സിനിമകളിലെ സൈക്കോ കില്ലർമാരെ കാണുമ്പോൾ നമ്മൾ ഭയപ്പെടാറുണ്ട്; എന്നാൽ വെള്ളിത്തിരയിലെ കഥകളെ പോലും വെല്ലുന്ന ക്രൂരതകളുമായി ജീവിച്ച യഥാർത്ഥ മനുഷ്യരുണ്ടായിരുന്നു എന്ന് കേൾക്കുമ്പോൾ ആ ഭയം ഇരട്ടിക്കുന്നു. മനുഷ്യരെ കൊന്നൊടുക്കി അതിൽ ആനന്ദം കണ്ടെത്തുന്ന ഇത്തരം കഥകൾ, ലോകത്തോടുള്ള നമ്മുടെ ഭയം വർദ്ധിപ്പിക്കുകയാണ്.
സോഡിയാക് കില്ലർ, ബിക്കിനി കില്ലർ തുടങ്ങി ലോകം കേട്ടറിഞ്ഞ കൊടുംകുറ്റവാളികളുടെ പട്ടികയിൽ, ദക്ഷിണേന്ത്യയിലെ ഹൈവേകളിലും ഗ്രാമങ്ങളിലും മരണഭീതി വിതച്ച ഒരു പേരുണ്ടായിരുന്നു: ‘സൈക്കോ ശങ്കർ’ എന്ന എം. ജയശങ്കർ. തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി പതിനഞ്ചോളം കൊലപാതകങ്ങളും മുപ്പതോളം ബലാത്സംഗങ്ങളും നടത്തിയ ഇയാൾ, സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തുന്നതിൽ ആനന്ദം കണ്ടെത്തിയ ഒരു സാഡിസ്റ്റ് ആയിരുന്നു. ആ ക്രൂരന്റെ ജീവിതവും അന്ത്യവും നമ്മെ ഓർമ്മിപ്പിക്കുന്നത് യാഥാർത്ഥ്യം പലപ്പോഴും ഫിക്ഷനെക്കാൾ ഭീകരമാണെന്നാണ്.
1977-ൽ തമിഴ്‌നാട്ടിലെ സേലത്താണ് ശങ്കർ ജനിച്ചത്. പന്ത്രണ്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുണ്ടായിരുന്ന ഇയാൾ പിന്നീട് ഒരു ലോറി ഡ്രൈവറായാണ് ജോലി നോക്കിയത്. എന്നാൽ, ദക്ഷിണേന്ത്യയിലുടനീളമുള്ള സംസ്ഥാനങ്ങളിൽ അതായത് കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിരന്തരം യാത്ര ചെയ്യേണ്ടി വന്ന ഈ ജോലിയാണ് ഇയാളുടെ കുറ്റകൃത്യങ്ങൾക്ക് കളമൊരുക്കിയത്.
മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ പല ഭാഷകളും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് ഇയാളുടെ മറഞ്ഞിരുന്ന കുറ്റകൃത്യങ്ങൾക്ക് സഹായകമായി. പുറംലോകത്തിന് മുന്നിൽ ഭാര്യയും മൂന്ന് പെൺമക്കളുമുള്ള, തികച്ചും സാധാരണക്കാരനായ ഒരു കുടുംബനാഥൻ മാത്രമായിരുന്നു ശങ്കർ.
2009-ലാണ് ശങ്കറിന്റെ ക്രൂരമുഖം പോലീസ് തിരിച്ചറിയുന്നത്. അന്ന് തമിഴ്‌നാട് ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന എം.കെ. സ്റ്റാലിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന 45 വയസ്സുള്ള ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ കാണാതായത്. ഒരു മാസത്തിന് ശേഷം കണ്ടെത്തിയ അവരുടെ മൃതദേഹം പോലീസിനെ ഞെട്ടിച്ചു. അതിക്രൂരമായ പീഡനങ്ങൾക്ക് ശേഷം ഇഞ്ചിഞ്ചായാണ് അവരെ കൊലപ്പെടുത്തിയിരുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലഭിച്ച തെളിവുകളും വിരലടയാളങ്ങളും ചെന്നെത്തിയത് ഒരേയൊരു പേരിലേക്കായിരുന്നു- ശങ്കർ. വിവിധ ഗ്രാമങ്ങളിലായി നടന്ന സമാനസ്വഭാവമുള്ള ഒമ്പത് ബലാത്സംഗക്കേസുകളിലും എട്ട് കൊലപാതകക്കേസുകളിലും ഇയാൾ പ്രതിയാണെന്ന് അതോടെ വ്യക്തമായി.
