ജീവിതം ഒന്നേയുള്ളൂ. പ്രണയം, ജോലി, ജീവിത പങ്കാളി എന്നിങ്ങനെ നമ്മുടെ ഭാവിയെ നിർണയിക്കുന്ന തിരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ നമ്മൾ അതീവ ശ്രദ്ധ പുലർത്തണം. നമ്മുടെ ഒരു തെറ്റായ തീരുമാനം കാരണം ജീവിതം നശിപ്പിക്കാൻ നമ്മൾ ഒരിക്കലും തയ്യാറാകരുത്. തെറ്റിദ്ധരിച്ച ഒരാളെ വിശ്വസിച്ചതിന്റെയോ, പ്രണയിച്ചതിന്റെയോ പേരിൽ ജീവൻ പൊലിയുന്നവരുടെ കഥകൾ ഇന്ന് നിരവധിയാണ്.
നമ്മൾ എടുക്കുന്ന തെറ്റായ തീരുമാനം കാരണം ഒരുപക്ഷേ ഏറ്റവും കൂടുതൽ വേദനിക്കുന്നത് നമ്മളുടെ മാതാപിതാക്കളാകാം. ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി നമ്മളെ വളർത്തുന്ന അവർക്ക്, ലഭിക്കുന്ന ഏറ്റവും വലിയ ഹൃദയഭേദകമായ തിരിച്ചടിയാണ് ഇത്തരം സംഭവങ്ങൾ. കേരളത്തെ ഞെട്ടിച്ച, എറണാകുളം-അതിരപ്പള്ളിയിൽ നടന്നതും അത്തരമൊരു ദുരന്തകഥയായിരുന്നു. പ്രണയിച്ചവനെ കാണാനായി പോയവൾ അവസാനം കൊടുംകാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ക്രൂരമായ കൊലപാതകത്തിന്റെ കഥ…
2020 ജനുവരി 7. കൊച്ചിയിലെ കലൂരിലുള്ള വീട്ടിൽ നിന്ന് അന്ന് പതിവ് പോലെ ഗോപിക എന്ന പെൺകുട്ടി സ്കൂൾ യൂണിഫോം ധരിച്ച് പടിയിറങ്ങി. മകൾ സ്കൂളിലേക്ക് പോകുന്നു എന്ന് കരുതി ആ മാതാപിതാക്കൾ ആശ്വാസത്തോടെ നോക്കിനിന്നു. എന്നാൽ, വിധിയുടെ കൈകളിൽ അന്നവൾക്കായി മാറ്റിവെച്ചത് മറ്റൊരു യാത്രയായിരുന്നു.
സ്കൂളിലേക്കെന്ന പറഞ്ഞു ഇറങ്ങിയ ഗോപിക പോയത് പക്ഷെ സ്കൂളിക്കായിരുന്നില്ല, ഗോപിക കാത്തിരുന്നത് കുണ്ടന്നൂരുകാരനായ സഫർ ഷാ എന്ന യുവാവിനെയായിരുന്നു. സ്നേഹബന്ധത്തിൽ വിശ്വസിച്ച് അവൾ അവനൊപ്പം യാത്ര ആരംഭിച്ചു. കുണ്ടന്നൂരിലെ ഒരു സർവീസ് സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച കാറിലായിരുന്നു അവരുടെ യാത്ര. എന്നാൽ അതൊരു മോഷ്ടിച്ച മുതലാണെന്നോ, താൻ കയറുന്നത് മരണവണ്ടിയിലേക്കാണെന്നോ ആ പാവം പെൺകുട്ടി അറിഞ്ഞിരുന്നില്ല.
യാത്ര തുടങ്ങി. കൊച്ചിയുടെ തിരക്കുകൾ വിട്ട് വാഹനം ചാലക്കുടി പിന്നിട്ട് അതിരപ്പള്ളി വനമേഖലയിലേക്ക് പ്രവേശിച്ചു. ഇടതൂർന്ന കാടിന്റെ വന്യതയിലേക്ക് കടക്കുംതോറും പതിനാലുകാരിയായ ഗോപികയുടെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി. നേരം ഇരുട്ടി, വീട്ടുകാർ അറിയാതെ ഇറങ്ങിത്തിരിച്ചതിന്റെ ഭയം അവളെ വേട്ടയാടി. “എനിക്ക് തിരിച്ചു പോണം, അച്ഛൻ അന്വേഷിക്കും,” അവൾ സഫറിനോട് കേണപേക്ഷിച്ചു.
എന്നാൽ സഫർ ഷായുടെ മനസ്സിൽ മറ്റു പദ്ധതികളായിരുന്നു. തമിഴ്നാട്ടിലെ പൊള്ളാച്ചിയിലേക്ക് പോകാനായിരുന്നു അയാളുടെ തീരുമാനം. അവിടെ പോയി കല്യാണം കഴിച്ചു കുടുംബമായി ജീവിക്കാനായിരുന്നു അയാളുടെ മനസ്സിൽ. എന്നാൽ വീട്ടുകാരുമായുള്ള സ്നേഹബന്ധം ഉപേക്ഷിച്ച് വരാൻ ഗോപിക തയ്യാറായില്ല. കാർ കാടിന്റെ വിജനതയിലേക്ക്, വരട്ടുപാറ എന്ന സ്ഥലത്തെ തേയിലത്തോട്ടത്തിന് സമീപം നിന്നു.
