നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ് വിധി പറയാന്‍ മാറ്റി വെച്ചിരിക്കുകയാണ്. ഡിസംബര്‍ 8ന് കേസില്‍ അന്തിമ വിധി പറയുന്നത്. ഈ കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ഭാവി എന്താകും. ഡിസംബര്‍ എട്ട് കേസിലെ എട്ടാം പ്രതിയുടെ ദിവസമാണ്. ശിക്ഷിക്കുമോ അതോ രക്ഷപ്പെടുമോ. അതിന് ഇനിയുള്ളത് 13 ദിവസം കൂടിയാണ്. ഈ 13 ദിവസവും ദിലീപിനെ സംബന്ധിച്ചും പീഡനത്തിന് ഇരയായ നടിയെ സംബന്ധിച്ചും അതി നിര്‍ണ്ണായകമാണ്. വര്‍ഷങ്ങളോളം നീണ്ട നിയമ നടപടികളുടെയും വിസ്താരങ്ങളുടെയും പ്രകിയകള്‍ക്ക് ഒടുവിലാണ് കേസിലെ അന്തിമവിധി പ്രസ്താവം നടക്കാന്‍ പോകുന്നത്.
ഗൂഡാലോചന കുറ്റം ചുമത്തപ്പെട്ട ദിലീപിന്റെ വിധിയെന്താകും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ മൊഴി അടക്കം സുപ്രധാനമായ തെളിവുകള്‍ ദിലീപിനെതിരായി ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ താരത്തിനെതിരെ ഒരു തെളിവും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണ സംഘം കൃത്രിമ തെളിവുകള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് പ്രതിഭാഗം വാദം. സംഭവം നടന്ന് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിധി വരുന്നത്. 2017 ഫെബ്രവരിയിലാണ് കേരളത്തെ ഞെട്ടിച്ച സംഭവം ഉണ്ടാകുന്നത്. കൊച്ചിയിലെ തിരക്കേറിയ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി അതിക്രൂരമായി ആക്രമിക്കപ്പെടുകയായിരുന്നു. നടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെ ഒന്‍പത് പേരാണ് പ്രതികള്‍.
ആദ്യകുറ്റപത്രത്തില്‍ ദിലീപ് പ്രതി അല്ലായിരുന്നെങ്കിലും വിശദമായ അന്വേഷണത്തിന് ഒടുവില്‍ അദ്ദേഹത്തേയും പ്രതിചേര്‍ക്കുകയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയും ചെയ്തു. 85 ദിവസത്തോളം റിമാന്‍ഡ് തടവുകാരനായി കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നത്. ഏഴു വര്‍ഷത്തോളം നീണ്ടു നിന്ന ജയില്‍വാസത്തിന് ശേഷം ഒന്നാംപ്രതി പള്‍സര്‍ സുനിയും നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇതോടെ കേസിലെ പ്രതികള്‍ എല്ലാം തന്നെ ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. രണ്ടു പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസില്‍ മാപ്പു സാക്ഷിയാക്കുകയും ചെയ്തിട്ടുണ്ട്. തന്റെ വിവാഹബന്ധം താറുമാറാക്കിയതിലുള്ള വൈരാഗ്യത്തിന്റെ പുറത്താണ് ദിലീപ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്താണ് കേസില്‍ നിര്‍ണായകം. ദിലീപിന് എഴുതിയ കത്തില്‍ കേസിലെ നടന്റെ പങ്കിനെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് കേസില്‍ ദിലീപ് അറസ്റ്റിലാകുന്നത്. നടിയെ ആക്രമിക്കുവാന്‍ വാടകഗുണ്ടകളെ ഏര്‍പ്പെടുത്തിയെന്നും ഇതില്‍ ലൈംഗിക അതിക്രമം ഉള്‍പ്പെടെ അതീവ ഗുരുതരമായ കുറ്റങ്ങളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദം. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡവിഷന്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, പി.കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളിയത്.
