ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജാതിവെറിയുടെ വേരുകൾ എത്രത്തോളം ശക്തമായി നിലനിൽക്കുന്നു എന്നതിൻ്റെ ശക്തമായ തെളിവാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ സംഭവിച്ചത്. പരസ്പരം പ്രണയിച്ചു എന്ന ഒരൊറ്റ “തെറ്റുകൊണ്ട്” മാത്രം മരിക്കേണ്ടി വന്ന ഒരു ചെറുപ്പക്കാരനും, താൻ സ്നേഹിച്ചതിൻ്റെ പേരിൽ മാതാപിതാക്കൾ ഒരു പാവം യുവാവിനെ കൊന്നതിലുള്ള ഭാരം പേറി ജീവിക്കേണ്ടി വരുന്ന ഒരു യുവതിയും.
മകൾ ഇഷ്ടപ്പെട്ടവൻ തങ്ങളേക്കാൾ താഴ്ന്ന ജാതിക്കാരനാണ് എന്ന ഏക കാരണം കൊണ്ടാണ് അവർ ഈ ക്രൂരമായ കൊലപാതകം നടത്തിയത്. എന്നാൽ തങ്ങളുടെ പ്രണയം സത്യമാണെന്ന് ലോകത്തോട് വിളിച്ചുപറയാനും, മാതാപിതാക്കൾക്ക് തെറ്റുപറ്റിയെന്ന് മനസ്സിലാക്കിക്കൊടുക്കാനും അവൾ ആ നിശ്ചലമായിക്കിടക്കുന്ന മൃതദേഹത്തെ വിവാഹം ചെയ്തു. ശരിക്കും ഇവിടെ തോറ്റത് ആ മാതാപിതാക്കൾ തന്നെയല്ലേ?
അവർ തകർത്തത് ആ ചെറുപ്പക്കാരൻ്റെ ജീവിതം മാത്രമല്ല, അവരുടെ സ്വന്തം മകളുടെ ഭാവികൂടിയാണ്. മകൾ എത്ര ദുഃഖിച്ചാലും തങ്ങളുടെ “ആത്മാഭിമാനം” ജയിക്കണം എന്ന വാശിയാണ് ഈ ക്രൂരതക്ക് പിന്നിൽ. മൂന്ന് വർഷം ആത്മാർത്ഥമായി പ്രണയിച്ച ബന്ധത്തെ വെറും ജാതിയുടെ പേരിൽ നശിപ്പിച്ചത് എത്ര നിർഭാഗ്യകരമാണ്!
ഇതിൽ ഏറ്റവും വേദനാജനകമായ വസ്തുത, വെടിയുതിർത്തത് പ്രായപൂർത്തിയാകാത്ത അവളുടെ സഹോദരനാണെന്നതാണ്. ആ പിഞ്ചുമനസ്സിൽ പോലും ജാതിയുടെയും മതത്തിന്റെയും വിഷവിത്തുകൾ എത്രത്തോളം പാകിയിരിക്കുന്നു എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് അത്. എന്നാണ് ഈ ജാതിപ്പോര് അവസാനിക്കുക?
- ചോരയിൽ മുങ്ങിയ പ്രണയം
ജാതിയുടെ വേലിക്കെട്ടുകൾക്കപ്പുറമുള്ള പ്രണയങ്ങൾക്ക് ചോരയിൽ കുതിർന്ന വില നൽകേണ്ടി വരുന്ന ദുരവസ്ഥയ്ക്ക് അടിവരയിടുകയാണ് മഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്ന് പുറത്തുവന്ന ഈ ദുരഭിമാനക്കൊലയുടെ വാർത്ത. ദളിത് വിഭാഗത്തിൽപ്പെട്ട സാക്ഷം ടേറ്റ് (20), പ്രത്യേക പിന്നാക്ക വിഭാഗക്കാരിയായ അഞ്ചൽ മാമിഡ്വാർ (21) എന്നിവരുടെ മൂന്ന് വർഷം നീണ്ട പ്രണയമാണ് അഞ്ചലിന്റെ കുടുംബത്തിന്റെ ജാതിവെറിക്കും ക്രൂരതയ്ക്കും മുന്നിൽ പിടഞ്ഞുവീണത്.
സാക്ഷം ടേറ്റിൻ്റെ സുഹൃത്തുക്കളായിരുന്നു ഒരുകാലത്ത് അഞ്ചലിൻ്റെ സഹോദരങ്ങൾ. എന്നാൽ, ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ ജാതിയുടെ പേരിൽ വീട്ടിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നു. ഭീഷണികളുണ്ടായിട്ടും പ്രണയത്തിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമായതോടെ, ജാതിയും ‘ഗ്യാങ്സ്റ്റർ’ പാരമ്പര്യവും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്ന കുടുംബം ഒടുവിൽ സാക്ഷമിൻ്റെ ജീവനെടുത്തു.
