പ്രണയം ദിവ്യമായ ഒരനുഭൂതിയാണെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ, ആധുനിക കാലത്ത് പലപ്പോഴും ആ പ്രണയം സ്വന്തം കഴുത്തിൽ കുരുക്കുമുറുക്കുന്ന കയറിന് സമാനമായി മാറുകയാണ്. രണ്ടുപേരുടെ പരസ്പര സമ്മതത്തോടെ തുടങ്ങുന്ന ബന്ധങ്ങൾ പിരിയുന്ന ഘട്ടമെത്തുമ്പോൾ, അത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായി മാറുകയാണ്.
ഒരു കാലത്ത്, പ്രണയിച്ചിട്ടും ഒന്നിച്ചു ജീവിക്കാൻ സാധിക്കാതെ വരുമ്പോൾ, അത് അംഗീകരിച്ച് മുന്നോട്ട് പോകുകയായിരുന്നു പതിവ്. എല്ലാ പ്രണയബന്ധങ്ങളും വിവാഹത്തിലേക്ക് എത്തില്ലെന്ന സത്യം ഉൾക്കൊള്ളാൻ പഴയ തലമുറയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ, ഇന്നത്തെ തലമുറയിൽ പലർക്കും ആ വിട്ടു കൊടുക്കൽ സാധ്യമല്ല. പ്രണയബന്ധം വേർപിരിഞ്ഞതിന്റെ പേരിൽ മനസ്സിൽ പകയും വൈരാഗ്യവും കൊണ്ടുനടക്കുന്ന പ്രവണത വർദ്ധിച്ചു വരികയാണ്.
അത്തരത്തിൽ, പ്രണയിച്ചതിന് ശേഷം ഒഴിവാക്കപ്പെട്ടതിന്റെ പേരിൽ ഒരാൾ കൊലപാതകിയായി മാറിയ, കേരള മനഃസാക്ഷിയെ നടുക്കിയ അതിക്രൂരമായ സംഭവമാണ് പാനൂർ വള്ളിയായിലെ വിഷ്ണുപ്രിയ വധക്കേസ്. 2022 ഒക്ടോബറിൽ അരങ്ങേറിയ ഈ ദാരുണസംഭവം, മനുഷ്യബന്ധങ്ങളിലെ ഭ്രാന്തമായ ഉടമസ്ഥതാബോധം എത്രത്തോളം വിനാശകരമാകാം എന്നതിന്റെ നേർസാക്ഷ്യമായി ഇന്നും കേരളത്തിന്റെ ഓർമ്മകളിൽ നീറിനിൽക്കുന്നു. സ്വന്തം ഇഷ്ട്ടങ്ങൾക്കനുസരിച്ച് ജീവിക്കാൻ ശ്രമിച്ച ഒരു യുവതിയുടെ ജീവിതം, മുൻ കാമുകന്റെ പകയിൽ ദാരുണമായി അവസാനിച്ച കഥ.
സംഭവങ്ങളുടെ തുടക്കം കോവിഡ് കാലത്താണ്. 2020-ൽ ഒരു തെറ്റായ കോൾ വഴിയാണ് മാനന്തേരി സ്വദേശിയായ ശ്യാംജിത്തും പാനൂരിലെ വിഷ്ണുപ്രിയയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. എന്നാൽ, നാളുകൾ കഴിയുന്തോറും ശ്യാംജിത്തിന്റെ അമിതമായ നിയന്ത്രണങ്ങളും സംശയരോഗവും വിഷ്ണുപ്രിയക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായി. സാമൂഹികമായി ഇടപെഴകാൻ ഇഷ്ടപ്പെട്ട വിഷ്ണുപ്രിയ, ഈ ബന്ധത്തിൽ ശ്വാസം മുട്ടി. ശ്യാംജിത്തിന്റെ ശല്യം വർധിച്ചപ്പോൾ വിഷ്ണുപ്രിയയുടെ കുടുംബം നേരിട്ട് താക്കീത് നൽകിയിട്ടും അയാൾ പിന്മാറിയില്ല. ഇതിനിടെ, ഒരു വയനാട് യാത്രക്കിടെ പൊന്നാനി സ്വദേശിയായ ഫോട്ടോഗ്രാഫർ വിപിൻ രാജിനെ വിഷ്ണുപ്രിയ പരിചയപ്പെടുകയും ക്രമേണ അവർ പ്രണയത്തിലാവുകയും ചെയ്തു. ശ്യാംജിത്തിൽ നിന്ന് രക്ഷപ്പെടാനായി വിഷ്ണുപ്രിയ പുതിയ ഫോണും സിമ്മും ഉപയോഗിക്കാൻ തുടങ്ങിയിരുന്നു.
വിഷ്ണുപ്രിയയുടെ പുതിയ ബന്ധം നിരന്തര നിരീക്ഷണത്തിലൂടെ ശ്യാംജിത്ത് കണ്ടെത്തി. 2022 ഒക്ടോബർ 5-ന് കണ്ണൂർ ടൗണിൽ വെച്ച് വിഷ്ണുപ്രിയയെയും വിപിൻ രാജിനെയും ശ്യാംജിത്ത് നേരിൽ കാണുകയും പിന്തുടരുകയും ചെയ്തു. ഇതിനെത്തുടർന്ന് കോഴിക്കോട് നടക്കാവിലെ ഒരു ഹോട്ടലിൽ വെച്ച് ഇവർ തമ്മിൽ വാക്കേറ്റവും കൈയേറ്റവും നടന്നു. ഈ സംഭവം ശ്യാംജിത്തിൽ കടുത്ത പക ആളിക്കത്തിച്ചു. വിഷ്ണുപ്രിയയെയും വിപിൻ രാജിനെയും വകവരുത്താൻ അയാൾ അപ്പോൾ തന്നെ തീരുമാനിച്ചുറച്ചു.
