ലോകത്ത് ഒരു കള്ളനും ഇതുവരെ സത്യം പറഞ്ഞിട്ടില്ല എന്നാണ് പോലീസിന്റെ കേസ് ഡയറികളില്‍ ഉള്ളത്. കട്ടതും മോഷ്ടിച്ചതുമെല്ലാം എവിടെയാണ് ഒളിപ്പിച്ചതെന്ന് കള്ളന്‍ സത്യം പറയണമെങ്കില്‍ പോലീസിന്റെ മൂന്നാംമുറ വരെ എടുത്തു പ്രയോഗിക്കേണ്ടി വരും. എന്നാലും, സത്യം പറയാത്ത കള്ളന്‍മാരുണ്ട്. ഇത്തരം കള്ളന്‍മാര്‍ക്കെല്ലാം നാണക്കേടും, എന്നാല്‍, ഒരേയൊരു സത്യം പറഞ്ഞതിലൂടെ കേരളത്തിന്റെ സ്വന്തമായി മാറുകയും ചെയത ഒരു കള്ളനുണ്ട്. ലാല്‍ ജോസിന്റെ മീശമാധവന്‍ സിനിമയിലെ ചേക്കിലെ കള്ളന്‍ മാധവനല്ല. ഇത് അഭയ കേസിലെ ദൈവത്തിന്റെ സ്വന്തം സാക്ഷിയായ അടയ്ക്കാ കള്ളന്‍ രാജുവാണ് ആ മനുഷ്യന്‍.
വെറുമൊരു കള്ളന്‍ സത്യം പറയുമെന്ന് ആരും പ്രതീക്ഷിച്ചില്ല. വിവാദമായ അഭയകേസില്‍ ഒരു കള്ളന്റെ സാക്,ിമൊഴി ഉണ്ടാകുമെന്നും ആരും പ്രതീക്ഷിച്ചില്ല. ദൈവത്തിന്റെ കൈയ്യൊപ്പു പോലെയായിരുന്നു അടയ്ക്കാ കള്ളന്‍ രാജുവിന്റെ സത്യമായ സാക്ഷിമൊഴി വന്നത്. ഇതോടെ അഭയയുടടെ ദുരൂഹ മരണം കൊപലപാതകമായി മാറുകയും ചെയ്തു. അതുവരെ കൊലപാതകമാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നിട്ടും, അതൊരു സ്വാഭാവിക മരണമാക്കാനോ, ആത്മഹത്യ ആക്കാനോ ശ്രമിച്ചിരുന്നു. കൊലപാതകമാണെങ്കില്‍ അത് ചെയ്തത് മറ്റാരോ ആണെന്നു വരുത്തി തീര്‍ക്കാനും ശ്രമം നടന്നു. അവിടെ നിന്നുമാണ് കള്ളന്‍ പറഞ്ഞ സത്യം കൊലപാതക കേസിലെ പ്രതികളെ കണ്ടെത്താനും ശിക്ഷിക്കാനും ഇടവരുത്തിയത്.
രാജു കള്ളനായിരുന്നു, പക്ഷേ കോടികള്‍ വാഗ്ദാനം ചെയ്തിട്ടും അയാള്‍ കള്ളം പറഞ്ഞില്ല!. കേരളം കണ്ട ‘ദൈവത്തിന്റെ സ്വന്തം സാക്ഷി’. 1992 മാര്‍ച്ച് 27ലെ ആ മരണ രാത്രിയില്‍ കോട്ടയത്തെ സെന്റ് പയസ് കോണ്‍വെന്റ് വളപ്പിലേക്ക് ഒരു മോഷ്ടാവ് കയറി. കോണ്‍വെന്റിനു ചുറ്റിലുമുള്ള വലിയ പറമ്പിനോടു ചേര്‍ന്ന് നിറയെ അടയ്ക്കാമരങ്ങളുണ്ട്. പഴുത്ത അടയ്ക്കാക്കുലകളായിരുന്നു രാജുവിന്റെ ലക്ഷ്യം. അടയ്ക്ക പറിക്കാനായില്ലെങ്കില്‍ കോണ്‍വെന്റിലെ കമ്പിയോ മറ്റു സാധനങ്ങളോ മോഷ്ടിക്കാനും ലക്ഷ്യമിട്ടു. മോഷണത്തിനു പറ്റിയ സമയമായതിനാല്‍ രാജു കരുതലോടെയായിരുന്നു നീങ്ങിയത്. പക്ഷെ, ചില മുറികളില്‍ വെട്ടം അണഞ്ഞിട്ടില്ലാത്തത് രാജുവിന്റെ മോഷണത്തിന് തിരിച്ചടിയായി.
