പ്രണയം ഒരിക്കലും ഒരു മരണവാറന്റാകരുത്. ചേർത്തുപിടിക്കലുകളെക്കാൾ ഉപേക്ഷിച്ചു പോകലുകൾക്ക് പകയുടെ കയ്പ്പുള്ള കാലമാണിത്. പരസ്പരം കണ്ട സ്വപ്നങ്ങളും പങ്കുവെച്ച വാഗ്ദാനങ്ങളും പാതിവഴിയിൽ മുറിഞ്ഞുപോകുമ്പോൾ, ആ വേദനയെ അതിജീവിക്കുന്നതിന് പകരം ആയുധമെടുക്കാൻ പ്രേരിപ്പിക്കുന്ന മനഃശാസ്ത്രം എത്ര ഭീകരമാണ്!
കോയമ്പത്തൂരിലെ ഐശ്വര്യ എന്ന പെൺകുട്ടിയുടെ ജീവിതം പൊലിഞ്ഞത് അത്തരമൊരു ക്രൂരമായ പകയുടെ ഇരയായാണ്. പ്രണയിച്ചതിന്റെ പേരിൽ, ഒടുവിൽ ആ ബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ പേരിൽ ഒരു പെൺകുട്ടിയുടെ ജീവൻ കവർന്നെടുക്കുമ്പോൾ തകരുന്നത് ഇരു കുടുംബത്തിന്റെ സ്വപ്നങ്ങൾ കൂടിയാണ്. സ്നേഹത്തിന് പകരം ചോര കൊണ്ട് പ്രതികാരം ചെയ്ത സംഭവം.
കോയമ്പത്തൂർ പേരൂർ എം.ആർ ഗാർഡനിൽ ആയിരുന്നു ഐശ്വര്യയുടെ വീട്. അടിയാളൂർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിനി. വീട്ടിൽ നിന്നും കോളേജിലേക്കുള്ള ആ ചെറിയ ദൂരം നടന്നു തീർക്കുമ്പോൾ തന്റെ ജീവിതത്തെ മാറ്റിമറിക്കാൻ പോകുന്ന ഒരു നിഴൽ തന്നെ പിന്തുടരുന്നുണ്ടെന്ന് ആ പാവം പെൺകുട്ടി അറിഞ്ഞിരുന്നില്ല. സാധാരണക്കാരായ മാതാപിതാക്കളുടെ വലിയ പ്രതീക്ഷയായിരുന്നു ആ പതിനെട്ടുകാരി.
ഐശ്വര്യ നിത്യവും നടന്നുപോകുന്ന വഴിയിലെ മോട്ടോർ വൈൻഡിങ് വർക്ക്ഷോപ്പിലായിരുന്നു രതീഷ് ജോലി ചെയ്തിരുന്നത്. ആദ്യ കാഴ്ചയിൽ തന്നെ രതീഷിന്റെ മനസ്സിൽ അവൾ ഇടംപിടിച്ചു. തുടക്കത്തിൽ അവന്റെ സാന്നിദ്യം അവൾ അവഗണിച്ചെങ്കിലും, നിഴലുപോലെ പിന്തുടർന്ന രതീഷിന്റെ സാമീപ്യം പതുക്കെ അവളിൽ സ്വാധീനം ചെലുത്തി. ആറു മാസത്തെ കാത്തിരിപ്പിനൊടുവിൽ ഒരു ചുവന്ന റോസാപ്പൂവിനും ചോക്ലേറ്റിനുമൊപ്പം അവൻ പ്രണയം കൈമാറിയപ്പോൾ, അത് ഒരു വലിയ ദുരന്തത്തിന്റെ തുടക്കമാണെന്ന് അവൾ തിരിച്ചറിഞ്ഞില്ല. ഒന്നര വർഷത്തോളം ആരും അറിയാതെ ആ പ്രണയം തുടർന്നു.
