ദാമ്പത്യം എന്നത് രണ്ട് വ്യത്യസ്ത ലോകങ്ങൾ ഒന്നാകുന്ന മനോഹരമായ യാത്രയാണ്. രണ്ട് വ്യക്തികൾ, രണ്ട് സ്വഭാവങ്ങൾ, രണ്ട് ഇഷ്ടങ്ങൾ… ഈ വൈവിധ്യങ്ങളെ പരസ്പരം അംഗീകരിക്കുമ്പോളാണ് ഏതൊരു ബന്ധവും കരുത്തോടെ മുന്നോട്ട് പോകുന്നത്.
എന്നാൽ, പല ദാമ്പത്യങ്ങളിലും വിശ്വാസമില്ലായ്മയും പരസ്പരം മനസ്സിലാക്കാനുള്ള മനസ്സില്ലായ്മയും ആഴത്തിലുള്ള വിള്ളലുകൾ സൃഷ്ടിക്കുന്നു. ജീവിതത്തിൽ ഒരാൾ മാത്രം വിട്ടുവീഴ്ച ചെയ്യുന്നതിൽ അർത്ഥമില്ല; ഇരുവരും തുല്യമായി ഒത്തുപോകുമ്പോളാണ് ആ ബന്ധം പൂർണ്ണമാകുന്നത്.
ഒരു പങ്കാളി മറ്റൊരാളുടെ വളർച്ചയെ അംഗീകരിക്കുകയും, അവരുടെ ഇഷ്ടങ്ങൾക്കും സ്വപ്നങ്ങൾക്കും വില നൽകുകയും ചെയ്യുമ്പോൾ മാത്രമാണ് ജീവിതം ശരിക്കും മനോഹരമാകുന്നത്. പരസ്പരം അംഗീകരിക്കാതെയും, സ്വന്തം പങ്കാളിയുടെ ഇഷ്ടത്തെ മാനിക്കാതെയും, അവരുടെ വളർച്ച അംഗീകരിക്കാതെയും കൊണ്ട് മരിക്കേണ്ടി വന്ന രാജസ്ഥാനിലെ ഒരു പെൺകുട്ടിയുടെ ജീവിതം നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്നു.
എന്നാൽ ഈ പ്രശ്നങ്ങളിൽ ഏറ്റവും വലിയ ഇരകളാകുന്നത് ഒരുപക്ഷേ കുഞ്ഞുമക്കളായിരിക്കും. അച്ഛനും അമ്മയും സ്നേഹിച്ച് ജീവിക്കുന്നത് കണ്ട് വളരേണ്ട കുട്ടികൾ കാണുന്നത് വഴക്കുകളാണെങ്കിൽ, നശിച്ചുപോകുന്നത് അവരുടെ നിഷ്കളങ്കമായ ബാല്യമായിരിക്കും. ജീവിതം ഒന്നും അറിയാതെ സന്തോഷിച്ച് വളരേണ്ട സമയത്ത് അച്ഛനമ്മമാരുടെ വഴക്കുകളും വേർപിരിയലും ആ കുഞ്ഞുമനസ്സുകളിൽ ആഴത്തിലുള്ള മുറിവേൽപ്പിക്കും.
സ്വന്തം ഇഷ്ടത്തിന് വില നൽകാതെ, തൻ്റെ ആഗ്രഹങ്ങൾക്ക് കൂട്ടുനിൽക്കാതെ, തന്നെക്കാൾ ഭാര്യ മുകളിലായി എന്ന ഈഗോ മൂലം ഒരു പാവം പെൺകുട്ടിക്ക് നഷ്ടമായത് അവളുടെ ജീവിതമായിരുന്നു. സമൂഹമാധ്യമങ്ങളിൽ എന്നും ചിരിച്ചു മാത്രം കണ്ടിരുന്ന അനാമിക ബിഷ്‌ണോയിയുടെ മരണം എല്ലാവരെയും ഞെട്ടിച്ചു. അനാമികയ്ക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ, മറ്റൊരിടത്ത് ആ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് നഷ്ടമായത് അമ്മയുടെയും അച്ഛന്റെയും ലാളനയും സ്നേഹവും ആയിരുന്നു.
