രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഗര്‍ഭച്ഛദ്ര കേസിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ ബലാത്സംഘ കേസുകള്‍ പൊങ്ങി വരുന്നത്. ഒരു യുവ രാഷ്ട്രീയക്കാരനായതു കൊണ്ടും, പരാതിക്കാരി പ്രമുഖ ആയതു കൊണ്ടും വിഷയത്തിന്റെ ചൂടു പോകാതെ നിലനിര്‍ത്തുകയാണ് മാധ്യമങ്ങള്‍. സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റ് സൗകര്യങ്ങളും, മാധ്യമങ്ങലുമെല്ലാം നിറഞ്ഞു നില്‍ക്കുന്നതു കൊണ്ട് വിഷയം അത്രപെട്ടെന്നു താഴ്ന്നു പോകില്ല. എന്നാല്‍, വാര്‍ത്തകളുടെ വേഗതയും വിവരങ്ങള്‍ അറിയാനുള്ള സംവിധാനങ്ങളും കുറവായിരുന്ന കാലത്ത് കേരളത്തിലുണ്ടായ പീഡനങ്ങളുടെ ആഴം എത്രയാണെന്നു പോലും ചിന്തിക്കാനാവില്ല. കാമാസക്തിയും, കൂട്ട ബലാത്സംഘവും, ലൈംഗികതയുടെ പ്രാഥമിക പാഠങ്ങളുമൊന്നും അറിയാത്ത പെണ്‍കുട്ടികള്‍ക്ക് ഏറ്റിരുന്ന ശാരീരിക മാനസിക പീഡനങ്ങളെ എങ്ങനെ അളക്കാന്‍ കഴിയും.
അത്തരമൊരു പീഡന പരമ്പരയാണ് സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്ക് അനുഭവിക്കേണ്ടി വന്നത്. പതിനാറു വയസ്സ് പ്രായമുള്ള കുട്ടിയെ കേരളത്തിലും തമിഴ്‌നാട്ടിലുമായി പീഡിപ്പിച്ചവരുടെ എണ്ണം കേട്ട് കേരളം ഞെട്ടിപ്പോവുകയായിരുന്നു. ഇത്രയും പേരുടെ കാമഭ്രാന്തിനു മുമ്പില്‍ ഒരു പെണ്‍കുട്ടിക്ക് നഷ്ടമായത്, ശരീരവും മാനവുമാണ്. പീഡനം നടന്നെന്നു തിരിച്ചറിഞ്ഞതു മുതല്‍ അന്വേഷണഘട്ടങ്ങളില്‍ തന്നെ പീഡിപ്പിച്ചവരെ തിരിച്ചറിയാന്‍ തുടങ്ങിയ കുട്ടി പിന്നീട് നിര്‍ത്തിയത് 41-ാമനിലാണ്. രാഹുല്‍ മാങ്കൂട്ടവും പരാതിക്കാരിയുമായ പെണ്‍കുട്ടിയുമായി സംഭവിച്ചത് പരസ്പര ഇഷ്ടത്തോടെയുള്ള ലൈംഗികതയാണ്. അതേ തുടര്‍ന്നു സംഭവിച്ച ഗര്‍ഭസ്ഥാവസ്ഥയാണ്.
