ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) 2025-27 അധ്യയന വർഷത്തേക്കുള്ള എംബിഎ പ്രവേശനം തുടങ്ങി. രണ്ടാം റൗണ്ട് പ്രവേശനമാണ് ആരംഭിച്ചത്. ജൂൺ 30 ആണ് രജിസ്ട്രേഷൻ അവസാന തിയതി.
താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജെഎൻയുവിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷാ ഫോം ഇതിനായി നൽകിയിട്ടുണ്ട്. ജനറൽ, ഇഡബ്ല്യൂഎസ്, ഒബിസി വിഭാഗത്തിന് 2000 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി, ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് 1000 രൂപയും മതി.
എംബിഎ പ്രവേശനത്തിനുള്ള തെരഞ്ഞെടുപ്പ് സിഎടി സ്കോർ അടിസ്ഥാനമാക്കിയാണ്. ഇതിന് 70 ശതമാനം വെയിറ്റേജ് നൽകും. ഗ്രൂപ്പ് ഡിസ്കഷന് 10 ശതമാനം വെയിറ്റേജും വ്യക്തിഗത അഭിമുഖത്തിന് 20 ശതമാനം വെയിറ്റേജുമുണ്ട്. 2025ലെ എംബിഎ പ്രവേശനത്തിനാണ് ഈ മാനദണ്ഡങ്ങൾ.
കഴിഞ്ഞ നാല് ബാച്ചുകളിലെ പൂർവ വിദ്യാർഥികൾക്ക് മികച്ച തൊഴിൽ ലഭിച്ചു. നബാർഡ്, ആക്സിസ് ബാങ്ക്, സീ ഹെൽത്ത് കെയർ, ഐടിസി ലിമിറ്റഡ്, കെപിഎംജി, ഏണസ്റ്റ് & യംഗ്, പെട്രോനെറ്റ് എൽഎൻജി, ഇൻഡസ്ഇൻഡ് ബാങ്ക്, നൗക്രി.കോം, സോമാനി സെറാമിക്സ്, അമേരിക്കൻ എക്സ്പ്രസ്, ടെക് മഹീന്ദ്ര, ഐഐഎഫ്എൽ, ജാക്സൺ ആൻഡ് ലാവ കമ്പനി എന്നിവിടങ്ങളിൽ അവർ ജോലി ചെയ്യുന്നു. ചിലർ സ്വന്തമായി സംരംഭങ്ങൾ നടത്തുന്നുണ്ടെന്നും സർവകലാശാല പ്രസ്താവനയിൽ അറിയിച്ചു.
ജവഹർലാൽ നെഹ്റു സർവകലാശാല സംരംഭകത്വത്തിനും മാനേജ്മെൻ്റ് വിദ്യാഭ്യാസത്തിനും സജീവ സംഭാവന നൽകുന്നുണ്ട്. അടൽ ബിഹാരി വാജ്പേയി സ്കൂൾ ഓഫ് മാനേജ്മെൻ്റ് ആൻഡ് എൻ്റർപ്രണർഷിപ്പ് (എബിവിഎസ്എംഇ) 2019ലാണ് എംബിഎയുടെ ആദ്യ ബാച്ച് ആരംഭിച്ചത്.