അറബിക്കടലില്‍ കേരള തീരത്തിനോട് കിലോമീറ്ററുകള്‍ ദൂരത്തില്‍ അഗ്‌നി വിഴുങ്ങിയ വാന്‍ഹായ് 503 കപ്പലില്‍ രക്ഷാദൗത്യ സംഘം സുരക്ഷിതമായി ഇറങ്ങി. കപ്പല്‍ കഴിഞ്ഞ മൂന്നു ദിവസമായി കത്തിക്കൊണ്ടിരിക്കുന്നതു കൊണ്ട് ചുട്ടു പഴുത്തിരിക്കുന്ന അവസ്ഥയാണെങ്കിലും കപ്പല്‍ ഇപ്പോള്‍ നില്‍ക്കുന്നിടത്ത് മുങ്ങുകയോ, പൊട്ടിത്തെറിക്കുകയോ ചെയ്താല്‍ ഉണ്ടാകാവുന്ന ദുരന്തത്തെ മുന്‍കൂട്ടി കണ്ടാണ് രക്ഷാദൗത്യം നടത്തുന്നത്. നിലവില്‍ അധികൃതരുടെ തീരുമാനം കപ്പലിനെ ആഴക്കടലിലേക്ക് വലിച്ചു കൊണ്ടു പോവുകയെന്നതാണ്. ഇതിനായി വാന്‍ഹായ് കപ്പലിനെ മറ്റൊരു കപ്പലുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
ഈ ദൗത്യം നിറവേറ്റാനാണ് പോര്‍ബന്ധറിലെ എം.ഇ.ആര്‍.സി. വിദഗ്ദ്ധ സംഘം കോസ്റ്റ്ഗാര്‍ഡിന്റെ ഹെലിക്കോപ്ടറില്‍ കത്തുന്ന കപ്പലില്‍ ഇറങ്ങിയത്. ഉച്ചയോടു കൂടി ആരംഭിച്ച ഈ പ്രവര്‍ത്തനം വൈകിട്ട് അഞ്ചു മണിക്ക് പൂര്‍ത്തിയാക്കി. വലിയ വടം കപ്പലിന്റെ മുന്‍ ഭാഗത്തെ കൊളുത്തില്‍ കെട്ടുകയായിരുന്നു ദൗത്യം. എം.ഇ.ആര്‍.സി. പോര്‍ബന്ധറിലെ സംഘം കത്തുന്ന കപ്പലില്‍ ഇറങ്ങിയ ശേഷം സുരക്ഷിതമായ രീതിയിലാണ് വടം കെട്ടിയത്. തുടര്‍ന്ന് കപ്പലിന്റെ മുന്‍ ഭാഗത്തു നിന്നും വടം വാട്ടര്‍ലില്ലി എന്ന ഒരു ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു. ടഗ്‌ബോട്ടില്‍ നിന്നുമാണ് കത്തുന്ന കപ്പലിന്റെ നിയന്ത്രണം നിര്‍വഹിക്കുന്നത്.
ഇത് വലിച്ചുകൊണ്ട് പുറം കടലിനുള്ളിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇത് വലിയ കാര്യമാണ്. സാധാരണ വലിയ അപകടത്തില്‍പ്പെട്ടിരിക്കുന്ന കപ്പലില്‍ ആരും ഇറങ്ങില്ല. അതിനുള്ള അനുമതി അധികൃതര്‍ ആര്‍ക്കും നല്‍കുകയുമില്ല. മൂന്നു ദിവസത്തോളമായി കോസ്റ്റ്ഗാര്‍ഡും നേവിയും നടത്തിക്കൊണ്ടിരിക്കുന്ന രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിയഞ്ഞതു കൊണ്ടാണ് സംഘത്തിന് ഇറങ്ങാന്‍ കഴിഞ്ഞത്. വടം കൊണ്ട് കെട്ടി വലിക്കാന്‍ സാധിച്ചാല്‍ കേരള തീരത്തു നിന്നു വളരെ ദൂരെ ആഴക്കടലില്‍ എത്തിക്കാന്‍
സാധിക്കുമെന്നാണ് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചിരിക്കുന്നത്. അതിനുള്ള നടപടികളാണ് നടക്കുന്നത്. നിലവില്‍ ഏതാണ്ട് 95 കിലോമീറ്റര്‍ ദൂരത്തോളമാണ് ഇപ്പോള്‍ കപ്പലിന്റെ സ്ഥിതി. ഇത് ഇനിയും ഉള്‍ക്കടലിലേക്ക് മാറ്റാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം, മധ്യഭാഗത്തെ തീ അണച്ചെങ്കിലും കപ്പലിന്റെ മുന്നിലും പിന്നിലും തീ കത്തുന്നുണ്ട്. മധ്യഭാഗത്തെ തീ അണച്ചെന്നും ഇപ്പോള്‍ പുകയാണ് ഇവിടെ നിന്ന് ഉയരുന്നതെന്നും കോസ്റ്റ്ഗാര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. തീ പിടിച്ചിടത്തു നിന്ന് കപ്പല്‍ 40 നോട്ടിക്കല്‍ മൈലോളം ദൂരം തെക്കു കിഴക്കന്‍ ഭാഗത്തേക്ക് ഒഴുകിയിട്ടുണ്ട്.
