ഉത്തർപ്രദേശിലെ നോയിഡയെ നടുക്കിയ ആ ക്രൂരകൃത്യം നടന്നിട്ട് ഇന്നേക്ക് 17 വർഷങ്ങൾ തികയുന്നു. ലോക്കൽ പോലീസ് മുതൽ സിബിഐയുടെ പ്രത്യേക സംഘങ്ങൾ വരെ അരിച്ചുപെറുക്കിയിട്ടും ഇന്നും ഒരു നിഗൂഢതയായി തുടരുകയാണ് ആരുഷി തൽവാർ കൊലക്കേസ്. 2008-ലെ ആ വേനൽക്കാലത്ത്, സ്വന്തം കിടപ്പുമുറിയിൽ 14 വയസ്സുകാരിയായ മകളും വീട്ടുജോലിക്കാരനും കൊല്ലപ്പെട്ട വാർത്ത ഇന്ത്യയെ ഒട്ടാകെ ഞെട്ടിച്ചതായിരുന്നു.
ലൈംഗിക പീഡനശ്രമങ്ങളോ വീടിനുള്ളിൽ മോഷണമോ നടന്നതായി ഒരു തെളിവും പോലീസിന് കണ്ടെത്താനായില്ല. എന്നിട്ടും, ആ കുരുന്നിന്റെയും ആ പാവം മനുഷ്യന്റെയും ജീവനെടുത്തത് അതിക്രൂരമായ രീതിയിലായിരുന്നു. തലയ്ക്കടിച്ചും കഴുത്തറുത്തും നടത്തിയ ആ കൊലപാതകങ്ങൾക്ക് പിന്നിൽ ആരായിരുന്നു? അന്ന് രാത്രി ആ ഫ്ലാറ്റിലെ അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?
ഒരു കൗമാരക്കാരിക്ക് നേരെ ഇത്രയും വലിയ ക്രൂരത ചെയ്യാൻ ആർക്കാണ് സാധിക്കുക? മാതാപിതാക്കളെയും ജോലിക്കാരെയും മാറി മാറി സംശയിച്ചിട്ടും, സിബിഐ കോടതികൾ കയറിയിറങ്ങിയിട്ടും നീതി ഇന്നും പാതിവഴിയിലാണ്. ആരുഷി എന്ന ആ പെൺകുട്ടിയുടെ മുഖം ഇന്നും ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ആരെയാണ് ഇതിന്റെ പേരിൽ ക്രൂശിക്കേണ്ടത്? ആരാണ് യഥാർത്ഥ കൊലയാളി? 17 വർഷങ്ങൾക്കിപ്പുറവും ആ ചോദ്യങ്ങൾക്ക് ഉത്തരമില്ല.
നൊയിഡയിലെ പ്രൗഢമായ റെസിഡൻഷ്യൽ ഏരിയകളിൽ ഒന്നായ ജലവായു വിഹാർ. അവിടെ എൽ-32 എന്ന അപ്പാർട്ട്മെന്റിൽ ആയിരുന്നു പ്രശസ്ത ദന്തഡോക്ടർമാരായ രാജേഷ് തൽവാറും ഭാര്യ നുപുർ തൽവാറും തങ്ങളുടെ 14 വയസ്സുകാരിയായ മകൾ ആരുഷിക്കൊപ്പം താമസിച്ചിരുന്നത്.
2008 മെയ് 15-ന് പകൽ പതിവുപോലെ ഒരു ദിവസമായിരുന്നെകിലും രാത്രി നടന്നത് ഇന്നും ഉത്തർപ്രദേശ് മറക്കാത്ത ഒരു സംഭവമായിരുന്നിരിക്കണം. രാവിലെ ക്ലിനിക്കിലെ ജോലികൾ കഴിഞ്ഞ് ഉച്ചക്ക് നുപുർ എത്തിയത് മകൾ ആരുഷിയെയും കൂട്ടിയാണ്. ഉച്ചഭക്ഷണത്തിന് നുപുറിന്റെ ഭർത്താവിന്റെ അനിയൻ ദിനേഷിന്റെ ഭാര്യ വന്ദനയും എത്തിയിരുന്നു. നേപ്പാളി സ്വദേശിയായ വേലക്കാരൻ ഹേംരാജ് അവർക്കുള്ള ഭക്ഷണമെല്ലാം തയ്യാറാക്കി വെച്ചിരുന്നു.
