയുടെ മനോവീര്യം തകര്‍ക്കുമെന്ന് വിലപിക്കുന്നവര്‍ കാക്കിക്കുള്ളിലെ ചിലരുടെ നിലപാടുകളെ ബോധപൂര്‍വ്വം വെള്ളപൂശുന്നു. ഈയടുത്ത ദിവസങ്ങളില്‍ നഗരപരിധിയിലെ ഈ മൂന്ന് പോലീസ് സ്റ്റേഷനുകളില്‍ ഉണ്ടായ സംഭവങ്ങള്‍ സേനയ്ക്കാകെ നാണക്കേടായി മാറി. സിറ്റി പോലീസിന് നിരന്തരം തലവേദന സൃഷ്ടിച്ച മുന്നേറുന്ന ഈ സ്റ്റേഷനുകളില്‍ അച്ചടക്ക വാളെടുക്കാന്‍ സമയമായെന്നാണ് വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാരിനെവരെ നാണംക്കെടുത്തിയ സംഭവ വികാസങ്ങളാണ് ഈ സ്റ്റേഷനുകളില്‍ നടന്നത്. പറഞ്ഞു വരുന്നത് സിറ്റി പോലീസ് കമ്മീഷണറുടെ അധികാര പരിധിയിലുള്ള പേരൂര്‍ക്കട, മ്യൂസിയം, പേട്ട പോലീസ് സ്റ്റേഷനുകളെക്കുറിച്ചാണ്.
പരാതിയുമായി ആരു വന്നാലും ഗൗരവ്വകരമായ ഒരു സമീപനവും എടുക്കാതെ വളരെ ലാഘവത്തോടെ പല സംഭവങ്ങളും നിസാരവത്ക്കരിച്ചു തിരികെ വിടുന്നത് പതിവായി മാറുന്നു. ചെയ്യാത്തതും ഇല്ലാത്തതുമായ കള്ള കുറ്റങ്ങള്‍ക്ക് പാവപ്പെട്ടവരെ സ്റ്റേഷനില്‍ പിടിച്ചിരുത്തി മാനസികമായി പീഢിപ്പിക്കുന്നത് നിരന്തര സംഭവങ്ങളാണ്. ക്രമസമാധാനത്തിന്റെ പേരില്‍ ഓട്ടോ, തട്ടുകട തൊഴിലാളികളെ കാരണമില്ലാതെ ഉപദ്രവിക്കുന്നതും ചില പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തന രീതിയായി മാറിയിട്ടുണ്ട്. എന്തെങ്കിലും വസ്തുക്കള്‍ നഷ്ടപ്പെട്ട വിവരം പോലീസ് സ്റ്റേഷനില്‍ ചെന്നറിയിച്ചാല്‍ സാധനം ആരെങ്കിലും കൊണ്ടു വന്നാല്‍ നിങ്ങള്‍ക്ക് തിരികെ തരാമെന്ന ഉഴപ്പന്‍ വാദങ്ങളാണ് നിരത്തുന്നത്. ഇത് സാധാരണക്കാരായ ജനങ്ങള്‍ ചെന്നാല്‍ സംഭവിക്കുന്ന സത്യാവസ്ഥയാണ്. എന്നാല്‍ പരാതി തരാന്‍ വരുന്ന ആളുടെ സാമ്പത്തികമൊക്കെ അളന്ന് ആ കേസുകളില്‍ ഒട്ടും ജാഗ്രതയില്ലാതെ എടുത്തു ചാടിയിറങ്ങി പുറപ്പെടുന്ന പോലീസുകാരും സ്റ്റേഷനുകളും തിരുവനന്തപുരം നഗര പരിധിയില്‍ ഉണ്ട്.