കപ്പലിന് ഇപ്പോള്‍ 10 ഡിഗ്രി ചെരിവുണ്ടെന്നും എന്നാല്‍ ഇതില്‍ ആശങ്കപ്പെടാനില്ല എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അഴീക്കല്‍ തീരത്തു നിന്ന് 44 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ വച്ചായിരുന്നു കപ്പലിനു തീ പിടിച്ചത്. കപ്പലില്‍ ഉണ്ടായിരുന്ന 22 ജീവനക്കാരില്‍ 18 പേര്‍ രക്ഷപ്പെടുകയും 4 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവരെ കണ്ടു കിട്ടിയിട്ടില്ല.. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കപ്പല്‍ തെക്കു കിഴക്കന്‍ മേഖലയിലേക്ക് ഒഴുകുകയായിരുന്നു. ആകെ 1754 കണ്ടെയ്‌നറുകളാണ് കപ്പലില്‍ ഉള്ളത്. ഇതില്‍
1083 എണ്ണം കപ്പലിന്റെ ഡെക്കിനു താഴെയും 671 എണ്ണം ഡെക്കിലുമാണുള്ളത്. ഇതില്‍ 143 എണ്ണമാണ് മാരക രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍. പതിനഞ്ചോളം കണ്ടെയ്‌നറുകള്‍ കപ്പലില്‍ നിന്ന് താഴെ കടലില്‍ വീണിട്ടുണ്ട്. ഈ കണ്ടെയ്‌നറുകള്‍ നാളെയോ, അടുത്ത ദിവസങ്ങളിലോ കേരള തീരകത്ത് അടിയുമെന്നാണ് സൂചന.
- എന്താണ് എം.ഇ.ആര്‍.സി പോര്‍ബന്ധര്‍ ?
2006 മുതല്‍ ഗ്രൂപ്പ് സമുദ്ര അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള രക്ഷാപ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന ഒരു വിദഗ്ധ്ധരടങ്ങിയ സ്ഥാപനമാണ് മറൈന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്റര്‍ഗുജറാത്ത് വിശ്വകര്‍മ്മയുടെ ഒരു പോഷക സ്ഥാപനം കൂടിയാണിത്. അപകടത്തിലായ ഏതൊരു കപ്പലുമായി ബന്ധപ്പെട്ടാലും സംഘം അവിടെ എത്തും. കപ്പലുകള്‍ വലിച്ചുകൊണ്ടുപോകല്‍, അപകടം പറ്റിയ കപ്പലുകളെ വീണ്ടും പൊങ്ങിക്കിടക്കാന്‍ സഹായിക്കുക, കേടായ കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുക, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക എന്നിവയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍. എണ്ണയുടെയോ മറ്റ് മാലിന്യങ്ങളുടെയോ ചോര്‍ച്ചയില്‍ നിന്ന് തീരദേശ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതും പ്രാഥമിക ലക്ഷ്യമാണ്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ സമുദ്ര ആസ്തിക്ക് ഏറ്റവും കുറഞ്ഞ നാശനഷ്ടം ഉറപ്പാക്കുക എന്നതാണ് രക്ഷാപ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. ഇന്ത്യയിലെ അവരുടെ പദ്ധതികള്‍ക്കായി അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ രക്ഷാപ്രവര്‍ത്തന കമ്പനികളുമായി ഞങ്ങള്‍ പങ്കാളികളാണ്. അതോടൊപ്പം, രക്ഷാപ്രവര്‍ത്തനം / അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍ പദ്ധതികള്‍ സ്വന്തമായി നടപ്പിലാക്കാനും വിതരണം ചെയ്യാനുമുള്ള കഴിവുകളും ഞങ്ങള്‍ക്കുണ്ട്, കൂടാതെ ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ഒരു പ്രധാന അവശിഷ്ടങ്ങള്‍ നീക്കം ചെയ്യലും വിജയകരമായി നടത്തിയിട്ടുണ്ട്.