അന്നു സംഭവിച്ച ക്വട്ടേഷന്‍ ബലാത്സംഘം ഇങ്ങനെയായിരുന്നു
അങ്കമായി അത്താണിക്കു സമീപം വെച്ചായിരുന്നു നടിക്ക് ക്രൂരമായ പീഡനം ഏറ്റത്. 2017 ഫെബ്രുവരി 17. തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാ മധ്യേയാണ് നടി ആക്രമിക്കപ്പെട്ടത്. അന്നു രാത്രി 7 മണിക്കാണ് എല്ലാത്തിനും തുടക്കം. പള്‍സര്‍ സുനി, മണി, മാര്‍ട്ടിന്‍, സലിം, പ്രദീപ്, വിജേഷ് എന്നിവരാണ് പദ്ധതി നടപ്പാക്കാന്‍ ക്വട്ടേഷനടിയുടെ കാര്‍ ന്‍ എടുത്തവര്‍. രാത്രി 9 മണിക്കാണ് അങ്കമാലിയില്‍ കാത്തിരുന്ന സംഘത്തെ കടന്നു പോയത്. ഇതറിയിച്ച് പള്‍സര്‍ സുനിയുടെ ഫോണില്‍ മാര്‍ട്ടിന്റെ മെസേജെത്തി. അതായിരുന്നു സിഗ്നല്‍. പള്‍സര്‍ സുനി ടെമ്പോസ്റ്റാര്‍ട്ട് ചെയ്തതും മണി ഉള്‍പ്പെടെ നാലുപേരും അതില്‍ കയറി. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ പള്‍സര്‍ സുനി ആ ടെമ്പോ നടിയുടെ കാറില്‍ ഇടിപ്പിച്ചു. പുറത്തിറങ്ങിയ മണി, കാര്‍ ഡ്രൈവറായ മാര്‍ട്ടിനോട് ക്ഷമ പറഞ്ഞു. കാറിലുള്ള മാഡത്തിനോട് പറയൂ എന്നാണ് മാര്‍ട്ടിന്‍ മണിയോടു പറഞ്ഞത്.
പള്‍സര്‍ സുനിക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു ഡ്രൈവര്‍ വിജേഷായിരുന്നു. അയാള്‍ പെട്ടെന്ന് കാറിന്റെ പിന്‍സീറ്റില്‍ ചാടിക്കയറി. മണിയോടും കയറാന്‍ പറഞ്ഞു. നടിയുടെ രണ്ടു വശത്തുമായി മണിയും വിജേഷും ഇരുന്നു. കാറോടിക്കുന്നത് മാര്‍ട്ടിനും. അവര്‍ നാലുപോരുമാണ് കാറിലുണ്ടായിരുന്നത്. ആക്‌സിഡന്റ് ഉണ്ടായതിന്റെ ദേഷ്യത്തില്‍ മാര്‍ട്ടിനോട് സംസാരിക്കാന്‍ വേണ്ടി ഇവര്‍ കാറില്‍ കയറിയത് എന്നാണ് നടി ആദ്യം കരുതിയത്. പക്ഷെ, അവര്‍ ബലം പ്രയോഗിച്ച് നടിയെ പിടിച്ചു. കാറിനെ പിന്‍തുടര്‍ന്ന ടെമ്പോയിലായിരുന്നു പള്‍സര്‍ സുനിയും മറ്റു രണ്ടു പേരും. മാര്‍ട്ടിന്‍ ഡ്രൈവ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മണിയും വിജേഷും നടിയുടെ അരികിലായി. എന്താണ് സംഭവിക്കുന്നതെന്ന് നടിക്ക് അപ്പോള്‍ മനസ്സിലായിരുന്നില്ല. കാര്‍ വഴിമാറി സഞ്ചരിക്കുമ്പോള്‍ നടി ചോദിച്ചു, കാര്‍ പ്രൊഡക്ഷന്‍ ഹൗസിലേക്കല്ലല്ലോ പോകുന്നതെന്ന്.
ആരും മറുപടി പറഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടു വണ്ടികളും നിന്നു. നടിയൊഴികെ മറ്റെല്ലാവരും ദാഹം മാറ്റാന്‍ വെള്ളം കുടിച്ചു. സീറ്റു മാറിയിരുന്നു. മാര്‍ട്ടിനും വിജേഷും ടെമ്പോയില്‍ കയറി. മണി നടിയുടെ കാറിന്റെ ഡ്രൈവറായി. പള്‍സര്‍ സുനി മണിയുടെ പിന്‍ സീറ്റില്‍ നടിയുടെ അടുത്തിരുന്നു. കാറിലപ്പോള്‍ മൂന്നുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മണിയും പള്‍സര്‍ സുനിയും നടിയും. കുറച്ചു നേരത്തേക്ക് എല്ലാവരും നിശബ്ദരായി. കൊച്ചിയിലെ തിരക്കേറിയ ദേശീയ പാതചയിലാണ് രണ്ടു വാഹനങ്ങളും യാത്ര ചെയ്തുകൊണ്ടിരുന്നത്. പള്‍സര്‍ സുനി മുഖം മറച്ചിരുന്നു. അയാളുടെ കണ്ണുകള്‍ മാത്രമേ കാണാമമായിരുന്നുള്ളൂ. മണിയും സുനിയും കാറില്‍ കയറിയപ്പോള്‍ നടി സുനിയെ തിരിച്ചറിഞ്ഞു. ഒരു മാസം മുമ്പ് ഗോവയില്‍ ഷൂട്ടിംഗ് നടന്നപ്പോള്‍ സുനിയായിരുന്നു നടിയുടെ ഡ്രൈവര്‍. അങ്ങനെയാണ് സുനിയെ തിരിച്ചറിഞ്ഞതെന്ന് നടി പിന്നീട് പോലീസിനോട് പറഞ്ഞത്.
