തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് വരുന്ന ദിവസം തലസ്ഥാനത്തെ ശ്രദ്ധാ കേന്ദ്രങ്ങളാണ് സി.പി.എം ആസ്ഥാനമായ എ.കെ.ജി.സെന്ററും കോണ്‍ഗ്രസിന്റെ കെ.പി.സി.സി ഓഫീസും ബി.ജെ.പിയുടെ സംസ്ഥാന ആസ്ഥാനവും. തെരഞ്ഞെടുപ്പില്‍ കാണുന്ന പതിവു രീതി എന്തെന്നാല്‍, ബി.ജെ.പി ഓഫീസ് ശോക മൂകമായിരിക്കും. മറ്റു രണ്ടു ഓഫീസുകളും ജനങ്ങളാല്‍ ചുറ്റപ്പെട്ട്, മുദ്രാവാക്യങ്ങളാല്‍ മുഖരിതമായി നേതാക്കളുടെ പ്രതികരണങ്ങള്‍, അഭിമുഖങ്ങള്‍, വാര്‍ത്താ സമ്മേളനം എന്നിവയായിരിക്കും ഉണ്ടാവുക. എന്നാല്‍, ഇത്തവണ കളിയെല്ലാം കാര്യമായി. ബി.ജെ.പിയുടെ ആസ്ഥാനത്ത് ഡാന്‍സും പാട്ടും, പത്ര സമ്മേളനങ്ങളും ലഡു വിതരണവുമെല്ലാമായി കളറായി മാറിയപ്പോള്‍ സി.പി.എമ്മിന്റെ ആസ്ഥാനത്ത് ഒരു പട്ടിയെപ്പോലും കാണാനില്ല.
മരണ വീടുപോലെ അടച്ചു പൂട്ടി നേതാക്കളെല്ലാം ഉള്ളില്‍ ഇരിക്കുകയാണ്. പുറത്താണെങ്കില്‍ മാധ്യമപ്പട തന്നെയുണ്ട്. ആരെങ്കിലും വന്ന്, തോറ്റതിന് കാരണമെന്തെന്ന് പറയുമെന്ന പ്രതീക്ഷയില്‍. നേതാക്കള്‍ അകത്ത് ക്യാപ്‌സ്യൂള്‍ തയ്യാറാക്കുന്ന തിരക്കിലായിരിക്കും എന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ അടക്കം പറച്ചില്‍. കെ.പി.സി.സിയിലാകട്ടെ നേതാക്കളും അണികളുമെല്ലാം ഉഷാറിലാണ്. കേരളത്തില്‍ ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തിന്റെ ആവേശം മറയ്ച്ചു വെയ്ക്കുന്നില്ല ആരും. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കനത്ത തിരിച്ചടി ഉണ്ടായെങ്കിലും കേരളിലാകെ വിജയിക്കാനായതിന്റെ ആശ്വാസമാണ് കെ.പി.സി.സിയില്‍ കാണുന്നത്.
എന്നാല്‍, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും നോക്കുകുത്തിയാക്കി നിര്‍ത്തി ബി.ജെ.പി പിടിച്ചെടുത്തത് 50 സീറ്റുകളാണ്. തെരഞ്ഞെടുപ്പില്‍ അര്‍ദ്ധ സെഞ്ച്വറി അടിച്ചാണ് എതിര്‍ ടീമുകളെ തറപറ്റിച്ചത്. എല്‍.ഡി.എഫിന് 29 സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. യൂ.ഡി.എപിനാകട്ടെ 19 സീറ്റുകളും. രണ്ട് സ്വതന്ത്രരും. ബി.ജെ.പിയുടെ പിടിച്ചടക്കലിനു പിന്നില്‍ അഹോരാത്രം പ്രവര്‍ത്തിച്ചവര്‍ മറ്റാരുമല്ല, മേയറായിരുന്ന ആര്യാ രാജേന്ദ്രനും സംഘവുമാണ്. ബി.ജെ.പിയുടെ വിജയത്തിന് അവര്‍ നന്ദിപറഞ്ഞതും ആര്യാ രാജേന്ദ്രനോടാണ്. തെരഞ്ഞെടുപ്പിന് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വോട്ടു പിടിക്കാനിറങ്ങിയെങ്കിലും ആര്യാ രാജേന്ദ്രന്റെയും സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടായി പരിണമിച്ചു.
