രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികാരോപണ കേസിൽ പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ നാല് മണിക്കൂറോളമായിരുന്നു മൊഴിയെടുപ്പ് നടത്തിയത്. ഈ മൊഴിയുടെ പശ്ചാത്തലത്തിലായിരിക്കും ഏതൊക്കെ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമാകുക.
രാഹുലിനെതിരെ ഉടൻ തന്നെ ടൻ കേസ് രജിസ്റ്റർ ചെയ്യാനും സാധ്യതയുണ്ട്. നേരത്തെ രജിസ്റ്റർ ചെയ്ത എഫ്ഐആറിന് പുറമെയാണ് മറ്റൊരു എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്യാനൊരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. ഇന്ന് വൈകിട്ട് നാലരയോടെ സെക്രട്ടറിയേറ്റിൽ എത്തി മുഖ്യമന്ത്രിയെ കണ്ടു പരാതി കൈമാറി. ഗർഭഛിദ്രം, വിവാഹ വാഗ്ദാനം നൽകി കബളിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
വാട്സാപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം കൈമാറിയിട്ടുണ്ട്. പരാതി നൽകിയതിന് പിന്നാലെ ക്രൈം ബ്രാഞ്ച് മേധാവി നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതിയുടെ വിവരങ്ങൾ ശേഖരിച്ചു. ഔദ്യോഗികമായി സംസ്ഥാന പൊലീസ് മേധാവിക്കും പരാതി കൈമാറി. നിലവിൽ ലൈംഗിക ആരോപണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന് പകരം വനിത പൊലീസ് ഉദ്യോഗസ്ഥയെ ഉൾപ്പെടുത്തി പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് ആലോചന. രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുമെന്നാണ് വിവരം.
STORY HIGHLIGHT : omplainant’s statement has been recorded; case may be registered against Rahul Mamkootathil soon
















