ശബരിമല നിലയ്ക്കൽ അന്നദാനത്തിലെ ക്രമക്കേടിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടി ഇ ഡി. ജെ.ജയപ്രകാശിന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വ്യാജ ബില്ലുകൾ ചമച്ച് ദേവസ്വം ഫണ്ടിൽ നിന്ന് 59.98 ലക്ഷം തട്ടിയെന്നാണ് കേസ്.
2018-19 മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിലാണ് ക്രമക്കേട് നടന്നത്. അന്നദാന കരാറുകാരന് ബോർഡ് കൊടുക്കേണ്ടിയിരുന്ന 30 ലക്ഷം രൂപയ്ക്ക് പകരം കരാറുകാരനെ സ്വാധീനിച്ച് ഒന്നരക്കോടി എഴുതിയെടുക്കാനായിരുന്നു ശ്രമം നടത്തിയത്. ദേവസ്വം ബോർഡ് വിജിലൻസും സംസ്ഥാന വിജിലൻസും നടത്തിയ അന്വേഷണത്തിൽ നിലയ്ക്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്, ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർമാരായ രാജേന്ദ്രപ്രസാദ്, സുധീഷ്‌കുമാർ, ജൂനിയർ സൂപ്രണ്ട് വാസുദേവൻ നമ്പൂതിരി എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
STORY HIGHLIGHT : Nilakkal Annadanam case; ED temporarily seizes assets of former administrative officer
















