പാകിസ്താനിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ പൗരന്മാർക്ക് കർശന നിർദ്ദേശങ്ങളുമായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ഭീകരാക്രമണങ്ങൾ, തട്ടിക്കൊണ്ടുപോകൽ, ആഭ്യന്തര കലാപം എന്നിവയുടെ ഉയർന്ന സാധ്യത കണക്കിലെടുത്ത് പാകിസ്താനിലേക്കുള്ള യാത്രകൾ പുനർവിചിന്തനം ചെയ്യാൻ അമേരിക്കൻ ഭരണകൂടം പൗരന്മാരോട് ആവശ്യപ്പെട്ടു. ഈ ആഴ്ച ആദ്യം പുറത്തിറക്കിയ ഔദ്യോഗിക പട്ടികയിൽ പാകിസ്താനെ ‘ലെവൽ 3’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
യാതൊരു മുന്നറിയിപ്പുമില്ലാതെ ഏതു നിമിഷവും തീവ്രവാദി ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യു.എസ് മുന്നറിയിപ്പ് നൽകുന്നു. ജനങ്ങൾ കൂടുന്ന വിപണികൾ, ഷോപ്പിംഗ് മാളുകൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ അതീവ ജാഗ്രത വേണ്ട മേഖലകളാണ്. കൂടാതെ സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സർക്കാർ മന്ദിരങ്ങൾ എന്നിവിടങ്ങളും ഭീകരരുടെ ലക്ഷ്യസ്ഥാനങ്ങളായേക്കാമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പാകിസ്താനിലെ ചില പ്രവിശ്യകളെ അതീവ അപകടകരമായ ‘ലെവൽ 4’ വിഭാഗത്തിലാണ് അമേരിക്ക ഉൾപ്പെടുത്തിയിരിക്കുന്നത്. ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ എന്നീ പ്രദേശങ്ങളിലേക്ക് യാതൊരു കാരണവശാലും യാത്ര ചെയ്യരുതെന്ന് നിർദ്ദേശമുണ്ട്. കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും ഇവിടെ നിത്യസംഭവമാണെന്നും, പാകിസ്താൻ വംശജരായ അമേരിക്കൻ പൗരന്മാർക്കും ഈ സുരക്ഷാ മുന്നറിയിപ്പുകൾ ബാധകമാണെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
