നന്ദേഡ് സ്വദേശിയായ സാക്ഷമിനെ, കാമുകി അഞ്ചലിന്റെ അച്ഛൻ ഗജാനൻ ബാലാജി മാമിഡ്വാറും സഹോദരങ്ങളായ സാഹിൽ, പ്രായപൂർത്തിയാകാത്ത അനുജൻ ഉൾപ്പെടെയുള്ളവരും ചേർന്നാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകുന്നേരം സുഹൃത്തുക്കളോടൊപ്പമിരുന്ന സാക്ഷമുമായി അഞ്ചലിന്റെ സഹോദരൻ ഹിമേഷ് മാമിഡ്വാർ വഴക്കുണ്ടാക്കുകയും അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
തുടർന്ന്, പ്രായപൂർത്തിയാകാത്ത സഹോദരൻ സാക്ഷമിന്റെ വാരിയെല്ലുകൾ തുളച്ച് വെടിയുതിർക്കുകയും, ശേഷം ടൈൽ ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. കൊലപാതകം വളരെ കൃത്യമായി ആസൂത്രണം ചെയ്താണ് പ്രതികൾ നടപ്പിലാക്കിയത് എന്ന് പോലീസ് സ്ഥിരീകരിക്കുന്നു.
- മൃതദേഹത്തെ വിവാഹം ചെയ്തു പ്രണയം തെളിയിച്ച് അഞ്ചൽ;
പ്രണയത്തിന് മരണം തീർത്ത അതേ കുടുംബത്തിന് മുന്നിൽ, തൻ്റെ പ്രണയത്തിൻ്റെ പവിത്രത ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അഞ്ചൽ ലോകത്തിന് മുന്നിൽ മാതൃകയായത്. വെള്ളിയാഴ്ച, സാക്ഷം ടേറ്റിന്റെ അന്ത്യകർമ്മങ്ങൾ നടക്കുന്നതിനിടെയാണ് വിങ്ങിക്കരഞ്ഞുകൊണ്ട് അഞ്ചൽ അവന്റെ വീട്ടിലെത്തുന്നത്. അവിടെവെച്ച്, ചേതനയറ്റ കാമുകന്റെ മൃതദേഹത്തിൽ മഞ്ഞൾ പൂശിയും സിന്ദൂരം ചാർത്തിയും അവൾ “വിവാഹം” ചെയ്തു.
വെറും 21-ാം വയസ്സിൽ ഒരു പെൺകുട്ടിക്ക് വിധവപ്പട്ടം ചാർത്തേണ്ടി വന്നത് ആ കുടുംബത്തിൻ്റെ ജാതിവെറിയുടെ ഫലമാണ്. ഇതുകൊണ്ട് അവർ എന്താണ് നേടിയത്? ജീവിതകാലം മുഴുവൻ സാക്ഷമിന്റെ വീട്ടിൽ അവന്റെ ഭാര്യയായി കഴിയുമെന്നും, കൊലയാളികൾക്ക് വധശിക്ഷ നൽകണമെന്നും മാധ്യമങ്ങളോട് വിങ്ങിപ്പൊട്ടിക്കൊണ്ട് അവൾ ആവശ്യപ്പെട്ടു. താനും സാക്ഷമും ഒരുമിച്ച് കണ്ട സ്വപ്നങ്ങളെ തകർത്ത് കുടുംബം തന്നെ ചതിക്കുകയായിരുന്നു എന്നും അഞ്ചൽ തുറന്നടിച്ചു.
കൊലപാതകത്തിന് പിന്നിൽ രണ്ട് പോലീസുകാർക്ക് പങ്കുണ്ടെന്ന അഞ്ചലിന്റെ ആരോപണമാണ് കേസിൽ ഏറ്റവും ഞെട്ടലുളവാക്കുന്നത്. സാക്ഷമിനെതിരെ കള്ളക്കേസ് കൊടുക്കാൻ സഹോദരൻ തന്നെ പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചെന്നും, താൻ വിസമ്മതിച്ചപ്പോൾ “കൊലപാതകികളെപ്പോലെ എപ്പോഴും ഇവിടെ വരാറുണ്ടല്ലോ, എങ്കിൽ നിങ്ങളുടെ സഹോദരി ബന്ധം പുലർത്തുന്നയാളെ കൊന്നുകളഞ്ഞ ശേഷം വരൂ” എന്ന് പോലീസുകാരിൽ ഒരാൾ പ്രകോപിപ്പിച്ചെന്നും അഞ്ചൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഈ വാക്കുകൾ കേട്ടതിന് ശേഷമാണ് സഹോദരങ്ങൾ കൊലപാതകത്തിന് ഇറങ്ങിത്തിരിച്ചതെന്നും അവൾ പറയുന്നു. പോലീസുകാർ ഇത്തരത്തിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്ക് എങ്ങനെ അവരെ വിശ്വസിക്കാൻ കഴിയുമെന്നും അഞ്ചൽ ചോദിക്കുന്നു.
സംഭവത്തിൽ അഞ്ചലിന്റെ മാതാപിതാക്കളായ ഗജാനൻ മാമിഡ്വാർ, ജയശ്രീ മാമിഡ്വാർ, സഹോദരങ്ങളായ സാഹിൽ, പ്രായപൂർത്തിയാകാത്ത അനുജൻ ഉൾപ്പെടെ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം, കുറ്റകരമായ ഗൂഢാലോചന, കലാപശ്രമം, ആയുധ നിയമം, പട്ടികജാതി–പട്ടികവർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളിൽ പലർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. സാക്ഷമിൻ്റെ കുടുംബം തന്നെ സ്വീകരിച്ചെന്നും, തനിക്ക് നീതി ലഭിക്കുമെന്നും ഉറച്ചുവിശ്വസിക്കുന്ന അഞ്ചൽ, സാക്ഷമിൻ്റെ വീട്ടിൽ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചു.
