ദളിത് സ്ത്രിയ്ക്ക് നേരിട്ടത് കൊടിയ മാനസിക പീഢനം; സ്റ്റേഷന്‍ പേരൂര്‍ക്കട
ഇല്ലാത്ത മാല മോഷണത്തിന്റെ പേരില്‍ ദളിത് സ്ത്രീയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും 16 മണിക്കൂറോളം ചോദ്യം ചെയ്യല്‍ എന്ന നടപടിയിലൂടെ മാനസിക പീഡനം ഏല്‍പ്പിക്കുകയും ചെയ്ത പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെ ചിലർ സംസ്ഥാന സര്‍ക്കാറിനെ ഉള്‍പ്പടെ വട്ടം ചുറ്റിച്ചു. അമ്പലമുക്ക് എന്‍സിസി റോഡ് ഭഗവതി നഗറിലെ 117 നമ്പര്‍ ബഥേല്‍ എന്ന വീട്ടില്‍ ജോലി ചെയ്തു വന്ന ബിന്ദു എന്ന സ്ത്രീക്കാണ് പേരൂര്‍ക്കട പോലീസിന്റെ വക കടുത്ത മാനസിക പീഢനം ഉണ്ടായത്. ബിന്ദു ജോലിക്കു നിന്ന് വീട്ടിലെ മുതിര്‍ന്ന അംഗമായ ഓമന ഡാനിയേലിന്റെ മാല കളവ് പോയതായിരുന്നു കേസ്. ബിന്ദുവാണ് ഈ മാല മോഷ്ടിച്ചത് എന്നും പറഞ്ഞ് 16 മണിക്കൂറോളം സ്റ്റേഷനില്‍ ദാഹജലം നല്‍കാതെ നിര്‍ത്തിയിരുന്നു. കുടിക്കാനുള്ള വെള്ളം ചോദിച്ചപ്പോള്‍ കക്കൂസിലെ ടാപ്പില്‍ നിന്നും വെള്ളം കുടിക്കാന്‍ പോലീസുകാരനായ പ്രസന്നന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളുടെ മുന്നില്‍ പറഞ്ഞപ്പോള്‍ ബിന്ദുവിന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. കൂടാതെ എസ് ഐ പ്രസാദ് എസ് ജിയും വിരട്ടി വിട്ടു. ഇനി മേലാല്‍ കവടിയാര്‍, കുറവന്‍കോണം, പേരൂര്‍ക്കട ഭാഗത്ത് കണ്ടുപോകരുത് അജ്ഞാപിക്കുകയും ചെയ്തു. ഒടുവില്‍ മാല വീട്ടില്‍ നിന്ന് കിട്ടിയതോടെ കേസ് വേണ്ടെന്ന് നിലപാട് ഓമന ഡാനിയലും മകള്‍ നിഷയും സ്വീകരിച്ചു.

സമൂഹ മനസ്സാക്ഷി ഞെട്ടിച്ച ഈ സംഭവം മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ വമ്പന്‍ പ്രതിഷേധമാണ് ഉടലെടുത്തത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നേരിട്ട് ഇടപെട്ടതോടെ ആശ്വാസ നടപടി എന്ന നിലയില്‍ എസ്‌ഐ പ്രസാദിനെയും കോണ്‍സ്റ്റബിള്‍ പ്രസന്നനെയും സസ്‌പെന്‍ഡ് ചെയ്ത് സിറ്റി പോലീസ് കമ്മീഷണര്‍ തലയൂരി. കേസ് ഇപ്പോള്‍ െ്രെകം ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ്. ഇത് മാത്രമല്ല നിരവധി പരാതികളാണ് പേരൂര്‍ക്കട പോലീസിനെ കുറിച്ച് ജനപ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കും പറയാനുള്ളത്. ഓട്ടറിക്ഷാ തെഴിലാളികളെയും തട്ടുകടക്കാരെയും തിരഞ്ഞു പിടിച്ച് വിരട്ടുന്ന പേരൂര്‍ക്കട പോലീസ് വമ്പന്‍ കടകളില്‍ എത്തുന്നവരുടെ അനധികൃത പാര്‍ക്കിങ് കണ്ടില്ലെന്ന് നടക്കുന്നതായും പരാതിയുണ്ട്.