തന്നേക്കാള്‍ താഴ്ന്നവരോടും, തനിക്ക് യോജിക്കാത്തവരോടും ധാര്‍ഷ്ട്യവും അഹന്തയും വെച്ചുള്ള പെരുമാറ്റമാണ് ആര്യാ രാജേന്ദ്രന്‍ നടത്തിയിരുന്നതെന്ന് കഴിഞ്ഞ കൗണ്‍സിലിലെ എല്‍.ഡി.എഫ് കൗണ്‍സിലര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. വിവാദമായപ്പോള്‍ അത് ഡിലീറ്റ് ചെയ്‌തെങ്കിലും, പറഞ്ഞത് സത്യം തന്നെയാണ്. ഓര്‍മ്മയുണ്ടാകണം, KSRTC ഡ്രൈവര്‍ യദു എന്ന ചെരുപ്പക്കാരന്റെ കേസ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും. ആരാണ് തെറ്റു ചെയ്തതെന്ന് ലോകം കണ്ടിട്ടും, ആ പാവപ്പെട്ട ചെറുപ്പക്കാരനെ ദ്രോഹിക്കാന്‍ തന്റെയും തന്റെ ഭര്‍ത്താവിന്റെയും അധികാരങ്ങള്‍ ദുരുപയോഗം നടത്തിയവരാണ് ആര്യാരാജേന്ദ്രന്‍. യദുവിിന്റെ KSRTCയിലെ ജോലി കളയിച്ചു.
യദുവിന്റെ ശാപം
കെ.എസ്.ആര്‍.ടി.സി ബസ് സൈഡ് കൊടുത്തില്ല എന്ന പേരില്‍ മേയര്‍ ആര്യാ രാജേന്ദ്രനും എം.എല്‍.എ ആയ ഭര്‍ത്താവും പിന്നെ ബന്ധുക്കളും കൂടി ഒരു രാത്രിയില്‍ നഗരമധ്യത്ത് കാണിച്ചു കൂട്ടിയ വൃത്തികേടുകളും നിയമ വിരുദ്ധ പ്രവര്‍ത്തനവും, ജോലി തടസ്സപ്പെടുത്തലും, ഭീ,ണിപ്പെടുത്തലുമൊക്കെ ലോകം കണ്ടതാണ്. എന്നിട്ടും, മേയറുടെ ഭാഗം ശരിയാണെന്ന് പേര്‍ത്തും പേര്‍ത്തും കള്ളം പറഞ്ഞ് സഖാക്കന്‍മാരും, കള്ളം പറയിച്ചും, എഴുതിച്ചും പോലീസും ജനങ്ങളുടെ മനസ്സില്‍ അന്നേ പ്രതിപക്ഷത്തായി. യദുവാണ് ശരിയെന്ന് ജനത്തിനറിയാം. പക്ഷെ, അധികാരം കൈയ്യില്‍വെച്ച് അഹങ്കാരം കാണിക്കുന്നവരുടെ മുമ്പില്‍ എന്തിനു നാണം കെടണമെന്നു കരുതിയാണ് അടങ്ങിയിരുന്നത്.
പാവം ആ ചെരുപ്പക്കാരനോട്, ഒരു വാക്കിലെങ്കിലും ക്ഷമിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഓവര്‍ടേക്കു ചെയ്യാന്‍ സമ്മതിച്ചില്ല എന്നത് കുറ്റമാക്കി, അതൊരു വലിയ പാതകമാക്കി, ഒരു ചെറുപ്പക്കാരന്റെ ജീവിതത്തെ നരകമാക്കിയ മേയര്‍ ആര്യാ രാജേന്ദ്രന് അഹങ്കാരമല്ലാതെ മറ്റെന്താണ്. KSRTC ബസ് നടുറോഡില്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ഭീഷമിപ്പെടുത്തിയതിന് കേസെടുക്കാത്ത പോലീസിന് കോടതിയില്‍ നിന്നുമാണ് ശകാതരം കിട്ടിയത്. അതിനു ശേഷമാണ് മേയര്‍ക്കെതിരേയും ഭര്‍ത്താവിനെതിരേയും കേസെടുത്തത്. അന്നു തെറിപ്പിച്ച ജോലിയാണ് പിന്നീട് യദുവിന് ജോലിയില്ലാതായി. ലീവ് വേക്കന്‍സിയിലായാലും, ഡെയ്‌ലി ഡ്യൂട്ടി ആയാലും KSRTCയില്‍ ആയതുകൊണ്ട് നിശ്ചിത തുക മാസം കിട്ടുമല്ലോ എന്നതായിരുന്നു അയാള്‍ക്ക് ആശ്വാസം. പഠിക്കുന്ന ഒരു കുട്ടിയും, മാതാവുമുണ്ട് യദുവിന്.
ആംഗ്യം കാണിച്ചപ്പോള്‍ കാണാതായ മാനം ഇപ്പോള്‍ തിരിച്ചു കിട്ടിയോ എന്ന് ബാലസംഘം മേയറൂട്ടിയോട് ആരെങ്കിലും ചോദിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തന്നെ ആര്യയ്ക്ക് സീറ്റു നല്‍കാതിരുന്നത് തിരിച്ചടി പ്രതീക്ഷിച്ചു തന്നെയായിരിക്കും. അഥവാ സീറ്റു നല്‍കിയിരുന്നുവെങ്കില്‍ ബി.ജെ.പി മൃഗീയ ഭൂരിപക്ഷത്തോടെ വിജയിച്ചേനെ. മാത്രമല്ല, യദു ആര്യ നില്‍ക്കുന്ന വാര്‍ഡില്‍ സ്വതന്ത്രനായിട്ടു മത്സരിക്കാന്‍ തയ്യാറായിരുന്നു എന്നാണ് അറിയുന്നത്. പൂര്‍വ്വ വൈരാഗ്യമുള്ള ഒരാളോടു ചെയ്യുന്നതു പോലെയായിരുന്നു ആര്യായുടെ നടപടികള്‍. യദുവിനെ വ്യക്തിഹത്യ ചെയ്യുന്നതിനും ആര്യ മടിച്ചില്ല. മേയര്‍ എന്ന പദവിയില്‍ ഇരിക്കുന്നതു കൊണ്ട് ആരും അവരെ ഒന്നും പറയില്ലെന്ന ധാര്‍ഷ്ട്യമായിരുന്നു എല്ലാത്തിനും മീതെ.
