പ്രണയം, അത് ഓരോ മനുഷ്യന്റെയും ഏറ്റവും വലിയ സ്വപ്നമാണ്. താൻ ജീവനുതുല്യം സ്നേഹിക്കുന്ന വ്യക്തിയെ വിവാഹം കഴിച്ച്, ആയുസ്സുത്തീരുന്ന വരെ, ഈ ജീവിതം മുഴുവൻ ഒരുമിച്ച് ജീവിക്കണം എന്ന ആഗ്രഹം പ്രണയിക്കുന്ന ഏതൊരാളുടെയും മനസ്സിലുണ്ടാകും.
ഒരു കാലത്ത് പ്രണയം എന്നത് സത്യസന്ധതയുടെയും, പവിത്രതയുടെയും ദിവ്യമായ ഒരനുഭൂതിയായിരുന്നു. എന്നിരുന്നാലും ആത്മാർഥമായി പ്രണയിക്കുന്നവർ എല്ലായ്പ്പോഴും ഒന്നിക്കണം എന്നില്ലായിരിക്കാം, എങ്കിലും സ്നേഹിക്കുന്നതും സ്നേഹിക്കപെടുന്നതും ഒരു അനുഗ്രഹം തന്നെയാണ്.
എന്നാൽ, ആത്മബന്ധത്തിന്റെ ആഴത്തിൽ പൂവിട്ട ആ പ്രണയം തന്നെ ഒരാളുടെ ജീവനെടുത്താലോ? ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ച് വിവാഹം കഴിക്കുക എന്നത് വലിയൊരു കാര്യമാണ്. എന്നാൽ ആ ജീവിതം മുഴുവൻ ഒരു കെട്ടുകഥയിലെന്നപോലെ കള്ളവും വഞ്ചനയും നിറഞ്ഞതായിരുന്നെങ്കിലോ? ജീവനുതുല്യം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത വ്യക്തിയുടെ ചതി കാരണം സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടുക എന്നത് എത്രമാത്രം വേദനാജനകമാണ്!
അത്തരമൊരു വിശ്വാസവഞ്ചനയുടെയും കടുംകൈയുടെയും കഥയാണ് ബംഗ്ലാദേശിലെ ബർഗുണയിൽ സംഭവിച്ചത്. തന്റെ അടുത്ത സുഹൃത്തായിരുന്ന വ്യക്തിയും, വിശ്വസിച്ച് ജീവിതസഖിയാക്കിയ ഭാര്യയും ചേർന്ന് ഒരു ചെറുപ്പക്കാരന്റെ ജീവനെടുത്ത ദാരുണമായ സംഭവം. സ്നേഹത്തിൽ തുടങ്ങി, പിന്നീട് പകയായി, ഒടുവിൽ കൊലപാതകത്തിൽ കലാശിച്ച ആ ഹൃദയഭേദകമായ സംഭവം.
2019 ൽ നടന്നതാണ് ഈ ദാരുണസംഭവം. ബംഗ്ലാദേശിലെ ബർഗുണയിലെ സമ്പന്നനും രാഷ്ട്രിയക്കാരനുമായിരുന്ന ദലാൽ ഷെരീഫിന്റെ മകനായിരുന്നു റിഫാത്ത് ഷെരീഫ്. 2019 മാർച്ചിൽ, റിഫാത്തിന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ താൻ ജീവനുതുല്യം സ്നേഹിച്ച ആയിഷ എന്ന പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചു.
ആയിഷ അന്ന് കോളേജിൽ പഠിച്ചുകൊണ്ടിരുന്നതിനാൽ വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു വിവാഹം. പിന്നീട് ആയിഷയുടെ പരീക്ഷകൾക്ക് ശേഷം വലിയരീതിയിൽ എല്ലാവരെയും വിളിച്ച ആർഭാടമായി നടത്താനായിരുന്നു അവർ തീരുമാനിച്ചിരുന്നത്. എന്നാൽ വിധി അങ്ങനെ ആയിരുന്നില്ല. സന്തോഷിച്ചു പിന്നീട് വിവാഹ സൽക്കാരം നടത്താനിരുന്ന ആ വീട്ടുകാർക്ക് ലഭിച്ചത് താങ്ങാൻ ആകാത്ത വിധിയായിരുന്നു.
വിവാഹശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ ആയിഷ വീണ്ടും കോളേജിൽ പോകാൻ തുടങ്ങി. 2019 ജൂൺ 26-ന്, ആയിരുന്നു ആ കുടുംബത്തെ തേടി ദുരന്തം വന്നത്. ഭക്ഷണം കഴിക്കാതെ കോളേജിലേക്ക് പോയ ആയിഷയെ കാണാൻ റിഫാത്ത് അവിടെയെത്തി. ഇരുവരും കോളേജിന് പുറത്തിറങ്ങി ബൈക്ക് എടുക്കാൻ പോകുമ്പോഴാണ് അപ്രതീക്ഷിതമായി ഒമ്പതോളം വരുന്ന ഒരു സംഘം റിഫാത്തിനെ വളഞ്ഞത്.
പതിനഞ്ചിനും ഇരുപത്തഞ്ചിനും ഇടയിൽ പ്രായമുള്ള, മാരകായുധങ്ങളുമായി എത്തിയ ആ സംഘം റിഫാത്തിനെ ക്രൂരമായി ആക്രമിച്ചു. കണ്ടുനിന്നവർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചതല്ലാതെ ആരും തന്നെ മുൻപോട്ട് വന്ന അയാളെ രക്ഷിക്കാൻ തയ്യാറായില്ല.
ഒടുവിൽ, ആക്രമിച്ചു മരിക്കാറായി കിടന്ന റിഫാത്തിനെ ആയിഷ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ റിഫാത്ത് അന്ന് വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങി.
എന്നാൽ തന്റെ മോനെ കൊന്നവരെ വെറുതെ വിടാൻ റിഫാത്തിന്റെ പിതാവിന് ആകുമായിരുന്നില്ല. തന്റെ മകനെ കൊന്നവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാനായി ആ പിതാവ് തീരുമാനിച്ചു. അങ്ങനെ റിഫാത്തിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കേസ് അന്വേഷണം പുരോഗമിച്ചു പ്രതികളായി ആദ്യം അറസ്റ്റ് ചെയ്തത് റിഫാത്തിന്റെ സുഹൃത്തായിരുന്ന ‘നയൻ ബോണ്ട്’ എന്ന യുവാവിനെയായിരുന്നു. ഒരു കാലത് വല്യ സുഹൃത്തായിരുന്നു ഇരുവരും. എന്നാൽ നയൻ ബോണ്ടിനെയും കൂട്ടാളികളെയും പിടികൂടാൻ പോലീസ് നടത്തിയ ശ്രമത്തിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ നയൻ ബോണ്ട് കൊല്ലപ്പെടുകയും ആറ് കൂട്ടാളികൾ അറസ്റ്റിലാവുകയും ചെയ്തു.
അങ്ങനെ റിഫാത്തു മരിച്ചു പതിനെട്ട് ദിവസങ്ങൾക്ക് ശേഷം, റിഫാത്തിന്റെ പിതാവിന് തന്റെ മകന്റെ കൊലപാതകത്തിന് പിന്നിൽ മരുമകളായ ആയിഷയ്ക്കും പങ്കുണ്ടെന്ന് സംശയം വരുകയും അത് ആരോപിച്ച് രംഗത്തെത്തുകയും ചെയ്തു. തുടർന്ന് പോലീസ് ആയിഷയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവന്നത്.
2017-ൽ കോളേജ് പഠനകാലത്താണ് റിഫാത്തും ആയിഷയും പ്രണയത്തിലാകുന്നത്. ഇരുവരും പ്രണയിച്ചിരുന്ന കാലത്തു റിഫാത്തും നയൻ ബോണ്ടും ഉറ്റ സുഹൃത്തുക്കളുമായിരുന്നു. അങ്ങനെ ഒരിക്കൽ റിഫാത്ത് തന്റെ സുഹൃത്തായ നയൻ ബോണ്ടിനെ ആയിഷയ്ക്ക് പരിചയപ്പെടുത്തി. ആ പരിചയപ്പെടുത്തൽ തന്റെ മരണത്തിന് കാരണമാകുമെന്ന് റിഫാത്തു ഒരിക്കലും കരുതിക്കാണില്ല.