ഇനിയിപ്പോള്‍ താന്‍ മുഖം മറയ്ക്കണ്ടല്ലോ എന്നു പറഞ്ഞ് പള്‍സര്‍ സുനി മാസ്‌ക്ക് മാറ്റി. നിങ്ങളെ ഫോളോ ചെയ്ത് വന്നതു തന്നെയാണെന്നും, ഇത് ഒരു ക്വട്ടേഷനാണെന്നും സുനി നടിയോടു പറഞ്ഞു. ആരുടെ ക്വട്ടേഷനാണെന്ന് നടി ചോദിച്ചു. സുനി അതിന് മറുപടി നല്‍കിയില്ല. പകരം പറഞ്ഞത്, നടിയുടെ ഒരു ഫോട്ടോ എടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നുമാത്രം. നഗ്നശരീരത്തിന്‍മേല്‍ എന്‍ഗേജ്‌മെന്റ് എന്നുകാണുന്ന രീതിയില്‍ ഒരു ഫോട്ടോ. ഗൂഢാലോചന നടത്തിയ ആള്‍ക്ക് ആക്രമിക്കപ്പെട്ടത് നടി തന്നെയാണെന്ന് തെളിവായി കൊടുക്കാനായിരുന്നു ഫോട്ടോ. വീട്ടിലെത്തിയാല്‍ ഫോട്ടോ എടുത്ത് അയ്ക്കാമെന്ന് പറഞ്ഞ് നടി രക്ഷപെടാന്‍ ശ്രമിച്ചെന്ന് പ്രതികള്‍ പിന്നീട് പറഞ്ഞു. നിങ്ങളത്ര ബുദ്ധിമുട്ടണമെന്നില്ല. ഞങ്ങള്‍ തന്നെ ഫോട്ടോ എടുത്തോളാമെന്നായിരുന്നു സുനിയുടെ മറുപടി. വിട്ടയയ്ക്കാന്‍ വേണ്ടി അപേക്ഷിച്ചപ്പോള്‍ സുനി അക്ഷമനായി. ബഹളമുണ്ടാക്കിയാല്‍ ഫ്‌ളാറ്റിലേക്കു കൊണ്ടു പോകും. അവിടെ കുറേ ആണുങ്ങള്‍ കാത്തിരിക്കുന്നുണ്ട്.
കൂട്ടമായി ബലാത്സംഘം ചെയ്യുമെന്നായിരുന്നു ഭീഷണി. അതോടെ നടി മരവിച്ചപോലെയായി. സംഭവിക്കാന്‍ പോകുന്നത് എങ്ങനെയെങ്കിലും സഹിക്കുക, സുരക്ഷിതമായി എത്രയും പെന്നെന്ന് കാറില്‍ നിന്നും പുറത്തു കടക്കുക എന്ന ഒരേയൊരു വഴി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ എന്നാണ് നടി പിന്നീട് പോലീസിനോട് പറഞ്ഞത്. നടി സുനിലിനോട് ചോദ്യം ചോദിച്ചതോടെ സുനില്‍ ബഹളം വെച്ചു. ഭീഷണിപ്പെടുത്തി. അയാള്‍ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങി. എട്ടു വീഡിയോകളിലായി അത് റെക്കോര്‍ഡ് ചെയ്തു. ക്വട്ടേഷന്‍ അനുസരിച്ച്, ബലാത്സംഘം നടത്തിയ ശേഷം പള്‍സര്‍ സുനി കാറില്‍ നിന്നിറങ്ങി. മണിയും ഇറങ്ങി. മാര്‍ട്ടിന്‍ വീണ്ടും ഡ്രൈവിംഗ് സീറ്റിലേക്ക്. അവിടെ നിന്നും നടിയുമായി കാര്‍ നീങ്ങി. ഒരു സുഹൃത്തിന്റെ വീട്ടിലാണ് നടിയെ മാര്‍ട്ടിന്‍ ഇറക്കിയത്. സംവിധായകനും നടനുമായ ലാലിന്റെ പടമുഗളിലെ വീട്ടിലേക്ക് രാത്രി പത്തരയ്ക്ക് നടി ഉറക്കെ കരഞ്ഞുകൊണ്ട് നടി ഓടിക്കയറി. അക്രമികള്‍ ഇറങ്ങിപ്പോയ ഉടന്‍ നടി ലാലിനെ വിവരം അറിയിച്ചിരുന്നു.
