ഏകദേശം 50,000 കോടി രൂപയുടെ പരസ്യ വരുമാനത്തെ ആശ്രയിച്ചുള്ള ഇന്ത്യൻ ടെലിവിഷൻ വ്യവസായത്തിൽ, റേറ്റിംഗ് കണക്കുകളിൽ വൻ കൃത്രിമം നടന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ടെലിവിഷൻ കാഴ്ചക്കാരുടെ വിവരങ്ങൾ അളക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഏജൻസിയായ ബാർക്കിലെ (BARC) (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) ജീവനക്കാരും കേരളത്തിലെ ഒരു പ്രമുഖ ചാനൽ ഉടമയും തമ്മിലുള്ള ‘അവിശുദ്ധ കൂട്ടുകെട്ടാണ്’ ഈ തട്ടിപ്പിന് പിന്നിൽ. കോടികൾ കൈക്കൂലി വാങ്ങി റേറ്റിംഗ് ഡാറ്റ അട്ടിമറിച്ചതിന്റെ തെളിവുകൾ പുറത്തുവന്നതോടെ, ഇന്ത്യൻ ടെലിവിഷൻ രംഗത്തെ വിശ്വാസ്യതയ്ക്ക് വലിയ തിരിച്ചടിയായി ഈ സംഭവം.
- എന്താണ് ബാർക്ക്? എന്തിനാണ് റേറ്റിംഗ്?
ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (BARC) ഇന്ത്യ എന്നത് ഇന്ത്യൻ പ്രക്ഷേപകർ, പരസ്യദാതാക്കൾ, ഏജൻസികൾ എന്നിവയുടെ സംയുക്ത സ്ഥാപനമാണ്. രാജ്യത്തെ ടിവി കാഴ്ചക്കാരുടെ വിവരങ്ങൾ ശേഖരിച്ച് റേറ്റിംഗ് നിശ്ചയിക്കുന്നത് ബാർക്കാണ്. 50,000-ത്തിലധികം വരുന്ന “പാനൽ ഹോമുകളിൽ” സ്ഥാപിച്ചിട്ടുള്ള മീറ്ററുകൾ വഴിയാണ് ഈ വിവരശേഖരണം. ഒരു ചാനലിന്റെ റേറ്റിംഗ് അനുസരിച്ചാണ് അതിലെ പരസ്യത്തിന്റെ നിരക്ക് നിശ്ചയിക്കപ്പെടുന്നത് എന്നതിനാൽ, റേറ്റിംഗിലെ ചെറിയ മാറ്റങ്ങൾ പോലും കോടിക്കണക്കിന് രൂപയുടെ പരസ്യ വരുമാനത്തിൽ വ്യത്യാസമുണ്ടാക്കും. ഈ പ്രാധാന്യം മുതലെടുത്താണ് തട്ടിപ്പ് അരങ്ങേറിയത്.
യൂട്യൂബ് വ്യൂവർഷിപ്പ് ഉയർത്താൻ ‘ഫോൺ ഫാമിംഗ്
റേറ്റിംഗ് തിരിമറിക്ക് പശ്ചാത്തലം ഒരുക്കുന്നതിനായി ചാനൽ ഉടമ ആശ്രയിച്ചത് ‘ഫോൺ ഫാമിംഗ്’ എന്ന സാങ്കേതിക തട്ടിപ്പിനെയാണ്. ഒരേസമയം നിരവധി സ്മാർട്ട്ഫോണുകളോ മൊബൈൽ ഉപകരണങ്ങളോ ഉപയോഗിച്ച്, ഓട്ടോമേഷൻ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ കാഴ്ചക്കാരുടെ എണ്ണം കൃത്രിമമായി പെരുപ്പിച്ചു കാണിക്കുന്ന രീതിയാണിത്. മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലെ ഫോൺ ഫാമിംഗ് ഏജൻസികൾക്ക് കോടികൾ നൽകിയാണ് ചാനൽ ഉടമ ഈ വ്യാജ വ്യൂവർഷിപ്പ് സൃഷ്ടിച്ചത്. ഇത് ഓൺ ലൈൻ ഡാറ്റയുടെ കൃത്യതയെ ഇല്ലാതാക്കുകയും തട്ടിപ്പിന് വിശ്വാസ്യത നൽകുകയും ചെയ്യും
- ബാർക്ക് ജീവനക്കാരന്റെ പങ്ക്
ക്രിപ്‌റ്റോ ഇടപാടുകളും ചാറ്റുകളും ബാർക്കിലെ മിഡിൽ ലെവൽ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് വെളിപ്പെടുത്തൽ. കേരളത്തിലെ ചാനൽ ഉടമയുടെ അക്കൗണ്ടിൽ നിന്ന് ക്രിപ്‌റ്റോ കറൻസിയായ USDT വഴി കോടിക്കണക്കിന് രൂപ പ്രേംനാഥിന്റെ വാലറ്റിലേക്ക് എത്തിയതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. റേറ്റിംഗ് നമ്പറുകൾ മുൻകൂട്ടി തീരുമാനിച്ചതുമായി ബന്ധപ്പെട്ട വാട്ട്‌സ്ആപ്പ് ചാറ്റുകളും തട്ടിപ്പ് സ്ഥിരീകരിക്കുന്നു. 2025 മെയ് 17-ന് രാവിലെ 6.19 ന് റേറ്റിംഗ് ‘സ്കോർ എത്ര’ എന്ന് ചാനൽ ഉടമ ചോദിക്കുമ്പോൾ, വൈകീട്ട് 3.10 ന് കൃത്യമായ റേറ്റിംഗ് നമ്പറായ ‘113 to 116’ പ്രേംനാഥ് അയച്ചു കൊടുക്കുന്നുണ്ട്. മാത്രമല്ല, ഉദ്ദേശിച്ച പ്രതികരണം കിട്ടാതിരുന്നപ്പോൾ ‘Sorry, plz do the commitment’ എന്ന് പ്രേംനാഥ് അയച്ച സന്ദേശത്തിന് ‘PAID’ എന്നായിരുന്നു ചാനൽ ഉടമയുടെ മറുപടി.
സ്വന്തം ചാനലിന്റെ റേറ്റിംഗ് കൃത്രിമമായി ഉയർത്തി പരസ്യ വരുമാനം വർദ്ധിപ്പിക്കുന്നതിനോടൊപ്പം മറ്റ് ചാനലുകളുടെ റേറ്റിംഗ് താഴ്ത്തുക എന്നതായിരുന്നു കഴിഞ്ഞ ഒരു വർഷത്തിലധികമായി നടന്ന ഈ ഗൂഢതന്ത്രത്തിന്റെ ലക്ഷ്യം. വടക്കൻ കേരളത്തിലെ ഒരു ചെറിയ കേബിൾ നെറ്റ് വർക്കിൽ ‘ലാൻഡിംഗ് പേജ്’ എടുത്ത് റേറ്റിംഗിൽ വൻ വർദ്ധനവുണ്ടാക്കിയെന്ന അവകാശവാദത്തോടെയാണ് ചാനൽ ഉടമ പരസ്യദാതാക്കളെ കബളിപ്പിച്ചത്.
















