വർഷങ്ങളോളം കേരളം ആകാംക്ഷയോടെ കാത്തിരുന്ന ഒരു വിധി വന്നപ്പോൾ നടൻ ദിലീപ് ആശ്വസിച്ചെങ്കിൽ, ആ ആശ്വാസത്തിന് പിന്നിലെ പ്രധാന കാരണം അഡ്വക്കേറ്റ് ബി. രാമൻപിള്ളയാണ്. കോടതിയിൽ രാവണനെപ്പോലെ വാദിക്കുകയും, വക്കീൽ വേഷം അഴിച്ചാൽ ശാന്തനും സൗമ്യനുമായി മാറുകയും ചെയ്യുന്ന ഈ ക്രിമിനൽ അഭിഭാഷകൻ തന്റെ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഈ കേസിൽ കുറിച്ചത്.
പ്രോസിക്യൂഷൻ തെളിവുകളുടെ മുനയൊടിക്കാനും പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതിയിൽ ശക്തമായി അവതരിപ്പിക്കാനും വിചാരണയിലുടനീളം രാമൻപിള്ള നേരിട്ട് തന്നെ ദിലീപിനുവേണ്ടി ഹാജരായി. സാക്ഷി മൊഴികൾ പൊളിച്ചടുക്കുന്നതിലും ക്രോസ്സ് വിസ്താരത്തിലും അദ്ദേഹം പ്രകടിപ്പിച്ച കൂർമ്മബുദ്ധി പലതവണ ശ്രദ്ധേയമായി.
രാമൻപിള്ളയുടെ കരിയറിലെ നിർണ്ണായകമായ പല കേസുകളിലും അദ്ദേഹത്തിന്റെ തന്ത്രങ്ങൾ വിജയം കണ്ടിട്ടുണ്ട്. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്നമായിരുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിഭാഗത്തിനുവേണ്ടി ഹാജരായതും രാമൻപിള്ളയായിരുന്നു. എല്ലാവരും ശിക്ഷ ഉറപ്പായെന്ന് കരുതിയിരുന്ന ഒരു കേസിൽ പി. മോഹനൻ ഉൾപ്പെടെയുള്ള നേതാക്കളെ രക്ഷിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.
പ്രധാനമായും, ഗൂഢാലോചന നടന്നുവെന്ന് പ്രോസിക്യൂഷൻ സ്ഥാപിക്കാൻ ശ്രമിച്ച ‘പൂക്കട ഗൂഢാലോചന’ കേസിൽ ടവർ ലൊക്കേഷൻ തെളിവുകളെ പാർട്ടി ആവശ്യത്തിനായുള്ള സന്ദർശനമായി വ്യാഖ്യാനിച്ചതും, രക്തക്കറയുമായി ബന്ധപ്പെട്ട കേസിൽ ‘ആർത്തവ രക്തത്തിന്റെ’ സാധ്യത ഉയർത്തിക്കാട്ടിയതുമെല്ലാം രാമൻപിള്ളയുടെ കൗശലപൂർണ്ണമായ വാദമുഖങ്ങളായിരുന്നു. ഈ വാദങ്ങൾ പ്രോസിക്യൂഷന്റെ നിർണ്ണായക കണ്ണികളെ പൊട്ടിച്ചു.
കന്യാസ്ത്രീകളുടെ മൊഴിയിലെ വൈരുദ്ധ്യം
സമാനമായി, ലൈംഗിക പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതും രാമൻപിള്ളയുടെ മികവായി കണക്കാക്കപ്പെടുന്നു. കന്യാസ്ത്രീകളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കേസിൽ വിജയിച്ചത്. പരാതിക്കാരിയായ കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴികൾ വിശ്വാസയോഗ്യമല്ല എന്ന് സ്ഥാപിക്കുകയായിരുന്നു പ്രതിഭാഗത്തിന്റെ ലക്ഷ്യം. ഒരു മാധ്യമപ്രവർത്തകന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളിലെ വൈരുധ്യങ്ങളും, പോലീസിനും കോടതിക്കും ഡോക്ടർമാർക്കും നൽകിയ മൊഴികളിലെ വ്യത്യാസങ്ങളും രാമൻപിള്ള ക്രോസ്സ് വിസ്താരത്തിൽ സമർത്ഥമായി ഉപയോഗിച്ചു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വേണ്ടി രാമൻപിള്ള ഹാജരായത് കേസിന്റെ ഗതിയെ തന്നെ മാറ്റിമറിച്ചു. ആദ്യഘട്ടത്തിൽ അഭിഭാഷകൻ കെ. രാംകുമാറാണ് ദിലീപിനുവേണ്ടി ഹാജരായതെങ്കിലും, പിന്നീട് കേസ് രാമൻപിള്ളയ്ക്ക് കൈമാറിയ ശേഷമാണ് 83 ദിവസം ജയിലിൽ കഴിഞ്ഞിരുന്ന ദിലീപിന് ജാമ്യം ലഭിച്ചത്. വിചാരണക്കോടതി മുതൽ സുപ്രീം കോടതി വരെ നിരവധി ഹർജികളും തടസ്സ ഹർജികളും രാമൻപിള്ളയുടെ നേതൃത്വത്തിൽ സമർപ്പിച്ചു.