എല്ലാ രഹസ്യങ്ങളും എന്നെങ്കിലും വെളിച്ചത്തു വരുമല്ലോ. ഒരു തീയേറ്ററിൽ വെച്ച് ബന്ധുക്കൾ അവരെ ഒരുമിച്ച് കണ്ടതോടെ ഐശ്വര്യയുടെ പ്രണയം വീട്ടിലറിഞ്ഞു. മകളെ ജീവന് തുല്യം സ്നേഹിച്ച അച്ഛൻ ശക്തിവേലിന് അതൊരു കനത്ത ആഘാതമായിരുന്നു. മകളെ ഏറെ വിശ്വസിച്ച അച്ഛൻ സത്യം ആണോ താൻ കേട്ടതെന്ന് അറിയാനായി വീണ്ടും അന്വേഷിച്ചു. അപ്പോഴാണ് ഐശ്വര്യ രതീഷിനൊപ്പം ബൈക്കിൽ വരുന്ന വിവരം ഒക്കെ ശക്തിവേൽ അറിയുന്നതും തന്റെ മകൾ സ്നേഹിക്കുന്ന രതീഷ് വെറും 8000 രൂപക്ക് വർക്ക് ഷോപ്പിൽ ജോലി ചെയ്യുന്നതാണെന്നും അറിയുന്നത്.
എണ്ണായിരം രൂപ ശമ്പളത്തിന് പണിയെടുക്കുന്ന, ഉത്തരവാദിത്തമില്ലാത്ത ഒരു യുവാവ് തന്റെ മകളുടെ ജീവിതം എങ്ങനെ സുരക്ഷിതമാക്കും എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് മുന്നിൽ ഐശ്വര്യ തകർന്നുപോയി. “അച്ഛന്റെ മാനമാണോ അതോ നിന്റെ ജീവിതമാണോ വലുത്?” എന്ന ചോദ്യത്തിന് മുന്നിൽ അവൾ രതീഷിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചു.
തന്റെ പ്രണയത്തെ ഐശ്വര്യ തള്ളിക്കളഞ്ഞത് രതീഷിന് ഉൾക്കൊള്ളാനായില്ല. അവൾ അവനെ ഗൗനിക്കാതെയായതോടെ രതീഷിന്റെ ഉള്ളിൽ പ്രണയത്തിന് പകരം ക്രൂരമായ പക വളർന്നു. “നീ എന്നെ മറക്കണം” എന്ന് ഐശ്വര്യ ഉറപ്പിച്ചു പറഞ്ഞതും, അച്ഛൻ ശക്തിവേൽ അവനെ താക്കീത് ചെയ്തതും അവന്റെയുള്ളിലെ ഭ്രാന്തിനെ ഉണർത്തി. തനിക്ക് ലഭിക്കാത്ത ഐശ്വര്യ മറ്റാർക്കും ലഭിക്കരുത് എന്ന ക്രൂരമായ ചിന്തയിലേക്ക് അവൻ എത്തിച്ചേർന്നു.
2020 ജൂലൈ 17. രാത്രി പത്ത് മണിയോടെ മതിലുചാടി ഐശ്വര്യയുടെ വീട്ടിലേക്ക് രതീഷ് അതിക്രമിച്ചു കയറി. തന്നോട് സംസാരിക്കണമെന്ന് അവൻ വാശിപിടിച്ചു. എന്നാൽ ഐശ്വര്യ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ബഹളം കേട്ടെത്തിയ ശക്തിവേലിനെ കണ്ടതോടെ രതീഷ് നിയന്ത്രണം വിട്ടു. താൻ കരുതിയിരുന്ന മാരകമായ ആയുധം കൊണ്ട് അവൻ ആ പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ചു. മകളെ രക്ഷിക്കാൻ ശ്രമിച്ച അച്ഛനും കുത്തേറ്റു. ചോരയിൽ കുതിർന്ന ഐശ്വര്യയുടെ ജീവൻ അവിടെ വെച്ച് പൊലിഞ്ഞു.
കൃത്യം നിർവ്വഹിച്ച ശേഷം തൃശ്ശൂരിലേക്ക് ഒളിവിൽ പോയ രതീഷിനെ രണ്ടു ദിവസത്തിന് ശേഷം പോലീസ് പിടികൂടി. പോലീസിന് മുന്നിൽ നിൽക്കുമ്പോഴും അവനിൽ ഒട്ടും പശ്ചാത്താപമുണ്ടായിരുന്നില്ല. “എന്നെ ചതിച്ചവൾക്ക് ഇത് തന്നെയാണ് ശിക്ഷ” എന്നായിരുന്നു അവന്റെ മറുപടി. പ്രണയം എന്നത് ചേർത്തുപിടിക്കലാണെന്ന് അറിയാത്ത, സ്വാർത്ഥനായ ഒരു കൊലയാളിയുടെ ക്രൂരതയിൽ ഒരു കുടുംബത്തിന്റെ വിളക്കാണ് അണഞ്ഞുപോയത്.
















