ദേശീയപാത 766ൽ വനമേഖലയിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്. വയനാട് വന്യജീവിസങ്കേതത്തോട് അതിർത്തിപങ്കിടുന്ന മേഖലയാണിത്. ബന്ദിപ്പൂർ, മുതമല വന്യജീവിസങ്കേതങ്ങളിൽ നിന്ന് കാട്ടാനയടക്കം കൂട്ടമായി എത്തി പകൽസമയങ്ങളിൽ പാതമുറിച്ചുകടക്കുന്നതും ഓരങ്ങളിൽ തമ്പടിക്കുന്നതുമാണ് മുന്നറിയിപ്പിന് കാരണം.
എടത്തറമുതൽ മൂലഹള്ള വരെയുളള ഭാഗങ്ങളിൽ വനപാലകർ പട്രോളിങും കാവലും ശക്തമാക്കിയിട്ടുണ്ട്. മുത്തങ്ങ എടത്തറമുതൽ സംസ്ഥാന അതിർത്തിയായ മൂലഹള്ള വരെയുള്ള ഭാഗങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്കാണ് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വേനൽ കടുത്തതോടെ വെള്ളവും തീറ്റയും തേടി വന്യജീവിസങ്കേതങ്ങളിൽ നിന്ന് കാട്ടാനകൂട്ടം ഇവിടേക്ക് എത്തുന്നുണ്ട്.
വെള്ളം തേടിയെത്തുന്ന കാട്ടാനക്കൂട്ടങ്ങൾ ദേശീയപാത മുറിച്ചുകടക്കുന്നത് പകൽസമയങ്ങളിൽപോലും പതിവ് കാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് ഇതുവഴി യാത്ര ചെയ്യുന്നവർ പാതയോരങ്ങളിൽ വാഹനങ്ങൾ നിർത്തരുതെന്നും വേഗതകുറച്ച് സഞ്ചരിക്കണമെന്നുള്ള ജാഗ്രത നിർദേശം വനംവകുപ്പ് നൽകിയിരിക്കുന്നത്.
