ഒരു മുറിയിലെ അരണ്ട വെട്ടം രാജുവിനെ ആകര്‍ഷിച്ചു. അന്ന് അയാള്‍ അവിടെ കണ്ടത് കേരളത്തെ തന്നെ ഞെട്ടിച്ച ഒരു കൊലപാതകത്തിന്റെ ചില തെളിവുകളായിരുന്നു. അവിടെ നിന്നാണ് ‘അടയ്ക്ക രാജു’ എന്ന മനുഷ്യന്റെ ഇതിഹാസം തുടങ്ങുന്നത്. രാഷ്ട്രീയപരമായും സമുദായികപരമായും അഭയ കേസ് അട്ടിമറിക്കാന്‍ വമ്പന്‍ സ്രാവുകള്‍ തലങ്ങും വിലങ്ങും ഓടിയപ്പോള്‍, സത്യം തുറന്ന് പറഞ്ഞ ആ പാവം മനുഷ്യനെ അവര്‍ വളഞ്ഞിട്ടു ആക്രമിച്ചു. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രാജുവിനെ കസ്റ്റഡിയിലെടുത്തു. 58 ദിവസത്തോളം നീണ്ട കൊടിയ പീഡനങ്ങള്‍. ‘നീയാണ് അഭയയെ കൊന്നതെന്ന് ഏറ്റാല്‍ നിനക്ക് വീട് തരാം, ഭാര്യക്ക് ജോലി തരാം, മക്കള്‍ക്ക് പഠിക്കാന്‍ ലക്ഷങ്ങള്‍ തരാം, രാജാവിനെ പോലെ ജീവിക്കാം’ എന്നൊക്കെയായിരുന്നു വാഗ്ദാനങ്ങള്‍.
ഒരൊറ്റ ദിവസം കൊണ്ട് കോടീശ്വരനാകാനുള്ള അവസരമായിരുന്നു രാജുവിനു വെച്ചു നീട്ടിയത്. സ്വന്തം ജീവിതത്തിലെ ദാരിദ്ര്യം ഒറ്റയടിക്ക് അയാള്‍ക്ക് മാറ്റാമായിരുന്നു. ആരും അറിയാതെ ആ സത്യം അന്ന് കുഴിച്ചുമൂടാമായിരുന്നു. പക്ഷേ, മൂന്ന് സെന്റ് കോളനിയിലെ ആ കൊച്ചു വീട്ടിലിരുന്ന് ഉറച്ച മനസ്സോടെ രാജു പറഞ്ഞത് ഇങ്ങനെയാണ് ‘ഇല്ല സാറേ, ഞാന്‍ കള്ളനാണ്, പക്ഷേ കൊലപാതകിയല്ല. കണ്ട കാര്യങ്ങള്‍ ഞാന്‍ മാറ്റി പറയില്ല.’ 28 വര്‍ഷം നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് കാല്‍ നൂറ്റാണ്ടിന്റെ ദൈര്‍ഘ്യമുണ്ടായിരുന്നു. സാമ്പത്തികമായും ശാരീരികമായും തളര്‍ന്നപ്പോഴും രാജുവിന്റെ മനസ്സ് കുലുങ്ങിയില്ല. പല സാക്ഷികളും കൂറുമാറി. പലരും സ്വാധീനങ്ങള്‍ക്ക് വഴങ്ങി.
പക്ഷേ, രാജു മാത്രം തന്റെ നിലപാടില്‍ ഉറച്ചുനിന്നു. ഒടുവില്‍ 2020ല്‍ വിധി വന്നപ്പോള്‍, മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിറയ്ക്കുന്ന ശബ്ദത്തില്‍ രാജു പറഞ്ഞ വാക്കുകള്‍ കേരളം ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് കേട്ടത്. ‘എന്റെ കുഞ്ഞിന് നീതി കിട്ടി. എനിക്ക് പെണ്‍മക്കളുണ്ട്. അഭയയെ ഞാന്‍ കണ്ടത് എന്റെ മകളായിട്ടാണ്. ആ അച്ഛനും അമ്മയും മരിച്ചുപോയി, ഇപ്പോള്‍ അവള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ല. ഞാന്‍ മാത്രമേയുള്ളൂ.’ കോടികളുടെ തിളക്കത്തേക്കാള്‍ വലുതാണ് സമാധാനത്തോടെയുള്ള ഉറക്കമെന്ന് ഈ മനുഷ്യന്‍ മലയാളികളെ പഠിപ്പിച്ചിരിക്കുന്നു. നിയമത്തിന്റെ കണ്ണില്‍ അയാള്‍ ഒരു മോഷ്ടാവായിരിക്കാം. പക്ഷേ, മനുഷ്യത്വത്തിന്റെ കോടതിയില്‍ അയാള്‍ പുണ്യാളനാണ്. സത്യം പറയാന്‍ ഒരുപാട് പഠിപ്പും പണവും വേണ്ട, നട്ടെല്ല് മാത്രം മതി എന്ന് തെളിയിച്ച പച്ച മനുഷ്യനാണ് അടയ്ക്കാ രാജു.
CONTENT HIGH LIGHTS; Murder proved the ‘truth’ told by the thief: A new house, a job for his wife, lakhs of temptation for his children’s education; yet the thief stole the hearts of Kerala by telling only the truth
















