ദുരൂഹമായി മരണപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ ഇപ്പോഴും നിയമവഴിയില്‍ നിന്നും പിന്നോട്ടു പോയിട്ടില്ല. ഡോക്ടറാകാന്‍ ആഗ്രഹിച്ച മകളുടെ മരണത്തിന് കാരണം അന്വേഷിക്കുകയാണ് അവര്‍. സി.ബി.ഐ അന്വേഷണം വേണമെന്നാണ് അവരുടെ ആവശ്യം. ജാര്‍ഖണ്ഡിലെ ഗോട്ട സ്വദേശിയായ പൂജ ഭാരതി എന്ന പെണ്‍കുട്ടിയാണ് ദുരൂഹ സാഹചര്യത്തില്‍ ഈ വര്‍ഷം ജനുവരിയില്‍ മരണപ്പെട്ടത്. അതൊരു സാധാരണ മരണമല്ലെന്നും കൊലപാതകമാണെന്നും ഇപ്പോഴും വിശ്വസിക്കുകയാണ് പൂജ ഭാരതിയുടെ മാതാപിതാക്കള്‍. അതിന് അവര്‍ക്ക് കാരണങ്ങളുമുണ്ട്. പഠനത്തില്‍ അതീവ മിടുക്കിയായിരുന്ന പൂജ ഭാരതിക്ക് വലുതാകുമ്പോള്‍ ഒരു ഡോക്ടര്‍ ആകണമെന്നതായിരുന്നു ആഗ്രഹം.
ആ സ്വപ്നസാക്ഷാത്ക്കാരത്തിനായി ഹസാരിബാഗിലെ ഷെയ്ഖ് ബിക്കാരി മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ നേടുകയും ചെയ്തു. വീടും കോളേജും തമ്മില്‍ 260 കിലോമീറ്റര്‍ ദൂരമുള്ളതിനാല്‍ ഹോസ്റ്റലില്‍ നിന്നാണ് പൂജയുടെ പഠനം മുന്നോേട്ടു പോയത്. എന്നാല്‍, എം.ബി.ബി.എസ് ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കാന്‍ അവള്‍ക്കു സാധിച്ചില്ല. അതിനു മുന്‍പ് തന്നെ ദുരൂഹ സാഹചര്യത്തില്‍ ആ പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. സംഭവം നടന്നത് ജനുവരി 11 നാണ്. അന്ന് രാവിലെ കോളജില്‍ പോകുന്നതിനു മുമ്പ് പൂജ അമ്മയുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. അന്ന് പരീക്ഷയുണ്ടെന്നു പറഞ്ഞു. പിന്നെ സംസാരിച്ചതെല്ലാം വീടിനെ കുറിച്ചും, കൂട്ടകാരെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങളാണ്.
പൂജ കോളേജിലേക്കു പോകുന്നു എന്നു പറഞ്ഞാണ് ഫോണ്‍ വെച്ചത്. എല്ലാ ദിവസവും അമ്മയുമായി രാവിലെയും വൈകിട്ടും വീഡിയോ കോളിലോ സാധാരണ കോളിലോ സംസാരിക്കുന്ന പതിവ് പൂജയ്ക്കുണ്ട്. പൂജയുടെ വിളി കണ്ടില്ലെങ്കില്‍ അമ്മയ്ക്ക് വലിയ ആശങ്കയാണ്. അതുകൊണ്ട് തിരിച്ചു ഹോസ്റ്റലിലേക്ക് വിളിച്ചു ചോദിക്കുന്ന പതിവും ഇരുവര്‍ക്കിടയിലുണ്ട്. സംഭവ ദിവസം വൈകുന്നേരം വൈകുന്നേരം കോളജ് വിട്ടു ഹോസ്റ്റലില്‍ എത്തുന്ന സമയത്തുള്ള പതിവു ഫോണ്‍ വിളി നടത്തിയ അമ്മയ്ക്ക് ലഭിച്ചത് പൂജയുടെ ഫോണ്‍ സ്വിച്ച് ഓഫ് എന്നായിരുന്നു. ബാറ്ററി ചാര്‍ജ് തീര്‍ന്നതാകാമെന്ന് അമ്മ കരുതി. ഫോണ്‍ ചാര്‍ജ്ജ് ചെയ്തിട്ട് തിരികെ വിളിക്കുമെന്ന പ്രതീക്ഷയില്‍ അമ്മ ഇരുന്നു.
