ഡെപ്യൂട്ടി സ്പീക്കറും സി.പി.ഐ. ജില്ലാ സെക്രട്ടറിയുമായ ചിറ്റയം ഗോപകുമാറിനെതിരെ ഗുരുതരമായ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണവുമായി യു.ഡി.എഫ്. സ്ഥാനാർത്ഥി ശ്രീനാദേവി കുഞ്ഞമ്മ രംഗത്ത്. ജില്ലാ പഞ്ചായത്തിലെ പള്ളിക്കൽ ഡിവിഷനിലെ സ്ഥാനാർത്ഥിയായ ശ്രീനാദേവി, പരാമർശത്തിനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്ന് അറിയിച്ചു.
കഴിഞ്ഞ ദിവസം ചിറ്റയം ഗോപകുമാർ നടത്തിയ പത്രസമ്മേളനത്തിൽ, സി.പി.ഐ. വിട്ട് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മയെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവിൽ നടന്ന “അട്ടിമറി” കാരണമാണ് തനിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നിഷേധിക്കപ്പെട്ടതെന്ന് ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു. പാർട്ടിയിൽ തുടരാൻ കഴിയാത്ത സാഹചര്യമുണ്ടായതിനാലാണ് സി.പി.ഐ. വിട്ട് കോൺഗ്രസിൽ ചേർന്നതെന്നും അവർ വ്യക്തമാക്കി. എന്നാൽ, പാർട്ടി വിട്ടശേഷവും തന്നെ പിന്തുടർന്ന് ദ്രോഹിക്കുകയാണെന്ന് ശ്രീനാദേവി പറയുന്നു.
നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന വേളയിൽ സി.പി.ഐ. മുൻ ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. ജയൻ നേരിട്ടെത്തി തന്റെ പത്രിക തള്ളുന്നതിനായി ആരോപണങ്ങൾ ഉന്നയിച്ചത് ഇതിന് ഉദാഹരണമായി ശ്രീനാദേവി ചൂണ്ടിക്കാട്ടി. അഴിമതി നടത്തിയതിന് പാർട്ടി നടപടിയെടുത്ത വ്യക്തി എങ്ങനെയാണ് സി.പി.ഐ.യെ പ്രതിനിധീകരിച്ച് സൂക്ഷ്മ പരിശോധനയിൽ പങ്കെടുത്തതെന്ന് സി.പി.ഐ. നേതൃത്വം വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
പള്ളിക്കൽ ഡിവിഷനിലെ ജനവിധിയെ സി.പി.ഐ. ഭയക്കുന്നു എന്നതിന്റെ തെളിവാണ് ഈ നീക്കങ്ങളെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. “ഭ്രമയുഗത്തിൽ” നിന്നും ചിറ്റയം ഗോപകുമാർ പുറത്തേക്ക് കടക്കണമെന്നും ജില്ലാ സെക്രട്ടറിയുടെ കസേരയിലിരിക്കുമ്പോൾ അനാവശ്യ കാര്യങ്ങളിലേക്ക് കടന്നുവരുന്നത് ഒഴിവാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
















