നടി പ്രത്യുഷയുടെ മരണത്തിൽ അന്തിമ വിധി പ്രസ്താവിച്ച് സുപ്രീം കോടതി. സിനിമാ ലോകത്തെ പിടിച്ചുലച്ച മരണമായിരുന്നു പ്രത്യുഷയുടേത്. 2002 ൽ നടന്ന നടിയുടെ മരണം ആത്മഹത്യയാണെന്ന കീഴ്ക്കോടതികളുടെ കണ്ടെത്തൽ സുപ്രീം കോടതി ശരി വെച്ചു.
ബലാത്സംഗം, കൊലപാതകം എന്നീ ആരോപണങ്ങൾ തെളിവുകളുടെ അഭാവത്തിൽ തള്ളിക്കളഞ്ഞു.
ജസ്റ്റിസ് രാജേഷ് ബിന്ദൽ, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പ്രത്യുഷയുടെ മരണത്തിന് കാരണമായത് വിഷം ഉള്ളിൽ ചെന്നതാണെന്ന് മെഡിക്കൽ തെളിവുകൾ വ്യക്തമാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ പ്രധാന പ്രതിയും പ്രത്യുഷയുടെ അന്നത്തെ കാമുകനുമായിരുന്ന ഗുഡിപള്ളി സിദ്ധാർത്ഥ് റെഡ്ഡിക്ക് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ലഭിച്ച രണ്ട് വർഷത്തെ തടവ് ശിക്ഷ കോടതി ശരിവച്ചു.
ഹൈക്കോടതി വിധിക്കെതിരെ സിദ്ധാർത്ഥ് നൽകിയ അപ്പീലും, മകളുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് അമ്മ സരോജിനി ദേവി നൽകിയ ഹർജിയും കോടതി തള്ളി. നാലാഴ്ചയ്ക്കുള്ളിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ സിദ്ധാർത്ഥിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ പതിറ്റാണ്ടുകൾ നീണ്ട ഈ വിവാദ നിയമപോരാട്ടത്തിന് വിരാമമായിരിക്കുകയാണ്.
2002 ഫെബ്രുവരി 23-നാണ് പ്രത്യുഷയെയും സിദ്ധാർത്ഥിനെയും വിഷം കഴിച്ച നിലയിൽ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്തതിനാൽ ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു സിദ്ധാർത്ഥിന്റെ വാദം. ചികിത്സയിലിരിക്കെ പ്രത്യുഷ മരണപ്പെട്ടെങ്കിലും സിദ്ധാർത്ഥ് രക്ഷപ്പെട്ടു. എന്നാൽ തന്റെ മകളെ സിദ്ധാർത്ഥും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു കൊന്നതാണെന്നും അന്നത്തെ രാഷ്ട്രീയ ഉന്നതരുടെ മക്കൾക്ക് ഇതിൽ പങ്കുണ്ടെന്നും സരോജിനി ദേവി ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളിൽ ഉറച്ചുനിന്നായിരുന്നു അവർ ഇത്രയും കാലം കോടതികളിൽ നിയമയുദ്ധം നടത്തിയത്.
സുപ്രീം കോടതിയുടെ പുതിയ വിധി സരോജിനി ദേവിക്കും നീതി പ്രതീക്ഷിച്ചിരുന്ന ഒരു വലിയ വിഭാഗം ജനങ്ങൾക്കും നിരാശയാണ് നൽകിയിരിക്കുന്നത്. കൊലപാതക ആരോപണങ്ങൾ തെളിയിക്കാനായില്ലെങ്കിലും, ആത്മഹത്യാ ഉടമ്പടിയിൽ രക്ഷപ്പെടുന്ന പങ്കാളി നിയമപരമായി കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കി. വിദേശത്ത് സ്ഥിരതാമസമാക്കിയെന്ന് പറയപ്പെടുന്ന സിദ്ധാർത്ഥ് റെഡ്ഡി ഇനി ശേഷിക്കുന്ന ശിക്ഷാകാലാവധി പൂർത്തിയാക്കാൻ ജയിലിൽ കഴിയേണ്ടി വരും.
