Features

ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം; ഹോര്‍മുസ് കടലിടുക്ക് അടച്ചിടപ്പെടുമെന്ന് ആശങ്ക, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ കുത്തനെ വര്‍ധനവ്, ഇനി എന്ത് സംഭവിക്കും

ഇറാന്റെ ആണവ പദ്ധതികള്‍ ലക്ഷ്യമിട്ടും അവയുണ്ടാകാന്‍ ഇടയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ആക്രമണം ആസൂത്രണം ചെയ്യുന്ന ഇസ്രയേല്‍ നടപടിയെ തുടര്‍ന്ന് ഇരു രാജ്യങ്ങളും യുദ്ധത്തിലേക്കാണ് നീങ്ങുന്നത്. ജൂണ്‍ 13ന് ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തിനുശേഷം, ഹോര്‍മുസ് കടലിടുക്ക് അടച്ചിടപ്പെടുമെന്ന് ആശങ്കയുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള വാതകത്തിന്റെയും എണ്ണയുടെയും വിതരണത്തിന് ഈ കടലിടുക്ക് തന്ത്രപരമായി വളരെ പ്രധാനമാണ്. കടലിടുക്ക് എന്നത് കടലുകള്‍ അല്ലെങ്കില്‍ സമുദ്രങ്ങള്‍ പോലുള്ള രണ്ട് വലിയ ജലപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ കടല്‍ത്തീരമാണ്.

ഹോര്‍മുസ് കടലിടുക്ക് മധ്യപൂര്‍വദേശത്തെ എണ്ണ സമ്പന്നമായ രാജ്യങ്ങളെ ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവയുള്‍പ്പെടെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. എന്നാല്‍ ഈ പ്രദേശം പതിറ്റാണ്ടുകളായി ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും തര്‍ക്കങ്ങളുടെയും കേന്ദ്രബിന്ദുവാണ്. ഹോര്‍മുസ് കടലിടുക്കിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനുമുമ്പ്, ഇസ്രായേലും ഇറാനും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷം കാരണം തിങ്കളാഴ്ച അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ കുത്തനെ വര്‍ധനവുണ്ടായി എന്ന് അറിയേണ്ടത് പപ്രധാനമായ കാര്യമാണ്.

തിങ്കളാഴ്ച ഏഷ്യന്‍ വിപണികളില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍, ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില രണ്ട് ഡോളറിലധികം അഥവാ 2.8% ഉയര്‍ന്ന് ബാരലിന് 76.37 ഡോളറിലെത്തി. യുഎസ് ക്രൂഡ് ഓയിലിന്റെ വിലയും ബാരലിന് ഏകദേശം രണ്ട് ഡോളര്‍ ഉയര്‍ന്ന് 75.01 ഡോളറിലെത്തി. വെള്ളിയാഴ്ച എണ്ണവിലയില്‍ 7% കുത്തനെയുള്ള വര്‍ധനവിന് ശേഷമാണ് ഈ കുതിപ്പ് കാണുന്നത്.

ഹോര്‍മുസ് കടലിടുക്ക് എവിടെയാണ്, അത് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?

പേര്‍ഷ്യന്‍ ഗള്‍ഫിനും ഒമാന്‍ ഉള്‍ക്കടലിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്റെയും ഒമാന്റെയും സമുദ്ര അതിര്‍ത്തിക്കിടയില്‍ വരുന്നു. ഒരിടത്ത് 33 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഒരു ഇടുങ്ങിയ ജലപാതയാണിത്. ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത് എന്ന വസ്തുതയില്‍ നിന്ന് ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാം. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണ ഈ കടലിടുക്ക് വഴിയാണ് മറ്റ് രാജ്യങ്ങളിലേക്ക് എത്തുന്നത്. ഇതിനുപുറമെ, ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) കയറ്റുമതിക്കാരായ ഖത്തറും കയറ്റുമതിക്കായി ഈ റൂട്ടിനെയാണ് ആശ്രയിക്കുന്നത്.

1980 മുതല്‍ 1988 വരെ നീണ്ടുനിന്ന ഇറാന്‍-ഇറാഖ് യുദ്ധത്തില്‍, ഇരു രാജ്യങ്ങളും ഈ ജലപാതയിലൂടെയുള്ള എണ്ണ വിതരണം പരസ്പരം തടയാന്‍ ശ്രമിച്ചു. ഈ സംഘര്‍ഷത്തില്‍ വാണിജ്യ ടാങ്കറുകള്‍ ആക്രമിക്കപ്പെട്ടു, ഇത് അന്താരാഷ്ട്ര ഊര്‍ജ്ജ വിതരണത്തെ സാരമായി ബാധിച്ചു. ഈ സംഘര്‍ഷം ചരിത്രത്തില്‍ ‘ടാങ്കര്‍ യുദ്ധം’ എന്നും അറിയപ്പെടുന്നു.

ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ എന്ത് സംഭവിക്കും?

ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍, അന്താരാഷ്ട്ര എണ്ണ വിതരണത്തിന്റെ ഏകദേശം 20% ബാധിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 120 മുതല്‍ 130 ഡോളര്‍ വരെ എത്തുമെന്ന് ജൂണില്‍ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ജെ പി മോര്‍ഗന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള സാധ്യത അന്താരാഷ്ട്ര വിപണികളിലെ എണ്ണവിലയെ ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്ന് വിഷയ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിപണികള്‍ ഇതിനകം തന്നെ ഈ ഭീഷണിയോട് പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്, ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയാല്‍ എണ്ണ വിതരണം തടസ്സപ്പെടുകയും വില ഉയരുകയും ചെയ്യുമെന്ന് പറയുന്നതില്‍ തെറ്റില്ല. എന്നിരുന്നാലും, ഇസ്രായേല്‍ ആക്രമണത്തിന് ശേഷം, എണ്ണ വിതരണത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. എണ്ണ സംഭരണശാലകളോ ശുദ്ധീകരണശാലകളോ ആക്രമണത്തില്‍ ലക്ഷ്യമിട്ടിട്ടില്ലെന്ന് എണ്ണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായാല്‍, ഭാവിയില്‍ ഈ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ സാധ്യമാകുമെന്നും ഇത് അന്താരാഷ്ട്ര ഊര്‍ജ്ജ വിതരണത്തിന് ഗുരുതരമായ തിരിച്ചടിയുണ്ടാക്കുമെന്നും വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നു.

ഇതിനുമുമ്പും, ഹോര്‍മുസ് കടലിടുക്ക് ഇറാനും അമേരിക്കയും തമ്മിലുള്ള തര്‍ക്കത്തിന്റെയും സംഘര്‍ഷത്തിന്റെയും കേന്ദ്രമായിരുന്നു. 1988ല്‍ ഒരു അമേരിക്കന്‍ യുദ്ധവിമാനം ഒരു ഇറാനിയന്‍ യാത്രാവിമാനം വെടിവച്ചു വീഴ്ത്തി 290 പേര്‍ കൊല്ലപ്പെട്ടു. ഇത് ഒരു ‘സൈനിക പിഴവ്’ ആണെന്നും അവരുടെ നാവിക കപ്പല്‍ വിമാനത്തെ ഒരു യുദ്ധവിമാനമാണെന്ന് തെറ്റിദ്ധരിച്ചെന്നും യുഎസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇറാന്‍ ഇതിനെ ‘മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണം’ എന്നാണ് വിശേഷിപ്പിച്ചത്. ഇറാനിയന്‍ നാവികസേന ലക്ഷ്യമിടാന്‍ സാധ്യതയുള്ള വ്യാപാര കപ്പലുകളെ സംരക്ഷിക്കുന്നതിനാണ് തങ്ങളുടെ യുദ്ധക്കപ്പലുകള്‍ മേഖലയില്‍ വിന്യസിച്ചിരിക്കുന്നതെന്നും അമേരിക്ക അവകാശപ്പെട്ടു. 2008ല്‍, ഇറാനിയന്‍ ബോട്ടുകള്‍ മൂന്ന് അമേരിക്കന്‍ യുദ്ധക്കപ്പലുകളെ സമീപിക്കാന്‍ ശ്രമിച്ചതായി യുഎസ് പറഞ്ഞു. ഇതിനു മറുപടിയായി, ഇറാനിയന്‍ വിപ്ലവ ഗാര്‍ഡുകളുടെ അന്നത്തെ കമാന്‍ഡര്‍ഇന്‍ചീഫ് ആയിരുന്ന മുഹമ്മദ് അല്‍ജാഫരി, അവരുടെ ബോട്ടുകള്‍ ആക്രമിക്കപ്പെട്ടാല്‍ അമേരിക്കന്‍ കപ്പലുകള്‍ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. 2010ല്‍, ഈ കടലിടുക്കില്‍ ഒരു ജാപ്പനീസ് എണ്ണ ടാങ്കര്‍ ആക്രമിക്കപ്പെട്ടു, അതിന്റെ ഉത്തരവാദിത്തം അല്‍ഖ്വയ്ദയുമായി ബന്ധമുള്ള ഒരു സംഘം ഏറ്റെടുത്തു. 2012ല്‍ അമേരിക്കയും യൂറോപ്പും ഇറാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍, ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ടെഹ്‌റാന്‍ ഭീഷണിപ്പെടുത്തി. എണ്ണ കയറ്റുമതിയില്‍ നിന്ന് ലഭിക്കുന്ന വിദേശ കറന്‍സി നഷ്ടപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ഈ ഉപരോധങ്ങളെന്ന് ഇറാന്‍ ആരോപിച്ചു.

2018ല്‍, ഇറാനിയന്‍ എണ്ണ കയറ്റുമതി ‘പൂജ്യമാക്കുക’ എന്ന നയം യുഎസ് സ്വീകരിച്ചപ്പോള്‍, അന്നത്തെ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി, ഈ കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണ വിതരണത്തെ ഇറാന്‍ ബാധിച്ചേക്കാമെന്ന് സൂചിപ്പിച്ചിരുന്നു. ഇറാനിയന്‍ എണ്ണ കയറ്റുമതി നിര്‍ത്തിയാല്‍, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ഒരു കമാന്‍ഡര്‍ മുന്നറിയിപ്പ് നല്‍കി.