യുഎസ് ഫാർമസ്യൂട്ടിക്കൽസ് രംഗത്തെ പ്രമുഖനും കോടീശ്വരനുമായ രാമ രാജു മന്തേനയുടെ മകൾ നേത്ര മന്തേനയും ടെക് സംരംഭകനായ വംശി ഗഡിരാജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്‌പൂരിൽ കോടികൾ പൊടിപൊടിച്ച് ആയിരുന്നു ആഘോഷിച്ചത്. നവംബർ 23-ന് ആയിരുന്നു പ്രധാന വിവാഹമെങ്കിലും ദിവസങ്ങൾക്ക് മുമ്പേ ആഡംബരപൂർണമായ ആഘോഷങ്ങൾക്ക് തുടക്കമായിരുന്നു. ഹോളിവുഡ്, ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ വിവാഹത്തിൽ പങ്കെടുത്തു.
രാമ രാജു മന്തേന ഒർലാൻഡോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻജെനസ് ഫാർമസ്യൂട്ടിക്കൽസിന്റെ സിഇഒയും, വംശി ഗഡിരാജു ന്യൂയോർക്ക് ആസ്ഥാനമായുള്ള ടെക് പ്ലാറ്റ്‌ഫോമായ സൂപ്പർഓർഡറിൻ്റെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ്. വിവാഹ ചടങ്ങുകൾ ഉദയ്‌പൂരിലെ ഏറ്റവും ആഡംബര സ്ഥലങ്ങളായ ലീല പാലസ്, സെനാന മഹൽ, താജ് ലേക്ക് പാലസ്, പിച്ചോള തടാകത്തിലെ ജഗ്മന്ദിർ ഐലൻഡ് പാലസ് എന്നിവിടങ്ങളിലായാണ് നടന്നത്. പല ദിവസങ്ങളിലായി നീണ്ടുനിന്ന ആഘോഷങ്ങളിൽ ഹൽദി, മെഹന്ദി, സംഗീത്, വിവാഹം എന്നീ ചടങ്ങുകൾ ഉൾപ്പെട്ടിരുന്നു.
പിച്ചോള തടാകത്തിന് മധ്യത്തിലുള്ള താജ് ലേക്ക് പാലസിലെ ലേക്‌സൈഡ് ബംഗ്ലാവിലായിരുന്നു ഹൽദി ചടങ്ങ്. വിവാഹ ചടങ്ങുകൾ ജഗ്മന്ദിർ ഐലൻഡ് പാലസിൽ വെച്ചാണ് നടന്നത്. ഈ ആഘോഷങ്ങൾക്കായി കോടികളാണ് ചെലവഴിച്ചതെന്നും, ഇത് ആനന്ദ് അംബാനിയുടെ വിവാഹവുമായാണ് പലരും താരതമ്യം ചെയ്യുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കൻ പോപ്പ് ഗായികയും നടിയുമായ ജെന്നിഫർ ലോപ്പസ് വിവാഹ രാത്രിയിലെ പരിപാടിക്കായി എത്തിയിരുന്നു. സാരിയുടുത്ത് ചടങ്ങിനെത്തിയ ജെന്നിഫർ ലോപ്പസായിരുന്നു അതിഥികളുടെ ശ്രദ്ധാകേന്ദ്രം. ജെന്നിഫർ ലോപ്പസിന് 17 കോടി രൂപ പ്രതിഫലം നൽകിയെന്നാണ് റിപ്പോർട്ട്. ഡൊണാൾഡ് ട്രംപ് ജൂനിയർ, ജസ്റ്റിൻ ബീബർ തുടങ്ങിയ പ്രമുഖരും അതിഥികളായിരുന്നു. ബോളിവുഡ് താരങ്ങളായ കരൺ ജോഹർ, രൺവീർ സിങ്, കൃതി സനോൻ, ഷാഹിദ് കപൂർ, ജാൻവി കപൂർ, ജാക്വലിൻ ഫെർണാണ്ടസ്, വരുൺ ധവാൻ, മാധുരി ദീക്ഷിത്, നോറ ഫത്തേഹി, ദിയ മിർസ എന്നിവരും ആഘോഷങ്ങളിൽ തിളങ്ങി.
രൺവീർ സിങ്, കൃതി സനോൻ, ഷാഹിദ് കപൂർ തുടങ്ങിയവരുടെ പ്രകടനങ്ങൾ സംഗീത് ചടങ്ങിന് മാറ്റുകൂട്ടി. കരൺ ജോഹറിൻ്റെ വിഖ്യാത ഷോയായ ‘കോഫി വിത്ത് കരൺ’ വിവാഹവേദിയിൽ നവദമ്പതികളെ അതിഥികളാക്കി അവതരിപ്പിച്ചതും ശ്രദ്ധേയമായി. രൺവീർ സിംഗിനും ഷാഹിദ് കപൂറിനുമായി ഏകദേശം മൂന്ന് കോടിയോളം രൂപയും മറ്റുള്ളവർക്ക് രണ്ട് കോടി രൂപ വീതവും പ്രതിഫലമായി നൽകിയിട്ടുണ്ടാകുമെന്നാണ് റിപ്പോർട്ട്.
താമസ സൗകര്യത്തിനായി താജ് ലേക്ക് പാലസ്, ശിവ് നിവാസ്, ഫത്തേ പ്രകാശ് തുടങ്ങിയ ആഡംബര ഹോട്ടലുകളിൽ മുറികൾ ഒരുക്കിയിരുന്നു. താജ് ലേക്ക് പാലസിലെ മുറികൾക്ക് ഒരു രാത്രിക്ക് അര ലക്ഷം മുതൽ ഒരു ലക്ഷം രൂപ വരെയാണ് വാടകയെന്നും റിപ്പോർട്ടുകളുണ്ട്.
















