പശ്ചിമേഷ്യൻ സംഘർഷം ആഗോളതലത്തിൽ വ്യാപിക്കുന്നതിനിടെ അമേരിക്കയ്ക്ക് ശക്തമായ പിന്തുണയുമായി ബ്രിട്ടൻ രംഗത്ത്.
ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ തകർക്കുന്നതിനായുള്ള സൈനിക നടപടികൾക്ക് ബ്രിട്ടനിലെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ ഭീഷണി നേരിടാൻ അമേരിക്ക നടത്തുന്ന പ്രതിരോധ ആക്രമണങ്ങൾക്ക് ബ്രിട്ടൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
മേഖലയിലുടനീളം ഇറാൻ മിസൈലുകൾ തൊടുത്തുവിടുന്നത് തടയുക എന്ന പരിമിതമായ പ്രതിരോധ ലക്ഷ്യത്തിനായാണ് അമേരിക്കയുടെ അഭ്യർത്ഥന സ്വീകരിച്ചതെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.
ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ പ്രയോഗങ്ങൾ ബ്രിട്ടീഷ് പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കടുപ്പമേറിയ തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
നേരത്തെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട സംയുക്ത വ്യോമാക്രമണത്തിൽ ബ്രിട്ടൻ നേരിട്ട് പങ്കെടുത്തിട്ടില്ല. വരാനിരിക്കുന്ന ആക്രമണങ്ങളുടെയും ഭാഗമാകില്ലെന്ന് വ്യക്തമാക്കുമ്പോഴും, സുഹൃദ് രാജ്യങ്ങളുടെ സുരക്ഷ മുൻനിർത്തി താവളങ്ങൾ വിട്ടുനൽകാൻ ബ്രിട്ടൻ തയ്യാറാവുകയായിരുന്നു.
ഇറാന്റെ പ്രത്യാക്രമണങ്ങൾ ബ്രിട്ടീഷ് പൗരന്മാർ താമസിക്കുന്ന ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും എത്തിയത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
