എന്നാല്‍, അതിനെ നശിപ്പിക്കാന്‍ ശ്രമിച്ചതും, നിര്‍ബന്ധിച്ചതും, അതിന് മരുന്ന് എത്തിച്ചു കൊടുത്തതുമെല്ലാം നീതീകരിക്കാനാവാത്ത തെറ്റും. പക്ഷെ, അവിടെ പരാതിക്കാരിയുടെ പിന്തുണയും ഉണ്ടായിട്ടുണ്ട് എന്നതിലാണ് പ്രശ്‌നം. ഇവിടെ ഇരയെന്നോ, അറിയാതെ സംഭവിച്ചതെന്നോ, കൂട്ട ബലാത്സംഘമോ, പ്രണയിച്ച് മറ്റൊരാള്‍ക്ക് കൊടുത്തുവെന്നോ ഒന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സൂര്യനെല്ലി കേസ് എന്താണെന്ന് രാഹുല്‍ മാങ്കൂട്ടവും, പരാതിക്കാരിയും പുതിയ സമൂഹവും അറിഞ്ഞിരിക്കണം. ഈ വാര്‍ത്ത കൊണ്ട് സൂര്യനെല്ലി കേസിലെ ഇരയെ വീണ്ടും വേദനിപ്പിക്കാനല്ലെന്ന് ആദ്യമേ പറയട്ടെ. വാക്കുകൊണ്ടും എവുത്തു കൊണ്ടും നിങ്ങളോടൊപ്പം ചേര്‍ന്നു നിന്നു തന്നെയാണ് ഇത് പറയുന്നതും.
- കേസിന്റെ പശ്ചാത്തലം
1996 ജനുവരിയിലാണ് സംഭവം. ഇടുക്കി ജില്ലയിലെ സുന്ദരമായ ഗ്രാമമായ സൂര്യനെല്ലിയില്‍ ടെലികമ്യൂണിക്കേഷന്‍ വകുപ്പില്‍ ജോലി ചെയ്യുന്ന നാരായണനും കുടുംബവും താമസിച്ചിരുന്നു. അന്ന് അവിടെ മികച്ച കോണ്‍വെന്റ് സ്‌കൂളുകള്‍ ഇല്ലാതിരുന്നതിനാല്‍, നാരായണന്‍ തന്റെ രണ്ട് പെണ്‍മക്കളെയും 50 കിലോമീറ്റര്‍ അകലെയുള്ള കോണ്‍വെന്റ് സ്‌കൂളിലാണ് ചേര്‍ത്തത്. 1994ല്‍ മൂത്തമകള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കോട്ടയത്ത് യു.ജി. പഠനത്തിനായി പോയതോടെ, ഇളയമകളായ ഇന്ദിരക്ക് 50 കിലോമീറ്റര്‍ ദൂരെ ഒറ്റയ്ക്ക് പഠിക്കേണ്ട സ്ഥിതിവന്നു. ഇത് ഒഴിവാക്കാനായി നാരായണനും ഭാര്യയും ചേര്‍ന്ന് ഇന്ദിരയെ സൂര്യനെല്ലിയില്‍ നിന്ന് 30 കിലോമീറ്റര്‍ മാത്രം ദൂരമുള്ള മൂന്നാറിലെ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് സ്‌കൂളിലേക്ക് മാറ്റി ചേര്‍ത്തു. പഠനം സുഗമമായി മുന്നോട്ടു പോകുന്നതിനിടയില്‍, 1996 ജനുവരി 16ന് നാരായണന്റെ ഓഫീസിലേക്ക് ഇന്ദിരയുടെ സ്‌കൂളില്‍ നിന്ന് ഒരു കോള്‍ വന്നു.
സാധാരണ പേരന്റ്സ് മീറ്റിംഗിനെക്കുറിച്ചാകും എന്നുകരുതിയ അദ്ദേഹത്തെ തേടിയെത്തിയത് ഒരുപിതാവും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തയായിരുന്നു. ഇന്ദിരയെ കാണാനില്ല. 16 വയസ്സുള്ള മകളെ കാണാനില്ലെന്നറിഞ്ഞ നാരായണന്‍ ഉടന്‍തന്നെ സൂര്യനെല്ലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മൂന്നാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സംഭവം നടന്നതിനാല്‍ ഇരു സ്റ്റേഷനിലെ പോലീസും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. യാതൊരു തുമ്പും ലഭിച്ചില്ല. ദിവസങ്ങള്‍ കടന്നുപോയതോടെ, മകള്‍ ജീവനോടെയുണ്ടോ എന്ന സംശയം പോലീസിനും കുടുംബാംഗങ്ങള്‍ക്കും ഉണ്ടായി. 16 വയസ്സുള്ള കുട്ടിയെ ഇത്രയും ദിവസം കാണാതായ സ്ഥിതിക്ക് മരണം സംഭവിച്ചെന്ന് എല്ലാവരും കരുതി. മരിച്ചെങ്കില്‍ മൃതദേഹം കിട്ടിയാല്‍ മതി എന്ന അവസ്ഥയില്‍ കുടുംബം എത്തിച്ചേര്‍ന്നു.