ഉച്ചഭക്ഷണത്തിന് ശേഷം നുപുർ തന്റെ ഹോസ്പിറ്റൽ ഡ്യൂട്ടിക്ക് പോയി. അന്ന് വൈകിട്ട് രാജേഷ് തൽവാറും ജോലി കഴിഞ്ഞ് തിരിച്ചെത്തി. ഡ്രൈവർ ഉമേഷ് ശർമ്മ രാജേഷിനെ വീട്ടിലിറക്കി കാർ പാർക്ക് ചെയ്യാൻ കൊണ്ടുപോയി. തിരിച്ചെത്തിയ ഉമേഷ്, ഹേംരാജിനെ കണ്ട് രാജേഷിന്റെ ടിഫിൻ ബോക്സും മറ്റും ഏല്പിച്ചു. ആ സമയം ഹേംരാജ് അടുക്കളയിൽ തിരക്കിലായിരുന്നു. ആരുഷിയും നുപുറും ഹാളിലിരുന്ന് ടിവി കാണുകയായിരുന്നു. രാജേഷ് ബെഡ്റൂമിൽ നിന്ന് വന്നതോടെ ഉമേഷ് കാറിന്റെ താക്കോൽ ഏല്പിച്ച് അവിടെ നിന്നിറങ്ങി. അപ്പോൾ സമയം ഏകദേശം 9:45 ആയിരുന്നു.
അത്താഴത്തിന് ശേഷം ആരുഷി തന്റെ മുറിയിലേക്ക് പോയി. അല്പസമയത്തിന് ശേഷം രാജേഷും നുപുറും മകളുടെ മുറിയിലെത്തി. ആരുഷിയുടെ വരാനിരിക്കുന്ന ജന്മദിനത്തിനുള്ള സർപ്രൈസ് ഗിഫ്റ്റായി ഒരു സോണി ഡിജിറ്റൽ ക്യാമറയാണ് അവർ സമ്മാനിച്ചത്. ആരുഷി അത് കണ്ട് ആവേശഭരിതയായി. അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ച അവൾ, പുതിയ ക്യാമറയിൽ പല പോസുകളിൽ ഫോട്ടോകളെടുത്തു. 10:15-ഓടെ അവർ മുറിയിൽ നിന്നിറങ്ങിയപ്പോൾ ആരുഷി വാതിൽ അടച്ചു പൂട്ടി.
രാത്രി 11 മണിയോടെ ഇന്റർനെറ്റ് റൂട്ടർ ഓണാക്കാൻ നുപുർ വീണ്ടും ആരുഷിയുടെ മുറിയിൽ പോയിരുന്നു. ആ സമയം ആരുഷി ഒരു ഇംഗ്ലീഷ് നോവൽ വായിക്കുകയായിരുന്നു. പിന്നീട് മെഡിക്കൽ കാര്യങ്ങളും സ്റ്റോക്ക് മാർക്കറ്റും പരിശോധിച്ച രാജേഷ് 11:43-ന് ലാപ്‌ടോപ്പ് ഓഫ് ചെയ്ത് ഉറങ്ങാൻ പോയി.
മെയ് 16, പുലർച്ചെ 6 മണി. വീട് വൃത്തിയാക്കാൻ എത്തിയ ഭാരതി മണ്ഡൽ എന്ന യുവതി കോളിംഗ് ബെൽ അടിച്ചു. സാധാരണ ഹേംരാജ് വന്ന് വാതിൽ തുറക്കാറുള്ളതാണ്. എന്നാൽ അന്ന് എത്ര ബെല്ലടിച്ചിട്ടും ആരും വന്നില്ല. നുപുർ അകത്തുനിന്ന് ഭാരതിയോട് പറഞ്ഞു, “ഹേംരാജ് ഇവിടെ ഇല്ല, ഗ്രിൽ ഡോർ പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണല്ലോ”.