- ഭീഷണിയുണ്ടോ ? രാസ വസ്തുക്കള്‍ അപകടമോ ?
കപ്പലിന് തീപിടിച്ചത് കേരളതീരത്തിന് എന്തെങ്കിലും ആഘാതം ഉണ്ടാക്കുമെന്ന് വിവരങ്ങള്‍ ഒന്നും നിലവില്‍ കോസ്റ്റ് ഗാര്‍ഡില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി. 20 കണ്ടെയ്‌നറുകള്‍ കടലില്‍ വീണു എന്നാണ് വിവരം . അവശേഷിക്കുന്ന കണ്ടെയ്‌നറുകളില്‍ എന്തൊക്കെ ഉള്ളത് എന്ന വിവരം ലഭ്യമല്ല. കണ്ടെയ്‌നറിനോട് 20 മീറ്റര്‍ ദൂരം പാലിക്കണം എന്ന് മുന്നറിയിപ്പാണ് ഇപ്പോള്‍ വിദഗ്ധ നല്‍കിയിരിക്കുന്നത്. തീരത്തടി കണ്ടെയ്‌നറുകളുടെ അടുത്തേക്ക് ജനങ്ങള്‍ ഓടിക്കൂടാതിരിക്കുക എന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നു. മാലിന്യം ഉണ്ടാക്കുന്ന ബംഗര്‍ ഓയില്‍ കപ്പലില്‍ ഉണ്ടെന്ന വിവരം പുറത്തുവന്നതോടെ എണ്ണ ചോര്‍ച്ചയ്ക്കുള്ള സാധ്യത തെളിയുന്നു. ഇത് കടുത്ത സമുദ്ര മലിനീകരണത്തിന് കാരണമാകും. ഇത് കടലില്‍ ഒഴുകി പരക്കാനുള്ള സാധ്യതയും ഉണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വിഷമയമായ രാസവസ്തുക്കള്‍ കണ്ടെയ്‌നറില്‍ ഉണ്ടെന്ന വിവരം ഏറെ ആശങ്കപ്പെടുത്തുന്നു. ഇതിനെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡും മത്സ്യ ഗവേഷണ സ്ഥാപനങ്ങളും എത്രയും വേഗം സംഭവസ്ഥലത്തും തീരദേശങ്ങളിലും പരിശോധന നടത്തണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നു. കൂടാതെ വിഷമമായി രാസവസ്തുക്കള്‍ കടലില്‍ കലര്‍ന്നാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ പറ്റി തീരദേശവാസികളെ ബോധ്യപ്പെടുത്താനും ഉള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണം. മത്സ്യ സമ്പത്തിന് പെട്ടെന്ന് ബാധിച്ചില്ലെങ്കിലും സമീപഭാവിയില്‍ സമുദ്ര ആവാസ വ്യവസ്ഥയ്ക്ക് ഗൗരവമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇതിന് കഴിഞ്ഞേക്കും.
രാസവസ്തുക്കളുടെ സാന്നിധ്യം കടലിലെ ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കും പവിഴപ്പുറ്റുകള്‍ കടല്‍ പുല്ലുകള്‍ സൂക്ഷ്മജീവികള്‍ കടലിലെ മത്സ്യ സമ്പത്ത് ഉള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ ഇവയെല്ലാം ഈ അപകടം പ്രതികൂലമായി ബാധിച്ചേക്കാം. പ്രധാനമായും കടലിലെ ജലത്തിന്റെ ഓക്‌സിജന്‍ ലെവലിനെയാണ് ഇത് ബാധിക്കുക. ഓക്‌സിജന്‍ കുറയുന്നത് മത്സ്യങ്ങള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും പ്രശ്‌നമാണ്. എണ്ണ ചോര്‍ച്ചയും രാസവസ്തുക്കളുടെ സാന്നിധ്യവും മാത്രമല്ല തീപിടിച്ചത് തുടര്‍ന്ന് ഉണ്ടായ താപവര്‍ദ്ധനവും സമുദ്ര ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നതാണ്.