പ്രണയം മനോഹരമാണ്, പക്ഷേ ചില പ്രണയങ്ങൾ അതിരുകൾ ഭേദിക്കുമ്പോൾ അത് വലിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കും. പ്രണയബന്ധങ്ങളെത്തുടർന്ന് ജീവൻ നഷ്ടമാകുന്നവരുടെ കഥകൾ നമ്മൾ ദിനംപ്രതി കേൾക്കാറുണ്ട്. എന്നാൽ 2021 ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന ഈ സംഭവം, ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന ചോദ്യം നമ്മുടെ മനസ്സിൽ ഒരു നിമിഷം ഉയർത്തും.
ഇവിടെ ഒരു എടുത്തുചാട്ടത്തിൻ്റെയും അനിയന്ത്രിതമായ കോപത്തിൻ്റെയും പേരിൽ ഇല്ലാതായത് 19 വയസ്സുള്ള ഒരു യുവാവിൻ്റെ ജീവിതമാണ്. മകളോടുള്ള അതിരുവിട്ട വാത്സല്യവും സ്വന്തം വീട്ടിലെ അധികാരബോധവും ഒരു പിതാവിനെ കൊലപാതകിയാക്കി മാറ്റിയപ്പോൾ, തകർന്നടിഞ്ഞത് രണ്ട് കുടുംബങ്ങളുടെ സ്വപ്നങ്ങളായിരുന്നു. ഒരു നിമിഷത്തെ പക എങ്ങനെയാണ് ഒരു കൊടുംദുരന്തമായി മാറിയത്? ആ ഭയത്തിൻ്റെ രാത്രിയിൽ പേട്ടയിലെ ‘ഏദൻ’ വീട്ടിൽ സംഭവിച്ചതെന്താണ്?
2021 ഡിസംബർ 29. തിരുവനന്തപുരം നഗരം, പുലർച്ചെ രണ്ട് മണി. എല്ലാവരും ഉറങ്ങിയപ്പോഴും ‘ഏദൻ’ എന്ന ഇരുനില വീട് മാത്രം ഉറങ്ങിയില്ല. ഒരു വർഷം മുൻപ് പ്രവാസം മതിയാക്കി നാട്ടിലെത്തിയ ലാലൻ എന്ന വീട്ടുടമയുടെ മനസിലെ അശാന്തി ആ വീടിനെ മൂടിയിരുന്നു . സ്വന്തം വീടിനെ തന്നെ ഒരു കുരുതിക്കളമാക്കാൻ വിധിക്കപ്പെട്ടതുപോലെയായിരുന്നു ആ രാത്രി.
സംഭവങ്ങൾക്ക് തുടക്കമിട്ടത് അനീഷ് ജോർജ് എന്ന പത്തൊമ്പതുകാരനായിരുന്നു. തൊട്ടടുത്ത ലൈനിലെ തോമസിന്റെയും സൂസന്റെയും മകൻ. നാലാഞ്ചിറ ബഥനി കോളേജിലെ ബികോം വിദ്യാർത്ഥി. പള്ളിയിലെ ഗായകസംഘത്തിൽ വെച്ചാണ് റോയിയും ലാലന്റെ മകളും തമ്മിൽ അടുക്കുന്നത്. ആ സൗഹൃദം വളർന്ന് തീവ്രമായ പ്രണയമായി മാറി. എന്നാൽ പ്രായപൂർത്തിയാകാത്ത മകൾക്ക് പിന്നാലെ അനീഷ് നടക്കുന്നതിൽ ലാലൻ അസ്വസ്ഥനായിരുന്നു.
സംഭവം നടക്കുന്ന രാത്രി, ഡിസംബർ 29-ന്, അനീഷ് ജോർജും ആ പെൺകുട്ടിയും രാത്രി 11 മണി മുതൽ പുലർച്ചെ 1:30 വരെ ഫോണിൽ സംസാരിച്ചു. ഫോൺ വെച്ച ഉടനെ, അവൻ പ്ര സാഹസികം കാണിക്കാനായി പുറപ്പെട്ടു. പ്രണയിനിയെ കാണാൻ ആയി അവൻ സന്തോഷിച്ച പോയപ്പോൾ അവൻ അറിഞ്ഞിരുന്നില്ല തന്റെ മരണത്തിലേക്ക് ഉള്ള പോക്കാണെന്ന്.
വളരെ സാഹസികമായി അനീഷ് ‘ഏദൻ’ ലക്ഷ്യമാക്കി നടന്നു. വീടിന് പിന്നിലെ വയലിലൂടെ, ചതുപ്പുകൾ താണ്ടി, മതിൽ ചാടി അവൻ ആ വീട്ടിലെത്തി. രഹസ്യമായി കാണാനുള്ള അവരുടെ ആഗ്രഹം തീവ്രമായിരുന്നു. മുൻകൂട്ടി ധാരണയുണ്ടായിരുന്നതുപോലെ, പെൺകുട്ടി വീടിന്റെ പിൻവാതിൽ തുറന്നിട്ടിരുന്നു. അനീഷ് പതുങ്ങിപ്പതുങ്ങി വീടിന്റെ രണ്ടാം നിലയിലെ പെൺകുട്ടിയുടെ മുറിയിലെത്തി.