നടിയെ വീടിനകത്തെത്തിച്ച ലാല്‍ പോലീസിനെയും അടുത്ത സുഹൃത്തുക്കളെയും വിവരമറിയിച്ചു. പതിനൊന്നു മണിയോടെ തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ എന്‍. ബിനോയ് ലാലിന്റെ വീട്ടിലെത്തി. പചതിനൊന്നരയോടെ പി.ടി. തോമസ് എം.എല്‍.എയും എത്തിയതോടെ നടപടികള്‍ സജീവമായി. എം.എല്‍.എയുടെ ഫോണിലൂടെ ഐ.ജിയെ വിളിച്ച് നടിക്കു കൊടുത്തു. കാറിനുള്ളില്‍ നടന്ന സംഭവം ഐ.ജിയോട് നടി വിശദീകരിച്ചു. രാത്രി 12 മണിയോടെ ഡെപ്യൂട്ടി കമ്മിഷണര്‍ യതീഷ് ചന്ദ്രയും ലാലിന്റെ വീട്ടിലെത്തി. കാറോടിച്ചിരുന്ന ഡ്രൈവര്‍ മാര്‍ട്ടിന്‍ നടന്ന സംഭവങ്ങള്‍ എന്ന രീതിയില്‍ എം.എല്‍.എയോടും പോലീസിനോടും വിശദീകരിക്കുന്നുണ്ടായിരുന്നു. ഡ്രൈവര്‍ പറയുന്ന കാര്യങ്ങളിലെ പൊരുത്തക്കേടുകള്‍ പോലീസിനോട് എം.എല്‍.എ പറഞ്ഞു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും പോകാന്‍ അനുവദിക്കരുതെന്നും പറഞ്ഞു.
തുടര്‍ന്ന് മാര്‍ട്ടിനെ തൃക്കാക്കര പോലീസിസ്‌റ്റേഷനിലേക്കു കൊണ്ടു പോയി. പുലര്‍ച്ചെ 2 മണിയോടെ എത്തിയ സയന്റിഫിക് വിദഗ്ദ്ധര്‍ കാര്‍ വിശദമായി പരിശോദിച്ചു. പുലര്‍ച്ചെ നാലിന് പോലീസ് നടപടിയുടെ ഭാഗമായുള്ള വൈദ്യ പരിശോധനയ്ക്കായി കൊണ്ടു പോയി. പിറ്റേ ദിവസം കേരളം ഉണര്‍ന്നത്, അന്നുവരെ കേള്‍ക്കാത്ത ക്വട്ടേഷന്‍ ബാലാത്സംഘത്തിന്റെ നടക്കുന്ന വാര്‍ത്ത കേട്ടാണ്.
പീഡനം നടന്നത് എത്ര സമയം ?
ഓടുന്ന വാഹനത്തില്‍ നടിയെ ശാരീരികമായി പീഡിപ്പിക്കുന്നതിന്റെ 49 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പള്‍സര്‍ സുനി പകര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. നടി വാഹനത്തില്‍ കയറിയത് മുതലുള്ള ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് വ്യക്തതയുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് എടുക്കുകയായിരുന്നുവെന്നാണ് വിവരം. പള്‍സര്‍ സുനി എഡിറ്റ് ചെയ്ത് ആറ് ക്ലിപ്പുകളിലായി ഒരു മെമ്മറി കാര്‍ഡിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഒരു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ക്ലിപ്പുകളായിരുന്നു ഇവ. ദൃശ്യങ്ങളില്‍ വാഹനത്തിന്റെ ഇരമ്പല്‍ ശബ്ദമായിരുന്നു അധികവും. ഇതില്‍ നിന്ന് വ്യക്തതയുള്ള ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് എടുക്കുകയായിരുന്നു. തിരുവനന്തപുരത്തെ പോലീസ് ഫോറന്‍സിക് ലബോറട്ടറിയില്‍ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ക്രൂരമായ ലൈംഗികാക്രമണമാണ് നടന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കേസില്‍ ഏറ്റവും നിര്‍ണായകമായ തെളിവാണ് ദൃശ്യങ്ങളെന്ന് പോലീസ് അന്ന് പറഞ്ഞിരുന്നു.
CONTENT HIGH LIGHTS; Inside or outside after 13 days?: What will happen to Dileep?: What happened that day in the quotation gang rape?; Waiting for the verdict in the actress attack case
















