സ്നേഹത്തിന്റെ അതിർവരമ്പുകൾ എവിടെയാണ് അവസാനിക്കുന്നത്? ചിലപ്പോൾ അത് മരണത്തിന്റെ നിഴൽ വീണ മുറ്റത്തായിരിക്കാം. ലോകം ഏറെ ചർച്ച ചെയ്യുന്ന, എന്നാൽ പലരും തിരിച്ചറിയാതെ പോകുന്ന ഭീകരമായ ഒരു മാനസികാവസ്ഥയുണ്ട്– ഒഥല്ലോ സിൻഡ്രോം (Othello Syndrome) അഥവാ ഡെല്യൂഷണൽ ജെലസി. അന്ധമായ സ്നേഹം അന്ധമായ സംശയത്തിന് വഴിമാറുന്ന അവസ്ഥ. പങ്കാളി അവിശ്വസ്തയാണെന്ന യുക്തിരഹിതമായ തോന്നൽ ഒരുവന്റെ ഉള്ളിൽ വേരുറച്ചു കഴിഞ്ഞാൽ, പിന്നെ അവിടെ സ്നേഹമില്ല, പകരം വേട്ടയാടൽ മാത്രമാണ്.
രോഗാതുരമായ ഈ അസൂയ ഒരു വ്യക്തിയെ കൊലയാളിയാക്കി മാറ്റുന്നത് എത്ര വേഗമാണെന്ന് പത്തനാപുരത്തെ ശാലിനിയുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. താൻ ജീവന് തുല്യം സ്നേഹിച്ച ഭർത്താവിന്റെ കൈകളാൽ, യാതൊരു തെറ്റും ചെയ്യാത്ത ആ അമ്മയ്ക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നത് ഇതേ സംശയരോഗത്തിന്റെ ഫലമായാണ്. സംശയത്തെക്കാൾ ഭയാനകമായ, ചികിത്സ തേടേണ്ട ഈ മാനസികാവസ്ഥ ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളെയും എങ്ങനെ തകർത്തെറിഞ്ഞു എന്ന് ശാലിനിയുടെ കണ്ണീർ പടർന്ന കഥ നമ്മോട് പറയുന്നു.
2025 സെപ്റ്റംബർ 22, തിങ്കളാഴ്ച. പുലർച്ചെ 6:30 . ചരുവിള പുത്തൻ വീട്ടിൽ ശാലിനിയും മക്കളും പതിവുപോലെ ഉറക്കം ഉണർന്നത് ശാലിനിയുടെ വീട്ടിലായിരുന്നു. ശാലിനിയുടെ ഭർത്താവ് ഐസക് മാത്യുവിന്റെ നിരന്തരമായ ഉപദ്രവവും സംശയരോഗവും കാരണം ശാലിനി ഭർത്താവിന്റെ വീട്ടിൽ നിന്നും മാറി അമ്മയ്ക്കൊപ്പമായിരുന്നു താമസം. പതിവ് പോലെ അടുക്കള ജോലികൾക്കായി പുലർച്ചെ തന്റെ വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിലെത്തിയ ശാലിനിയെ കാത്ത് ഐസക് അവിടെ ഒളിച്ചിരിപ്പുണ്ടായിരുന്നു.
അടുക്കള ജോലിയെല്ലാം ഒതുക്കിയ ശേഷം കുളിക്കാനായി പുറത്തിറങ്ങിയ ശാലിനിയെ ഐസക് കത്തികൊണ്ട് ആഞ്ഞുവെട്ടി. മാരകമായി മുറിവേറ്റ ശാലിനിയുടെ നിലവിളി കേട്ട് 19 വയസ്സുകാരനായ മൂത്ത മകൻ ഓടിയെത്തിയെങ്കിലും, രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയെയാണ് അവന് കാണാൻ കഴിഞ്ഞത്. അച്ഛൻ അമ്മയെ ക്രൂരമായി ഉപദ്രവിക്കുന്നത് തടയാൻ ആ മകൻ ശ്രമിച്ചെങ്കിലും കാൻസർ ബാധിതനായ അവന് അതിന് സാധിച്ചില്ല. ശാലിനിയുടെ കഴുത്തിലും നെഞ്ചിലും മുതുകിലുമായി ഐസക് പലതവണ കുത്തി. ചോര വാർന്നൊഴുകുന്ന അവസ്ഥയിലും പ്രാണരക്ഷാർത്ഥം ശാലിനി അടുക്കളയിലേക്ക് ഓടിക്കയറിയെങ്കിലും ഐസക് എന്നിട്ടും വിട്ടില്ല. ഒടുവിൽ ആ വീടിന്റെ ഹാളിൽ ശാലിനി തളർന്നുവീണു. ഇതെല്ലം അയാൾ ഫേസ്ബുക്ക് ലിവിലൂടെ ആളുകളെ കാണിക്കുന്നുണ്ടായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ഐസക് അവിടെ നിന്നും രക്ഷപെട്ടിരുന്നു. എന്നാൽ ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് തൊട്ടടുത്ത നിമിഷം ഐസക് മാത്യു ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ടു.