ഹേംരാജ് പാൽ വാങ്ങാൻ പോയതാകാമെന്ന് കരുതിയ നുപുർ ബാല്ക്കണിയിലൂടെ താക്കോൽ താഴേക്ക് ഭാരതിക്ക് എറിഞ്ഞുകൊടുത്തു. ഭാരതി അകത്തെത്തിയപ്പോൾ രാജേഷും ഉറക്കമുണർന്നിരുന്നു. ഹാളിലെ ടേബിളിൽ ഒരു വിസ്കി കുപ്പിയും അതിൽ ചുവന്ന കറയും കണ്ട രാജേഷ് അമ്പരന്നു. “ആരുഷി എവിടെ?” എന്ന് ചോദിച്ചുകൊണ്ട് അവർ അവളുടെ മുറിയിലേക്ക് ചെന്നു.
പൂട്ടാത്ത ആ മുറിയിൽ കണ്ട കാഴ്ച അവരെ തകർത്തു കളഞ്ഞു. ഒരു ബ്ലാങ്കറ്റ് പുതച്ച് രക്തത്തിൽ കുളിച്ചു കിടക്കുന്ന ആരുഷി! അവളുടെ കഴുത്ത് മൂർച്ചയുള്ള ആയുധം കൊണ്ട് അറുത്തിരുന്നു. നെറ്റിയിൽ കനത്ത ആഘാതമേറ്റ പാടുകൾ. മകളുടെ ചേതനയറ്റ ശരീരം കണ്ട് രാജേഷ് അലറിക്കരഞ്ഞു. നുപുർ സ്തംഭിച്ചു നിന്നുപോയി. “ഹേംരാജ് എവിടെ? അവൻ തന്നെയാണ് ഇത് ചെയ്തത്” എന്ന് രാജേഷ് ഉറപ്പിച്ചു പറഞ്ഞു. ഉടനെ തന്നെ പോലീസിൽ വിവരമറിയിച്ചു.
യുപി പോലീസ് എത്തിയപ്പോൾ വീടാകെ അലങ്കോലമായിരുന്നു. അയൽവാസികളും മാധ്യമപ്രവർത്തകരും അവിടെ തിങ്ങിക്കൂടിയിരുന്നു. ആരുഷിയുടെ ശരീരത്തിൽ കണ്ട ലക്ഷണങ്ങൾ പല സംശയങ്ങളും ഉണർത്തി. അവൾ വായിച്ചിരുന്ന ചേതൻ ഭഗതിന്റെ നോവൽ കട്ടിലിൽ തന്നെയുണ്ടായിരുന്നു. രാജേഷ് തന്റെ വേലക്കാരനായ ഹേംരാജിനെതിരെ ശക്തമായ ആരോപണം ഉന്നയിച്ചു. അവൻ നേപ്പാളിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നും അവനെ പിടിക്കാൻ എന്ത് തുക നൽകാനും താൻ തയ്യാറാണെന്നും രാജേഷ് പോലീസിനോട് പറഞ്ഞു.
