കൊലപാതക വാർത്തകൾ പതിവു കാഴ്ചകളായി മാറുന്ന നമ്മുടെ നാട്ടിൽ, മനുഷ്യ മനസ്സാക്ഷിയെ അപ്പാടെ തകർത്തു കളഞ്ഞ ഒരു കൊലപാതക പരമ്പരയുണ്ടായിരുന്നു. ‘മനുഷ്യൻ’ എന്ന വാക്കിന് പോലും അർഹരല്ലാത്ത, ക്രൂരതയുടെ മുഖമുള്ള മൂന്ന് സ്ത്രീകൾ! നിഷ്കളങ്കരായ പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുന്നത് വെറും വിനോദമായി കണ്ടിരുന്ന ആ രാക്ഷസരൂപികളുടെ ഇരകൾ, ഒന്നും അറിയാത്ത പിഞ്ചുകുഞ്ഞുങ്ങളായിരുന്നു എന്നതാണ് ആ ക്രൂരതയുടെ ആഴം വർദ്ധിപ്പിക്കുന്നത്.
ദാരിദ്ര്യത്തിന്റെ മുഖംമൂടിയണിഞ്ഞ്, നാസിക് നഗരത്തിന്റെ ഇടവഴികളിൽ അവർ നടത്തിയത് ചോരയുറയുന്ന കൊടുംക്രൂരതകളായിരുന്നു. മോഷണത്തിനിടയിൽ പിടിയിലാകുമെന്ന് ഭയക്കുമ്പോൾ രക്ഷപെടാനുള്ള ഒരു ‘മറ’യായിട്ടാണ് അവർ കുഞ്ഞുങ്ങളെ കണ്ടിരുന്നത്. സ്വന്തം ലാഭത്തിനായി പിഞ്ചുബാല്യങ്ങളെ ഇഞ്ചിഞ്ചായി കൊന്നുതള്ളിയ, ആ നിലവിളികൾ ആസ്വദിച്ച ആ മൂന്ന് സ്ത്രീകളുടെ കഥ കേട്ടാൽ ഇന്നും നാസിക് നഗരം ഭീതിയോടെ വിറയ്ക്കും.
നാസിക്കിലെ തെരുവുകളിൽ ഭിക്ഷാടകരെപ്പോലെ അലഞ്ഞിരുന്ന മൂന്നു സ്ത്രീകളായിരുന്നു അഞ്ജനാഭായിയും മക്കളായ സീമയും രേണുകയും. ഭിക്ഷാടനം എന്ന പേരിൽ അവർ സത്യത്തിൽ ഇരകളെ തേടി നടന്ന വേട്ടക്കാരായിരുന്നു. പിടിച്ചുപറിയും മോഷണവും ആയിരുന്നു ഇരുട്ടായാൽ അവരുടെ പ്രധാന കലാപരിപാടി. ജീവിക്കാൻ ആയി അവർ കണ്ടെത്തിയ വഴി ആയിരുന്നു ഇത്. മറഞ്ഞിരുന്നു മറ്റുള്ളവരെ ആക്രമിച്ചു പണം സ്വർണവും തട്ടുക എന്നത് ആയിരുന്നു ഈ അമ്മയുടെയും മക്കളുടെയും പ്രധാന പരുപാടി.
അങ്ങനെ ഒരിക്കൽ ഒരു മോഷണത്തിനിടെ നാട്ടുകാരുടെ കൈയിൽ കിട്ടുമെന്നുറപ്പായപ്പോൾ, അവരുടെ കൈയിലിരുന്ന കുഞ്ഞിനെ വായുവിൽ ഉയർത്തിക്കാട്ടി നാട്ടുകാരുടെ സഹതാപം മുതലെടുത്ത് അവർ രക്ഷപെട്ടു. ആ നിമിഷം അവരുടെ തലയിൽ ആ ക്രൂരബുദ്ധി തെളിഞ്ഞു—”കുട്ടികൾ നമുക്ക് സംരക്ഷണമൊരുക്കുന്ന കവചങ്ങളാണ്”. പക്ഷേ സ്വന്തം കുട്ടികൾ മാത്രം പോരായിരുന്നു അവർക്ക്. അതോടെ തെരുവോരങ്ങളിൽ ഉറങ്ങിക്കിടക്കുന്ന പിഞ്ചു പൈതങ്ങളെ അവർ തട്ടിക്കൊണ്ടുപോകാൻ തുടങ്ങി.
അവരുടെ ക്രൂരതയ്ക്ക് ഏറ്റവും വലിയ ഇരയായ സന്തോഷ് എന്ന ആറുമാസം പ്രായമുള്ള കുഞ്ഞായിരുന്നു. ആ കുഞ്ഞിന്റെ അവസ്ഥ ഏതൊരു കൽനെഞ്ചുള്ളവനെയും കരയിക്കുന്നതാണ്. ഒരു മോഷണശ്രമം പാളിയപ്പോൾ രക്ഷപെടാനായി സീമ ആ കുഞ്ഞിനെ ഒരു കല്ലിലേക്ക് വലിച്ചു എറിഞ്ഞു. കുഞ്ഞിന്റെ തല തകർന്ന് ചോരയൊഴുകുന്നത് കണ്ട് പരിഭ്രമിച്ച ജനക്കൂട്ടം വഴിമാറിക്കൊടുത്തു. അങ്ങനെ അവർ അവിടെ നിന്നും രക്ഷപെട്ടു. എന്നാൽ തലപൊട്ടി വയ്യാതായ ആ കുഞ്ഞു അവർക്ക് പിന്നീട് ഒരു ഭാരമായി.
