വീട് ലഭിച്ചവരില്‍ 95 ശതമാനവും സ്വന്തമായി ഭൂമിയുള്ളവരാണ്. വാസയോഗ്യമോ അല്ലാത്തതോ ആയ വീട് പൊളിച്ചു മാറ്റിയാണ് പുതിയ വീടുകള്‍ നിര്‍മ്മിച്ചത്. ഭൂരഹിതര്‍ക്കായുള്ള നഗരങ്ങളിലെ ഫ്‌ളാറ്റ് സമുച്ചയ പദ്ധതി പ്രകാരം വാസസ്ഥലം ലഭിച്ചത് 18000 പേര്‍ക്ക് മാത്രമാണ്. റേഷന്‍ കാര്‍ഡോ മേല്‍വിലാസമോ ഇല്ലാത്തവരും വാടക വീട് ബന്ധു ഗൃഹം, പുറമ്പോക്ക് എന്നിവിടങ്ങളില്‍ കഴിയുന്നവരുമായവര്‍ ലൈഫ് മിഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.
2017ല്‍ 6.25 ലക്ഷം പേരും 2021-ല്‍ 5.5 ലക്ഷം പേരും ലൈഫ് മിഷന്‍ ഗുണഭോക്ത പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും ഇതിനകം വീട് ലഭിച്ചത് 4,24,800 പേര്‍ക്കു മാത്രമാണ്. അതായത്, പകുതിയില്‍ താഴെ.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കിയത് 2.95 ലക്ഷം വീടുകളാണ്. ഇവയില്‍ 50000 വീടുകള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങി വെച്ചതാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ പൂര്‍ത്തിയാക്കിയത് ഒന്നര ലക്ഷത്തോളം വീടുകള്‍ മാത്രമാണ്. ഒരു ലക്ഷത്തോളം വീടുകള്‍ പണി തീരാത്ത അവസ്ഥയിലും. 400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ലൈഫ് മിഷന്‍ വീടുകള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്നത് 4 ലക്ഷം രൂപയാണെങ്കില്‍ ഇപ്പോള്‍ നിര്‍മ്മാണത്തിന് 7 ലക്ഷം രൂപയോളം വേണ്ടി വരുന്നു. ബാക്കി തുക കടം വാങ്ങിയവര്‍ തിരിച്ചടയ്ക്കാനാവാതെ കടക്കെണിയിലാണ്. ഫ്‌ളാറ്റുകള്‍ക്ക് ഭൂമി സര്‍ക്കാര്‍ കണ്ടെത്തിയാലും ഒരു ഫ്‌ളാറ്റിന് 12 ലക്ഷമെങ്കിലും മുടക്കേണ്ടി വരുന്നതുകൊണ്ട് നഗരങ്ങളിലെ പ്ലാറ്റ് നിര്‍മ്മാണം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
4 ലക്ഷം രൂപ ചെലവിടുന്ന ലൈഫ് വീടിന്റെ സര്‍ക്കാര്‍ വിഹിതം ഒരു ലക്ഷം രൂപ മാത്രമാണ്. 80000 രൂപ തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ടില്‍ നിന്നാണ് നല്‍കുന്നത്. ഹഡ്‌കോയില്‍ നിന്നും കടമെടുത്ത 2.2 ലക്ഷം രൂപ അഞ്ചു വര്‍ഷത്തിനുള്ളില്‍ തിരിച്ചടക്കേണ്ടത് പുതിയ പഞ്ചായത്തുകളും നഗരസഭകളുമാണ്. ലൈഫ് മിഷന്‍ കടം ഭാവിയില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളെയും വന്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ലൈഫ് മിഷന്‍
നിലവില്‍ നടപ്പിലാക്കികൊണ്ടിരിയ്ക്കുന്ന മറ്റ് ഭവന പദ്ധതികളെ സംയോജിപ്പിച്ച് ലൈഫ് മിഷന്റെ കീഴില്‍ കൊണ്ടുവന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്വന്തമായി ഭൂമിയില്ലാത്ത ഭവന രഹിതര്‍, വാസയോഗ്യമല്ലാത്ത ഭവനമുള്ളവര്‍, തീരദേശ മേഖലയിലോ തോട്ടം മേഖലയിലോ പുറമ്പോക്കിലോ താല്കാലിക ഭവനമുള്ളവര്‍, ഭൂമിയുള്ള ഭവനരഹിതര്‍ എന്നിവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. തദ്ദേശ സ്വയംഭരണ സ്ഥാപങ്ങുടെ പക്കലുള്ള ഭവനരഹിതരുടെ വിവരങ്ങളും 2011ലെ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് (എസ്.ഇ.സി.സി) പ്രകാരം ലഭ്യമായ ഭവനരഹിതരുടെ പട്ടികയും സൂചകങ്ങളായെടുത്ത് നടത്തുന്ന സര്‍വേയിലൂടെയാണ് പ്രധാനമായും ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ഇങ്ങനെ കണ്ടെത്തുന്ന ഗുണഭോക്താകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ഗണനാ മാനദണ്ഡം അനുസരിച്ച് ഭവനങ്ങള്‍ ഒരുക്കി നല്‍കുന്നു. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ചുനല്‍കുന്ന ഭവനങ്ങള്‍ വാടകയ്ക്ക് നല്‍കുവാനോ കൈമാറ്റംചെയ്യാനോ അനുവാദമില്ല. എന്നാല്‍ പ്രതിമാസം നിശ്ചിത തുക മുടക്കം കൂടാതെ മടക്കി നല്‍കി 15 മുതല്‍ 20 വര്‍ഷങ്ങള്‍ക്കുശേഷം ഈ വീട് സ്വന്തമാക്കാനാകും.