രാജസ്ഥാനിലെ ഫലോദി എന്ന ചെറിയ പട്ടണത്തിൽ, ഇൻസ്റ്റാഗ്രാം ലോകത്ത് തിളങ്ങി നിന്ന താരമായിരുന്നു അനാമിക ബിഷ്‌ണോയി. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുമായി അവൾ റീലുകളിൽ ചിരിച്ചപ്പോഴും, ആ പ്രശസ്തിയുടെ പിന്നിൽ സ്വന്തം വീട്ടകങ്ങളിലെ ഭയത്തിന്റെയും കണ്ണീരിന്റെയും ഒരു കഥ അവൾ ഒളിപ്പിച്ചു വെച്ചിരുന്നു.
ഏകദേശം പത്തുവർഷം മുമ്പാണ് മഹിറാമുമായുള്ള അവളുടെ വിവാഹം. ആ ബന്ധത്തിൽ ഏഴും അഞ്ചും വയസ്സുള്ള രണ്ട് ആൺകുട്ടികൾ ജനിച്ചു. കാലം മാറിയതറിയാതെ പഴയ ചിന്താഗതികൾ കൊണ്ടുനടന്നിരുന്ന മഹിറാമിന്, അനാമികയുടെ സോഷ്യൽ മീഡിയാ ലോകം തീരെ ഇഷ്ടമായിരുന്നില്ല. അവൾ നേടിയ പ്രശസ്തി അയാളുടെ ഉള്ളിൽ കടുത്ത അസൂയയും ഈഗോയും നിറച്ചു.
അനാമികയുടെ റീൽസ് ജീവിതം അവരുടെ വീട്ടിലെ നിത്യവഴക്കുകൾക്ക് കാരണമായി. നീ ഇത് നിർത്തണം എന്നായിരുന്നു മഹിറാമിന്റെ ആജ്ഞ. എന്നാൽ, അത് തന്റെ സ്വാതന്ത്ര്യമായി കണ്ട അനാമിക വഴങ്ങിയില്ല. ഒരിക്കൽ ദേഷ്യം വന്നപ്പോൾ മഹിറാം അവളുടെ ഫോൺ തല്ലിത്തകർത്തു. എങ്കിലും അവൾ തോറ്റുകൊടുക്കാൻ തയ്യാറായില്ല; കൂട്ടുകാരിയുടെ സഹായത്തോടെ പുതിയ ഫോൺ വാങ്ങി അവൾ തന്റെ സ്വപ്‌നങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. പ്രശ്നങ്ങൾ അതിരുവിട്ടപ്പോൾ ഏകദേശം അഞ്ച് വർഷം മുൻപ് അവർ വേർപിരിഞ്ഞു.
മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് മാറിയ അനാമിക, സ്വന്തമായി തുണിക്കട തുടങ്ങി, ഒപ്പം ബ്യൂട്ടി പ്രോഡക്ട്‌സുകളും വിറ്റു. അവൾ സാമ്പത്തികമായി വളർന്നു, പ്രശസ്തി വർദ്ധിച്ചു. ഈ വളർച്ച മഹിറാമിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതിനിടയിൽ വിവാഹമോചനത്തിനുള്ള നോട്ടീസ് കൂടി ലഭിച്ചതോടെ, അയാളുടെ ഉള്ളിലെ പക അതിന്റെ പൂർണ്ണ രൂപത്തിലേക്ക് വളർന്നു.
