കോളേജുകളിലെയും സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് പേടിസ്വപ്നമായി നിലകൊള്ളുന്ന മൂന്ന് കാര്യങ്ങളുണ്ട് – ബോഡി ഷെയ്മിംഗ്, റേസിസം, പിന്നെ റാഗിംഗ്. ഇതിൽ ഏറ്റവും ഭയാനകവും വിദ്യാർത്ഥികളുടെ ഭാവിയെ തകർത്തെറിയുന്നതുമായ ദുരന്തമാണ് റാഗിംഗ്.
ഒരുപാട് സ്വപ്നങ്ങളുമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കാലെടുത്ത് വെക്കുന്ന നിസ്സഹായരായ ജൂനിയർ വിദ്യാർത്ഥികളെ ‘സീനിയർ’ എന്ന അഹങ്കാരത്തിന്റെ പേരിൽ പീഡിപ്പിക്കുന്നത് ചിലർക്കൊരു ഹരമായി മാറുന്നു. റാഗിംഗ് എന്ന ഈ കുറ്റകൃത്യം കാരണം എത്രയോ കുട്ടികളുടെ ജീവിതമാണ് വഴിമുട്ടിപ്പോയിട്ടുള്ളത്.
പലപ്പോഴും, മാതാപിതാക്കളെ വിഷമിപ്പിക്കേണ്ടെന്ന് കരുതി, ഈ ദുരനുഭവം മനസ്സിൽ ഒതുക്കി വെക്കുന്നതാണ് ഈ ക്രൂരതകൾ ക്യാമ്പസുകളിൽ വർദ്ധിക്കാൻ പ്രധാന കാരണം.
ഒരു ഡോക്ടറാകണം എന്ന മോഹവുമായി കാമ്പസിലെത്തിയ ഒരു വിദ്യാർത്ഥിയുടെ കഥ ഈ വിഷയത്തിന്റെ തീവ്രത തുറന്നുകാട്ടുന്നു. റാഗിംഗിന്റെയും ഈഗോയുടെയും ക്രൂരതയിൽ ആ പാവം വിദ്യാർത്ഥിക്ക് തന്റെ ജീവിതം ഹോമിക്കേണ്ടി വന്നു. റാഗിംഗിനെ ഭയന്ന് മറ്റുള്ളവർ ഒതുങ്ങിയപ്പോൾ അവൻ ഒറ്റയ്ക്ക് ധൈര്യത്തോടെ അതിനെ എതിർത്ത് നിന്നു എന്നതായിരുന്നു അവനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത്.
അവൻ്റെ മരണം ഓരോ മാതാപിതാക്കളുടെയും നെഞ്ച് തകർക്കുന്നതായിരുന്നു. എന്നാൽ ആ ജീവൻ വെറുതെയായില്ല; കാമ്പസുകളിൽ നടക്കുന്ന റാഗിംഗ് എന്ന പീഡനത്തിനെതിരെ 1997-ൽ തമിഴ്നാട് സർക്കാർ ശക്തമായ നിയമം കൊണ്ടുവരാൻ അവന്റെ രക്തസാക്ഷിത്വം കാരണമായി.
ചെന്നൈ നഗരം ദീപാവലി ആഘോഷങ്ങളുടെ തിരക്കിലേക്ക് വഴുതി വീഴാൻ തുടങ്ങിയിരുന്ന ഒരു സന്ധ്യയായിരുന്നു അത്. 1996 നവംബർ 7. മന്ദവെലി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഒരു ബസ്, യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പടർത്തി, കാരണം മറ്റൊന്നുമല്ല, പിൻസീറ്റിനടിയിൽ അനാഥമായി കിടക്കുന്ന ഒരു ട്രാവൽ ബാഗിൽ നിന്ന് പുറത്തുവരുന്ന ദുർഗന്ധവും, പുറത്തേക്ക് ഊർന്നിറങ്ങിയ ചോരപ്പാടുകളുമായിരുന്നു.
ഇതോടെ മന്ദവെലി പോലീസ് സ്റ്റേഷനിലെ ഫോൺ നിർത്താതെ ബെല്ലടിക്കുകയും പോലീസ് വിവരം അറിഞ്ഞു പാഞ്ഞ് എത്തുകയും ചെയ്തു . വിറയ്ക്കുന്ന കൈകളോടെ ആ ബാഗിൻ്റെ സിബ്ബ് വലിച്ചു തുറന്നപ്പോൾ, പോലീസുകാർ പോലും സ്തംഭിച്ചുപോയി. ഉള്ളിൽ കൈകാലുകളോ തലയോ ഇല്ലാത്ത, മനുഷ്യശരീരത്തിൻ്റെ ഉടൽ ഭാഗം മാത്രം!