ശങ്കർ രണ്ട് തവണയാണ് പോലീസിന്റെ കയ്യിൽ നിന്നും അതീവവിദഗ്ധമായി രക്ഷപ്പെട്ടത്. ആദ്യ രക്ഷപ്പെടൽ 2011-ൽ ആയിരുന്നു; പോലീസ് പിടിയിലായി കോയമ്പത്തൂർ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സേലം ബസ് സ്റ്റാൻഡിൽ വെച്ച് വിലങ്ങില്ലാത്ത കൈകളുമായി ആൾക്കൂട്ടത്തിനിടയിലേക്ക് മറയുകയായിരുന്നു. ഈ സംഭവത്തിൽ മനംനൊന്ത് ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തത് തമിഴ്നാട് പോലീസിന് വലിയ തിരിച്ചടിയായി.
പിന്നീട് കർണാടകയിലെ ഒരു ഗ്രാമത്തിൽ വെച്ച് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചതോടെയാണ് ഇയാൾ വീണ്ടും പിടിയിലായത്. എന്നാൽ, പരപ്പന അഗ്രഹാര ജയിലിലെ അതീവ സുരക്ഷാ സെല്ലിലായിരുന്നിട്ടും ശങ്കർ വീണ്ടും രക്ഷപ്പെട്ടു. ഒരു ഡ്യൂപ്ലിക്കേറ്റ് താക്കോൽ സംഘടിപ്പിച്ച് സെൽ തുറന്ന്, പോലീസ് യൂണിഫോം ധരിച്ച്, 30 അടി ഉയരമുള്ള മതിൽ ചാടിക്കടന്നാണ് ഇയാൾ വീണ്ടും പുറംലോകത്ത് എത്തിയത്.
ഏകദേശത്തെ 50 ദിവസത്തോളം ഇവൾ ഒളിവിൽ ആയിരുന്നു. ഈ 50 ദിവസത്തെ ഒളിവുജീവിതത്തിനിടയിലും ഇയാൾ ആറ് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു എന്നത് ഇയാളുടെ മാനസികാവസ്ഥയുടെ തീവ്രത വെളിപ്പെടുത്തുന്നു. ഒടുവിൽ തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് ഇയാൾ വീണ്ടും വലയിലായത്.
2018 ഫെബ്രുവരി 27-ന് ബാംഗ്ലൂർ പരപ്പന അഗ്രഹാര ജയിലിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ ശങ്കർ മരിച്ചു. ജയിലിലെ ഏകാന്ത തടവുകാരനായിരിക്കെ, ബാർബറുടെ കയ്യിൽ നിന്നും മോഷ്ടിച്ച ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു എന്നാണ് പോലീസ് പറയുന്നത്.
എന്നാൽ ഇതൊരു കൊലപാതകമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചിരുന്നു. കാഴ്ചയിൽ നിരുപദ്രവകാരിയെന്ന് തോന്നിപ്പിച്ച്, സൗമ്യമായി സംസാരിച്ച് സ്ത്രീകളുടെ സഹതാപം പിടിച്ചുപറ്റിയിരുന്ന ശങ്കർ യഥാർത്ഥത്തിൽ ക്രൂരതയുടെ പര്യായമായിരുന്നു. അപരിചിതരായ ആളുകളോട്, അവർ എത്ര മാന്യമായി പെരുമാറിയാലും, ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയാണ് സൈക്കോ ശങ്കറിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നത്.
















