കഴിഞ്ഞ നാലുവര്‍ഷത്തിനിടെ രാജ്യത്ത് ഓരോ 30 മിനിറ്റിലും ഒരു കോടീശ്വര കുടുംബം ഉണ്ടാവുന്നുവെന്ന് റിപ്പോർട്ട്. 8.5 കോടി രൂപയോ അതിൽ കൂടുതലോ ആസ്തിയുള്ള കുടുംബങ്ങളുടെ എണ്ണം 2025ല്‍ 8.71 ലക്ഷമായി ഉയര്‍ന്നു. 2021ല്‍ ഇത് 4.58 ലക്ഷമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇത്തരം കുടുംബങ്ങളുടെ എണ്ണം രാജ്യത്തെ മൊത്തം വീടുകളുടെ ഏകദേശം 0.31 ശതമാനം മാത്രമാണെന്ന് ഹുറുണ്‍ ഇന്ത്യ വെല്‍ത്ത് റിപ്പോര്‍ട്ട് 2025ല്‍ പറയുന്നു. സമ്പദ് വ്യവസ്ഥ കരുത്താര്‍ജിച്ച് മുന്നോട്ടുപോകുന്നു എന്നതിന്റെ സാക്ഷ്യമാണ് കോടീശ്വര കുടുംബങ്ങളുടെ എണ്ണത്തിലുള്ള അതിവേഗ വളര്‍ച്ചയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തികമായി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ മഹാരാഷ്ട്ര തന്നെയാണ് കോടീശ്വര കുടുംബങ്ങളുടെ പട്ടികയില്‍ മുന്നില്‍. 2021 മുതല്‍ കോടീശ്വര കുടുംബങ്ങളുടെ എണ്ണത്തില്‍ 194 ശതമാനം വളര്‍ച്ചയാണ് മഹാരാഷ്ട്ര കാഴ്ചവെച്ചത്. മുംബൈയില്‍ മാത്രം ഇത്തരത്തില്‍ 1,42,000 വീടുകള്‍ ഉണ്ട്. സംസ്ഥാന ജിഎസ്ഡിപിയുടെ 55 ശതമാനം വളര്‍ച്ചയാണ് ഇതില്‍ പ്രതിഫലിച്ചത്. 2025ല്‍ സംസ്ഥാനം 40.5 ലക്ഷം കോടി സമ്പദ് വ്യവസ്ഥയായാണ് വളര്‍ന്നത്.
നഗരങ്ങളില്‍, 79,800 കോടീശ്വരന്‍ കുടുംബങ്ങളുള്ള ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. ഐടി, സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാല്‍ സമ്പന്നമായ ബംഗളൂരു ആണ് മൂന്നാം സ്ഥാനത്ത്. 31,600 വീടുകളുമായി മൂന്നാം സ്ഥാനത്താണ് ബംഗളൂരു. അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, പൂനെ, ഹൈദരാബാദ് എന്നിവയാണ് തൊട്ടുപിന്നിലുള്ള നഗരങ്ങള്‍.
