ക്രിമിനൽ പശ്ചാത്തലമുള്ള നയൻ ബോണ്ട് സ്കൂൾ കാലഘട്ടം മുതൽക്കേ ഗുണ്ടാ പ്രവർത്തനങ്ങളിലും ലഹരിമരുന്ന് കടത്തലിലും ഏർപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. 2017-ലെ ഒരു പ്രാദേശിക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് റിഫാത്തും നയൻ ബോണ്ടും തമ്മിൽ ശത്രുതയിലായി. ഇതിനിടെ റിഫാത്തിന്റെ ചില സ്വഭാവദൂഷ്യങ്ങൾ മനസ്സിലാക്കിയ ആയിഷ, നയൻ ബോണ്ടുമായി അടുപ്പത്തിലാവുകയും പിന്നീട് ഇരുവരും പ്രണയത്തിലാവുകയും 2018 ഒക്ടോബറിൽ ഇരുവരും ആരും അറിയാതെ വിവാഹം ചെയ്യുകയും ചെയ്തു.
എന്നാൽ ഈ വിവരം മറച്ചുവെച്ചുകൊണ്ടാണ് 2019-ൽ ആയിഷ റിഫാത്തിനെ വിവാഹം കഴിച്ചത്. നയൻ ബോണ്ടുമായി പിരിഞ്ഞെന്ന് ആയിഷയുടെ വീട്ടുകാർ റിഫത്തിനോട് കള്ളം പറഞ്ഞെങ്കിലും, നയൻ ബോണ്ട് ആയിഷയെ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. ഇതിനിടെ നയൻ ബോണ്ടിന്റെ സുഹൃത്തായ ഹിലാലിന്റെ ഫോൺ റിഫാത്ത് പിടിച്ചുവാങ്ങിയത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി.
ഫോൺ തിരികെ വാങ്ങി നൽകാൻ നയൻ ബോണ്ട് ആവശ്യപ്പെട്ടതിനെത്തുടർന്ന് ആയിഷ റിഫാത്തിനോട് ഫോൺ തിരികെ കൊടുക്കാൻ ആവിശ്യപെടുകയും പിന്നീട് ഇരുവരും വഴക്കാവുകയും റിഫാത്ത് ആയിഷയെ ഉപദ്രവിക്കുകയും ചെയ്തു. ഈ വിവരം ആയിഷ നയൻ ബോണ്ടിനെ അറിയിച്ചതാണ് റിഫാത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ആയിഷയെ കോളേജിൽ കൊണ്ടുവിടാൻ റിഫാത്തു എത്തിയ വിവരം കൊലയാളി സംഘത്തെ വിളിച്ചറിയിച്ചതും ആയിഷ ആയിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇത് തെളിഞ്ഞിരുന്നു.
2019 സെപ്റ്റംബറിൽ 24 പ്രതികളെ ഉൾപ്പെടുത്തി പോലീസ് കുറ്റപത്രം സമർപ്പിച്ചു. 2020 ഒക്ടോബറിൽ കോടതി വിധി വന്നു. ആയിഷ ഉൾപ്പെടെ ആറ് പ്രതികൾക്ക് കോടതി വധശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത പ്രതികളെ ജുവനൈൽ നിയമപ്രകാരമാണ് വിചാരണ ചെയ്തത്. താൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കേസാണെന്നും ആയിഷയും കുടുംബവും വാദിച്ചെങ്കിലും, ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
പ്രണയവും സൗഹൃദവും പകയും ഒരാളുടെ ജീവൻ എങ്ങനെ എടുത്തു എന്നതിന്റെ ഒരു ഉദാഹരണമായിരുന്നു ഈ സംഭവം. ഒട്ടും മനസാക്ഷി ഇല്ലാതെ താൻ പ്രണയിച്ചു വിവാഹം കഴിച്ച വ്യക്തിയെ കൊല്ലാൻ കൂട്ട് നിന്നതും കൂടാതെ ഒരു ദയയും ഇല്ലാതെ തല്ലികൊന്നതും, ചില മനുഷ്യർക്ക് മനസാക്ഷി ഇല്ലെന്നുള്ളതിന്റെ തെളിവാണ്.
