അഴിമതി ആരോപണം
റെഡ് ക്രസന്റുമായി ബന്ധപ്പെട്ട പണമിടപാടില്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിന്റെ (2010) ലംഘനം നടന്നതായി മുന്‍ എം.എല്‍.എ. അനില്‍ അക്കരകൊച്ചി യൂണിറ്റിലെ സി.ബി.ഐ. എസ്പിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തു. ഈ പരാതിയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ സിബിഐ നേരത്തേ ശേഖരിക്കാന്‍ ആരംഭിച്ചിരുന്നു. 20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായാണ് ആരോപണം. ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിനായി നിലവില്‍ ഭരണത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ തന്നെ കീഴിലുള്ള വിജിലന്‍സ് അന്വേഷണം കൊണ്ട് യഥാര്‍ഥ വസ്തുത ലഭിക്കില്ലെന്നു ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സി.ബി.ഐയുടെ കൊച്ചിയിലെ ആന്റി കറപ്ഷന്‍ യൂണിറ്റാണ് ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയ ചട്ടലംഘന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. വടക്കാഞ്ചേരിയില്‍ 2.17 ഏക്കറില്‍ 140 ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ 2019 ജൂലൈ 11ന് റെഡ് ക്രസന്റുമായി ധാരണയിലെത്തി. ഇന്ത്യന്‍ വിദേശനാണ്യ വിനിമയ നിയമപ്രകാരം വിദേശരാജ്യങ്ങളുമായുള്ള സംസ്ഥാനങ്ങളുടെ കരാറിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. ഈ അനുമതി ഇല്ലാതെ കരാറുണ്ടാക്കാന്‍ കോണ്‍സുലേറ്റിനും പദ്ധതിയുടെ നിര്‍മ്മാണ കമ്പനിയായ യൂണിടാക്കിനും അധികാരമില്ല.
നിലവിലെ ധാരണാപത്രത്തിന്റെ ഉപവകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാരും റെഡ് ക്രസന്റും ചേര്‍ന്നാണ് നിര്‍മ്മാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ ധാരണാപത്രവും നിയമവും മറികടന്ന് യൂണിടാക്ക് എന്ന കമ്പനിയ്ക്ക് നിര്‍മ്മാണക്കരാര്‍ നല്‍കി. കോണ്‍സുലേറ്റ് ജനറലും യൂണിടാക്കുമാണ് ഈ കരാറില്‍ ഒപ്പുവച്ചത്. നിലവിലുണ്ടായിരുന്ന ധാരണാപത്രത്തില്‍ ഒപ്പിട്ട കേരളസര്‍ക്കാരോ സര്‍ക്കാര്‍ ധാരണയിലെത്തിയ റെഡ് ക്രസന്റോ ഈ നിര്‍മാണക്കരാറില്‍ കക്ഷിയായിരുന്നില്ല.
ഇതുവരെ എത്ര വീടുകള്‍ നല്‍കി
സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ (LIFE Mission) പദ്ധതിയിലൂടെ 4,76,076 വീടുകളുടെ നിര്‍മ്മാണം 2026 ജനുവരി വരെ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. 2026 ഫെബ്രുവരി മാസത്തോടെ പൂര്‍ത്തിയായ വീടുകളുടെ എണ്ണം 5 ലക്ഷം കടക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ 1,24,471 വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതുവരെ ആകെ 6,00,547 വീടുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. 2026-ഓടെ ആകെ 6.5 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓരോ വീടിനും സാധാരണയായി 4 ലക്ഷം രൂപയും പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 6 ലക്ഷം രൂപയുമാണ് സഹായമായി നല്‍കുന്നത്. ഈ പദ്ധതിക്കായി ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ഏകദേശം 19,127.47 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
CONTENT HIGH LIGHTS; Where are the houses for the landless?: Life Mission has not provided houses to 4 lakh landless people; 95 percent of those who have received houses are alleged to own land
