വനമേഖലയുടെ നിശ്ശബ്ദതയിൽ അവർ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തിരികെ പോകണമെന്ന് വാശിപിടിച്ച ഗോപിക കാറിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചു. അതോടെ, സ്നേഹത്തിന്റെ മുഖംമൂടി അഴിഞ്ഞു വീണു. സഫർ അവളെ ബലമായി പിടിച്ചു വലിച്ച് കാറിന്റെ പിൻസീറ്റിലേക്ക് തള്ളിയിട്ടു.
തന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങില്ല എന്ന് ഉറപ്പായപ്പോൾ, അയാൾ പൈശാചികമായ രൂപം പൂണ്ടു. ബാഗിൽ കരുതിയിരുന്ന കത്തി പുറത്തെടുത്തു. ഗോപികയുടെ കഴുത്തിലും നെഞ്ചിലുമായി ഇരുപത്തിമൂന്ന് തവണ അയാൾ ആഞ്ഞുകുത്തി. ആ പെൺകുട്ടി പിടഞ്ഞു മരിക്കുമ്പോൾ, സഫർ ഷാ അത് നിർവികാരനായി നോക്കിനിന്നു. ക്രൂരമായ കൊലപാതകത്തിന് മുൻപ് ഗോപിക ലൈംഗിക പീഡനത്തിന് ഇരയായിരുന്നു എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പിന്നീട് തെളിഞ്ഞു.
തെളിവുകൾ നശിപ്പിക്കാനായി അയാൾ നാല് കിലോമീറ്ററോളം വാഹനം മുന്നോട്ടോടിച്ചു. കടുവയും പുലിയുമിറങ്ങുന്ന കൊടുംകാട്ടിൽ, മൃതദേഹം വന്യമൃഗങ്ങൾ തിന്നുതീർത്തോളും എന്ന ക്രൂരമായ കണക്കുകൂട്ടലോടെ അയാൾ ഗോപികയുടെ ശരീരം ഒരു കൊക്കയിലേക്ക് വലിച്ചെറിഞ്ഞു. മൃതദേഹം താഴേക്ക് ഉരുണ്ടുപോകുന്നത് നോക്കിനിന്ന ശേഷം, തെളിവുകളെല്ലാം നശിപ്പിച്ചു എന്ന വിശ്വാസത്തിൽ അയാൾ പൊള്ളാച്ചി ലക്ഷ്യമാക്കി യാത്ര തുടർന്നു.
ഇതേസമയം, കൊച്ചിയിൽ മകളെ കാണാനില്ലെന്ന ഗോപികയുടെ അച്ഛന്റെ പരാതിയും, കാർ മോഷണം പോയെന്ന പരാതിയും മരട് പോലീസിന് ലഭിച്ച പരാതിയും കൂട്ടിച്ചേർത്തതോടെ കേസിന് വഴിത്തിരിവായി. കാർ അതിരപ്പള്ളി ഭാഗത്തേക്ക് പോയെന്നും അതിൽ ഒരു സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടി ഉണ്ടായിരുന്നതായും വിവരം ലഭിച്ചു.
കേരളാ പോലീസ് ഉടൻ തമിഴ്നാട് പോലീസിന് ജാഗ്രതാ നിർദ്ദേശം നൽകി. വാൽപ്പാറ-പൊള്ളാച്ചി ചെക്ക്പോസ്റ്റിൽ വെച്ച് പോലീസ് ആ കാർ തടഞ്ഞു. വണ്ടിക്കുള്ളിൽ രക്തക്കറകൾ കണ്ടതോടെ സഫർ ഷാ പതറി. ഒടുവിൽ, താൻ ചെയ്ത ക്രൂരകൃത്യം അയാൾക്ക് ഏറ്റുപറയേണ്ടി വന്നു.
സഫർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അതിരപ്പള്ളിയിലെ തേയിലത്തോട്ടത്തിലെത്തി. പിറ്റേന്ന് രാവിലെ നടത്തിയ തിരച്ചിലിൽ ആ കൊക്കയിൽ നിന്ന് ഗോപികയുടെ മൃതദേഹം കണ്ടെടുത്തു. തെളിവുകൾ അത്രമേൽ ശക്തമായിരുന്നു.
ഗോപികയെ തട്ടിക്കൊണ്ടുപോയതും, പീഡനത്തിന് ഇരയാക്കിയതും, കൊലപ്പെടുത്തിയതും, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതുമെല്ലാം കോടതിക്ക് ബോധ്യപ്പെട്ടു. എറണാകുളം പോക്സോ കോടതി സഫർ ഷായ്ക്ക് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.
ഒരു വലിയ പ്രതീക്ഷയോടെ മാതാപിതാക്കൾ വളർത്തിക്കൊണ്ടുവന്ന മകൾ, തെറ്റായി വിശ്വസിച്ച ഒരു പ്രണയബന്ധത്തിന്റെ പേരിൽ പാതിവഴിയിൽ യാത്രയായി. അതിരപ്പള്ളിയിലെ കാടുകൾക്കിടയിൽ, ആ നീതി കിട്ടിയെങ്കിലും, മാതാപിതാക്കളുടെ നെഞ്ചിലെ മായാത്ത ദുഃഖമായി ഗോപികയുടെ കഥ ഇന്നും ഒരു കണ്ണീരോർമ്മയായി അവശേഷിക്കുന്നു.
