നടിയുടെ ആദ്യ ഭർത്താവിന്റെ വക്കീലായിരുന്നതിനാൽ തുടക്കത്തിൽ ദിലീപിന്റെ കേസ് ഏറ്റെടുക്കാൻ രാമൻപിള്ള വിസമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് രാമൻപിള്ളയുടെ നിയമ സ്ഥാപനം കേസ് ഏറ്റെടുക്കുകയായിരുന്നു. കേസിന്റെ വിചാരണ മനഃപൂർവം നീട്ടിക്കൊണ്ടുപോകുന്നു എന്ന വിമർശനങ്ങളും തെളിവുകൾ നശിപ്പിച്ചു എന്ന ക്രൈംബ്രാഞ്ച് ആരോപണങ്ങളും രാമൻപിള്ളയ്ക്കെതിരെ ഉയർന്നിരുന്നു. എങ്കിലും, ഈ ആരോപണങ്ങൾ തെളിയിക്കാനാവാതെ വന്നതോടെ ദിലീപിനെതിരായ ഗൂഢാലോചനാ കേസും ദുർബലമായി.
“ആയിരം രൂപയും മള്ളൂർ വക്കീലും ഉണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാം” എന്നൊരു ചൊല്ല് പണ്ട് നിലനിന്നിരുന്നത് പ്രഗത്ഭനായ ക്രിമിനൽ അഭിഭാഷകൻ മള്ളൂർ ഗോവിന്ദപ്പിള്ളയെക്കുറിച്ചായിരുന്നു. ആധുനിക കാലത്തെ ‘മള്ളൂർ വക്കീൽ’ എന്നാണ് അഡ്വ. രാമൻപിള്ളയെ പലരും വിശേഷിപ്പിക്കുന്നത്. എന്നാൽ, സരസനും കവിയുമായിരുന്ന മള്ളൂരിൽ നിന്ന് തികച്ചും വ്യത്യസ്തനാണ് രാമൻപിള്ള.
കോടതിയിൽ ശബ്ദമുയർത്തി ബഹളമുണ്ടാക്കുന്ന ശൈലിയല്ല അദ്ദേഹത്തിന്റേത്.
ശാന്തനായി ചോദ്യങ്ങൾ ചോദിക്കുകയും മാനസികമായ മേധാവിത്വം നേടുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിന്റെ ക്രോസ്സ് വിസ്താരത്തിൽ കാണുന്നത്. കേസുകൾ ലഭിച്ചാൽ അതിന്റെ സമാനമായ വിധികൾ ഉൾപ്പെടെ ദിവസവും 18 മണിക്കൂറോളം പഠിക്കുകയും, പ്രോസിക്യൂഷൻ വാദങ്ങളിലെ ‘ലൂപ്പ് ഹോളുകൾ’ (Loop Holes) കണ്ടെത്തി ഒരു കണ്ണി പൊട്ടിച്ചാൽ മറ്റു കണ്ണികളും കൂടെ തകരുമെന്ന തന്ത്രമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ഈ കഠിനാധ്വാനവും അർപ്പണബോധവുമാണ് രാമൻപിള്ളയെ വ്യത്യസ്തനാക്കുന്നത്.
മാവേലിക്കര ചെട്ടികുളങ്ങര ഗ്രാമത്തിൽ കർഷകനായ എസ്. മാധവൻ പിള്ളയുടെയും അംബികയുടെയും മകനായിട്ടാണ് രാമൻപിള്ള ജനിച്ചത്. അച്ഛന്റെ ആഗ്രഹമായിരുന്നു മകനെ ഒരു വലിയ വക്കീലായി കാണുക എന്നത്. എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയ ശേഷം, പ്രഗത്ഭ ക്രിമിനൽ അഭിഭാഷകൻ എം.എൻ. സുകുമാരൻ നായരുടെ കീഴിൽ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. സിവിൽ കേസുകളിലൂടെ തുടങ്ങി പിന്നീട് ക്രിമിനൽ കേസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം, കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വിചാരണ കോടതികളിൽ കേസ് നടത്തിയ കാലമാണ് തൊഴിലിന്റെ മഹത്വം പഠിപ്പിച്ചത്. പോളക്കുളം കേസിൽ വാദിച്ചതിലൂടെയാണ് അദ്ദേഹം സമൂഹശ്രദ്ധയിലേക്ക് വന്നത്.
















