പണം, മനുഷ്യനെ അഹങ്കാരികളാക്കി മാറ്റുന്ന വിഷമാണ്. ‘ധനബലം’ ഉണ്ടെങ്കിൽ ഈ ലോകത്ത് ഒന്നിനെയും ഭയക്കേണ്ടതില്ല എന്ന ചിന്താഗതിയാണ് പലരെയും നയിക്കുന്നത്. എന്നാൽ, അതിന്റെ ദുരിതഫലം അനുഭവിക്കുന്നത് അന്നന്നത്തെ വകകൊണ്ട് ജീവിക്കുന്ന സാധാരണക്കാരാണ്.
ദാരിദ്ര്യത്തിന്റെ പേരിൽ ചൂഷണങ്ങൾക്കും ദുരിതങ്ങൾക്കും ഇരയാകുന്ന എത്രയോ ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പണക്കൊഴുപ്പും അധികാരഗർവ്വും പാവപ്പെട്ടവരുടെ ആത്മാഭിമാനം വിലയ്ക്കുവാങ്ങാനുള്ള ആയുധമായി കരുതുന്ന ചില വ്യക്തികൾ സമൂഹത്തിലുണ്ട്.
എന്നാൽ, സമ്പത്തിനേക്കാൾ വലുത് ആത്മാഭിമാനമാണ് എന്ന് നെഞ്ചുറപ്പോടെ പ്രഖ്യാപിച്ചു ജീവിച്ച ഒരു പെൺകുട്ടിയുടെ ദാരുണമായ അന്ത്യമായിരുന്നു 2022-ൽ ഹിമാലയൻ താഴ്വരയിൽ സംഭവിച്ചത്. പണത്തിന്റെ ഹുങ്കിലും, ‘താനാണ് ഈ അധികാരകേന്ദ്രത്തിലെ യജമാനൻ’ എന്ന ഗർവ്വിലും, പണം കൊടുത്താൽ ആരും എന്തിനും വഴങ്ങുമെന്ന് കരുതിയവർക്ക് മുന്നിൽ, അങ്കിത ഭണ്ഡാരി എന്ന 19-കാരി തലകുനിക്കാൻ തയ്യാറായില്ല.
തനിക്ക് പണത്തിന്റെ കുറവുണ്ടായിരിക്കാം, എന്നാൽ തന്റെ അന്തസ്സ് വിട്ടുകളിക്കില്ലെന്ന് അവൾ ഉറച്ചു പറഞ്ഞു. പണം കൊണ്ട് ആരെയും അടിമയാക്കാൻ സാധിക്കില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് അവൾ തെളിയിച്ചു. പക്ഷേ, അവളുടെ ആ ആത്മാഭിമാനവും ധൈര്യവും സ്വന്തം ജീവൻ കവർന്നെടുക്കുമെന്ന് ആ പാവം പെൺകുട്ടി അറിഞ്ഞില്ല.
പണത്തിന്റെയും പദവിയുടെയും അഹങ്കാരം ഒരു കുടുംബത്തിന്റെ പ്രതീക്ഷയെയും, ഒരു പെൺകുട്ടിയുടെ ജീവിതത്തെയും എന്നെന്നേക്കുമായി തകർത്തെറിഞ്ഞു. അവൾക്ക് നൽകേണ്ടി വന്നത് സ്വന്തം ജീവൻ ആയിരുന്നു.
ഹിമാലയത്തിന്റെ താഴ്‌വര. സഞ്ചാരികളുടെ സ്വർഗ്ഗമായ ഋഷികേശ്. അവിടെയാണ് 2022 സെപ്റ്റംബർ 18-ന് അങ്കിതയുടെ ചോര വീണത്. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലെ ശ്രീകോട്ട് എന്ന ചെറിയ ഗ്രാമത്തിലായിരുന്നു അങ്കിതയുടെ ജനനം. അച്ഛൻ സെക്യൂരിറ്റി ഗാർഡും അമ്മ അംഗൻവാടി ജീവനക്കാരിയുമായിരുന്ന ആ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു അവൾ.
സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പ്ലസ് ടുവിന് 88 ശതമാനം മാർക്ക് നേടി വിജയിച്ച മിടുക്കി. കുടുംബത്തെ കരകയറ്റാൻ വേണ്ടിയാണ് അവൾ ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ചത്. ഒടുവിൽ, ഋഷികേശിലെ ഒരു റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ലഭിച്ചപ്പോൾ, അവളുടെ മാതാപിതാക്കൾ ആശ്വസിച്ചു; കഷ്ടപ്പാടുകൾ അവസാനിച്ചു എന്ന് വിശ്വസിച്ചു.
ബിജെപി നേതാവിന്റെ മകൻ പുൽക്കിത് ആര്യയുടേതായിരുന്നു ‘വനന്തര’ എന്ന ആ റിസോർട്ട്. റിസോർട്ടിന്റെ പേര് മനോഹരമായിരുന്നെങ്കിലും, അത് അങ്കിതയ്ക്ക് ഒരു വനവാസത്തിന്റെ തുടക്കമായിരുന്നു. മാനേജർമാരായ സൗരഭ് ഭാസ്കറും അങ്കിത് ഗുപ്തയും ചേർന്ന് പുൽക്കിത് ആര്യയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നു.
10,000 രൂപ ശമ്പളം വാഗ്ദാനം ചെയ്ത് എത്തിച്ച അങ്കിതയെ ജോലിക്കെത്തിയ ആദ്യ ദിവസം തന്നെ ദുരനുഭവങ്ങൾ തേടിയെത്തി. മദ്യപിച്ചെത്തിയ അതിഥികളുടെ ശല്യപ്പെടുത്തൽ. എന്നാൽ റിസോർട്ട് ഉടമ അതിനെ തടഞ്ഞില്ല, പകരം റിസോർട്ടിൽ വരുന്ന ‘വിഐപി’ ഗസ്റ്റുകൾക്ക് ‘പ്രത്യേക സേവനങ്ങൾ’ നൽകാൻ അവളെ നിർബന്ധിച്ചു.
ജമ്മുവിലുണ്ടായിരുന്ന സുഹൃത്ത് പുഷ്പദീപുമായി അങ്കിത ഈ കാര്യങ്ങൾ പങ്കുവെച്ചിരുന്നു. “ഞാൻ ദരിദ്രയായിരിക്കാം, പക്ഷെ പണത്തിന് വേണ്ടി ശരീരം വിൽക്കില്ല,” എന്ന് അവൾ വാട്‌സ്ആപ്പ് സന്ദേശത്തിൽ ഉറപ്പിച്ചു പറഞ്ഞു. ആ ഒറ്റമുറി ഭിത്തികൾക്കുള്ളിൽ അവൾ ഒറ്റപ്പെട്ടുപോയിരുന്നു. പണത്തിനും അധികാരത്തിനും മുന്നിൽ തലകുനിക്കില്ലെന്ന അവളുടെ നിശ്ചയദാർഢ്യം റിസോർട്ട് ഉടമയുടെ അഹങ്കാരത്തെ മുറിവേൽപ്പിച്ചു.
2022 സെപ്റ്റംബർ 18-ന് വൈകുന്നേരം കാര്യങ്ങൾ കൈവിട്ടുപോയി. വരാനിരിക്കുന്ന ഒരു വിഐപി ഗസ്റ്റിന് വഴങ്ങിക്കൊടുക്കാനുള്ള പുൽക്കിതിന്റെ ആവശ്യം അങ്കിത ശക്തമായി നിരസിച്ചു. തുടർന്നുണ്ടായ തർക്കം സംഘർഷമായി. രംഗം ശാന്തമാക്കാനെന്ന വ്യാജേന പുൽക്കിത്, സൗരഭ്, അങ്കിത് ഗുപ്ത എന്നിവർ ചേർന്ന് അങ്കിതയെ ബൈക്കിൽ പുറത്തുകൊണ്ടുപോയി. ഋഷികേശിലെ ചില്ലാ കനാലിന്റെ വിജനമായ ഭാഗത്തുവെച്ച് തർക്കം തുടർന്നു.