ആരുഷിയുടെ സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം കൊണ്ടുപോയി. ഇതിനിടയിൽ രാജേഷിന്റെ സുഹൃത്തായ റിട്ടയേർഡ് പോലീസ് ഓഫീസർ കെ.കെ. ഗൗതം അവിടെയെത്തി വീടാകെ പരിശോധിച്ചു. എല്ലാവരും പരിശോധിക്കാൻ മറന്ന ടെറസിലേക്ക് അദ്ദേഹം കയറി. ടെറസ് വാതിൽ പൂട്ടിയിരിക്കുകയായിരുന്നു. ഹാൻഡിലിൽ ഉണങ്ങിയ രക്തക്കറ കണ്ട അദ്ദേഹം ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. പോലീസ് വാതിൽ തകർത്ത് അകത്തു കയറിയപ്പോൾ കണ്ടത് വീണ്ടും ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. അവിടെ ജീർണ്ണിച്ച നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കിടക്കുന്നു. അത് ഹേംരാജ് ആയിരുന്നു! ഹേംരാജിന്റെയും തല അടിയേറ്റ് തകർന്നിരുന്നു, കഴുത്ത് അറുത്തിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആരുഷിയും ഹേംരാജും അർദ്ധരാത്രി 12-നും 1-നും ഇടയിലാണ് മരിച്ചതെന്ന് വ്യക്തമായി. രണ്ടുപേരും മരിച്ചത് ഒരേ രീതിയിലുള്ള പരിക്കുകളേറ്റാണ്. പോലീസ് ആദ്യം രാജേഷ് തൽവാറിനെ സംശയിച്ചു. അവർ പല സിദ്ധാന്തങ്ങളും ഉണ്ടാക്കി. ആരുഷിയും ഹേംരാജും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് കരുതി രാജേഷ് അവരെ കൊലപ്പെടുത്തിയതാകാമെന്ന് പോലും അവർ ആരോപിച്ചു. ഇത് വലിയ ജനരോഷത്തിന് കാരണമായി. മെയ് 23-ന് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു. സിബിഐ ജോയിന്റ് ഡയറക്ടർ അരുൺ കുമാർ ഐപിഎസ് പുതിയൊരു അന്വേഷണം തുടങ്ങി. അവർ രാജേഷിനെയും നുപുറിനെയും നാർക്കോ ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയമാക്കി. പരിശോധനകളിൽ അവർ കള്ളം പറയുന്നതായി തെളിഞ്ഞില്ല. ഇതിനിടയിൽ കൃഷ്ണ തതരായ്, രാജ്കുമാർ, വിജയ് മണ്ഡൽ എന്നീ മൂന്ന് നേപ്പാളി സ്വദേശികളെ സിബിഐ അറസ്റ്റ് ചെയ്തു. രാജേഷിനോടുള്ള പക തീർക്കാൻ ഇവർ ആരുഷിയെയും ഹേംരാജിനെയും കൊന്നതാണെന്ന് സംശയിച്ചു. എന്നാൽ മതിയായ തെളിവുകളുടെ അഭാവത്തിൽ അവർക്ക് വിട്ടയയ്ക്കേണ്ടി വന്നു.
അന്വേഷണം വീണ്ടും വഴിമുട്ടി. ഒടുവിൽ തെളിവുകൾ കണ്ടെത്താൻ കഴിയാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ സിബിഐ കോടതിയിൽ അനുമതി തേടി. എന്നാൽ സ്പെഷ്യൽ ജഡ്ജി പ്രീതി സിംഗ് ഇത് അംഗീകരിച്ചില്ല. അവർ തൽവാർ ദമ്പതികൾക്കെതിരെ കുറ്റപത്രം തയ്യാറാക്കാൻ ഉത്തരവിട്ടു. 26 പോയിന്റുകളുടെ അടിസ്ഥാനത്തിൽ രാജേഷും നുപുറുമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. മകൾ കൊല്ലപ്പെട്ടത് അച്ഛനമ്മമാർ അറിയാതിരിക്കില്ല എന്നതായിരുന്നു പ്രധാന വാദം. കോടതി അവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം, സംശയത്തിന്റെ ആനുകൂല്യം നൽകി 2017 ഒക്ടോബറിൽ അലഹബാദ് ഹൈക്കോടതി അവരെ മോചിപ്പിച്ചു. എന്നാൽ യഥാർത്ഥത്തിൽ ആ രാത്രി ആരുഷിക്കും ഹേംരാജിനും എന്ത് സംഭവിച്ചു എന്നത് ഇന്നും ഒരു നിഗൂഢതയായി തുടരുന്നു. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ ചോദ്യചിഹ്നമായി ആരുഷി ഹേംരാജ് കൊലക്കേസ് ഇന്നും നിലനിൽക്കുന്നു. എന്താണ് അവിടെ സംഭവിച്ചത്? ശരിക്കും അവളുടെ മാതാപിതാക്കളാണോ മരണത്തിന് കാരണം? ആ രാത്രിയിൽ ആ വീട്ടിൽ എന്താണ് സംഭവിച്ചത്? കാലം എത്ര പുരോഗമിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയാണ് ആരുഷി കൊലക്കേസ്.
















