നമുക്ക് ചുറ്റും കൊലപാതകങ്ങൾ ഒരു നിത്യസംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. പണത്തോടുള്ള ആർത്തിയിലോ, പ്രണയപ്പകയിലോ, മോഷണശ്രമത്തിനിടയിലോ ഒക്കെ മനുഷ്യൻ ചോര ചിന്താറുണ്ട്. ദിവസവും പത്രത്താളുകൾ തുറക്കുമ്പോൾ ക്രൂരതയുടെ ഇത്തരം വാർത്തകൾ കണ്ട് നമ്മുടെ മനസ്സ് മരവിച്ചിരിക്കുകയാണ്. എന്നാൽ, 2019-ൽ കാനഡയിൽ നടന്ന ഒരു സംഭവം കേവലം ഒരു കൊലപാതകമായിരുന്നില്ല; അത് വിശ്വസിക്കാനാവാത്തത്ര ഭീകരവും അത്യന്തം വേദനാജനകവുമായിരുന്നു.
സ്വന്തം ചോരയെയും സ്നേഹത്തെയും ഇല്ലാതാക്കാൻ ഒരാൾക്ക് എങ്ങനെ കഴിയുമെന്ന് ലോകം അന്ന് ഞെട്ടലോടെ ചോദിച്ചു. താൻ കെട്ടിപ്പൊക്കിയ ഒരു കള്ളം തകരുമെന്ന ഭയത്തിൽ നിന്ന് രക്ഷപ്പെടാൻ, ഒരു യുവാവ് ഇല്ലാതാക്കിയത് തന്നെ വളർത്തി വലുതാക്കിയ മാതാപിതാക്കളെയും സഹോദരിയെയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഒട്ടും പശ്ചാത്താപമില്ലാതെ, താൻ സ്നേഹിച്ചവരെ മരണത്തിന് വിട്ടുകൊടുത്തത് ഓൺലൈൻ ഗെയിമിലൂടെ ലോകത്തെ അറിയിച്ച മെൻഹാസ് സമാൻ എന്ന യുവാവ് മനുഷ്യക്രൂരതയുടെ ആൾരൂപമായി മാറി. ഒരു ചെറിയ നുണ എങ്ങനെ ഒരു വലിയ കുടുംബത്തിന്റെ അന്ത്യം കുറിച്ചു എന്നതിന്റെ നടുക്കുന്ന ഓർമ്മപ്പെടുത്തലാണ് ഈ വാർത്ത.
2019 ജൂലൈ 27. കാനഡയിലെ ടൊറന്റോയിൽ ആയിരുന്നു തന്റെ മാതാപിതാക്കൾക്കും സഹോദരിക്കും അമ്മുമ്മക്കും ഒപ്പം മെൻഹാസ് എന്ന 23 വയസ്സുകാരൻ ജീവിച്ചിരുന്നത്. ഓൺലൈൻ ഗെമിൽ അഡിക്ട ആയിരുന്നു മെൻഹാസ്. പെർഫെക്റ്റ് വേൾഡ് എന്നായിരുന്നു ആ ഗാമിന്റെ പേര്. അതിൽ ഡിസ്‌കോർഡ് (Discord) എന്ന കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമിലൂടെ അവൻ അതിലെ അംഗങ്ങളോട് സംസാരിച്ചിരുന്നത്.
പെട്ടെന്നാണ് മെൻഹാസ് അവർക്ക് ഒരു സന്ദേശം അയച്ചത്: “ഞാൻ എന്റെ കുടുംബത്തെ ഒന്നടങ്കം കൊല്ലാൻ പോകുന്നു. ഇനി ഒരുപക്ഷേ നമ്മൾ കാണില്ല.” മെൻഹാസ് നേരത്തെയും തമാശയ്ക്കും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനും ഇത്തരത്തിൽ പലതും പറയാറുള്ളതുകൊണ്ട് ആരും അത് കാര്യമാക്കിയില്ല. കമ്മ്യൂണിറ്റി ഗൈഡ്‌ലൈനുകൾ ലംഘിച്ചതിന് മുൻപ് അവന്റെ അക്കൗണ്ട് ബാൻ ചെയ്യപ്പെട്ടിട്ടുമുണ്ടായിരുന്നു.
