‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് നിർമാണ കമ്പനിയായ സൺഷൈൻ പിക്ചേഴ്സ്. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും സിനിമയുടെ ടീസർ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് വിധിയോ ഉത്തരവോ ഉണ്ടായിട്ടില്ലെന്നും നിര്‍മാതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അവകാശപ്പെട്ടു.
ചിത്രത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് സിനിമയ്ക്ക് എതിരെ കോടതിയെ സമീപിച്ചത്. കേരളത്തെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ എന്നും ഇതു മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച കോടതി, സിനിമയ്ക്ക് കേരളത്തിന്റെ പേര് നൽകിയതിൽ ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ അത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.
വിവാദമായ ചിത്രം കോടതി ഇന്ന് വൈകുന്നേരം കണ്ട് വിലയിരുത്തും. കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി സിനിമയിൽ എന്തെങ്കിലും പ്രതിപാദിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. മത, സാമുദായിക, പ്രാദേശിക വികാരങ്ങളെ ഹരിക്കരുതെന്നാണ് കേന്ദ്ര മാർഗനിർദേശത്തിൽ പറയുന്നത്. സിനിമ കണ്ടതിന് ശേഷമാകും ഹർജിയിൽ കോടതി വിധി പറയുക.
