- തിരിച്ചു വരവും വെളിപ്പെടുത്തലും
1996 ഫെബ്രുവരി 28ന്, ഇന്ദിരയെ കാണാതായി 40 ദിവസങ്ങള്‍ക്കു ശേഷം, ഒരു വാന്‍ നാരായണന്‍ ജോലി ചെയ്യുന്ന ഓഫീസിനു മുന്നില്‍ വന്നുനിന്നു. അതില്‍നിന്ന് പരിക്കേറ്റ ഒരു പെണ്‍കുട്ടി ഇറങ്ങിപ്പോയ ഉടന്‍ വാന്‍ അതിവേഗം പോവുകയും ചെയ്തു. മുഖത്ത് പരിക്കുകളോടു കൂടി നില്ക്കുന്നത് തന്റെ മകള്‍ ഇന്ദിരയാണെന്ന് നാരായണന്‍ തിരിച്ചറിഞ്ഞു. ഉടന്‍തന്നെ ഇന്ദിരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധിച്ച ഡോക്ടര്‍ ഭാസ്‌കരന്‍ നാരായണനോട് പറഞ്ഞ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ഇന്ദിരയുടെ ശരീരത്തില്‍ വലിയ പരിക്കുകള്‍ ഉണ്ടായിരിന്നു. ലൈംഗികാതിക്രമം നടന്നോ എന്ന് പരിശോധിക്കാനാവാത്ത വിധം അവളുടെ സ്വകാര്യ ഭാഗങ്ങള്‍ പഴുത്തിരുന്നു. ബ്ലീഡിങ്ങും ഇന്‍ഫെക്ഷനും ഉണ്ടായിരുന്നു. ഗര്‍ഭപാത്രം പോലും ബാധിച്ചിരിന്നു. ഒരു ദിവസം പോലും ഇടവേളയില്ലാതെ, ദിനംപ്രതി, ഒരുപാട് ആളുകള്‍ ചേര്‍ന്ന് ഇന്ദിരയെ ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. ഗര്‍ഭപാത്രം നശിച്ചതിനാല്‍ ഇനി ഗര്‍ഭം ധരിക്കാന്‍ കഴിയില്ലെന്നും ഡോക്ടര്‍ അറിയിച്ചു.
- ദുരന്തം വന്നവഴി ഇങ്ങനെ
മൂന്നാറിലെ സ്‌കൂളില്‍ പോകുന്ന ബസ്സില്‍ കണ്ടക്ടറായ രാജു എന്നയാളുമായി ഇന്ദിര അടുപ്പത്തിലായി. ഫോട്ടോകള്‍ എടുക്കുകയും ബന്ധം തുടരുകയും ചെയ്തു. പിന്നീട് രാജു പണം ആവശ്യപ്പെടാന്‍ തുടങ്ങി. ഇല്ലെങ്കില്‍ ഫോട്ടോകള്‍ പുറത്തുവിടുമെന്ന് ഭീഷണി. ഭയന്ന് സ്വര്‍ണ്ണമാലയും വീട്ടില്‍നിന്നുള്ള ഫീസിന്റെ പണവും എല്ലാം ഇന്ദിര നല്‍കി. ഒടുവില്‍ രാജു ഇന്ദിരയെ വീട്ടില്‍നിന്ന് വിലപ്പെട്ട സാധനങ്ങളുമായി വരാന്‍ പറഞ്ഞു. വിവാഹ വാഗ്ദാനം വിശ്വസിച്ച ഇന്ദിര 1996 ജനുവരി 16ന് വീടുവിട്ടിറങ്ങി. അവള്‍ പറ്റിക്കപ്പെട്ടതാണെന്ന് ഇന്ദിര പിന്നീട് മനസ്സിലാക്കി. കോട്ടയത്ത് എത്തിയ അവള്‍ ഭയന്നും ഒറ്റപ്പെട്ടും നില്‍ക്കുമ്പോള്‍ ഉഷ എന്ന സ്ത്രീ അവളോട് സംസാരിക്കുകയും, ഒപ്പം താമസിക്കാന്‍ വിളിക്കുകയും ചെയ്തു.