പരാതി കൊടുക്കാന്‍ എത്തിയ യുവതിയെ ജയിലില്‍ അടച്ച മ്യൂസിയം പോലീസ്
മ്യൂസിയം പോലീസ് സ്റ്റേഷനുമായ ബന്ധപ്പെട്ട ഇന്നലെ മാധ്യമങ്ങള്‍ വന്ന മറ്റൊരു വാര്‍ത്തയും സിറ്റി പോലീസിനും നാഥനായ കമ്മീഷണര്‍ക്കും ക്ഷീണമായി. ആധാരവും ചെക്കുകളും തട്ടിയെടുത്തെന്ന് പരാതിപ്പെട്ട യുവതിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചെന്ന് വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. ഹിന്ദ് ലിയാഖത്ത് എന്ന യുവതിക്കാണ് മ്യൂസിയം പോലീസിന്റെ അവഹേളനത്തിലും മാനസിക പീഡനത്തിലും ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടി വന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസിന്‍രെ നിര്‍ദ്ദേശപ്രകാരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എത്തിയ ഹിന്ദ് ലിയാഖത്ത് എന്ന പരാതിക്കാരിയെയാണ് അറസ്റ്റ് ചെയ്യും, കോടതിയില്‍ ഹാജരാക്കി 22 ദിവസം ജയിലില്‍ അടച്ചത്. മ്യൂസിയം എസ്‌ഐ ജി.സി വിപിന്‍, തട്ടിപ്പുകാരനായ അജയ്‌ഘോഷ് എന്നിവര്‍ക്കെതിരെ യുവതിയും കുടുംബവും ഡിജിപി ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുമായി എത്തുന്നവരെ അധിക്ഷേപിക്കുന്നതും കടുത്ത മാനസിക പീഡനം ഏല്‍പ്പിക്കുന്നതും മ്യൂസിയം സ്‌റ്റേഷനിലെ സ്ഥിരം പരിപാടി എന്നാണ് ആരോപണം. ഇതു സംബന്ധിച്ച വാര്‍ത്ത അന്വേഷണം ഓണ്‍ലൈനും ഇന്നലെ നല്‍കിയിരുന്നു.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ മൗനം തുടര്‍ന്ന പേട്ട പോലീസ്
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് പേട്ട പോലീസ് സ്റ്റേഷന്‍ സ്വീകരിച്ച ആദ്യ നടപടികളില്‍ വീഴ്ച പറ്റിയിരുന്നു. ട്രെയിന്‍ തട്ടി മരിച്ചതാണെന്നും ആസ്വാഭാഭിക മരണമെന്ന പ്രാഥമിക നിഗമനത്തോടെ കേസിനെ സമീപിച്ച പേട്ട പോലീസ് ഒടുവില്‍ നാണംകെട്ടു. തെളിവ് സഹിതം ഉദ്യോഗസ്ഥയുടെ അച്ഛന്‍ പരാതി നല്‍കിയിട്ടും തണുപ്പന്‍ പ്രതികരണം തുടരുകയായിരുന്നു പേട്ട പോലീസ് സ്റ്റേഷന്‍ അധികൃതര്‍. ഉദ്യോഗസ്ഥയുടെ മരണത്തിന് ഉത്തരവാദി കാമുകന്‍ സുകാന്ത് ആണെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് പേട്ട പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. കൃത്യമായ തെളിവുകള്‍ യുവതിയുടെ അച്ഛന്‍ ഹാജരാക്കിയെങ്കിലും ആദ്യം സ്വീകരിക്കാതിരുന്ന പേട്ട പോലീസ് പിന്നീട് അതുവഴി അന്വേഷണം ആരംഭിക്കുകയായിരുന്നു. യുവതിയെ സുകാന്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തു എന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ഇതിനുള്ള എല്ലാ തെളിവുകളും പോലീസിന് കൈമാറിയിരുന്നു.

