മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ അന്ത്യത്തിന് ഇടയാക്കിയ വിമാനാപകടത്തിൽ തകർന്ന വിമാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ബോംബാർഡിയർ കമ്പനിയുടെ ലിർജെറ്റ് 45XR ശ്രേണിയിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ റൺവേ 11-ന്റെ തുടക്കത്തിൽ തകർന്നു വീഴുകയായിരുന്നു. ലാൻഡ് ചെയ്യാനുള്ള രണ്ടാമത്തെ ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്.
ബോംബാർഡിയർ ലിർജെറ്റ് 45XR മോഡൽ വിമാനം ആണ് ഇത്. VT-SSK എന്ന ഐഡന്റിഫിക്കേഷൻ നമ്പറിലുള്ള ചാർട്ടർ വിമാനം 2010-ലാണ് നിർമ്മിച്ചത്. പൈലറ്റുമാരടക്കം 9 പേരെ വഹിക്കാൻ ശേഷിയുള്ള വിമാനമാണിത്. മെയ്‌ഫെയർ ജെറ്റ്‌സ് DWC LLC (Mayfair Jets DWC LLC) ആണ് ഈ വിമാനം നിയന്ത്രിച്ചിരുന്നത്. വിഎസ്ആർ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (VSR Ventures Pvt. Ltd.) ആണ് ഇതിന്റെ ഓപ്പറേറ്റർമാർ. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (VIDP) കേന്ദ്രമാക്കിയാണ് ഈ വിമാനം പ്രവർത്തിച്ചിരുന്നത്.
രണ്ട് ഹണിവെൽ TFE731 (Honeywell TFE731) എൻജിനുകൾ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഏകദേശം 51,000 അടി ഉയരത്തിൽ വരെ പറക്കാൻ ശേഷിയുള്ള ഈ വിമാനത്തിന് മണിക്കൂറിൽ മാക് 0.78 മുതൽ 0.81 വരെ ഉയർന്ന വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും.
ഈ ബിസിനസ് ജെറ്റിന് 47 അടി വിസ്താരമുള്ള ചിറകുകളും (wingspan) ഏകദേശം 9,752 കിലോഗ്രാം ഭാരവുമുണ്ട്. കുറഞ്ഞ ദൂരത്തേക്കും ഇടത്തരം ദൂരത്തേക്കുമുള്ള യാത്രകൾക്കാണ് ഇത് പ്രധാനമായും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ന്യൂഡൽഹിയിലെ മഹിപാൽപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി പ്രൈവറ്റ് ജെറ്റ് ചാർട്ടറുകൾ, എയർ ആംബുലൻസ് (മെഡിക്കൽ ഇവാക്യുവേഷൻ), ഹെലികോപ്റ്റർ വാടകയ്ക്ക് നൽകൽ തുടങ്ങിയ സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇതിനു മുൻപും വിഎസ്ആർ വെഞ്ച്വേഴ്‌സിന്റെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമായ ഒരു ലിയർജെറ്റ് 45XR, തകർന്നുവീണിട്ടുണ്ട്. 2023 സെപ്റ്റംബർ 14-ന്, വിശാഖപട്ടണം വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പറന്നുയർന്ന് ലാൻഡിംഗ് നടത്തുന്നതിനിടെ ആയിരുന്നു ഈ അപകടം.
മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് റാലിക്കായി പോകുകയായിരുന്നു അജിത് പവാറും സംഘവും. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തകർന്നു വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അജിത് പവാറിനെ കൂടാതെ വിമാനത്തിൽ ഉണ്ടായിരുന്നു അഞ്ചുപേരും അപകടത്തിൽ മരിച്ചു. യന്ത്രതകരാറാണോ അതോ മോശം കാലാവസ്ഥയാണോ അപകടത്തിന് കാരണമായതെന്ന് കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം ലാൻഡിംഗിന് ശ്രമിക്കുമ്പോൾ ഉണ്ടായ തകരാറുകളെക്കുറിച്ച് വിശദമായ പരിശോധന നടന്നു വരികയാണ്.
