പക വീട്ടാനുള്ള തയ്യാറെടുപ്പുകൾ രഹസ്യമായി അയാൾ തുടങ്ങി. 2024 ഫെബ്രുവരി 24, ആ ദിവസത്തിനായി അയാൾ അമ്പതിനായിരം രൂപ നൽകി ഒരു നാടൻ തോക്ക് സംഘടിപ്പിച്ചു. അന്ന് രാവിലെ അയാൾ മക്കളെ കാണാൻ വന്നു. കുട്ടികളോട് ഒരു ദേഷ്യവുമില്ലാത്ത പോലെ പെരുമാറി, അവരെയും കൂട്ടി കടയിൽ പോയി വയറുനിറയെ ഭക്ഷണം വാങ്ങി നൽകി.
ആ നിമിഷം, നെഞ്ചിൽ കനലായി നീറുന്ന പക പുറത്തുകാണിക്കാതെ, “അച്ഛന്റെ കൂടെയാണോ അമ്മയുടെ കൂടെയാണോ നിൽക്കാൻ ഇഷ്ടം?” എന്ന് അയാൾ ചോദിച്ചു. നിഷ്കളങ്കരായ ആ കുഞ്ഞുങ്ങൾ, “അച്ഛന്റെ കൂടെ” എന്ന് മറുപടി പറഞ്ഞു. സ്നേഹത്തോടെ അവരെ ഉമ്മ നൽകി സ്കൂളിൽ കൊണ്ടാക്കിയ ശേഷം, അയാൾ തന്റെ ക്രൂരമായ ലക്ഷ്യസ്ഥാനത്തേക്ക് തിരിഞ്ഞു.
ലക്ഷ്യം അനാമികയുടെ കടയായിരുന്നു. ഉച്ചയ്ക്ക്, കടയിൽ തിരക്കൊഴിഞ്ഞ സമയം. കൗണ്ടറിലെ കസേരയിലിരുന്ന് ഫോണിൽ നോക്കുകയായിരുന്ന അനാമികയുടെ അടുത്തേക്ക് അയാൾ ഒരു നിഴൽ പോലെ കയറിച്ചെന്നു. ഒരു വാക്ക് പോലും സംസാരിക്കാതെ, അയാൾ കയ്യിലെ തോക്കെടുത്ത് നിറയൊഴിച്ചു.
പോയിന്റ് ബ്ലാങ്ക് റേഞ്ചിൽനിന്നുള്ള വെടിയേറ്റ്, കസേരയിലിരുന്ന് കൊണ്ട് തന്നെ അനാമികയുടെ ജീവൻ പൊലിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ ലക്ഷങ്ങളെ ചിരിപ്പിച്ച ആ മുഖം നിമിഷനേരം കൊണ്ട് ചോരയിൽ കുതിർന്നു. വെടിയൊച്ച കേട്ട് ആളുകൾ ഓടിക്കൂടുമ്പോഴേക്കും മഹിറാം അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളെ പിന്തുടർന്ന് പോലീസ് പിന്നീട് അയാളെ പിടികൂടി.
ഈ ദാരുണമായ കഥ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി. സ്വന്തം ഇഷ്ടത്തിന് വില നൽകാത്തതിന്റെ പേരിൽ അമ്മ കൊല്ലപ്പെടുകയും, അച്ഛൻ ജയിലിലാവുകയും ചെയ്തതോടെ, ആ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ അനാഥരായി. അനാമികയുടെ മാതാപിതാക്കൾ പോലും കൊലപാതകിയെ ഭയന്ന് കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ മടിച്ചു.
ഒരു റീൽസിൽ തുടങ്ങിയ സ്വപ്നം, പങ്കാളിയുടെ വളർച്ച അംഗീകരിക്കാൻ കഴിയാത്ത ഈഗോയുടെ പേരിൽ തോക്കിൻകുഴലിൽ അവസാനിച്ചപ്പോൾ, ആ ദാമ്പത്യത്തിന്റെ കരളലിയിക്കുന്ന ബാക്കിപത്രമായി ആ രണ്ട് കുഞ്ഞുങ്ങൾ മാറുകയായിരുന്നു.
















