ഭരണഘടനാ ശില്പി ഡോ.ബി.ആര്‍. അംബേദ്ക്കര്‍ മനുസ്മൃതി കത്തിച്ചത് ഒരു ക്രിസ്മസ് ദിനത്തിലാണ്. 1927 ഡിസംബര്‍ 25ന്. അന്ന് അംബേദ്ക്കര്‍ കത്തിച്ച മനുസ്മൃതിയുടെ വക്താക്കള്‍ 2025 ഡിസംബര്‍ 25ന് അതേ ക്രിസ്മസ് ദിനത്തില്‍ ക്രിസ്താനികള്‍ക്കു നേരെ മതാന്ധമായി ആക്രമണം നടത്തി. പാസ്റ്റര്‍മാരെക്കൊണ്ട് ജയ് ശ്രീരാം വിളിപ്പിക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെ ലോകം കണ്ടു. മതേതര ഇന്ത്യ ഇതുകണ്ട് ഭയപ്പെടുകയാണ്. ക്രിസ്മസ് ദിനംകൊണ്ട് ആക്രമണങ്ങള്‍ അവസാനിക്കുന്നില്ല. ഇതിന് തുടര്‍ച്ചയുണ്ട്. മനുസ്മൃതി കത്തിച്ച അംബേദ്ക്കറെ അതുപോലെ കത്തിക്കാനുള്ള ദേഷ്യം ഹിന്ദുവര്‍ഗീയ വാദികള്‍ക്കുണ്ട് എന്നു തന്നെയാണ് വിശ്വസിക്കേണ്ടത്.
കാരണം, ഹിന്ദുക്കളുടെ അടിസ്ഥാന ഗ്രന്ഥമാണ് മനുസ്മൃതി. അത് കത്തിച്ചത്, ദളിത് വിഭാഗത്തിലുള്ള ഒരാളും. അപ്പോള്‍ അതിനെ എങ്ങനെ അംഗീകരിക്കാനാകും. 1927 മുതല്‍ തന്നെ അംബേദ്ക്കറെ പിന്നിലേക്കു നിര്‍ത്താനുള്ള ശ്രമങ്ങള്‍ പലതും രാഷ്ട്രീയത്തിലെ ഹിന്ദുത്വ അജണ്ട മനസ്സില്‍ പേറിയനടന്നവര്‍ ചെയ്തിരുന്നു. അതിനെയെല്ലാം അംബേദ്ക്കര്‍ തരണം ചെയ്തത്, തന്റെ അറിവും വിദ്യാസമ്പന്നതയും കഴിവും കരുതലും കൊണ്ടാണ്. മനുസ്മൃതിയിലെ ജാതി പിരമിഡിന് അന്നും ഇന്നും പ്രസക്തിയുണ്ടെന്നു തന്നെയാണ് തീവ്രഹിന്ദുത്വ മതവാദികള്‍ ചിന്തിക്കുന്നത്. അതുകൊണ്ടാണ് അന്ന് മനുസ്മൃതി കത്തിച്ചതിന് പകരമായി ഇന്ന് ഭരണഘടന കത്തിക്കുമോ എന്ന് ആശങ്കപ്പെടേണ്ടത്.