ഈ ഭീകരമായ സംഭവത്തിന്റെ ചുവടന്വേഷിച്ചുപോയപ്പോഴായിരുന്നു നിയമവ്യവസ്തിയ തന്നെ മാറ്റിമറിച്ച പൊൻ നവരസു എന്ന പേര് രക്തക്കറ പുരണ്ട താളുകളിൽ എഴുതി ചേർത്തത്. റാഗിംഗ് എന്ന സാമൂഹികവിപത്തിനെതിരെ നിയമം കൊണ്ടുവരാൻ കാരണമായ ആ ദാരുണമായ കഥയുടെ തുടക്കം അതായിരുന്നു.
ചിദംബരം രാജാ മുത്തയ്യ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു പൊൻ നവരസു. മദ്രാസ് യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലർ പ്രൊഫസർ പി.കെ. പൊന്നുസ്വാമിയുടെ മകൻ. നവംബർ 6-ന് അവൻ അച്ഛനെ വിളിച്ചിരുന്നു: “അപ്പാ, നാളെ ദീപാവലി വെക്കേഷന് ഞാൻ വീട്ടിലേക്ക് വരുന്നുണ്ട്.” എന്നാൽ നവംബർ 7 കടന്നുപോയിട്ടും മകൻ എത്തിയില്ല. ദിവസങ്ങൾ കടന്നുപോയി, പത്താം തീയതിയായിട്ടും മകനെ കാണാതായതോടെ ആ അച്ഛൻ ചിദംബരത്തേക്ക് തിരിച്ചു.
ഹോസ്റ്റലിൽ നവരസുവിൻ്റെ മുറി പുറത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്നു! അകത്ത് കടന്നപ്പോൾ ചിതറിക്കിടക്കുന്ന വസ്ത്രങ്ങൾ കണ്ടതോടെ, നാട്ടിലേക്ക് പോകാൻ അവൻ ഒരുങ്ങിയിരുന്നില്ലെന്ന് ഉറപ്പിച്ചു. ഉടനെ തന്നെ ആ അച്ഛൻ പോലീസിൽ പരാതി നൽകി.
അന്വേഷണം ആരംഭിച്ച പോലീസിന്, നവരസുവിൻ്റെ സുഹൃത്തുക്കളിൽ നിന്ന് അവനോട് ദേഷ്യമുണ്ടായിരുന്നു വ്യക്തിയുടെ ഒരു പേര് ലഭിച്ചു: ജോൺ ഡേവിഡ്. അതേ കോളേജിലെ സീനിയർ വിദ്യാർത്ഥി. ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്യുന്നതിൽ കുപ്രസിദ്ധനായിരുന്നു അവൻ.
എന്നാൽ നവരസുവിന് ഇവനെ ഭയമുണ്ടായിരുന്നില്ല. നിയമപരമായ അറിവും, ഉയർന്ന പദവിയിലിരിക്കുന്ന അച്ഛൻ്റെ മകനായതുകൊണ്ടുമുള്ള ധൈര്യവും അവനെ ജോൺ ഡേവിഡിൻ്റെ ദുഷ്‌ചെയ്തികൾക്ക് വഴങ്ങുന്നതിൽ നിന്ന് തടഞ്ഞു. തൻ്റെ മുന്നിൽ തലകുനിക്കാത്ത ആ ജൂനിയർ പയ്യൻ ജോൺ ഡേവിഡിൻ്റെ ഈഗോയെ വല്ലാതെ മുറിവേൽപ്പിച്ചു. പ്രതികാര ദാഹത്തോടെ അവൻ അവസരത്തിനായി കാത്തിരുന്നു.
നവംബർ 6, വൈകുന്നേരം. കോളേജ് കഴിഞ്ഞ് ഹോസ്റ്റലിൽ തിരിച്ചെത്തിയ നവരസുവിനെ സൗഹൃദം നടിച്ച് ജോൺ ഡേവിഡ് തൻ്റെ മുറിയിലേക്ക് ക്ഷണിച്ചു. മറ്റുള്ളവരെല്ലാം ടിവി കാണാൻ പോയ തക്കം നോക്കി ജോൺ ഡേവിഡ് വാതിൽ അകത്തുനിന്ന് പൂട്ടി. ഉടൻ തന്നെ ആ കപട സൗഹൃദത്തിന്റെ മുഖംമൂടി അഴിഞ്ഞു വീണു.
