പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ രാഷ്ട്രീയ വിവാദം. ബരാസത്തിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എം.പി. കാകോളി ഘോഷ് ദസ്തിദാറിന്റെ കുടുംബാംഗങ്ങളുടെ പേരുകൾ കരട് വോട്ടർ പട്ടികയിൽ (എസ്.ഐ.ആർ.) നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ എം.പി. രൂക്ഷ വിമർശനവുമായി രംഗത്തെത്തി. തന്നെയും കുടുംബത്തെയും ഉപദ്രവിക്കാനായി കമ്മീഷൻ മനഃപൂർവം പ്രവർത്തിക്കുന്നു എന്നാണ് തൃണമൂൽ എം.പി.യുടെ പ്രധാന ആരോപണം.
തൃണമൂൽ പാർലമെന്ററി പാർട്ടിയിലെ ചീഫ് വിപ്പായ ഘോഷ് ദസ്തിദാറിൻ്റെ 90 വയസ്സുള്ള മാതാവ്, രണ്ട് ആൺമക്കൾ, സഹോദരി എന്നിവരുടെ പേരുകളാണ് കരട് വോട്ടർപട്ടികയിൽ നിന്ന് കാണാതായത്. ഇതേ തുടർന്ന്, ശനിയാഴ്ച ആരംഭിച്ച വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ വാദം കേൾക്കൽ പ്രക്രിയക്കായി ഇവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിപ്പിച്ചിരുന്നു.
“എൻ്റെ അമ്മയും സഹോദരിയും ഞാൻ വോട്ട് ചെയ്യുന്ന അതേ ബൂത്തിലെ വോട്ടർമാരാണ്. ഡോക്ടർമാരായ എൻ്റെ ആൺമക്കളുടെ പേരുകളും ഒഴിവാക്കപ്പെട്ടു,” കാകോളി ഘോഷ് ദസ്തിദാർ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പി.യുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് എം.പി. ആരോപിച്ചു. യാതൊരു കാരണവുമില്ലാതെയാണ് യഥാർത്ഥ വോട്ടർമാരായ തൻ്റെ കുടുംബാംഗങ്ങളുടെ പേരുകൾ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
“ഒരു സിറ്റിങ് എം.പി.യുടെ കുടുംബാംഗങ്ങൾക്കും മുൻ സംസ്ഥാന മന്ത്രിയുടെ മക്കൾക്കും ഈ ഗതി വന്നെങ്കിൽ, സംസ്ഥാനത്ത് സാധാരണക്കാർക്ക് എന്ത് സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ,” അവർ പറഞ്ഞു. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബി.ജെ.പി. എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കുകയാണെന്നും ഘോഷ് ദസ്തിദാർ ആരോപിച്ചു.
അതേസമയം, തൃണമൂൽ എം.പി.യുടെ ആരോപണങ്ങളെ ബംഗാൾ ബി.ജെ.പി. തള്ളിക്കളഞ്ഞു. രേഖകളിലെ ചില പൊരുത്തക്കേടുകൾ കാരണമായിരിക്കാം തെരഞ്ഞെടുപ്പ് കമ്മീഷൻ വാദം കേൾക്കലിനായി വിളിച്ചതെന്നാണ് ബി.ജെ.പി.യുടെ ബംഗാൾ യൂണിറ്റിന്റെ മുൻ പ്രസിഡൻ്റ് രാഹുൽ സിൻഹ പ്രതികരിച്ചത്.
2022-ലെ വോട്ടർ പട്ടികയുമായി ബന്ധം സ്ഥാപിക്കാൻ കഴിയാത്ത ‘മാപ്പ് ചെയ്യാത്ത വോട്ടർമാർ’ എന്ന വിഭാഗത്തിൽപ്പെട്ട 32 ലക്ഷത്തിലധികം വോട്ടർമാരെയാണ് പ്രാഥമിക വാദം കേൾക്കലിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിപ്പിച്ചത്. 294 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടർ പട്ടികയുടെ ഈ പ്രത്യേക തീവ്രമായ പരിഷ്കരണം സംസ്ഥാനത്തുടനീളമുള്ള 3,234 കേന്ദ്രങ്ങളിൽ (കൊൽക്കത്തയിൽ മാത്രം 121 കേന്ദ്രങ്ങൾ) വെച്ചാണ് നടക്കുന്നത്.
4,500-ൽ അധികം മൈക്രോ ഒബ്സർവർമാരുടെ മേൽനോട്ടത്തിലാണ് വാദം കേൾക്കൽ നടപടികൾ പുരോഗമിക്കുന്നത്. ഐഡൻ്റിറ്റിക്കും വിലാസത്തിനുമായി 12 രേഖകളാണ് കമ്മീഷൻ തെളിവായി അനുവദിച്ചിട്ടുള്ളത്.
