1988ൽ തെലുങ്ക് സൂപ്പർതാരം മോഹൻ ബാബുവിന്റെ ഒപ്പം സിനിമാ ജീവിതം ആരംഭിച്ച നടിയാണ് പ്രത്യുഷ. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അവർ സജീവമായി. നന്നേ ചെറുപ്പത്തിൽ പിതാവിനെ നഷ്‌ടമായ പ്രത്യുഷ ജ്യേഷ്‌ഠന്റെ തണലിൽ വളർന്നു. സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത പ്രത്യുഷ ‘മിസ് ലവ്‌ലി സ്‌മൈൽ’ പട്ടം നേടിയതോടു കൂടി അവരുടെ പുഞ്ചിരിക്ക് നിരവധി ഫാൻസ് ഉണ്ടായി. ഇതിനു പിന്നാലെ അവർക്ക് സിനിമയിൽ നിന്നും ഓഫറുകൾ നിരവധി വന്നുചേർന്നു. ‘മനു നീതി’, ‘സൂപ്പർ കുറ്റം’, ‘താവസി’, ‘കടൽ പൂക്കൾ’ പോലുള്ള തമിഴ്, തെലുങ്ക് സിനിമകളിൽ അവർ അഭിനയിച്ചു. വളരെ പെട്ടെന്നാണ് സിനിമയിൽ തിളങ്ങിനിൽക്കവേ പ്രത്യുഷയുടെ ജീവിതം അവസാനിച്ചത്
അഞ്ചു വർഷങ്ങൾ കൊണ്ട് പ്രത്യുഷ 12 സിനിമകളിൽ അഭിനയിച്ചു. അതിൽ ആറു ചിത്രങ്ങളും തമിഴിലായിരുന്നു. പ്രഭുവിനൊപ്പം ‘സൂപ്പർ കുടുംബം’, വിജയകാന്തിന്റെ ചിത്രം ‘താവസി’, ഭാരതിരാജയുടെ ‘കടൽപൂക്കൾ’ തുടങ്ങിയവയാണ് പ്രത്യുഷയുടെ ചിത്രങ്ങൾ.
‘‘സിനിമ ജീവിതത്തില്‍ പ്രത്യുഷ വളരെ സംതൃപ്തയായിരുന്നു അതുകൊണ്ട് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടു പോലും ഇല്ല. അവളുടെ ശരീരം സംസ്കരിക്കുന്ന സമയത്തൊന്നും എനിക്ക് സംശയമുണ്ടായിരുന്നില്ല. പക്ഷേ പിന്നീടാണ് പലതും അറിയുന്നത്. മകളുടെ മരണത്തില്‍ പലരും ആവശ്യമില്ലാതെ ഇടപ്പെട്ടു. അവരാണ് കേസ് വഴിതിരിച്ചുവിട്ടത്. സിദ്ധാര്‍ത്ഥുമായുള്ള പ്രണയത്തെ താനൊരിക്കലും എതിര്‍ത്തിട്ടില്ല. എന്നാല്‍ സിനിമയില്‍ ശ്രദ്ധിച്ചതിന് ശേഷം മാത്രം വിവാഹ ജീവിതത്തിലേക്ക് കടന്നാല്‍ മതിയെന്ന് ഞാന്‍ ഉപദേശിച്ചിരുന്നു’’.പ്രത്യുഷ മരണപ്പെട്ട് വർഷങ്ങൾക്കു ശേഷം അവരുടെ അമ്മ ഒരു തെലുങ്ക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതാണിത്.
ഇതിനെ ഒരു അമ്മയുടെ വൈകാരിക പ്രതികരണം മാത്രമായി കരുതാനാകില്ല. പ്രത്യുഷയുടെ മരണം കൊലപാതകമോ എന്നു സംശയിക്കത്തക്ക തരത്തിലായിരുന്നു പ്രത്യുഷയുടെ മൃതശരീരം പരിശോധിച്ച ഫോറന്‍സിക് വിദഗ്ധന്റെ റിപ്പോർട്ട്. പക്ഷേ, അന്വേഷത്തിന്റെ ഭാഗമായുള്ള വിശദ പരിശോധനയിൽ ആ റിപ്പോർട്ട് പൂർണമായും തള്ളിക്കളയുകയും നടി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലേക്ക് എത്തിച്ചേരുകയുമായിരുന്നു. ഇതോടെ പ്രത്യുഷയുടെ മരണത്തെച്ചൊല്ലിയുള്ള നിയമപോരാട്ടം നിലച്ചെങ്കിലും താരത്തിന്റെ കുടുംബം അതൊരു കൊലപാതകമെന്ന ആരോപണത്തിൽ ഉറച്ചു നിന്നു.
പ്രത്യുഷയുടെ മരണം അക്കാലത്ത് വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. മാധ്യമങ്ങൾ തങ്ങളുടെ ഭാവനകൂടിച്ചേർത്ത് നീളൻ അപസർപ്പക കഥകളെഴുതി വായനക്കാരെ രസിപ്പിച്ചപ്പോൾ, രാഷ്ട്രീയ പാർട്ടികളും സംഭവത്തെ തങ്ങളെക്കൊണ്ടാകും വിധം ചർച്ചയാക്കി. മരണപ്പെടുമ്പോൾ കൈനിറയേ ചിത്രങ്ങളുണ്ടായിരുന്നു പ്രത്യുഷയ്ക്ക്. സഹനായിക, നായിക വേഷങ്ങളിൽ മുൻ നിര താരങ്ങൾക്കൊപ്പമുള്ള തമിഴ്, തെലുങ്ക്, കന്നഡ പ്രൊജക്ടുകളായിരുന്നു ഇവ.
