ഉഷയും ധര്‍മ്മരാജും ചേര്‍ന്ന് ഇന്ദിരയെ കബളിപ്പിച്ചു. ആ രാത്രി ധര്‍മ്മരാജ് ഇന്ദിരയെ ക്രൂരമായി പീഡിപ്പിച്ചു. ധര്‍മ്മരാജന്‍ പെണ്‍കുട്ടിയെ കോട്ടയം, പാലക്കാട്, എറണാകുളം, തിരുവനന്തപുരം, കന്യാകുമാരി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ നിരവധി പേര്‍ക്ക് പീഡിപ്പിക്കാന്‍ അവസരം നല്‍കി പണം വാങ്ങി. ഇതിനിടെ, തമിഴ്നാട്ടിലെ കമ്പത്ത് വിലാസിനിയെന്ന സ്ത്രീയുടെ വീട്ടിലും കുറവിലങ്ങാട്ടുള്ള മറ്റൊരു സ്ത്രീയുടെ വീട്ടിലും, നാദാപുരത്തെ ഒരു വീട്ടിലും പീഡനത്തിനായി താമസിപ്പിച്ചിരുന്നു. കുമളി റസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു ഏറ്റവുമധികം ലൈംഗിക പീഡനം നടന്നത്. ഒടുവില്‍ ആറുദിവസം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. 40 ദിവസത്തോളം 37 പേര്‍ ചേര്‍ന്ന് ഏകദേശം 67 തവണയില്‍ കൂടുതല്‍ ഇന്ദിരയെ ബലാത്സംഗം ചെയ്തു.
അതില്‍ അമ്പതോളം പ്രാവശ്യം കൂട്ട ബലാല്‍സംഗമായിരുന്നുവെന്നും, സര്‍ക്കാര്‍ പിന്നീട് 2013ല്‍ ഒരു അപ്പീല്‍ വിചാരണവേളയില്‍ കോടതിയെ അറിയിച്ചിരുന്നു. പീഡനങ്ങള്‍ക്കായി 3090 കിലോമീറ്റര്‍ ദൂരം സഞ്ചരിപ്പിച്ചിരുന്നു. പീഡനങ്ങളെക്കുറിച്ചുള്ള പെണ്‍കുട്ടിയുടെ മൊഴി 590 താള്‍ ഉണ്ടായിരുന്നു. ധര്‍മ്മരാജന്‍ കുട്ടിയെ ആദ്യം ബലാത്സംഗം ചെയ്തുവെന്നും പിന്നീട് ഭീഷണിപ്പെടുത്തിയും മയക്കുമരുന്ന് ചേര്‍ത്ത ഭക്ഷണം നല്‍കിയും തുടര്‍പീഡനങ്ങള്‍ക്ക് അവസരമുണ്ടാക്കിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഗൂഢാലോചനയുടെ ഫലമായാണ് രാജു പെണ്‍കുട്ടിയെ ഉഷയ്ക്കും ധര്‍മ്മരാജനും കൈമാറിയതെന്നും, ധര്‍മ്മരാജന്‍ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചുമാണ് പെണ്‍കുട്ടിയെ തടങ്കലില്‍ വെച്ചതെന്നും ഹൈക്കോടതി പുനര്‍വിചാരണയില്‍ കണ്ടെത്തി.