വസ്ത്രങ്ങൾ അഴിച്ചുമാറ്റാനും, തൻ്റെ ഷൂസ് നക്കി വൃത്തിയാക്കാനും അവൻ നവരസുവിനോട് ആജ്ഞാപിച്ചു. കടുത്ത അപമാനം സഹിക്കാനാവാതെ നവരസു ആ ആവശ്യം തള്ളിക്കളഞ്ഞു. “ഞാൻ ഒരിക്കലും അത് ചെയ്യില്ല” എന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു. കലിതുള്ളിയ ജോൺ ഡേവിഡ്, റാഗിംഗിനെ ധൈര്യത്തോടെ എതിർത്ത ആ പത്തൊൻപതുകാരൻ്റെ തലയ്ക്ക് ശക്തമായി ആഞ്ഞടിച്ചു. ആ ഒരൊറ്റ അടിയിൽ നവരസു എന്ന സ്വപ്നം നിലച്ചു, അവൻ മരിച്ചു.
താൻ ഒരു കൊലപാതകിയായിരിക്കുന്നു എന്ന യാഥാർത്ഥ്യം ജോൺ ഡേവിഡിനെ ഭയപ്പെടുത്തി. ഇതോടെ മൃതദേഹം ഒളിപ്പിക്കാൻ തീരുമാനിച്ചു. ഒരു ഡോക്ടറാകാൻ കൊതിച്ച ആ വിദ്യാർത്ഥിയുടെ ശരീരത്തെ, കോളേജ് ലാബിൽ നിന്ന് മോഷ്ടിച്ച സർജിക്കൽ കത്തികൾ ഉപയോഗിച്ച് ജോൺ ഡേവിഡ് കഷണങ്ങളാക്കി.
കൈകാലുകളും തലയും വെട്ടിമാറ്റി, പല കവറുകളിലാക്കി. ചോരപ്പാടുകൾ കഴുകിക്കളഞ്ഞ്, അന്ന് രാത്രി തന്നെ ചെന്നൈയിലേക്കുള്ള ട്രെയിൻ കയറി. യാത്രയ്ക്കിടയിൽ, തലയും കൈകാലുകളും വിജനമായ സ്ഥലങ്ങളിൽ വലിച്ചെറിഞ്ഞു. ഉടൽ അടങ്ങിയ വലിയ ബാഗ് മന്ദവെലി ബസ് സ്റ്റാൻഡിലെ ഒരു ബസ്സിൽ ഉപേക്ഷിച്ച് അവൻ കടന്നുകളഞ്ഞു.
നവംബർ 11-ന് ജോൺ ഡേവിഡ് മന്നാർകുടി മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങി കുറ്റം സമ്മതിച്ചു. പോലീസിന് നവരസുവിൻ്റെ ശരീരഭാഗങ്ങൾ പലയിടങ്ങളിൽ നിന്നായി കണ്ടെത്താനായി. ഡിഎൻഎ ടെസ്റ്റിലൂടെ അത് നവരസു തന്നെയാണെന്ന് ഉറപ്പിച്ചു. 1998 മാർച്ചിൽ വിചാരണ കോടതി ജോൺ ഡേവിഡിന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു.
എന്നാൽ കഥ അവിടെ അവസാനിച്ചില്ല. 2001-ൽ മദ്രാസ് ഹൈക്കോടതി മതിയായ സാക്ഷികളില്ല എന്ന കാരണം പറഞ്ഞ് ജോൺ ഡേവിഡിനെ വെറുതെ വിട്ടു. എന്നാൽ, തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കൊലപാതകം നടന്ന ദിവസം ജോൺ ഡേവിഡ് ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചതും, ബാഗുകളുമായി പോകുന്നത് വാച്ച്മാൻ കണ്ടതും അടക്കമുള്ള സാഹചര്യ തെളിവുകൾ സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതി വിധി റദ്ദാക്കി, ജോൺ ഡേവിഡിൻ്റെ ഇരട്ട ജീവപര്യന്തം സുപ്രീം കോടതി പുനഃസ്ഥാപിച്ചു.
ഒരു ദീപാവലിക്ക് വീട്ടിലെത്തുമെന്ന് വാക്ക് നൽകിയ പൊൻ നവരസു ഒരിക്കലും മടങ്ങിയെത്തിയില്ല. പക്ഷേ അവൻ്റെ മരണം വെറുതെയായില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന റാഗിംഗ് എന്ന പീഡനത്തിനെതിരെ 1997-ൽ തമിഴ്നാട് സർക്കാർ ശക്തമായ നിയമം കൊണ്ടുവന്നു. ഒരു തലമുറയെ തന്നെ ഭയപ്പെടുത്തിയ ആ ക്രൂരകൃത്യം, ഇന്ത്യയുടെ നിയമചരിത്രത്തിലെ ഒരു കറുത്ത അധ്യായമായി ഇന്നും അവശേഷിക്കുന്നു. എങ്കിലും ഇത് പൂർണമായി നശിപ്പിക്കാൻ നമ്മൾക്ക് സാധിച്ചിട്ടില്ല. എങ്കിലും അതിന്റെ ആപ്‍തി കുറയാൻ കാരണം പൊൻ നവരസുവാണ്.
















