മനുഷ്യരിലെ പകയ്ക്ക് എത്രത്തോളം ആഴമുണ്ടാകാം? സ്നേഹത്തിന്റെ ഉറവിടമാകേണ്ട ഒരമ്മയുടെ ഉള്ളിൽ എപ്പോഴാണ് ഒരു കൊലയാളി ജനിക്കുന്നത്? 1968-ലെ ആ തണുത്ത ഫെബ്രുവരി പ്രഭാതത്തിൽ തൊടുപുഴയിലെ ആ പള്ളിക്കുള്ളിലേക്ക് ലൂസി നടന്നു കയറിയത് വെറുമൊരു വിശ്വാസിയായല്ല, മറിച്ച് സ്വന്തം കുടുംബത്തിന്റെ രക്തം പുരണ്ട ഓർമ്മകൾ പേറുന്ന ഒരു ദുരന്തനായികയായായിരുന്നു. കേരളം അന്നുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഒരു ക്രൂരതയുടെ പര്യായമായി ലൂസി മാറാൻ പോകുന്ന നിമിഷങ്ങളായിരുന്നു അത്.
പ്രതികാരം, പക, വൈരാഗ്യം—ഒരു മനുഷ്യനെ കൊലയാളിയാക്കാൻ ഇതിലും മൂർച്ചയുള്ള ആയുധങ്ങൾ വേറെയില്ല. ഉള്ളിലുരുകുന്ന പക ഒരാളെ ഏതറ്റം വരെ എത്തിക്കുമെന്നതിന്റെ നേർസാക്ഷ്യമായിരുന്നു 1968-ൽ കേരളത്തെ നടുക്കിയ ആ സംഭവം. കേരളം സംസ്ഥാനമായി രൂപീകൃതമായ ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യ വനിതയായി ലൂസി മാറിയത് ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒരു കൊലപാതക പരമ്പരയിലൂടെയാണ്.
തന്റെ ഭർത്താവിനോടും അദ്ദേഹത്തിന്റെ ആദ്യവിവാഹത്തിലെ മക്കളോടും തോന്നിയ തീരാത്ത പക തീർക്കാൻ, സ്വന്തം ഉദരത്തിൽ ജനിച്ച മക്കളെപ്പോലും ബലികൊടുത്ത ലൂസിയുടെ കഥ. മനുഷ്യന് ഇത്രയേറെ ക്രൂരനാകാൻ കഴിയുമോ എന്ന് ലോകത്തെ ചിന്തിപ്പിച്ച ഇടുക്കിയിലെ ആ ചോരക്കഥ, ഇന്നും കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ കറുത്ത അധ്യായമായി അവശേഷിക്കുന്നു.”
1968 ഫെബ്രുവരി 9-ാം തീയതി, പുലർച്ചെ ഏകദേശം എട്ടു മണി. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് അടുത്തുള്ള മാറിയ ഇടവക പള്ളിയിലേക്ക് ഒരു വലിയ എയർ ബാഗുമായി ഒരു സ്ത്രീ കടന്നു വന്നു. അത് ലൂസിയായിരുന്നു. പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ ഹെഡ്മാസ്റ്റർ ജോസഫ് മാഷിന്റെ രണ്ടാം ഭാര്യ. ആ നാട്ടിലുള്ള എല്ലാവർക്കും ലൂസിയെയും കുടുംബത്തെയും നന്നായി അറിയാമായിരുന്നു.
പള്ളിക്കുള്ളിലെത്തിയ ലൂസി നേരെ വികാരിയച്ചന്റെ അടുത്തെത്തി ഒരു പ്രത്യേക ആവശ്യം ഉന്നയിച്ചു: “എനിക്ക് മരിച്ചവർക്ക് വേണ്ടിയുള്ള ഒരു കുർബാന ചൊല്ലണം.” മരിച്ച ആത്മാക്കളുടെ മോക്ഷത്തിനായി നാലു രൂപ ഇരുപത്തിയഞ്ച് പൈസ ഫീസ് നൽകി അവൾ കുർബാന കഴിപ്പിച്ചു. അന്ന് ലൂസിയുടെ കയ്യിലുണ്ടായിരുന്ന പേഴ്സ് നിറയെ നോട്ടുകെട്ടുകൾ പള്ളിലച്ചൻ ശ്രദ്ധിച്ചിരുന്നു. എന്തിനാണ് ഇത്രയും ക്യാഷ് കൊണ്ട് നടക്കുന്നത് എന്ന് അച്ഛന്റെ ചോദ്യത്തിൽ വീട്ടിൽ ആരുമില്ലാത്തതിനാൽ സുരക്ഷിതമല്ലാത്തതുകൊണ്ടാണ് പണം കയ്യിൽ വെച്ചതെന്ന് അവൾ മറുപടി നൽകി. ജോസഫ് മാഷ് ആശുപത്രിയിലാണെന്നും അവൾ കളവു പറഞ്ഞു.
കൂടാതെ ലൂസി പള്ളിലച്ചന്റെ കൈയിൽ തൻ കൊണ്ടുവന്ന എയർ ബാഗ് ഏൽപ്പിച്ചിട്ടു പറഞ്ഞു താൻ പോയതിന് ശേഷമേ ബാഗ് തുറക്കാവു എന്ന്. എന്നാൽ, ലൂസി അവിടെ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോഴാണ് വികാരിയച്ചന് സംശയം തോന്നി. സംശയം മൂത്ത അച്ചൻ ഒരു ജോലിക്കാരനെ വിളിച്ച് ആ ബാഗ് ലൂസി പോകുന്നതിന് മുമ്പായി തുറപ്പിച്ചു. അന്ന് ആ പള്ളിക്കുള്ളിൽ കണ്ട കാഴ്ച കണ്ടുനിന്നവരുടെ ചോര മരവിപ്പിക്കുന്നതായിരുന്നു.