തുടര്‍ച്ചയായ പീഡനത്തെത്തുടര്‍ന്ന് അവശനിലയിലായ പെണ്‍കുട്ടിയെ പെരിയാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പെണ്‍കുട്ടിയെ കിടത്തി ചികത്സിക്കണമെന്ന് ഡോക്ടര്‍ പറയുകയുമുണ്ടായി. പെണ്‍കുട്ടി മരിച്ചുപോകുമോ എന്ന ഭയം കാരണം ഇതിന് സമ്മതിക്കാതെ 1996 ഫെബ്രുവരി 26നു വീട്ടിലേയ്ക്ക് പറഞ്ഞുവിടുകയായിരുന്നു. പെണ്‍കുട്ടിക്ക് ഒരു ചെറിയ തുക കൊടുക്കുകയും നടന്ന സംഭവങ്ങളെപ്പറ്റി ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തിരിച്ചെത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഗുരുതരമായ പരിക്കേറ്റിരുന്നു എന്ന്, അന്ന് പെണ്‍കുട്ടിയെ സഹായിച്ചിരുന്നവര്‍ പറഞ്ഞിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്‍(1) പീഡനത്താല്‍ പെണ്‍കുട്ടിയുടെ യോനിയില്‍ അണുബാധയുണ്ടായിരുന്നു എന്നും ഇടുപ്പിലും നടുവിനും വേദനയുണ്ടായിരുന്നു എന്നും പറയുന്നുണ്ട്. പെണ്‍കുട്ടിയെ കുമളിയില്‍ നിന്നും തേനിയിലേക്ക് കൊണ്ടുപോയ ജീപ്പിന്റെ ഡ്രൈവര്‍ നല്‍കിയ മൊഴി പ്രകാരം വഴിയിലെ കുഴികളിലൂടെ ജീപ്പോടുമ്പോള്‍ വേദന സഹിക്കാനാവാതെ കരയുന്ന അവസ്ഥയിലായിരുന്നു പെണ്‍കുട്ടി.
ഇത് കേരളത്തിലാണ് നടന്നതെന്ന് വിശ്വസിക്കുക തന്നെ വേണം. കേരളം ഇപ്പോഴും പീഡനത്തിന്റെയും പറ്റിക്കലിന്റെയും സ്ത്രീ വിരുദ്ധതയുടെയും നാട് തന്നെയാണെന്ന് വിശ്വസിക്കണം. അല്ലെങ്കില്‍ തങ്കമണിയും സൂര്യനെല്ലും കിളിരൂരും കവിയൂരും കഴിഞ്ഞ് ഇപ്പോഴും പീഡനങ്ങള്‍ തുടരുന്നത് എന്തു കൊണ്ടാണ്. സൂര്യനെല്ലി കേസിന്റെ ഇര ഇപ്പോഴും ജീവിക്കുന്നുണ്ട്. തന്റെ ജീവിതത്തെ ചവിട്ടി അരച്ചു കളഞ്ഞവര്‍ക്കു മുമ്പില്‍. പക്ഷെ, അന്ന് പീഡിപ്പിച്ചവരോ, നിയമത്തിന്റെ മുമ്പില്‍ നിന്നും പഴുതുകളുപയോഗിച്ചോ രക്ഷപ്പെട്ടവര്‍ ഇന്നും വെള്ള് ഷര്‍ട്ടും വെളുക്കെയുള്ള ചിരിയുമായി നടക്കുന്നുണ്ടെന്ന് മറക്കാന്‍ പാടില്ല.
CONTENT HIGH LIGHTS; 40 days of lustful lust on a girl’s body?: 41 people including political dignitaries?; Locked in a room for 6 days and tortured; When the Suryanelli case is recalled again
