എന്നാൽ മിനിറ്റുകൾക്കകം മെൻഹാസ് അയച്ച ഫോട്ടോകൾ അതിൽ ഉണ്ടായിരുന്നു യുവാക്കളെ മൊത്തം ഞെട്ടിച്ചു. തലയോട്ടി തകർന്ന് ചോരയിൽ കുളിച്ചു കിടക്കുന്ന ഒരു സ്ത്രീയുടെ രൂപം ആയിരുന്നു ആ ഫോട്ടോ. ഫോട്ടോക്ക് താഴെയായി “ഇതെന്റെ അമ്മയാണ്” എന്നായിരുന്നു അവനെഴുതിയത്. പിന്നാലെ മറ്റൊരു വയോധികയുടെ ചിത്രവും എത്തി. ഇത്തവണ അത് അവന്റെ മുത്തശ്ശിയുടെയായിരുന്നു. ഇതോടെ കളി മതിയാക്കി ജോൺ എന്ന ഗെയിമർ ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ തീരുമാനിച്ചു. തന്റെ സുഹൃത്തും ക്രിമിനൽ ജസ്റ്റിസ് വിദ്യാർത്ഥിയുമായ നിക്കോളിന്റെ സഹായത്തോടെ ആ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ, അവ ഇന്റർനെറ്റിൽ നിന്ന് എടുത്തതല്ലെന്നും യഥാർത്ഥമാണെന്നും അവർക്ക് മനസ്സിലായി.
പക്ഷേ ആർക്ക്, എവിടെ പരാതി നൽകണം എന്ന് അവർക്ക് അറിയില്ലായിരുന്നു.കൂടാതെ ഓൺലൈനിലൂടെ ഉള്ള പരിചയം അല്ലാതെ മെൻഹാസ് ആര് ആണെന്നോ എവിടെയാണ് താമസമെന്നോ അവർക്ക് അറിയില്ലായിരുന്നു. മെൻഹാസ് എന്ന പേരിൽ ആയിരക്കണക്കിന് അക്കൗണ്ടുകളുമുണ്ട്. അവൻ ഏത് രാജ്യക്കാരനാണെന്ന് പോലും ആർക്കും കൃത്യമായി അറിയില്ലായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് കോസ്റ്റാറിക്കയിൽ നിന്നുള്ള ജൂനിയർ എന്ന ഗെയിമർ മുന്നോട്ടുവന്നത്. മെൻഹാസുമായി നേരത്തെ സംസാരിച്ചിട്ടുള്ള ജൂനിയർ, അവൻ അമേരിക്കക്കാരനാകാൻ സാധ്യതയുണ്ടെന്ന് കരുതി അവിടുത്തെ പോലീസിനെ വിവരമറിയിച്ചു. എന്നാൽ അവൻ അമേരിക്കക്കാരനല്ലെന്ന് വ്യക്തമായി.
മെൻഹാസിന്റെ ലൊക്കേഷൻ കണ്ടെത്താനായി ജൂനിയർ അവന് തുടർച്ചയായി മെസേജുകൾ അയച്ചുകൊണ്ടിരുന്നു. ഒടുവിൽ മെൻഹാസ് വീണ്ടും ഓൺലൈനിൽ വന്നു. “ഞാൻ അമ്മയെയും മുത്തശ്ശിയെയും കൊന്നു. ഇനി അച്ഛനും സഹോദരിയും വരാനുണ്ട്. അവരും കൊല്ലപ്പെടും.” ഈ സന്ദേശം കണ്ടതോടെ ഗെയിമർമാർ കൂടുതൽ ജാഗ്രത പാലിച്ചു. ഒരു സൈബർ വിദഗ്ദ്ധന്റെ സഹായത്തോടെ അവന്റെ ഐ.പി അഡ്രസ്സ് കണ്ടെത്തിയപ്പോൾ അവൻ കാനഡയിലെ ടൊറന്റോയിലാണെന്ന് മനസ്സിലായി. അപ്പോഴേക്കും അവൻ തന്റെ സഹോദരിയുടെ മൃതദേഹത്തിന്റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. “ഇനി അച്ഛനായി കാത്തിരിക്കുന്നു” എന്ന മെൻഹാസിന്റെ വാക്കുകൾ ഭീതിയോടെയാണ് ലോകം വായിച്ചത്.
ടൊറന്റോ പോലീസ് ഡിസ്‌കോർഡിന്റെയും റോജേഴ്‌സ് എന്ന ടെലികോം കമ്പനിയുടെയും സഹായത്തോടെ മെൻഹാസിന്റെ വീട് കണ്ടെത്തി. പോലീസ് ഡോർബെൽ അടിക്കുമ്പോൾ മെൻഹാസ് ഡിസ്‌കോർഡിൽ തന്റെ അവസാന സന്ദേശം അയച്ചു: “പോലീസ് എത്തിക്കഴിഞ്ഞു. എല്ലാവരോടും വിട.” അകത്തു കയറിയ പോലീസ് കണ്ടത് അതിക്രൂരമായ കാഴ്ചകളായിരുന്നു. മെൻഹാസിന്റെ അമ്മ മുംതാസ് ബീഗം, മുത്തശ്ശി ഫിറോസ ബീഗം, സഹോദരി മലീസ, അച്ഛൻ മുനീറുസ് സമാൻ എന്നിവർ ചോരയിൽ കുളിച്ചു കിടക്കുന്നു. എല്ലാവരെയും ഇരുമ്പുവടികൊണ്ട് അടിച്ചും കത്തികൊണ്ട് കഴുത്തറുത്തുമാണ് കൊലപ്പെടുത്തിയത്. യാതൊരു ഭാവവ്യത്യാസവുമില്ലാതെ മെൻഹാസ് പോലീസിന് കീഴടങ്ങി.