അങ്ങനെ ഒരിക്കൽ തങ്ങളുടെ ഒളിത്താവളത്തിൽ വെച്ച്, ആ കുഞ്ഞു വേദന കാരണം നിലവിളിച്ചു കരഞ്ഞു. എന്നാൽ ക്രൂര മനസ്സുമായി നടന്ന അവർക്ക് ആ കുഞ്ഞിന്റെ നിലവിളി അസഹ്യം ആയി തോന്നുകയും ആ കുഞ്ഞിനെ കൊണ്ട് ഇനി ഗുണം ഇല്ലെന്നും തോന്നുകയും ചെയ്തു. ആ തോന്നൽ ചെന്നെത്തിയത് കൊടും ക്രൂരതയിലേക്കായിരുന്നു.
നിലവിളി നിർത്താനായി അവർ ഒരു ഇരുമ്പുവടികൊണ്ട് അതിന്റെ തല തല്ലിപ്പൊളിച്ചാണ് അവർ ആ പിഞ്ചുജീവനെ ഇല്ലാതാക്കിയത്. ആ കുഞ്ഞു അടികൊണ്ടു നിലവിളിച്ചപ്പോൾ ആ നിലവിളി അവർക്ക് വെറും സംഗീതം മാത്രമായിരുന്നു.
സ്വന്തം ചോരയിലുള്ളവരോട് പോലും അവർക്ക് കരുണയുണ്ടായിരുന്നില്ല. അഞ്ജനാഭായിയുടെ മുൻഭർത്താവ് മോഹൻ ഗാവിറ്റിനോടുള്ള പക തീർക്കാൻ അവർ കണ്ടെത്തിയ വഴി അതിക്രൂരമായിരുന്നു. അയാളുടെ രണ്ടാം ഭാര്യയിലുണ്ടായ ഒൻപതുമാസം പ്രായമുള്ള ക്രാന്തി എന്ന പെൺകുഞ്ഞിനെ അവർ തട്ടിക്കൊണ്ടുപോയി.
ആ കുഞ്ഞിനെ അവർ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ജഡം ഒരു പറമ്പിൽ ഉപേക്ഷിച്ചു. കുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊല്ലുന്നതും, സ്റ്റെയർകെയ്‌സിൽ നിന്ന് താഴേക്ക് എറിയുന്നതും ആ സ്ത്രീകൾക്ക് ഒരു രസമായിരുന്നു. മനുഷ്യത്വം അല്പം പോലും സ്പർശിക്കാത്ത ആ വീടിനുള്ളിൽ എത്രയെത്ര ജീവനുകളാണ് പൊലിഞ്ഞുപോയതെന്ന് ഇന്നും ലോകത്തിന് കൃത്യമായി അറിയില്ല.
എന്നാൽ പാപം എപ്പോഴും മൂടിവെക്കാനാവില്ലല്ലോ. ക്രാന്തി ഗാവിറ്റിന്റെ അപ്രത്യക്ഷമാകൽ അന്വേഷിച്ചെത്തിയ ഇൻസ്പെക്ടർ മാധവറാവു കാലെ എന്ന ധീരനായ ഓഫീസർ ആ അദൃശ്യ നിഴലുകളെ പിടികൂടി. 1996 നവംബർ 19-ന് അവർ അറസ്റ്റിലായി. അഞ്ജനാഭായി വിചാരണക്കിടെ ജയിലിൽ വെച്ച് മരണപ്പെട്ടെങ്കിലും, സീമയെയും രേണുകയെയും അവർ ചെയ്ത പാപം അനുഭവിക്കാനായി ജീവനോടെ നിന്നു. 2001-ൽ കോടതി അവർക്ക് വധശിക്ഷ വിധിച്ചു. ഇന്ത്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന അപൂർവ്വം സ്ത്രീകളായി അവർ മാറി.
2014-ൽ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി കൂടി അവരുടെ ദയാഹർജി തള്ളിയതോടെ, നീതിയുടെ വാളിൽ നിന്ന് രക്ഷപെടാൻ അവർക്ക് വഴികളില്ലാതായി. പൂനെയിലെ യെർവാഡ ജയിലിന്റെ ഇരുമ്പഴിക്കുള്ളിൽ തങ്ങളുടെ അവസാന നിമിഷം കാത്തിരിക്കുകയാണ് ആ സഹോദരിമാർ. ഇന്നും നാസിക്കിലെ പഴയ ഇടവഴികളിൽ ആ രാത്രികളുടെ ഭീകരത മായാതെ നിൽക്കുന്നു. കൊല്ലപ്പെട്ട ആ കുഞ്ഞുങ്ങളുടെ പഴയ വസ്ത്രങ്ങൾ ആ വീടിനുള്ളിൽ നിന്ന് കണ്ടെടുത്തപ്പോൾ തകർന്നുപോയത് ഒരു നാടിന്റെയാകെ ഹൃദയമായിരുന്നു.
