ബാഗിനുള്ളിൽ ലൂസിയുടെയും ജോസഫ് മാഷിന്റെയും ഇളയ മകൾ, ഒന്നര വയസ്സുകാരി ബീനയുടെ നിശ്ചലമായ ശരീരമായിരുന്നു! ദുർഗന്ധം വരാതിരിക്കാൻ ബാഗിനുള്ളിൽ പൗഡർ വിതറിയിരുന്നു. ഉടൻ തന്നെ അച്ഛൻ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ലൂസിയെ തടഞ്ഞു വെക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു.
പോലീസിന്റെ ചോദ്യം ചെയ്യലിൽ കേരള ക്രൈം ഹിസ്റ്ററിയിലെ ഏറ്റവും ക്രൂരമായ ഒരു കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞു. ലൂസി കൊന്നത് ഇളയ മകൾ ബീനയെ മാത്രമായിരുന്നില്ല ആ കുടുംബത്തിലെ എല്ലാവരെയും അവൾ കൊന്നിരുന്നു.
ലൂസിയുടെ വീടിന് പിന്നിലെ കാനയിൽ വൈക്കോൽ കൂനയ്ക്കടിയിൽ നിന്ന് ജോസഫ് മാഷിന്റെയും മറ്റ് മൂന്ന് ആൺമക്കളുടെയും ജഡങ്ങൾ പോലീസ് കണ്ടെടുത്തു. ജോസഫ് മാഷിന്റെ ആദ്യ വിവാഹത്തിലെ മക്കളാണ് ജോസും ലൂക്കാസും. ഇവരെയും ജോസെഫിലും ലൂസിയിലും ജനിച്ച പൈസും കൊല ചെയ്യപ്പെട്ടിരുന്നു. കോടാലിയും കമ്പിപ്പാരയും വാക്കത്തിയും ഉപയോഗിച്ച് വളരെ ക്രൂരമായാണ് ഓരോ കൊലപാതകവും ലൂസി നടത്തിയത്.
എന്തിനായിരുന്നു ഈ ക്രൂരത എന്നതായിരുന്നു പോലീസുകാരുടെയും നാട്ടുകാരുടെയും അടുത്ത ചോദ്യം. പോലീസ് ലൂസിയെ ചോദ്യം ചെയ്തു. ലൂസിയുടെ മൊഴി പ്രകാരം, ജോസഫ് മാഷിൽ നിന്നും അയാളുടെ സഹോദരനിൽ നിന്നും താൻ അനുഭവിച്ചിരുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് അവളെ ഇതിന് പ്രേരിപ്പിച്ചത് എന്നാണ്. കൂടാതെ തനിക് രണ്ടാനമ്മ എന്ന പരിഗണന നൽകാത്ത ജോസിനോടും ലൂക്കാസിനോടും അവൾക്ക് അടങ്ങാത്ത പകയുണ്ടായിരുന്നു. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആ പക ഒടുവിൽ ഒരു കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുകയായിരുന്നു.
ഫെബ്രുവരി ഏഴിന് ജോസഫ് മാഷും മകൻ പൈസും ടൂറിന് പോയ തക്കം നോക്കിയാണ് ലൂസി ജോസിനെയും ലൂക്കാസിനെയും വെട്ടി കൊലപ്പെടുത്തിയത്. മൃതദേഹങ്ങൾ കാനയിൽ ഒളിപ്പിച്ച ശേഷം വീട് കഴുകി വൃത്തിയാക്കി. രാത്രി ജോസഫും പൈസും തിരികെ വന്നപ്പോൾ ഒന്നും അറിയാത്തതുപോലെ പെരുമാറി. പിറ്റേന്ന് പുലർച്ചെ ഉറങ്ങിക്കിടന്ന ജോസഫ് മാഷിനെ അവൾ കോടാലി കൊണ്ട് വെട്ടി കൊന്നു. ഇത് കണ്ട് നിലവിളിച്ചോടിയ സ്വന്തം മകൻ പൈസിനെ അവൾ നിഷ്കരുണം വെട്ടി കൊലപ്പെടുത്തി.
എന്നാൽ മകൾ ബീന കട്ടിലിൽ നിന്ന് വീണു മരിച്ചതാണെന്നായിരുന്നു ലൂസിയുടെ വാദം, പക്ഷേ പോലീസ് അത് വിശ്വസിച്ചില്ല. സംസ്ഥാനം രൂപീകൃതമായ ശേഷം കേരളത്തിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വനിതയായിരുന്നു ലൂസി. എന്നാൽ പിന്നീട് അപ്പീലിലൂടെ അത് ജീവപര്യന്തമായി കുറഞ്ഞു. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ലൂസിയെ സ്വീകരിക്കാൻ ആ നാടോ സ്വന്തം ബന്ധുക്കളോ തയ്യാറായില്ല. പിന്നീട് എവിടെയോ ഒരു അനാഥാലയത്തിൽ അവൾ അഭയം പ്രാപിച്ചുവെന്നും അവിടെ നിന്ന് അപ്രത്യക്ഷയായെന്നും പറയപ്പെടുന്നു.
എന്തായാലും ഭർത്താവിനോടും സഹോദരനോടും ഉണ്ടായ പകയിൽ മരണം സംഭവിക്കേണ്ടി വന്നത് ഒന്നും അറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ വരെയായിരുന്നു. നാടിനെ നടുക്കിയ കൊലപാതകളിൽ ഏറ്റവും മുൻപന്തിയിൽ എന്നും ഈ സംഭവം ഉണ്ടാകും
















