Features

KGF വീണ്ടും തുറക്കുന്നു ?: സ്വര്‍ണ്ണം തിളങ്ങുന്ന കണ്ണീര്‍ പാടം?; തൊഴിലാളികളുടെ വിയര്‍പ്പ് തുന്നിയിട്ട സ്വര്‍ണ്ണഖനി ?; മരണവും മഞ്ഞലോഹവും സയനൈഡ് കുന്നുകളും അടിമപ്പണിയും വീണ്ടുമെത്തുമ്പോള്‍ ?

ലോകപ്രശസ്തമായ കോലാര്‍ ഗോള്‍ഡ് മൈന്‍സ്(കെ.ജി.എഫ്) പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നു. ലോകത്തെ തന്നെ ഏറ്റവും ആഴമുള്ള രണ്ടാമത്തെ സ്വര്‍ണ ഖനിയായ കെ.ജി.എഫിനെ വീണ്ടും പുനരുജ്ജീവിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. 140 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ സ്വര്‍ണ്ണപ്പാടത്തില്‍ കുഴിച്ചുമൂടപ്പെട്ട കണ്ണീര്‍ കഥകള്‍ ഇന്നും ചില ജീവിതങ്ങളെ പൊള്ളിക്കുന്നുണ്ട്. കുഴിച്ചെടുത്തിരുന്നത് സ്വര്‍ണ്ണമാണെങ്കിലും ഖനിയില്‍ ജോലിചെയ്തിരുന്ന തൊഴിലാളികളുടെ ജീവിതം യഥാര്‍ഥത്തില്‍ നരകതുല്യമായിരുന്നു. ആവശ്യത്തിന് ആധുനിക സംവിധാനങ്ങളില്ലാതെ, ഖനികളില്‍ അപകടകരമായ സാഹചര്യങ്ങളില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍.

പലപ്പോഴും അടിയന്തിര സഹായം പോലും ലഭിച്ചിരുന്നില്ല ഇവര്‍ക്ക്. ഓരോ ചുവടിലും പതിയിരിക്കുന്ന അപകടങ്ങളും കടുത്ത ചൂടിലും പൊടിയിലും തൊഴിലെടുക്കുന്നതു കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങളും ആയിരക്കണക്കിന് തൊഴിലാളികളുടെ മരണത്തിനിടയാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച ഖനികളില്‍ ഇപ്പോഴും ആയിരക്കണക്കിന് കോടി രൂപയുടെ സ്വര്‍ണ ശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്. ഒരു കാലത്ത് സ്വര്‍ണം വിളയിച്ചിരുന്ന കെജിഎഫ് പ്രവര്‍ത്തന നഷ്ടം ഏറിയതോടെയാണ് 2001ല്‍ ഭാരത് ഗോള്‍ഡ് മൈന്‍സ് എന്ന പൊതുമേഖല ഖനന കമ്പനി പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചത്. ഇതോടെ ദുരിതത്തിലായത് അവിടെ പണിയെടുത്തിരുന്ന 3500 ഓളം തൊഴിലാളികളായിരുന്നു.

ദിവസങ്ങള്‍നീണ്ട പണിമുടക്ക് ഉള്‍പ്പെടെയുള്ള പോരാട്ടങ്ങളിലൂടെയാണ് ഖനിത്തൊഴിലാളികള്‍ പല തൊഴില്‍ ആനുകൂല്യങ്ങളും നേടിയെടുത്തിരുന്നത്. എന്നാല്‍ ഇവര്‍ക്ക് അര്‍ഹതപ്പെട്ട 52 കോടി രൂപയുടെ നഷ്ടപരിഹാരം പോലും നല്‍കാതെയാണ് ഖനിയുടെ പ്രവര്‍ത്തനം കമ്പനി അന്ന്അവസാനിപ്പിച്ചത്. തുടര്‍ന്ന് തങ്ങളുടെ പ്രശ്നങ്ങളില്‍ അധികൃതര്‍ ഇടപെടുന്നില്ലെന്ന് കാട്ടി തൊഴിലാളികളും തൊഴിലാളി സംഘടനകളും പ്രതിഷേധം നടത്തിയിരുന്നു. പില്‍ക്കാലത്ത് സൗജന്യ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ സൗകര്യങ്ങള്‍ ഈ വിഭാഗം തൊഴിലാളികള്‍ക്കും ലഭിച്ചുതുടങ്ങിയെങ്കിലും അവരുടെ ജീവിതസാഹചര്യം പരിതാപകരം തന്നെയായിരുന്നു.

കോലാര്‍ തിരികെ പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ സന്തോഷവും പ്രതീക്ഷയും കോലാറിലെ ജനം പങ്കുവെക്കുമ്പോള്‍ തന്നെ കഴിഞ്ഞുപോയ ദുരിതകാലം അവരുടെ കണ്ണുകളില്‍ കാണാം. കാലഘട്ടം മാറിയെങ്കിലും ഖനനതൊഴിലാളികളുടെ തൊഴിലിടത്ത് നേരിടേണ്ട വരുന്ന അപകട സാധ്യത കുറഞ്ഞിട്ടില്ല. ആഴമേറിയ ഖനികളില്‍ നിന്ന് പുറത്തെത്തിക്കുന്ന മണ്ണില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം ഈ മണ്ണിനെ പുറത്ത് കൂട്ടിയിടുകയായിരുന്നു പതിവ്. ഇവ പതിയെ വലിയ കുന്നുകളായി മറി. ഈ മണ്ണില്‍ സയനൈഡിന്റെ അംശമുള്ളതിനാല്‍ ഇവ സയനൈഡ് കുന്നുകള്‍ എന്നാണ് അറിയപ്പെടുന്നത്. കെ.ജി.എഫിന് ചുറ്റം ഇത്തരത്തിലുള്ള 13 കുന്നുകളാണുള്ളത്.

ലവില്‍ ഇവയില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള ടെന്‍ഡറുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്. സയനൈഡ് കുന്നുകളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ മനുഷ്യ ശരീരത്തിന് വളരെയേറെ ദോഷം ചെയ്യുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ കാറ്റുണ്ടായാല്‍ സയനൈഡ് കുന്നുകളില്‍ നിന്നുള്ള പൊടി ജനവാസ മേഖലകളിലേക്കാണ് പതിക്കുന്നത്. ത്വക്ക്, വൃക്ക രോഗങ്ങള്‍ക്കും കാന്‍സറിനും ഈ മണ്ണ് കാരണമാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

അതേസമയം കോലാര്‍ ഖനികളെ കുറിച്ചും, അവിടുത്തെ ദുരിത ജീവിതങ്ങളെ കുറിച്ചും കൂടുതലായി അറിയുന്നത് കെ.ജി.എഫ് എന്ന സിനിമയിലൂടെയാണ്. ഇവിടുത്തെ ജനതയ്ക്ക് ഇരുണ്ടു കറുത്ത ജീവിതങ്ങള്‍ സമ്മാനിച്ച് സ്വര്‍ണ്ണം കടത്തുന്നവരുടെ കഥ പറയുന്നിടത്ത്, കോലാര്‍ ഖനികളുടെ രൂപം തെളിച്ചു വെക്കുന്നുണ്ട്.