എന്നാൽ മുറിയിൽ നിന്നുള്ള നേരിയ അനക്കം ലാലന്റെ ഉറക്കം കെടുത്തി. സംശയം അയാളുടെ മനസിലേക്ക് തീപ്പൊരിപോലെ വീണു. ഉടൻ തന്നെ ലാലൻ എഴുനേറ്റ് മകളുടെ മുറിയിൽ ചെന്നു. വാതിലിൽ മുട്ടി, മറുപടിയില്ല. കുറെ തവണ കൊട്ടിയിട്ടും കതക് തുറക്കാൻ മകളും അനീഷും തയ്യാറാകാതെ വന്നപ്പോൾ, ലാലന്റെ ഉള്ളിലെ കോപം അണപൊട്ടി ഒഴുകി. ദേഷ്യം കൊണ്ട് ലാലൻ ഉടനെ താഴത്തെ നിലയിൽ പോയി ഒരു കറിക്കത്തിയുമായി തിരിച്ചെത്തി.
വാതിൽ വീണ്ടും കൊട്ടിയിട്ടും തുറക്കാതെ വന്നപ്പോൾ, പ്രതികാരദാഹിയായ ഒരു പിതാവിനെപ്പോലെ, സർവ്വ ശക്തിയുമെടുത്ത് ലാലൻ ആ വാതിൽ ചവിട്ടിപ്പൊളിച്ചു. മുന്നിൽ ഭയന്നുവിറച്ച് നിൽക്കുന്ന അനീഷ് . രക്ഷപ്പെടാനായി ഓടിയ അനീഷിനെ ലാലൻ കാലിൽ തട്ടിവീഴ്ത്തി. തടയാൻ വന്ന ഭാര്യയുടെയും മകളുടെയും നിലവിളികൾ അവഗണിച്ചുകൊണ്ട്, നിലത്തു വീണ അനീഷിന്റെ നെഞ്ചിലേക്ക് അയാൾ കത്തിയ കുത്തിയിറക്കി. വീണ്ടും എഴുന്നേറ്റ് ഓടാൻ ശ്രമിച്ച അനീഷിന്റെ മുതുകിലും ആ പകയുടെ കഠാര ആഞ്ഞുകുത്തി. ഒടുവിൽ രക്തത്തിൽ കുളിച്ച് ആ പത്തൊമ്പതുകാരൻ വേദനയോടെ അവിടെ പിടഞ്ഞുവീണു.
കൃത്യം നിർവ്വഹിച്ച ശേഷം ലാലൻ വളരെ തന്ത്രപരമായി പ്രവർത്തിച്ചു. ചോരയിൽ കുതിർന്ന കത്തി വാട്ടർ മീറ്ററിന് മുകളിൽ ഒളിപ്പിച്ചു. ഭയന്നുവിറച്ച ഭാര്യയെയും മക്കളെയും ബന്ധുവീട്ടിലേക്ക് നിർബന്ധിച്ച് മാറ്റി. ശേഷം നേരെ പേട്ട പോലീസ് സ്റ്റേഷനിലേക്ക് ചെന്ന് കള്ളം പറഞ്ഞു: “എന്റെ വീട്ടിൽ ഒരു കള്ളൻ കയറി, പിടികൂടാൻ ശ്രമിച്ചപ്പോൾ അവന് പരിക്കേറ്റു…”
പോലീസ് പാഞ്ഞെത്തി. എന്നാൽ മുറിയിൽ കണ്ട കാഴ്ചകളും, ഒരു പൂട്ടുപോലും പൊളിക്കാത്ത വാതിലും, മരിച്ചുകിടക്കുന്നത് അയൽവാസിയായ പയ്യനാണെന്ന സത്യവും പോലീസിൽ സംശയം ജനിപ്പിച്ചു. നിയമം അനുശാസിക്കുന്ന രീതിയിൽ പോലീസ് പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്.
അത് കള്ളനല്ല, താൻ വാതിൽ തുറന്നു കൊടുത്ത കാമുകനായിരുന്നുവെന്ന് ആ മകൾ വിറയലോടെ മൊഴി നൽകി. അച്ഛൻ കതക് പൊളിച്ച് റോയിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അവൾ സാക്ഷ്യം പറഞ്ഞു. വാട്ടർ മീറ്ററിൽ ഒളിപ്പിച്ച കത്തിയും അവൾ കാണിച്ചുകൊടുത്തു.
’മകൾ ഉള്ള മുറിയിൽ അന്യപുരുഷനെ കണ്ടപ്പോൾ നിയന്ത്രണം വിട്ടുപോയെന്നായിരുന്നു’ ലാലന്റെ ന്യായീകരണം. എന്നാൽ കൊലപാതകത്തിന് ശേഷമുള്ള അയാളുടെ ഓരോ നീക്കവും ആസൂത്രിതമായിരുന്നു എന്ന് പോലീസ് കണ്ടെത്തി.
അങ്ങനെ, 2022 മാർച്ചിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 30 സാക്ഷികളുള്ള ആ കേസിൽ പത്താമത്തെ സാക്ഷി, സ്വന്തം അച്ഛനെതിരെ മൊഴി നൽകിയ ആ മകൾ തന്നെയായിരുന്നു. ഒരു നിമിഷത്തെ അതിരുവിട്ട വാത്സല്യവും പകയും കാരണം അനീഷ് ജോർജിന്റെ ജീവിതം മാത്രമല്ല പൊലിഞ്ഞത്.
ഒരു കുടുംബത്തിന് അവരുടെ മകനെ നഷ്ടപ്പെട്ടു, മറ്റൊരു കുടുംബത്തിലെ മകൾക്ക് സ്വന്തം അച്ഛനെ നിയമത്തിന് മുന്നിൽ ഒറ്റപ്പെടുത്തേണ്ടി വന്നു. പ്രണയം പൂവണിയേണ്ടിയിരുന്ന ഒരു മനസ്സ്, പകയുടെ കഠാരയിൽ അവസാനിച്ചപ്പോൾ ബാക്കിയായത് തീരാത്ത കണ്ണീരും തകർന്നടിഞ്ഞ സ്വപ്നങ്ങളും മാത്രമാണ്.
