കാരണം, അന്ന് മനുസ്മൃതി കത്തിച്ച ദളിതന്റെ നേതൃത്വത്തില്‍ എഴുതിയുണ്ടാക്കിയ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് രാജ്യം തന്നെ നിലനില്‍ക്കുന്നത്. ഇതില്‍ മനുസ്മൃതിയെ മൂലഗ്രന്ഥമായി (ഭരണഘടനയേക്കാള്‍ വലിയ) കാണുന്നവരും ഉള്‍പ്പെടുന്നുണ്ട്. ജനായത്ത ഭരണ സംവിധാനം നിലവില്‍ വന്നപ്പോള്‍ സ്മൃതിയിലാണ്ടുപോയ ജാതി വ്യവസ്ഥ തിരിച്ചു കൊണ്ടു വരണമെങ്കില്‍ ഭരണഘടന ഇല്ലാതാകണം. അതായത്, മനുസ്മൃതിയിലേക്ക് തിരിച്ചു പോകാന്‍, ഭരണഘടന തടസ്സമാണ്. ആ തടസ്സം നീക്കാനുള്ള തീവ്ര ബൗദ്ധിക പരിശ്രമത്തിലാണ് ഹിന്ദു വര്‍ഗീയവാദികള്‍. ഇതിനെ ചെറുക്കാന്‍ ഒരു അംബേദ്ക്കറില്ലാതെ പോകുന്നു എന്നതാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഇതിന്റെ ഭാഗമാണ് ക്രിസ്മസ് ദിനത്തില്‍ ഹിന്ദു വര്‍ഗീയവാദികള്‍ ക്രിസ്ത്യാനികള്‍ക്കു നേരെയും ആഘോഷങ്ങള്‍ക്കു നേരെയും നടത്തിയ ആക്രമണങ്ങള്‍. കേരളത്തിലും ആക്രമണങ്ങള്‍ വ്യാപകമായി നടന്നു. അവിടെയെല്ലാം ചോദ്യം ചെയ്യപ്പെട്ടത്, മതസ്വാതന്ത്ര്യവും ഭരണഘടനയുമാണ്. ഇന്ത്യയില്‍ ഒരു മതം മതിയെന്നും അത്, ഹിന്ദുമതമാണെന്നും സ്ഥാപിക്കാനുള്ള നീക്കം തുടങ്ങിയിട്ട് കാലംകുറേയായി. ഇതിന്റെ ഭാഗമാണ് ബാബറി മസ്ജിദ് പൊളിച്ചതും, അവകാശ വാദങ്ങള്‍ പല പള്ളികളിലും ഉയര്‍ത്തിയതും. പിന്നാലെ ക്രിസ്ത്യാനികളുടെ ആരാധനാലയങ്ങളില്‍ അക്രമങ്ങള്‍ നടത്തി. കന്യാസ്ത്രീകളെയും പാസ്റ്റര്‍മാരെയും നിഷ്‌ക്കാസനം ചെയ്തു. ഇതെല്ലാം ഇന്ത്യയെ ഭയപ്പെടുത്താനുള്ള തന്ത്രങ്ങളാണ്.
ഹിന്ദുരാഷ്ട്രമെന്നും, ഹിന്ദു പുരാണങ്ങളുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന രാജ്യമാണെന്നും, മനുസ്മൃതിയിലും സനാതന ധര്‍മ്മത്തിലും അധിഷ്ഠിതമായി മനുഷ്യരെ കാണുന്ന ഹിന്ദുവാണെന്നും അരക്കിട്ടുറപ്പിക്കുകയാണ്. ഇതെല്ലെ ചെന്നെത്തുന്നത്, അടിമത്വത്തിലാണ്. ദളിതരുടെ അവകാശ നിഷേധങ്ങളിലാണ്. ഭൂമിയുടെ, സ്വാതന്ത്ര്യത്തിന്റെ, കുടുംബത്തിന്റെ, വഴി നടക്കലിന്റെ, ആഭരണങ്ങള്‍ അണിയുന്നതിന്റെ തുണിയുടുക്കലിന്റെ, വിദ്യാഭ്യാസത്തിന്റെ അങ്ങനെയെല്ലാമുള്ള അവകാശത്തിന്റെ നിഷേധങ്ങളിലേക്ക്. അതിന് തടസ്സമായി നില്‍ക്കുന്നതാണ് മറ്റു മതങ്ങളും, അവയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടനയും. അതില്ലാതായാല്‍ രാജ്യം, ഹിന്ദുത്വ അജണ്ടയിലേക്കെത്തും.
മനുസ്മൃതിയും സനാതന ധര്‍മ്മവും രാജ്യത്ത് പുതിയൊരു ഭരണക്രമം സൃഷ്ടിക്കും. ഒരു മതം മാത്രം നിലനില്‍ക്കും. അതിനു കീഴില്‍ ജാതി പിരമിഡ് രൂപപ്പെടും. അവിടെ ദളിതര്‍ അടിമകളാകും. വീണ്ടും നവോത്ഥാനമില്ലാത്ത നാടായി ഇന്ത്യ മാറും. ഇത് ഭാവിയില്‍ ഉണ്ടാകാതിരിക്കാനാണ് അംബേദ്ക്കര്‍ മനുസ്മൃതി കത്തിച്ചത്. ജാതിവിവേചനത്തെയും അസമത്വത്തെയും ന്യായീകരിക്കുന്ന നിയമസംഹിതയെന്ന നിലയിലാണ് അദ്ദേഹം മനുസ്മൃതി കത്തിക്കാന്‍ തീരുമാനിച്ചത്. ഈ ദിവസം എല്ലാ വര്‍ഷവും അംബേദ്കര്‍ അനുയായികള്‍ ‘മനുസ്മൃതി ദഹന്‍ ദിവസ്’ ആയി ആചരിക്കുന്നു. നോക്കൂ, അംബേദ്ക്കറൈറ്റുകളോ ദളിതരോ അല്ലാതെ മറ്റാരെങ്കിലും (ക്രിസ്ത്യാനികളോ, മുസ്ലീംഗളോ, മറ്റു മതസ്തരോ ജാതിക്കാരോ) മനുസ്മൃതി കത്തിച്ച ദിവസത്തെ ആഘോഷിക്കുകയോ ഓര്‍ക്കുകയോ അനുസ്മരിക്കുകയോ ചെയ്തിട്ടുണ്ടോ.