മലയാള സിനിമയായ ‘അഞ്ചാം പാതിര’യും ചില കൊറിയൻ ത്രില്ലറുകളും കണ്ടാണ് താൻ കൊലപാതകത്തിന് പ്രചോദനം ഉൾക്കൊണ്ടതെന്ന് ശ്യാംജിത്ത് പിന്നീട് പോലീസിനോട് വെളിപ്പെടുത്തി. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റി, ആ തലയുമായി പൊന്നാനിയിൽ ചെന്ന് കാമുകൻ വിപിൻ രാജിനെയും ഇല്ലാതാക്കുക എന്നതായിരുന്നു ഇയാളുടെ ക്രൂരമായ പദ്ധതി. ഇതിനായി സ്വന്തമായി നിർമ്മിച്ച കത്തി, കടയിൽ നിന്ന് വാങ്ങിയ ചുറ്റിക , ഇലക്ട്രിക് കട്ടർ എന്നിവ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഒരു ബാഗിൽ സജ്ജീകരിച്ചു.
2022 ഒക്ടോബർ 22-നായിരുന്നു ആ നടുക്കുന്ന സംഭവം നടന്നത്. വിഷ്ണുപ്രിയയുടെ കുടുംബം പിതാവിന്റെ അമ്മയുടെ മരണാനന്തര ചടങ്ങുകൾക്കായി തറവാട്ടിലേക്ക് പോയ സമയത്താണ്, അസുഖം കാരണം വീട്ടിൽ ഒറ്റക്കായിരുന്ന വിഷ്ണുപ്രിയയുടെ അടുത്തേക്ക് ശ്യാംജിത്ത് എത്തുന്നത്. അടുക്കളവാതിലിലെ തുറന്ന ഗ്രില്ലിലൂടെ അകത്തുകയറിയ ശ്യാംജിത്തിനെ കണ്ടപ്പോൾ വിഷ്ണുപ്രിയ ഭയന്നു. ആ സമയത്ത് അവൾ വിപിൻ രാജിനെ വീഡിയോ കോളിൽ വിളിക്കുകയായിരുന്നു.
“ശ്യാമേട്ടൻ വന്നിട്ടുണ്ട്” എന്ന് വിപിനോട് പറയുന്നതിനിടെ തന്നെ ശ്യാംജിത്ത് ചുറ്റിക കൊണ്ട് വിഷ്ണുപ്രിയയുടെ തലയ്ക്കടിച്ചു. രക്ഷപ്പെടാനുള്ള സാധ്യത പോലും ഇല്ലാതാക്കാൻ ഇയാൾ വിഷ്ണുപ്രിയയുടെ ഇരു കാലുകളിലെയും ഞരമ്പുകൾ അറുത്തുമാറ്റി. തുടർന്ന് കഴുത്തറുക്കുകയും ശരീരം മുഴുവൻ ക്രൂരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആകെ 29 മുറിവുകളുണ്ടായിരുന്നു. തല അറുത്ത് മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ, പുറത്ത് ആളുകളുടെ ശബ്ദം കേട്ട ശ്യാംജിത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
വിഷ്ണുപ്രിയയുമായുള്ള വീഡിയോ കോൾ ദൃശ്യങ്ങളിൽ നിന്ന് വിപിൻ രാജ് നൽകിയ വിവരങ്ങളാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത്. പോലീസ് അതിവേഗം ശ്യാംജിത്തിനെ മാനന്തേരിയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിൽ യാതൊരു പശ്ചാത്താപവുമില്ലാതെ, ജീവപര്യന്തം എന്നാൽ 14 വർഷമാണെന്നും 39-ാം വയസ്സിൽ പുറത്തിറങ്ങുമെന്നുമായിരുന്നു പ്രതിയുടെ ധാരണ.
എന്നാൽ, തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ഈ ധാരണ തിരുത്തി. 2024-ൽ പുറത്തുവന്ന വിധിന്യായത്തിൽ, പ്രതിക്ക് 10 വർഷത്തെ കഠിന തടവിന് ശേഷം മരണം വരെ ജീവപര്യന്തം തടവ് അനുഭവിക്കണമെന്ന് കോടതി വിധിച്ചു. “ജീവപര്യന്തം എന്നാൽ ജീവിതാവസാനം വരെയാണ്” എന്ന് കോടതി വിധിന്യായത്തിൽ വ്യക്തമായി അടിവരയിട്ടു. 2.5 ലക്ഷം രൂപ പിഴയും പ്രതിക്ക് ചുമത്തിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ കൃത്യമായ ഇടപെടലുകളും ശക്തമായ ശാസ്ത്രീയ തെളിവുകളും ഈ ക്രൂരമായ കൃത്യം ചെയ്ത പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.
