“ഞാൻ എന്റെ ഭാര്യയെ കൊന്നുകളഞ്ഞു” എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടാണ് അയാൾ ലൈവ് ആരംഭിച്ചത്. മൂന്ന് മിനിറ്റോളം നീണ്ട ആ വീഡിയോയിൽ തന്റെ ക്രൂരകൃത്യത്തെ ന്യായീകരിക്കാനാണ് അയാൾ ശ്രമിച്ചത്. ശാലിനി അടക്കമില്ലാത്തവളാണെന്നും, തന്റെ ഇഷ്ടത്തിന് വിരുദ്ധമായി ജോലിക്ക് പോകാറുണ്ടെന്നും, സ്വർണ്ണം പണയം വെച്ച് സ്കൂട്ടർ വാങ്ങിയെന്നും അയാൾ ആരോപിച്ചു. “ഉണ്ടാക്കിയ മുതലെല്ലാം അവൾ നശിപ്പിച്ചു, അവൾക്ക് ആഡംബര ജീവിതമാണ് ഇഷ്ടം” എന്നൊക്കെയായിരുന്നു അയാളുടെ വാദങ്ങൾ. തന്റെ മകൻ അസുഖബാധിതനായി കിടക്കുമ്പോഴും അവൾ രാഷ്ട്രീയ പ്രവർത്തനത്തിന് പോകുന്നു എന്നതായിരുന്നു അയാളുടെ മറ്റൊരു പരാതി.
ലൈവ് വീഡിയോ കണ്ട സുഹൃത്തുക്കളും നാട്ടുകാരും ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. പോലീസ് തിരച്ചിൽ ആരംഭിക്കുന്നതിനിടയിൽ, രാവിലെ 9:15-ഓടെ ഐസക് മാത്യു തന്നെ പുനലൂർ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി. താൻ ചെയ്ത കാര്യങ്ങൾ പോലീസിനോട് ഏറ്റുപറഞ്ഞ അയാൾ, തന്റെ ഫോണിലെ ഫേസ്ബുക്ക് വീഡിയോ തെളിവായി കാണിച്ചുകൊടുക്കുകയും ചെയ്തു.
പ്രണയിച്ചു വിവാഹിതരായവരായിരുന്നു ശാലിനിയും ഐസക്കും. മുൻപ് ഇരുവരും ഒരു പാർട്ടി പ്രവർത്തകരായിരുന്നുവെങ്കിലും പിന്നീട് ശാലിനി ഡി.എം.കെയിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. ഇത് ഐസക്കിന് ഇഷ്ടമായിരുന്നില്ല. പത്തനാപുരം മുൻസിപ്പാലിറ്റി നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് ശാലിനി കഷ്ടപ്പെട്ടു പണിയെടുത്തുണ്ടാക്കിയതായിരുന്നു ആ വീട്. എന്നാൽ ഐസക്കിന്റെ കടുത്ത സംശയരോഗവും മദ്യപാനവും ആ കുടുംബത്തിന്റെ സമാധാനം കെടുത്തി. ഇതിനുമുൻപും പലതവണ ഐസക്കിന്റെ ഉപദ്രവം സഹിക്കവയ്യാതെ ശാലിനി പോലീസിൽ പരാതി നൽകിയിരുന്നു.
ഒഥല്ലോ സിൻഡ്രോം എന്ന മാനസികാവസ്ഥയിലായിരുന്നു ഐസക് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പങ്കാളി അവിശ്വസ്തയാണെന്ന തെറ്റായ ധാരണയിൽ നിന്നും ഉടലെടുത്ത ഈ സംശയം ഒടുവിൽ രണ്ട് മക്കളുടെ അമ്മയായ ശാലിനിയുടെ ജീവനെടുത്തു. സ്നേഹിച്ചു തുടങ്ങിയ ബന്ധം സംശയത്തിന്റെ മുനയിൽ അവസാനിച്ചപ്പോൾ, ഒരു നാടിന്റെയാകെ കണ്ണുനീരായി മാറുകയായിരുന്നു ശാലിനിയുടെ ഓർമ്മകൾ.
