അതൊരു ചരിത്രവും, ഇന്ത്യയില്‍ നിലനിന്ന അയിത്തോച്ഛാടനവും മതസ്വാതന്ത്രവും നേടിത്തന്ന ഒരു വലിയ സംഭവമായിരുന്നില്ലേ. എന്നിട്ടും, ക്രിസ്ത്യാനികളോ, മുസ്ലീംഗളോ ആ സംഭവത്തെയോ ആ ദിവസത്തെയോ ചരിത്രത്തെയോ ഓര്‍ക്കുന്നില്ല. അഥവാ, ഓര്‍ക്കാന്‍ മെനക്കെടുന്നില്ല എന്നുവേണം കരുതാന്‍. എന്നാല്‍, ക്രിസ്ത്യാനികള്‍ ക്രിസ്മസ് ആഘോഷിച്ചു. മുസ്ലിംഗള്‍ എല്ലാ ദിവസവും പോലെ ഒരു ദിവസമായി അതിനെ കണ്ടു. പക്ഷെ, ഒരു സത്യം മറന്നു പോകാന്‍ പാടില്ല. ഇന്ത്യയിലെ ന്യൂനപക്ഷ മതങ്ങള്‍ക്കും സകലമാന ജാതികള്‍ക്കും വേണ്ടിയായിരുന്നു അംബേദ്ക്കര്‍ മനുസ്മൃതി കത്തിച്ചതെന്ന് ഇതുവരെ ബോധം വയ്ക്കാത്തവരാണ് മറ്റു മതസ്തരും ജാതിക്കാരും എന്നേ പറയാനുള്ളൂ. നോക്കൂ, ഹിന്ദു വര്‍ഗീയ രാഷ്ട്ര വാദികള്‍ ഇനിയും ഭരണം നിലനിര്‍ത്തിയാല്‍ ഇന്ത്യയില്‍ വരാന്‍ പോകുന്നത്, ഒരു നിയമം, ഒരു തെരഞ്ഞെടുപ്പ്, ഒരു മതം, ഒരു ജാതി പിരമിഡ് എന്നിവയായിരിക്കുമെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും.
അതിന്റെ തുടക്കം എന്നേ കുറിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഓരോന്നോരോന്നായി മാറ്റിക്കൊണ്ടിരിക്കുന്നു. ആരാണ് രാജ്യത്തിന്റെ പൊതു ശത്രുവെന്ന് മനസ്സിലാക്കാന്‍ ഇനിയും രാഷ്ട്രീയാന്ധത ബാധിച്ചവര്‍ക്കു മനസ്സിലായിട്ടില്ല. പാസ്റ്ററെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിക്കുന്നവര്‍ നാളെ മസ്ജിദുകളില്‍ രാമായണ പാരായണം നടത്തിക്കാന്‍ എത്തുമെന്ന് മറക്കരുത്. ഇന്ത്യക്കു പുറത്തുള്ള മതങ്ങള്‍ പുറത്തു പോവുക എന്നതാണ് അവരുടെ രീതി. അത് അവരുടെ വാക്കുകളില്‍ സ്പഷ്ടവുമാണ്. അതുണ്ടാകാന്‍ പാടില്ല എന്നതു തന്നെയാണ്. മതേതര ഇന്ത്യയില്‍ എല്ലാ മതങ്ങള്‍ക്കും മത വിശ്വാസികള്‍ക്കും ജീവിക്കാനാകണം. അതാണ് അംബേദ്ക്കര്‍ ഭരണഘടനയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് മനുസ്മൃതി കത്തിക്കുകയും ചെയ്തത്.
CONTENT HIGH LIGHTS; Will they burn ‘Manusmriti’ instead of ‘Constitution’ today?: Communalists are scaring secular India by attacking Christmas celebrations and intimidating pastors by chanting Jai Shri Ram
















