കനത്ത രാഷ്ട്രീയപ്പോരാട്ടത്തിന്റെ ചൂടിൽ വയനാട് ജില്ലയിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തി. ജില്ലയിലെ മൊത്തം പോളിങ് ശതമാനം 78.32% ആണ്. സംസ്ഥാനത്തെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണിത്. ജില്ലാപഞ്ചായത്തിൽ 78.40 ശതമാനവും നഗരസഭകളിൽ 77.80 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളിൽ 78.42 ശതമാനവും പോളിങ് രേഖപ്പെടുത്തി.
2020-ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ 79.47 ശതമാനം പോളിങ്ങുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ നേരിയ കുറവുണ്ടെങ്കിലും, രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ ഇത് ശ്രദ്ധേയമായ പോളിങ് ശതമാനമാണ്. വലിയ അനിഷ്ട സംഭവങ്ങളില്ലാതെയാണ് വോട്ടെടുപ്പ് പൂർത്തിയായതെങ്കിലും ചിലയിടങ്ങളിൽ കള്ളവോട്ട് ആരോപണങ്ങളും സംഘർഷങ്ങളും ഉണ്ടായി. പൂതാടിയിലെ 23-ാം വാർഡിൽ കള്ളവോട്ട് നടന്നതായി ത്രേസ്യ മത്തായി എന്ന വോട്ടർ പരാതി ഉന്നയിച്ചു.
തുടർന്ന് അവർ ചലഞ്ചിങ് വോട്ട് രേഖപ്പെടുത്തി. തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലെ വോട്ടിങ് കേന്ദ്രത്തിൽ എൽഡിഎഫ് സ്ഥാനാർഥി വോട്ടഭ്യർഥന നടത്തിയെന്ന യുഡിഎഫ് ആരോപണം ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ വാക്കേറ്റത്തിന് കാരണമായി. എടയൂർകുന്ന് ജിഎൽപി സ്കൂളിൽ വോട്ടർമാരെ വാഹനത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം പോലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്.
രാത്രി 9.35-ന് ലഭ്യമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം, നഗരസഭകളിൽ മാനന്തവാടിയിലാണ് (78.68%) ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. കൽപ്പറ്റ നഗരസഭയിൽ 77.26 ശതമാനവും സുൽത്താൻബത്തേരിയിൽ 77.48 ശതമാനവുമാണ് പോളിങ്. ബ്ലോക്ക് പഞ്ചായത്തുകളിൽ കല്പറ്റ (80.14%) മുന്നിട്ടുനിന്നപ്പോൾ പനമരം ബ്ലോക്ക് പഞ്ചായത്തിലെ ബൂത്തുകളിൽ 75.21 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. മാനന്തവാടിയിൽ 78.96 ശതമാനവും സുൽത്താൻബത്തേരിയിൽ 79.37 ശതമാനവും പോളിങ് രേഖപ്പെടുത്തി.
ജില്ലയിലെ 23 ഗ്രാമപ്പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി സജ്ജീകരിച്ച 828 ബൂത്തുകളിൽ ആകെ 6,47,378 വോട്ടർമാരാണുള്ളത്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് ആദ്യമണിക്കൂറുകളിൽ പതുക്കെയായിരുന്നെങ്കിലും, 11 മണിയോടെ 25 ശതമാനം കടന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ ആകെ വോട്ടർമാരുടെ പകുതിയിലധികം പേർ വോട്ട് രേഖപ്പെടുത്തി. ഉച്ചയ്ക്കുശേഷം പോളിങ് മന്ദഗതിയിലായിരുന്നെങ്കിലും വൈകിട്ടോടെ കൂടുതൽ വോട്ടർമാർ ബൂത്തുകളിലെത്തി. വൈകീട്ട് അഞ്ചുകഴിഞ്ഞപ്പോൾ വോട്ടിങ് ശതമാനം 75 കടന്നു. പലയിടങ്ങളിലും ആറുമണിക്കുശേഷവും വോട്ടർമാർ ക്യൂവിലുണ്ടായിരുന്നതിനാൽ പോളിങ് നീണ്ടുപോയി.
വോട്ടെടുപ്പ് പൂർത്തിയാക്കിയ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) രാത്രിയോടെ ജില്ലയിലെ ഏഴ് സ്വീകരണകേന്ദ്രങ്ങളിൽ എത്തിച്ചു. റിട്ടേണിങ് ഓഫീസർമാർ ഏറ്റുവാങ്ങിയ വോട്ടിങ് മെഷീനുകൾ പ്രത്യേകം സജ്ജീകരിച്ച സ്ട്രോങ് റൂമുകളിൽ അതീവ സുരക്ഷയിൽ സൂക്ഷിക്കും. ഡിസംബർ 13-ന് വോട്ടെണ്ണൽദിവസം രാവിലെയാണ് ഈ മെഷീനുകൾ പുറത്തെടുക്കുക.
