റിസോർട്ടിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തുപറയുമെന്ന് അങ്കിത ഉറക്കെ വിളിച്ചുപറഞ്ഞപ്പോൾ, ആ വാക്കുകൾ അവളുടെ മരണവിളിയായി. രോഷം പൂണ്ട പുൽക്കിത് അവളെ ഒഴുകുന്ന കനാലിലെ തണുത്ത വെള്ളത്തിലേക്ക് തള്ളിയിട്ടു. ജീവന് വേണ്ടി കൈകാലിട്ടടിച്ച ആ പെൺകുട്ടിയെ നോക്കി അവർ നിന്നു. ഒടുവിൽ, ആ 19-കാരി ആഴങ്ങളിലേക്ക് മറഞ്ഞു.
കൊലപാതകത്തിന് ശേഷം മൂവരും റിസോർട്ടിൽ തിരിച്ചെത്തി, അങ്കിത മുറിയിലുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. പിറ്റേന്ന് രാവിലെ പുൽക്കിത് തന്നെ ‘കാണാതായ’ പരാതിയുമായി രംഗത്തെത്തി. പിന്നീട് അങ്കിതയുടെ അച്ഛൻ റവന്യൂ പോലീസ് ഓഫീസിൽ പരാതി നൽകിയെക്കിലും ഉദ്യോഗസ്ഥൻ കേസെടുക്കാൻ തയ്യാറാകാതിരുന്നത് രാഷ്ട്രീയ സ്വാധീനം മൂലമായിരുന്നു.
എന്നാൽ, അങ്കിതയുടെ തിരോധാനം നാട്ടുകാർക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായതോടെ കേസ് സാധാരണ പോലീസിന് കൈമാറി. ലക്ഷ്മൺ ജൂല പോലീസ് നടത്തിയ അന്വേഷണത്തിൽ നിർണ്ണായകമായ സിസിടിവി ദൃശ്യം ലഭിച്ചു: നാലുപേർ പോകുന്നതും, എന്നാൽ മൂന്നുപേർ മാത്രം തിരിച്ചുവരുന്നതും.
പോലീസ് കസ്റ്റഡിയിലായ പ്രതികൾ കുറ്റം സമ്മതിച്ചപ്പോൾ, ഉത്തരാഖണ്ഡ് ജനത വികാരഭരിതരായി. സെപ്റ്റംബർ 24-ന്, ചില്ലാ കനാലിൽ നിന്ന് ആ നിർഭാഗ്യവതിയായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ക്രൂരതയുടെ ആഴം വ്യക്തമാക്കി. അങ്കിതയുടെ മരണം സംസ്ഥാനത്ത് വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചു. ജനക്കൂട്ടം ‘വനന്തര’ റിസോർട്ടിന്റെ ഒരു ഭാഗം തകർത്തു. പണക്കൊഴുപ്പിനെതിരായ ജനങ്ങളുടെ രോഷമായിരുന്നു തെരുവുകളിൽ ആളിപ്പടർന്നത്.
ഒടുവിൽ, രണ്ട് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, 2025 മെയ് 30-ന് കോടതി വിധി പറഞ്ഞു. പുൽക്കിത് ആര്യ, സൗരഭ് ഭാസ്കർ, അങ്കിത് ഗുപ്ത എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ.
ഹിമാലയൻ കാറ്റുകൾക്കിടയിൽ, തന്റെ ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി ജീവൻ വെടിഞ്ഞ അങ്കിത ഭണ്ഡാരി എന്ന പെൺകുട്ടി, ഇന്ന് പണക്കൊഴുപ്പിനും അധികാരഗർവ്വിനും എതിരെയുള്ള ചെറുത്തുനിൽപ്പിന്റെ പ്രതീകമാണ്. അവളുടെ ഓർമ്മകൾ ‘വനന്തര’ എന്ന പേരിനൊപ്പം ഒരു വിങ്ങലായി എന്നെന്നും നിലനിൽക്കും.
