എന്തായിരുന്നു ഈ ക്രൂരതയ്ക്ക് പിന്നിലെ കാരണം എന്നത് പോലീസിനെ ഞെട്ടിച്ചു. ബംഗ്ലാദേശിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ ഒരു സാധാരണ കുടുംബമായിരുന്നു മെൻഹാസിന്റേത്. മകനെ ഒരു എഞ്ചിനീയർ ആക്കണമെന്നായിരുന്നു അച്ഛൻ മുനീറിന്റെ ആഗ്രഹം. എന്നാൽ എൻട്രൻസ് പരീക്ഷകളിൽ തുടർച്ചയായി പരാജയപ്പെട്ട മെൻഹാസ്, ഒരിക്കൽ താൻ പരീക്ഷ ജയിച്ചുവെന്നും ടൊറന്റോയിലെ യോർക്ക് യൂണിവേഴ്സിറ്റിയിൽ അഡ്മിറ്റ് കിട്ടിയെന്നും കുടുംബത്തോട് നുണ പറഞ്ഞു. വർഷങ്ങളോളം അവൻ ഈ നുണ തുടർന്നു. എല്ലാ ദിവസവും ക്ലാസിനെന്നു പറഞ്ഞു പോയി അവൻ ഷോപ്പിംഗ് മാളുകളിലും ജിമ്മിലും സമയം കളഞ്ഞു. അവിടെ വെച്ചാണ് അവൻ ഗെയിമിംഗിലേക്ക് തിരിഞ്ഞതും.
2019-ൽ കോഴ്സ് പൂർത്തിയാകേണ്ട സമയം എത്തിയപ്പോൾ മെൻഹാസ് പരിഭ്രാന്തനായി. വീട്ടുകാർ ഡിഗ്രി സർട്ടിഫിക്കറ്റിനെക്കുറിച്ച് ചോദിക്കാൻ തുടങ്ങി. ജൂലൈ 28-ന് ബിരുദദാന ചടങ്ങ് നടക്കുമെന്ന് അവൻ നുണ പറഞ്ഞു. മകന്റെ വിജയത്തിൽ സന്തോഷിച്ച അച്ഛൻ ജൂലൈ 26-ന് വലിയൊരു പാർട്ടിയും നടത്തി. ആ സന്തോഷം മെൻഹാസിന് താങ്ങാവുന്നതിലും അധികമായിരുന്നു. തന്റെ നുണ പുറത്തുവന്നാൽ കുടുംബം തകരുമെന്നും സമൂഹം അവരെ പരിഹസിക്കുമെന്നും അവൻ ഭയന്നു. ആ നാണക്കേടിൽ നിന്ന് അവരെ ‘രക്ഷിക്കാൻ’ അവൻ കണ്ടെത്തിയ വഴി കൊലപാതകമായിരുന്നു.
കോടതിയിൽ മെൻഹാസ് പറഞ്ഞു: “ഞാൻ ഒരു നിരീശ്വരവാദിയാണ്. മരിച്ചാൽ പിന്നീട് ഒരു ജീവിതമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് അവരെ നാണക്കേടിൽ നിന്ന് രക്ഷിക്കാൻ ഞാൻ കൊന്നു. ആത്മഹത്യ ചെയ്യാൻ എനിക്ക് പേടിയായിരുന്നു.” മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ കുറ്റകൃത്യത്തിന് കനേഡിയൻ കോടതി അവന് ആജീവനാന്ത തടവ് ശിക്ഷ വിധിച്ചു. ഒരു മനുഷ്യന്റെ നുണകളും ഭയവും എങ്ങനെ ഒരു കുടുംബത്തെ തന്നെ ഇല്ലാതാക്കി എന്നതിന്റെ ഭീകരമായ ഓർമ്മപ്പെടുത്തലായി ഈ സംഭവം ഇന്നും നിലനിൽക്കുന്നു.
















