കഴിഞ്ഞ മാസം മെക്സിക്കോയിലെ പടിഞ്ഞാറൻ സംസ്ഥാനമായ മിച്ചോവാക്കനിലുണ്ടായ ബസ് അപകടത്തിൽ പത്ത് പേർ കൊല്ലപ്പെട്ട സംഭവത്തിന് തൊട്ട് പിന്നാലെ സമാനമായ അപകടം വീണ്ടും നടന്നിരിക്കുകയാണ്. മെക്സിക്കോയിലെ വെരാക്രൂസ് സംസ്ഥാനത്താണ് കഴിഞ്ഞ ദിവസം ബസ് അപകടത്തിൽ പെട്ട് പത്ത് പേർ കൊല്ലപ്പെട്ടത്.
ഒരു കുട്ടിയടക്കം പത്ത് പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ക്രിസ്മസ് തലേന്നാണ് ബസ് അപകടത്തിൽ പെട്ടത്. 32 പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ഇവർ പ്രദേശത്തെ വിവധങ്ങളായ ആശുപത്രികളിൽ ചികിത്സയിലാണെന്ന് മെക്സികോയിൽ അധികൃതർ അറിയിച്ചു. മെക്സിക്കോ സിറ്റിയിൽ നിന്ന് ചിക്കോണ്ടെപെക് ഗ്രാമത്തിലേക്ക് യാത്രക്കാരുമായി പോയ ബസാണ് സോണ്ടെകോമാറ്റ്‌ലാൻ നഗരത്തിൽ വെച്ച് അപകടത്തിൽപ്പെട്ടത്.
അപകട കാരണത്തെപ്പറ്റി ഗതാഗത വിഭാഗവും പൊലീസും അന്വേഷിക്കികയാണ്. അമിത വേഗമാണോ അപകടത്തിന് കാരമണമെന്നും അന്വേഷിക്കുന്നുണ്ട്. മെക്സിക്കോയിലെ വിവിധ പ്രദേശങ്ങളിൽ ഇത്തരം റോഡപകടങ്ങൾ പതിവാണെന്നുമാണ് വിവരം. സോണ്ടെകോമാറ്റ്‌ലാൻ മേയറുടെ ഓഫീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ പുതിയ അപകട വിവരം അറിയിച്ചത്.
















