ഇറാനെതിരെ സംയുക്ത ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രയേലും. ഇറാന്റെ കരുത്തായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ആസ്ഥാനം തകർത്തതായും ഇതോടെ ‘പാമ്പിന്റെ തല വെട്ടിമാറ്റിയതായും’ അമേരിക്കൻ സേന പ്രഖ്യാപിച്ചു.
കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഉത്തരവാദികളായ ഐആർജിസിക്ക് ഇപ്പോൾ ആസ്ഥാനമില്ലാത്ത അവസ്ഥയാണെന്ന് അമേരിക്ക അവകാശപ്പെട്ടു.
ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം അമേരിക്കയുടേതാണെന്ന് തെളിയിക്കുന്നതാണ് ഈ നീക്കമെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും മാരകമായ ബി-2 ബോംബറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് അമേരിക്ക ആക്രമണം നടത്തിയത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം പൂർണ്ണമായും തകർത്തതായും ഒമ്പത് സൈനിക കപ്പലുകൾ നശിപ്പിച്ചതായും പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു.
ഇറാന്റെ ആയുധ സംഭരണശാലകളും മിക്ഷേപണ കേന്ദ്രങ്ങളും തകർത്തതോടെ അവരുടെ പ്രത്യാക്രമണ ശേഷി ദുർബലമായതായി പ്രതിരോധ കേന്ദ്രങ്ങൾ വിലയിരുത്തുന്നു.
അമേരിക്കക്ക് പുറമെ ഇസ്രയേൽ സൈന്യവും ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ കനത്ത ആക്രമണം അഴിച്ചുവിട്ടു. ഐആർജിസി ഇന്റലിജൻസ് ആസ്ഥാനം, വ്യോമസേന കമാൻഡ് സെന്ററുകൾ, ആഭ്യന്തര സുരക്ഷാ ആസ്ഥാനം എന്നിവ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ കടന്നാക്രമണം.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് ശേഷവും ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക-ഇസ്രയേൽ സഖ്യം സ്ഫോടനങ്ങൾ തുടരുകയാണ്.
