പേട്ട പോലീസിന്റെ മെല്ലെ പോക്ക് കാരണം യുവതിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ സുകാന്തിന് രക്ഷപ്പെടാന്‍ പരേക്ഷത്തില്‍ സഹായമായി. നിരന്തരം മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ വന്നതോടെ പേട്ട പോലീസ് സംഘം അന്വേഷണത്തിനായി പരക്കം പാഞ്ഞു. വിവരങ്ങള്‍ കൃത്യമായി മനസ്സിലായ പ്രതിയായ സുകാന്ത് തന്ത്രപൂര്‍വം രക്ഷപ്പെട്ടു. സുകാന്തിന്റെ മലപ്പുറത്തുള്ള വീട് ഉള്‍പ്പെടെ അരിച്ചു പൊറുക്കിയ പേട്ട പോലീസിന് ഒരു തുമ്പും കിട്ടിയില്ല. തമിഴ്‌നാട്ടിലേക്ക് കടന്നുന്നവെന്ന ഊഹാപോഹത്തില്‍ അവിടേക്കും അന്വേഷണം നടത്തിയ പോലീസ് സംഘം വെറും കൊയ്യോടെ മടങ്ങി. പിന്നീട് ഒരു ആഴ്ചയോളം നീണ്ടുനിന്ന സുകാന്തിനായുഉള്ള അന്വേഷണം വഴിമുട്ടി. ഈ സമയമൊക്കെ സുകാന്ത് കേരളത്തില്‍ സുഖിച്ച് കഴിയുന്നുണ്ടായിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ സുകാന്ത് എറണാകുളം ഡിസിപിയു ഓഫീസില്‍ ഹാജരാകുകയായിരുന്നു. അന്വേഷണസംഘം രൂപീകരിച്ച് സുകാന്തനായി രണ്ടുമാസത്തോളം കേരളവും തമിഴ്‌നാടും മറ്റു സംസ്ഥാനങ്ങളുമായി അരിച്ചു പെറുക്കിയ പോലീസിനെ നാണക്കേടായി മാറി സുകാന്തിന്റെ കീഴടങ്ങല്‍.
പേട്ടയില്‍ തീവണ്ടി തട്ടി മരിച്ച വെമ്പായം സ്വദേശി അഭിജിത്തിന്റെ കേസിലും പേട്ട പോലീസ് സംശയത്തിന്റെ നിഴലിലാണ്. ബന്ധുക്കളാരും എത്താത്തതിനെ തുടര്‍ന്ന് മൃതദേഹം തിരിച്ചറിയാന്‍ കഴിയാതെ വന്നതോടെ ഏപ്രില്‍ അഞ്ചിന് അഭിജിത്തിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ പേട്ട പോലീസ് അനുവാദം നല്‍കിയത്. മകന്‍ എന്തു സംഭവിച്ചെന്ന് അറിയണമെന്നും ഞങ്ങളെ അറിയിക്കാതെ പോലീസ് പ്രത്യേകം സംസ്‌ക്കരിച്ചത് എന്തിനെന്ന് വ്യക്തമാക്കണമെന്നും അഭിജിത്തിന്റെ പിതാവ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. മാര്‍ച്ച് മൂന്നിനാണ് വെമ്പായം തേക്കട വാറുവിളാകത്ത് വീട്ടില്‍ ബിജുവിന്റെയും ബീനയുടെയും മകന്‍ 16 വയസ്സുള്ള അഭിജിത്ത് വീടുവിട്ടിറങ്ങുന്നത്.
ഇന്നലെ മാത്രം രണ്ടു സംഭവങ്ങള്‍ ആണ് പേട്ട പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് അഞ്ചിന് ട്രെയിന്‍ തട്ടി മരിച്ച അഭിജിത്തിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട വിഷയം. മറ്റൊന്ന് വിരമിക്കല്‍ പാര്‍ട്ടിയില്‍ മദ്യപിച്ച് സ്റ്റേഷനില്‍ കിടന്നുറങ്ങിയ പോലീസുകാരനെ കമ്മീഷണര്‍ നേരിട്ടു സസ്‌പെന്‍ഡ് ചെയ്ത വിഷയം. സിവില്‍ പോലീസ് ഓഫീസര്‍ ബി ആര്‍ അര്‍ജുനെയാണ് കമ്മീഷണര്‍ തോംസണ്‍ ജോസ് സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ അഭിജിത്തിന്റെ വിഷയം കുറച്ച് കുഴപ്പങ്ങള്‍ നിറഞ്ഞതാണ്.