എന്നാല്‍, പിന്നീടുള്ള മണിക്കൂറുകളില്‍ മകളുടെ വിളിയൊന്നും വരാതായതോടെ അമ്മ നിരന്തരം അവളുടെ ഫോണിലേക്കു വിളിച്ചു. അപ്പോഴൊക്കെയും സ്വിച്ച്ഓഫ് എന്നാണ് പറഞ്ഞത്. ആകെ വിഭ്രാന്തിയിലായി അമ്മ. വൈകിട്ട് ആറുമണിയായിട്ടും മകളെ ഫോണില്‍ കിട്ടാതായതോടെ അമ്മ പൂജയുടെ സുഹൃത്തുക്കളെ വിളിച്ചു വിവരം തിരക്കി. അപ്പോഴാണ് പൂജ കോളജില്‍ പരീക്ഷ എഴുതാന്‍ എത്തിയില്ലെന്നു മനസ്സിലാകുന്നത്. വീണ്ടും ഹോസ്റ്റലിലേക്കു വിളിച്ചു ചോദിച്ചു. അപ്പോഴറിഞ്ഞത്, രാവിലെ കോളജിലേക്കു പോയിട്ട്, ഇതുവരെ തിരികെ എത്തിയിട്ടില്ല എന്നുമാണ്. ഇതോടെ കുടുംബത്തില്‍ ആകെ വിഷയമായി. പോലീസില്‍ മാന്‍ മിസ്സിംഗ് പരാതി നല്‍കി. അന്വേഷണം കോളിജിലും ഹോസ്റ്റലിലും പരിസര പ്രദേശങ്ങളിലുമെല്ലാം നടത്തി.
പൂജയുമായി അടുത്തിട പഴകിയവര്‍, അധ്യാപകര്‍, റൂം മേറ്റസ്, ഹോസ്റ്റലിന് അടുത്തുള്ള കടക്കാര്‍ തുടങ്ങിയവരോടെല്ലാം പോലീസ് വിവരങ്ങള്‍ തിരക്കി. എന്നാല്‍, പൂജയെ കണ്ടെത്താനുള്ള ഒരു തുമ്പും കിട്ടിയില്ല. പൂജയ്ക്ക് പ്രണയമോ, പ്രത്യേക കമ്പനികളോ ഉണ്ടചോയെന്നും തിരക്കി. അതിനും തെളിവുകള്‍ കിട്ടിയില്ല. പൂജ പോകാന്‍ സാധ്യതയുള്ള ഇടങ്ങള്‍, വീടുകള്‍, പരിചയക്കാര്‍ എല്ലാവരെയും ചോദ്യം ചെയ്തു. ഒരു തുമ്പും കിട്ടിയില്ല. പിറ്റേദിവസം, ജനുവരി 12ന് കോളേജില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള പത്രാട്ടു ഡാമില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കിടക്കുന്നുണ്ടെന്ന് പോലീസ് സ്‌റ്റേഷനില്‍ വിവരം കിട്ടി.
ഇത്രയും ദൂരെയ്ക്ക് പൂജ പോകാനിടയില്ല എന്നു വിശ്വസിച്ചെങ്കിലും മാന്‍ മിസ്സുംഗ് കേസായതിനാല്‍ അതിലൊരു സംശയം പോലീസിനുണ്ടായി. അങ്ങനെ പോലീസെത്തി റിസര്‍വോയറില്‍ നിന്നും മൃജദേഹം കരയ്ക്കടുപ്പിച്ചു. മാതാപിതാക്കളെ എത്തിച്ച് തിരിച്ചറിയല്‍ നടത്തി. മരിച്ചത് മകള്‍ പൂജയാണെന്ന് അവര്‍ സതിരിച്ചറിഞ്ഞു. പക്ഷെ, കൈകാലുകള്‍ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. കൈകാലുകള്‍ കെട്ടിയിട്ട നിലയിലായതിനാല്‍ ഇതൊരു കൊലപാതകമാണെന്ന് പ്രഥമ ദൃഷ്ടിയില്‍ തന്നെ പോലീസ് ഉറപ്പിച്ചു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും, മഹസറും തയ്യാറാക്കി ബോഡി പോസ്റ്റുമോര്‍ട്ടത്തിനയച്ചു. റിസര്‍വോയറിന്റെ അടുത്തുള്ള താമസക്കാര്‍, റിസര്‍വോയര്‍ സെക്യൂരിട്ടി എന്നിവരെയും ചോദ്യംചെയ്തു. എന്നാല്‍, പൂജ റിസര്‍വോയറിലേക്കു വരുന്നത് ആരും കണ്ടിട്ടില്ല.
ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെ അന്വേഷണത്തിനായി മൂന്ന് ജില്ലകളിലായി 17 പോലീസ് സംഘങ്ങളെ നിയോഗിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പൂജ കോളേജില്‍ പോകാതെ ഹസാരിബാഗ് ബസ് സ്റ്റാന്‍ഡിലേക്കും അവിടെ നിന്ന് റാഞ്ചിയിലേക്കുള്ള എ.സി ബസ്സിലും കയറിയതായി കണ്ടെത്തി. എന്നാല്‍ റാഞ്ചിയില്‍ എത്തിയ ശേഷം ഡാമിലേക്ക് എങ്ങനെയെത്തി എന്നത് പോലീസിന് കണ്ടെത്താനായില്ല. ഇത് കേസിനെ കൂടുതല്‍ കുഴക്കി. യാത്രയ്ക്കിടയില്‍ പൂജ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമായി. ശരീരത്തില്‍ ബലപ്രയോഗത്തിന്റെ പാടുകളോ പീഡനശ്രമങ്ങളോ ഉണ്ടായിരുന്നില്ല. ഇതോടെ ഇതൊരു ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നു. മൃതദേഹത്തിന് സമീപത്തു നിന്നും 50 അടിയോളം മാറി പൂജയുടെ ബാഗ് കണ്ടെടുത്തു. അതില്‍ മൊബൈല്‍ ഫോണ്‍, ആധാര്‍ കാര്‍ഡ്, സര്‍ജിക്കല്‍ കത്തി, നൈലോണ്‍ കയര്‍ എന്നിവയുണ്ടായിരുന്നു. കൂടാതെ, വിഷാദ രോഗത്തിന് അടിമപ്പെട്ട രീതിയിലുള്ള ചില കുറിപ്പുകളും ബാഗില്‍ നിന്നും ഹോസ്റ്റലിലെ വേസ്റ്റ് ബിന്നില്‍ നിന്നും ലഭിച്ചു. അടുത്ത ദിവസങ്ങളിലായി പൂജ ജലാശയങ്ങളെക്കുറിച്ചും പത്രാട്ടു ഡാമിനെക്കുറിച്ചും ഗൂഗിളില്‍ തിരഞ്ഞിരുന്നതായും പോലീസ് കണ്ടെത്തി.
എന്നാല്‍ പോലീസ് പറയുന്ന ആത്മഹത്യാ സിദ്ധാന്തം വിശ്വസിക്കാന്‍ പൂജയുടെ മാതാപിതാക്കള്‍ ഇപ്പോഴും തയ്യാറായില്ല. മരണത്തിന് തൊട്ടുമുമ്പും സന്തോഷവതിയായി സംസാരിച്ച മകള്‍ക്ക് ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമില്ലെന്ന് അവര്‍ പറയുന്നു. സ്വന്തം കൈകാലുകള്‍ കെട്ടി ഒരാള്‍ക്ക് എങ്ങനെ ജലാശയത്തിലേക്ക് ചാടാന്‍ കഴിയുമെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. ഇതൊരു കൊലപാതകമാണെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ദുരൂഹതകള്‍ ബാക്കിയാക്കി പൂജ ഭാരതിയുടെ മരണം ഇന്നും ഒരു ചോദ്യചിഹ്നമായി തുടരുന്നു.
CONTENT HIGH LIGHTS; Was she a victim of sexual assault?: Police say she tied herself and jumped into the dam; Pooja Bharti’s death leaves a mystery?
