ഇപ്പോള്‍ ആര്യാ രാജേന്ദ്രനിലൂടെ എല്‍.ഡി.എഫിനു വന്നുഭവിച്ചിരിക്കുന്നത്, ഒന്ന് എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത വിധമുള്ള തിരിച്ചടിയാണ്. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ആര്യ രാജേന്ദ്രന്‍ മേയറായി നിയോഗിക്കപ്പെട്ടതാണ്. സിപിഎമ്മിനെ സംബന്ധിച്ച് പ്രകീര്‍ത്തിക്കപ്പെട്ട നടപടിയും. തിരുവനന്തപുരം പോലൊരു നഗരത്തില്‍ ആര്യയെപ്പോലൊരു യുവനേതാവ് പ്രായം കുറഞ്ഞ മേയറായത് രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. അധികാരത്തിന്റെ അഹങ്കാരം തലയ്ക്കു പിടിച്ച ഒരു മേയര്‍ വാഴുമ്പോള്‍ അതിന്റെ ക്ഷീണം പാര്‍ട്ടിക്കായിരിക്കുമെന്ന് എന്തുകൊണ്ടു മനസ്സിലാക്കിയില്ല. പല അവസരങ്ങളിലും മേയര്‍ക്കെതിരെ ശക്തമായ വിമര്‍ശനമുണ്ടായപ്പോഴും തിരുത്താതെ സംരക്ഷിക്കുകയായിരുന്നു ഒരു വിഭാഗം നേതാക്കന്മാര്‍ ചെയ്തത്.
നിരവധി യുവനേതാക്കളെ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേയ്ക്ക് കൊണ്ടുവരുന്ന പാര്‍ട്ടിയാണ് സിപിഎം. അവരെ കൊണ്ടുവരുമ്പോള്‍ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്കു കഴിയണം. നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍ സത്യത്തിന് വിലയില്ലാതാകും. യദുവിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് തുടക്കത്തിലേ തെറ്റുപറ്റി. ശരിയോടൊപ്പം നില്‍ക്കേണ്ടിടത്ത്, തെറ്റിനൊപ്പവും, ആര്യടു പെദവിയ്‌ക്കൊപ്പവും നിന്നു. ഇതോടെ പാര്‍ട്ടിയും മേയറും, എം.എല്‍.എയും പോലീസുമെല്ലാം തെറ്റിനെ ശരിയാക്കാന്‍ ശ്രമിച്ചു. ഫലമെന്താകുമെന്ന് ഇനിയും ചിന്തിക്കാവുന്നതേയുള്ളൂ. യദു ഇനിയും യദുവായി തന്നെ തുടരും. പക്ഷെ, മേയറായിരുന്ന ആര്യാ രാജേന്ദ്രന്‍ ഇനി എന്തായിരിക്കും. അവര്‍ വെറുമൊരു ആര്യാ രാജേന്ദ്രന്‍ മാത്രമാണ്.
അതുമല്ലെങ്കില്‍, തിരുവനന്തപുരം കോര്‍പ്പറേഷനെ ഭരിച്ചു ഭരിച്ച് ബി.ജെ.പിക്കു കൊണ്ടു കൊടുത്ത പാര്‍ട്ടിക്കാരിയായാ മേയര്‍ എന്ന പദവി അലങ്കരിക്കും. അതുമല്ലെങ്കില്‍, തിരുവനന്തപുരത്തെ പാര്‍ട്ടിക്കാര്‍ക്ക് കനത്ത രാഷ്ട്രീയ പണി നല്‍കിയിട്ടു കോഴിക്കോടേക്കു മരുമകളായി മുങ്ങിയ മുടവന്‍കുഗള്‍കാരിയാകും. അപ്പോഴും യദു പറഞ്ഞ സത്യങ്ങള്‍ ജനത്തിന്റെ മനസ്സില്‍ മായാതെ തന്നെ കിടക്കുമെന്നുറപ്പാണ്. അത് ചിലപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തലസ്ഥാന വാസികള്‍ സി.പി.എമ്മിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്യും.
CONTENT HIGH LIGHTS; Is KSRTC driver Yadu’s curse the reason for LDF’s crushing defeat?: Did Arya’s arrogance, which crossed the line, lead to a catastrophe?
















